വിധിയെപ്പോലും വെല്ലുവിളിച്ചാണ് മലപ്പുറം കീഴുപ്പറമ്പ് സ്വദേശി നിദ ഷെറിൻ കലോത്സവ വേദിയിൽ അറബി ഗാനം പാടാനെത്തിയത്. ഹൃദയത്തിനും കൈകൾക്കും തകരാറുമായി പിറന്ന ആ കുട്ടി അതിജീവിക്കില്ലെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. ഇനി അതിജീവിച്ചാലും ശബ്ദമുണ്ടാകില്ലെന്നും... 64ാമത് കലോത്സവം തൃശ്ശൂരിൽ അരങ്ങേറുമ്പോൾ തന്റെ ശബ്ദമാധുരി കൊണ്ട് കാണികളെ വിസ്മയിപ്പിക്കുകയാണ് നിദ ഷെറിൻ.
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള അറബിക് ഗാനമാണ് നിദ വേദിയിൽ പാടിയത്. അദിയാരുനാ യഷ്കൂന സലാമൻ ഇഹ്വാനുന യറ്ജൂനന്നജാഹൻ’ എന്ന് തുടങ്ങുന്ന അറബി ഗാനം പാടി മുഴുവിച്ചപ്പോൾ സദസ്സിൽ നിറഞ്ഞ കയ്യടി. കഴിഞ്ഞ വർഷവും അറബിക് സംഘഗാനത്തിൽ സംസ്ഥാനതലം വരെ എത്തിയിരുന്നു നിദ.
നിദയുടെ നിശ്ചയദാർഢ്യത്തിനും ഉൾക്കരുത്തിനും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് മാതാപിതാക്കളും അധ്യാപകരും. അറബിക് ഗാനം മാത്രമല്ല, വിവിധ ഴോണറുകളിലുള്ള പാട്ടുകൾ പാടാൻ നിദയ്ക്ക് സാധിക്കുമെന്ന് അധ്യാപകർ പറയുന്നു. കഴിവുകൾകൊണ്ട് നിദ തന്റെ വിധി സ്വയം രചിക്കുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കളും അധ്യാപകരും.