മെയ്യഴകനിൽ അരവിന്ദ് സ്വാമി തത്തകൾക്കു തീറ്റ കൊടുക്കുന്ന വീട്, അവിടത്തെ ‘കിളിയഴകൻ’ പാരറ്റ് സുദർശന്റെ വിശേഷങ്ങൾ Sudarshan Shah: The Birdman of Chennai
Mail This Article
ചെന്നൈ നഗരത്തിലെ ചിന്ദാദ്രിപ്പേട്ട് അയ്യ മുതലി തെരുവ്. കുഞ്ഞു വാതിനു മുന്നിൽ അൻപതോളം പേർ കാത്തു നിൽക്കുന്നു. ചിലരുടെ കൈയിൽ നിലക്കടലയുടെയും പച്ചരിയുടെയും പായ്ക്കറ്റുകൾ. തുറക്കേണ്ടത് വാതിൽ ആണെങ്കിലും ആളുകളുടെ നോട്ടം ആകാശത്തേക്കാണ്.
ഒരുപാടു റീൽസുകളിൽ കണ്ട വീടുതേടിയാണ് ചെന്നൈയിലെത്തിയത്. മെയ്യഴകനിൽ അരവിന്ദ് സ്വാമിയുടെ കഥാപാത്രം വീടിന്റെ ടെറസിനു മുകളിൽ ദിവസവും ആയിരക്കണക്കിനു തത്തകൾക്കു തീറ്റകൊടുക്കുന്ന രംഗമുണ്ട്. സിനിമയ്ക്ക് പുറത്ത് അങ്ങനെയൊരാളുണ്ട്–സുദർശൻ ഷാ.
ബേർഡ്മാൻ എന്നും പാരറ്റ് സുദർശൻ എന്നുമെല്ലാം ആളുകൾ ആദരവോടെ വിളിക്കുന്ന സുദർശന്റെ വീടിനു മുന്നിൽ എല്ലാ ദിവസവും വൈകീട്ട് ആൾക്കൂട്ടമുണ്ടാവും. നാലരയാവുമ്പോഴേയ്ക്കും ആയിരക്കണക്കിനു തത്തകൾ സദ്യകഴിക്കാൻ എത്തും. വാക്കുകൾ തോറ്റുപോവുന്ന കാഴ്ചയനുഭവിക്കാൻ കാത്തു നിൽക്കുന്നവർക്കൊപ്പം ചേർന്നു.
കൃത്യം നാലുമണി. വാതിൽ തുറന്നു. മുൻകൂട്ടി ബുക്ക് ചെയ്തവരുടെ പേരുകൾ വിളിച്ചു. ഒരു കുഞ്ഞുമുറിയിലൂടെ വീടിനകത്തേക്കു കയറി. അകത്തെ ചെറിയൊരു ഹാളിൽ ചെറുചിരിയുടെ ചിറകടിയുമായി തൊഴുതുകൊണ്ട് സുദർശൻ സ്വാഗതം ചെയ്തു.
ആദ്യം മാജിക് പിന്നെ, കാഴ്ച
മുകൾനിലയിലുള്ള തത്തകളുടെ സദ്യാലയത്തിലേക്കു ക യറും മുൻപു കുഞ്ഞു മാജിക് സെഷനുണ്ട്. കയറുകൾ കൊണ്ടും ചീട്ടുകൾ കൊണ്ടും സുദർശൻ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കയ്യിലെടുക്കുന്നു. കടുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ തത്തകൾക്കു പേടിയാണ്.അതുകൊണ്ടു തന്നെ ഇളംനിറത്തിലുള്ള ഉടുപ്പുകൾ അനുയോജ്യമെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു. അതു മറന്നവർക്കു വേണ്ടി കുറച്ചു വെള്ള ടീ ഷർട്ടുകളും ഷാളുകളുമെല്ലാം സുദർശൻ സൂക്ഷിച്ചിട്ടുണ്ട്.
മുകളിലേക്ക് കയറും മുൻപ് തത്തകളുടെ അന്നദാതാവായ കാരണത്തെക്കുറിച്ച് സുദർശനോടു ചോദിച്ചു.
