‘ആ നിമിഷം ശരീരം വലിഞ്ഞു മുറുകും, അവൾ വേദനകൊണ്ട് പിടയും’: സ്കാനിങ്ങിൽ തെളിയാത്ത പരീക്ഷണം: ഐസയുടെ ഉമ്മ പറയുന്നു A Mother's Unbreakable Bond: Shahabeen's Story
Mail This Article
‘ഉമ്മച്ചീടെ പൊന്നേ... സ്വത്തു മണിയേ...’
കുഴഞ്ഞു വീഴുമെന്ന് തോന്നിക്കുന്ന ആ കുഞ്ഞു തലയെ മാറോട് ചേർത്തുവച്ച് ഷഹബീൻ അവളോട് കൊഞ്ചിപ്പറയുകയാണ്. അവൾ കേൾക്കുന്നുണ്ടോ എന്നുപോലും ഉറപ്പില്ല. പക്ഷേ ജീവനറ്റ് കുഴഞ്ഞു വീണ ആ പൊന്നുമോളെ താങ്ങി നിർത്തി ഷഹബീൻ കൊഞ്ചിക്കും. മതിയാവോളം വർത്താനം പറയും. ഭാവിയിലേക്കുള്ള സ്വപ്നങ്ങള്‍ പങ്കുവയ്ക്കും.
കാലം കുറച്ചുപുറകോട്ടു പോകണം. കഥ തുടങ്ങുമ്പോൾ ഷഹബീൻ ഹമീദെന്ന കാസർകോട് പടന്ന സ്വദേശിയുടെ ചുറ്റും വേദനകളുടെ കടലായിരുന്നു. ജീവിതത്തിന് കണ്ണീരിന്റെ ഉപ്പുരസവും. പ്രതീക്ഷകളറ്റു പോയ വേളകളിലൊരിക്കൽ ഷഹബീനും അതു തന്നെ ഉറപ്പിച്ചു. മരണം... എല്ലാം നഷ്ടപ്പെടുന്നവൾക്ക് അങ്ങനെയൊരു തീരുമാനമല്ലാതെ മറ്റെന്ത് എന്ന തോന്നാൻ? തണലും തുണയുമാകേണ്ട ഭർത്താവ് പാതിയിൽ വിട്ടിട്ടു പോയി. പിന്നാലെ ആറ്റുനോറ്റു കിട്ടിയ കൺമണിയെ കാത്തിരുന്നതോ സമാനതകളില്ലാത്ത വേദനയും. പക്ഷേ ജീവിതത്തിന്റെ ക്രോസ് റോഡിൽ വച്ച് മരിക്കാൻ വിടാതൊരു പിൻവിളി ഷഹബീനെ പിന്നോട്ടു വലിച്ചു. ഈ മണ്ണിൽ വേരുറപ്പിക്കുന്ന ആ പ്രതീക്ഷയുടെ പേരായിരുന്നു ഐസ അജ്നാസ്. ഷഹബീന്റെ പൊന്നുമോൾ.
മൈക്രോ സെഫാലിസ് സെറിബ്രൽ പാൾസി എന്ന രോഗത്തിന്റെ പീഡയിൽ ജീവിതത്തിന്റെയും മരണത്തിന്റെയും തുലാസിലാടുകയാണ് ഷഹബീന്റെ ഐസക്കുട്ടി. ഇനിയെത്ര കാലം ഈ മണ്ണിൽ ആ കുഞ്ഞുപൂവ് ഉണ്ടാകുമെന്ന ഗ്യാരന്റി പോലുമില്ല. എന്നിട്ടും ഷഹബീന്‍ ചിരിക്കുന്നു, അവൾക്കായി നൃത്തം ചെയ്യുന്നു അവളെ കൊതിതീരുവോളം പരിചരിക്കുന്നു.
