ആ തീരുമാനം മാറ്റിയത് പൊന്നുമക്കളുടെ സന്തോഷത്തിനായി, പക്ഷേ വിധി കാത്തുവച്ചത്... ഇസ്സ മോൾ ഇനി ഒറ്റയ്ക്ക് A Moment of Joy Turns into Tragedy
Mail This Article
സന്തോഷം തോരാകണ്ണീരിനു വഴിമാറിയ നിമിഷം. കളിചിരികൾ മാറി നെഞ്ചുപിടഞ്ഞ നിമിഷം... ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾക്കിടെ മരണദൂതുമായി എത്തിയ മാലാഖ ഒരു കുടുംബത്തിലെ നാല് പിഞ്ച് പൂവുകളെയാണ് കൊഴിയിച്ചു കളഞ്ഞത്.
ജനുവരി മൂന്നിന് ഗാന്തൂത്തിലുണ്ടായ അപകടത്തിൽ നാലു പുത്രന്മാരെയും നഷ്ടപ്പെട്ട അബ്ദുൽ ലത്തീഫിന്റെ നെഞ്ചിലെ തീയെ ഏത് ആശ്വാസ വാക്കുകൾ കൊണ്ട് ശമിപ്പിക്കാനാകും. നാല് പൊന്നോമനകളേയും ഖബറുകളിലേക്ക് യാത്രയാക്കും മുൻപ് മരവിച്ച മനസുമായി നിന്ന ഉമ്മ റുക്സാനയോട് എന്തു സമാധാനം പറയും. പ്രവാസലോകത്തിന് ഇനിയും ആ ചോദ്യങ്ങൾക്ക് ഉത്തരമില്ല.
ജനുവരി മൂന്നിനാണ് പ്രവാസ ലോകത്തെയൊന്നാകെ വേദനയിലേക്ക് തള്ളിവിട്ട ദുരന്തം ഗാന്തൂത്തിൽ സംഭവിക്കുന്നത്. ദുബായുടെ പൈതൃക വിനോദ കേന്ദ്രമായ ഹത്തയിലെ തണുപ്പ് ആസ്വദിക്കാനെത്തിയ കുടുംബത്തിനിടയിലേക്ക് മരണത്തിന്റെ തണുപ്പ് അരിച്ചിറങ്ങിയത്. കൂടാരമടിച്ച് മക്കൾക്കൊപ്പം ഉല്ലസിക്കാനെത്തിയതാണ് അബ്ദുല്‍ ലത്തീഫ്. പക്ഷേ സന്തോഷ നിമിഷങ്ങൾക്കൊടുവിൽ പൊന്നുമക്കളുടെ ഓരോ കബറിടത്തിന് മുന്നിലും വിറയ്ക്കുന്ന കൈകളോടെ പ്രാർഥനയോടെ നിൽക്കേണ്ടി വന്നു...
ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. യാത്രയ്ക്കിടയിൽ അബ്ദുൽ ലത്തീഫിന് ക്ഷീണം അനുഭവപ്പെട്ടപ്പോൾ റുക്സാനയാണ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് തകർന്നപ്പോൾ മൂന്ന് കുരുന്നുകളുടെയും ബുഷ്റയുടെയും ജീവൻ സംഭവസ്ഥലത്ത് തന്നെ പൊലിഞ്ഞു. ഫോർവീലർ വാഹനത്തിന്റെ റൂഫ് ടോപ്പ് തകർന്ന് കുട്ടികൾ പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു എന്ന് പറയുന്നു.
അപകടത്തിന്റെ മുറിവുകളുമായി ചക്രക്കസേരയിലിരുന്ന് അൽ വർഖ ഗ്രാൻഡ് പള്ളിയിൽ അനുശോചനം സ്വീകരിക്കുമ്പോൾ, മക്കൾ തനിക്കൊപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളെ അബ്ദുൽ ലത്തീഫ് ഓർത്തെടുത്തു. ഹത്തയിൽ കൂടാരമടിച്ച് രാത്രി അവിടെ കഴിയാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. എന്നാൽ മക്കൾക്ക് ലിവാ ഫെസ്റ്റിവൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. അവരുടെ സന്തോഷമല്ലേ വലുതെന്ന് കരുതി ഹത്തയിലെ കൂടാരങ്ങൾ മടക്കി ഞങ്ങൾ ലിവായിലേക്ക് വണ്ടി തിരിച്ചു. മടക്കയാത്രയിൽ സ്കൂളിൽ പോകാൻ അവരെ ഒരുക്കണമെന്ന കരുതലിലായിരുന്നു രാത്രി തന്നെ യാത്ര തുടങ്ങിയത്. എന്നാൽ ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നുപോയി- ലത്തീഫ് പറഞ്ഞു.
മക്കൾ നാലും വിടപറഞ്ഞ വിവരം ഖബറടക്കത്തിന് മണിക്കൂറുകൾക്ക് മുൻപാണ് റുക്സാനയെ അറിയിച്ചത്. അവസാനമായി മക്കളെ ഒരുനോക്ക് കാണണമെന്ന അവരുടെ ആഗ്രഹം അധികൃതർ നിറവേറ്റിക്കൊടുത്തു. മൃതദേഹങ്ങൾ അബുദാബിയിലെ മോർച്ചറിയിൽ എംബാം ചെയ്ത ശേഷം ആശുപത്രിയിലെത്തിച്ച് അമ്മയെ കാണിക്കുകയായിരുന്നു. അതേസമയം, കുട്ടികളുടെ പിതാവ് അബ്ദുൽ ലത്തീഫ് നാലു മക്കളെയും എന്നെന്നേക്കുമായി യാത്രയാക്കാൻ വീൽചെയറിൽ കുട്ടികളെ അടക്കം ചെയ്ത മുഹൈസിന2ലെ അൽ ശുഹദ പള്ളിയിലെത്തിയിരുന്നു. മക്കളുടെ ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടി ആശുപത്രിയിൽ നിന്ന് അദ്ദേഹം ഡിസ്ചാർജ് വാങ്ങുകയായിരുന്നു.
മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ കോഴിക്കോട് വടകര സ്വദേശി റുക്സാനയുടെയും മക്കളായ അഷാസ് (14), അമ്മാർ (12), അസാം (7), അയാഷ് (5) എന്നീ നാലു മക്കളും വീട്ടുജോലിക്കാരിയായ ബുഷ്റ(48)യുമാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ അബുദാബി-ദുബായ് റോഡിൽ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അബ്ദുൽ ലത്തീഫിനും റുക്സാനയ്ക്കും ഇവരുടെ ഏക മകൾ ഇസ്സയ്ക്കും പരുക്കേറ്റിരുന്നു. ഇതിൽ അബ്ദുൽ ലത്തീഫും ഇസ്സയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. റുക്സാന അബുദാബി അൽ ഷഖ്ബത് മെഡിക്കൽ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ മൃതദേഹം ദുബായ് മുഹൈസിന 2 ലെ അൽ ശുഹദ പള്ളി ഖബർസ്ഥാനിലാണ് അടക്കം ചെയ്തത്.