വേദനകളോട് പോരാടിയ ഒരുമ്മയയുടെയും മകളുടെയും കഥ മാത്രമല്ലിത്. വേദനകളോട് സന്ധി ചെയ്യില്ലെന്നുറപ്പിച്ച ഒരു പെണ്ണിന്റെ നിശ്ചയദാർഢ്യത്തിന്റെകഥ കൂടിയാണിത്. ഷഹബീൻ വനിത ഓൺലൈനോടു സംസാരിക്കുന്നു.
വേദനകളോട് പോരാടി
‘ജീവിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ത് എന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളായിരിക്കും. കുടുംബം, ജോലി, ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ, ഉപ്പ, ഉമ്മ... പക്ഷേ എന്നെ സംബന്ധിച്ചടത്തോളം എനിക്കെന്റെ മോളാണ്. അവളാണ് എന്നെ ഈ മണ്ണിൽ വേരുറപ്പിച്ചു നിർത്തുന്നത്. പക്ഷേ ഇനിയെത്ര കാലം എന്നു ചോദിച്ചാൽ...’– ഷഹീന്റെ വാക്കുകളെ ഒരു നിമിഷം കണ്ണീർ മുറിച്ചു.
എല്ലാ ഉമ്മമാരെയും പോലെ അവൾ ഈ മണ്ണിലേക്ക് വരുന്ന നാളും കാത്ത് ഞാനും ഇരുന്നിരുന്നു. ഉള്ളിലുള്ള പൈതലിന്റെ കൈ വളർന്നിട്ടുണ്ടാവോ... കാൽ വളർന്നിട്ടുണ്ടാവോ എന്ന് മനസിൽ നൂറു ചോദ്യങ്ങൾ എന്നോടു തന്നെ ചോദിച്ചു കടന്നു പോയ ഗർഭകാലം. സ്കാനിങ്ങിലൊന്നും കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടിരുന്നില്ല. പ്രസവിച്ചപ്പോഴും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത നല്ലൊരു മാലാഖ കുട്ടിയെ കിട്ടിയല്ലേ എന്നായിരുന്നു ആശ്വാസം. കാഴ്ചയിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. പക്ഷേ ജനിച്ച് പത്താം നാൾ ആയപ്പോഴേക്കും എന്റെ കുഞ്ഞിനെ കാത്തിരിക്കുന്ന വേദനയുടെ ആദ്യ ലക്ഷണങ്ങൾ അവളുടെ ശരീരം കാട്ടിത്തുടങ്ങി. തലച്ചോറിന്റെ ചുറ്റളവ് 30 സെന്റിമീറ്റർ മാത്രമേയുള്ളു എന്നു മാത്രമാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ ദിവസങ്ങളും മാസങ്ങളും കടന്നു പോകേ അവളുടെ ശാരീരിക പരിമിതികളും അതിന്റെ പേരിൽ എന്റെ കുഞ്ഞ് അനുഭവിക്കുന്ന വേദനകളും കൂടുതൽ പ്രകടമായി.
കൈകാലുകൾ കുഴഞ്ഞ രൂപത്തിലായിരുന്നു. ഭക്ഷണം ചവച്ചരച്ചു കഴിക്കാന്‍ ആകില്ല. ജീവൻ നിലനിർത്താനുള്ള ഭക്ഷണവും വെള്ളവും ട്യൂബിലൂടെ നൽകണം. ആദ്യ കാഴ്ചയിൽ നോർമൽ എന്നു തോന്നിയേക്കാം. പക്ഷേ തലയുടെ വളർച്ച എന്റെ കുഞ്ഞ് മെന്റലി ആൻഡ് ഫിസിക്കലി ഡിസേബിൾഡ് ആണെന്ന് വിളിച്ചു പറയും. ഗുരുതമാകുന്നഅപസ്മാരം ആണ് മറ്റൊരു പ്രശ്നം. ആ സമയങ്ങളിൽ കൈകാലുകളും തലയും വലിഞ്ഞ് വല്ലാത്തൊരു അവസ്ഥയിലായിരിക്കും. എന്തിനേറെ പറയണം... ഉയിരുള്ള കാലത്തോളം പ്രാഥമിക ആവശ്യങ്ങൾ തൊട്ട് മറ്റെല്ലാ കാര്യത്തിനും മറ്റൊരാളുടെ സഹായം അവൾക്ക് വേണ്ടി വരും.
അവളുടെ വയ്യായ്ക തിരിച്ചറിഞ്ഞ 10–ാം നാൾ മുതൽ ഈ 6 വയസു വരെ ആശുപത്രിയും മരുന്നു മണങ്ങളും മാത്രമായി ഞങ്ങളുടെ ജീവിതം. അപസ്മാരത്തിന് മാത്രം രാവിലെയും വൈകുന്നേരവും പ്രത്യേകം മരുന്നുകളുണ്ട്. എല്ലാ കുട്ടികളേയും പോലെ അവളും കളിച്ചും ചിരിച്ചും നടക്കണമെന്ന് എനിക്ക്മോഹമുണ്ട്. പക്ഷേ ജീവന്റെ ഓരോ പിടപ്പിലും ശ്വാസത്തിന്റെ ഓരോ മിടിപ്പിലും വേദനകൾ മാത്രം പേറുന്ന എന്റെ കുഞ്ഞ് നേരെയാകുമോ എന്ന ചോദ്യത്തിന് ഇന്നും ആരുടെ കയ്യിലും ഉത്തരമില്ല. പക്ഷേ ഞാൻ ജീവിക്കുകയാണ് അവൾക്കു വേണ്ടി.
എല്ലാം അവൾക്കു വേണ്ടി
ഒരുപാട് വേദന സഹിച്ചവര്‍ക്ക് ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ പടച്ചോൻ സന്തോഷം തരുമെന്ന് പറയാറില്ലേ... പക്ഷേ എന്റെയും എന്റെ പൈതലിന്റെയും കാര്യത്തിൽ ആ പ്രതീക്ഷ ഇനിയും അകലെയാണ്. ഒരുപ്പയുടെ കരുതലും സ്നേഹവും അനുഭവിക്കാനുള്ള ഭാഗ്യം ഇനിയും എന്റെ കുഞ്ഞിനുണ്ടായിട്ടില്ല. സാമ്പത്തിക ഭദ്രതയോ സുരക്ഷയോ ഇല്ലാത്ത ഒരാളുടെ തണലിൽ കഴിയുവോളം പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ഒടുവിൽ മേലാത്ത ഒരു കുഞ്ഞു കൂടി ഉണ്ടായത് അദ്ദേഹത്തിന് ബാധ്യത ആയിരുന്നിരിക്കണം. കുഞ്ഞിന് 2 വയസ് ആകും മുന്നേ ഭർത്താവ് അദ്ദേഹത്തിന്റെ വഴി നോക്കി പോയി. അന്നു തൊട്ട് ഞാനും എന്റെ മോളും ഒറ്റയ്ക്കാണ്. ഒരു ഘട്ടത്തിൽ മരിക്കാൻ പോലും തീരുമാനിച്ചവളാണ് ഞാൻ. പക്ഷേ എന്റെ കുഞ്ഞിന് ഞാനല്ലാതെ മറ്റാരും ഇല്ല എന്ന തോന്നൽ മരണത്തിലേക്കു പോകും മുൻപ് എന്നെ പിടിച്ചു നിർത്തി. ഉപ്പ അബ്ദുൽ അഹദ്, ഉമ്മ മുല്ല ബീ, സഹോദരി ഹിബ എന്നിവരാണ് വേദനയിലും കരുത്തു പകരുന്നത്.
ഇത് ഞങ്ങളുടെ ലോകം... ഞങ്ങളുടെ സന്തോഷം
ഒരമ്മയെന്ന നിലയിൽ ഞങ്ങളുടെ യാത്ര മറ്റുള്ളവരുമായി ഷെയർ ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് മകളേയും കൂടെക്കൂട്ടി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഐസാസ് മോമി എന്ന പേരിൽ ഇൻസ്റ്റഗ്രാം, യൂ ട്യൂബ്, ഫെയ്സ്ബുക്ക് പേജുകളിലൂടെ സോഷ്യൽ മീഡിയയിലൂടെ സംവദിക്കാറുണ്ട്. ഞാനും എന്റെ കുഞ്ഞും പറ്റുന്ന പോലെ ഡാൻസും പാട്ടും അനുഭവങ്ങളും പങ്കുവയ്ക്കാറുണ്ട്. ചിലർ അതുകണ്ടിട്ട് എന്തിനാ ഈ വയ്യാത്ത കുഞ്ഞിനേയും കൊണ്ട് കോപ്രായം കാണിക്കുന്നതെന്ന് പറയാറുണ്ട്. ഇതു ഞങ്ങളുടെ ലോകം... ഞങ്ങളുടെ മാത്രം സന്തോഷംഎന്നു മാത്രമേ പറയാനുള്ളൂ.
പ്രസവകാലത്ത് ശ്രദ്ധിച്ചില്ലേ... സ്കാനിങ് എടുത്തില്ലേ എന്നായിരുന്നു മറ്റു പലരുടേയും ആശങ്ക. പക്ഷേ സ്കാനിങ്ങിലൊന്നും കുഞ്ഞിന് കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി കാട്ടിയിരുന്നില്ല. കുഞ്ഞുങ്ങളുടെ കാൽ താഴേക്കും ഉള്ളിലേക്കും തിരിഞ്ഞിരിക്കുന്ന ‘ബൈ ലാറ്ററൽ ക്ലബ് ഫൂട്ട്’ എന്നൊരു പ്രശ്നം ഉള്ളതായി കണ്ടിരുന്നു. പക്ഷേ ആ പ്രശ്നം പോലും ചികിത്സിച്ച് ഭേദമാക്കാവുന്നതായിരുന്നു.
കുഞ്ഞുങ്ങളുടെ ശാരീരിക പരിമിതികൾ വെളിവാക്കുന്ന ഡബിൾ മാർക്കർ പോലുള്ള ടെസ്റ്റുകൾ ചെയ്തിരുന്നില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. പക്ഷേ അങ്ങനെയൊന്ന് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നില്ല.
ഞാൻ ഈ പ്രകടിപ്പിക്കുന്ന പാട്ടും സന്തോഷവും എല്ലാം അവളിലേക്ക് എത്തുന്നുണ്ടോ എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല. പക്ഷേ അവൾക്കു വേണ്ടിയാണല്ലോ ഇതെല്ലാം എന്ന് ഓർക്കുമ്പോൾ മനസിലൊരു തണുപ്പുണ്ട്. എല്ലാംശരിയാകുമെന്ന പ്രതീക്ഷ മുന്നോട്ടു നയിക്കുന്നുണ്ട്. പക്ഷേ ഡോക്ടർമാരുടെ അവസാന വാക്ക് വല്ലാതെ തളർത്തുന്നുണ്ട്. ‘നിങ്ങളുടെ കുഞ്ഞ് സർവൈവ് ചെയ്യുമോ എന്നുറപ്പില്ല...’ എന്നാണ് അവർ പറയുന്നത്. എനിക്കറിയാം, ഈ വേദനയൊന്നും താങ്ങാൻ പറ്റാത്ത നിമിഷം അവൾ എന്റെ ജീവിതത്തിൽ നിന്നും ഒരു പൂ കൊഴിയുന്ന ലാഘവത്തോടെ അടർന്നു പോകുമായിരിക്കും. അതു വരെ ഞാൻ അവൾക്കായി ആടും പാടും... പൊന്നുപോലെ നോക്കും.– ഷഹബീൻ പറഞ്ഞു നിർത്തി.