‘‘ മറാഠയിൽ നിന്ന് മൂന്നു തലമുറ മുൻപ് ചെന്നൈയിൽ വന്നു താമസിക്കുന്നവരാണ് ഞങ്ങൾ. മുത്തച്ഛന്‍ ഇവിടെ ഒരു ഇലക്ട്രിക് കമ്പനി തുടങ്ങി. പഠനശേഷം ഞാൻ ബിസിനസ് തുടങ്ങി. വർഷങ്ങളോളം ഇന്ത്യൻ ആർമിയിൽ ജിം ട്രെയിനറായി ജോലിനോക്കി. 16 വർഷം മുൻപാണ് അച്ഛന്റെ മരണം. മരിച്ചു പോയവരുടെ ആത്മാക്കളെ ഊട്ടാനായി കാക്കകൾക്ക് അന്നം കൊടുക്കുന്ന പതിവുണ്ടല്ലോ. അങ്ങനെ കാക്കകൾക്കായി ആദ്യമായി അരി വിതറി. ഇതൊരു പതിവായി. കാക്കകൾക്കൊപ്പം പലതരം കിളികളും വന്നു. പിന്നെ തത്തകളും. ഇപ്പോളത് എനിക്കും തത്തകൾക്കും ഒഴിവാക്കാനാവാത്ത ശീലമായി മാറി.
എനിക്ക് മറ്റെവിടെയും പോകാനാവില്ല. വെളുപ്പിനെയും വൈകീട്ടും കൃത്യസമയത്ത് ഇവരിവിടെ എത്തും. ഒരു ദിവസം ബെംഗളൂരുവിലേക്ക് അത്യാവശ്യമായി ഞങ്ങൾക്ക് പോവേണ്ടി വന്നു. വൈകുന്നേരമായപ്പോൾ അയൽവാസികൾ ഫോൺ ചെയ്തു തത്തകൾ കരഞ്ഞു ബഹളമുണ്ടാക്കിയത്രെ. എന്നെ കാണാതെ കുറേ നേരം ഇവിടെ ചുറ്റിപ്പറന്നു. അന്നാണു മനസ്സിലായത്, ഒരു ദിവസം പോലും എനിക്കിവിടെ നിന്നു മാറി നിൽക്കാൻ പറ്റില്ല. ’’. മുകൾ നിലയിലേക്കുള്ള പടികൾ കയറുന്നതിനിടയിൽ സുദർശൻ പറഞ്ഞു.
ഭക്ഷണം ഒരുക്കുന്നു
ടെറസിനു മുകളിലുള്ള തത്തകളുടെ ഡൈനിങ് ടേബിളിനു മുന്നിലെത്തി. അതില്‍ നീളത്തില്‍ തയാറാക്കിയിരുന്ന പാത്രങ്ങളിലേക്ക് ഒരു കൈപ്പിടി നിറയെ പച്ചരിയും അതിനു മീതെ നിലക്കടലയും എടുത്തു വയ്ക്കുന്ന തിരക്കിലാണു ഭാര്യ വിദ്യ. തത്തകൾക്ക് ഒരു ദിവസം മുപ്പതു കിലോ അരിയെങ്കിലും വേണം. അഞ്ചു കിലോ നിലക്കടലയും. സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ ബെഞ്ചുകള്‍ തയാറിക്കിയിട്ടുണ്ട്. തത്തകള്‍ വരുമ്പോള്‍ ശല്യമുണ്ടാക്കി പേടിപ്പിക്കരുതെന്നെന്നാണ് എല്ലാവരോടുമായി സുദര്‍ശന്‍ പറഞ്ഞത്.
‘‘നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ വീട് ഇത്രയും തത്ത എന്തുകൊണ്ടാണ് ഇവിടെ എത്തുന്നതെന്ന് അറിയാമോ’’. സുദര്‍ശന്‍ സംസാരിച്ചു തുടങ്ങി. ‘‘ആയിരക്കണക്കിനു മരങ്ങള്‍ ഇവിടെയുണ്ടായിരുന്നു. പാലത്തിനും റോഡിനും വേണ്ടി മരങ്ങളെല്ലാം വെട്ടിക്കളഞ്ഞു. തത്തകള്‍ക്ക് താമസിക്കാനുള്ള ഇടങ്ങൾ പോയെന്നു മാത്രമല്ല തിന്നാനുള്ള പഴങ്ങളും നഷ്ടമായി. അങ്ങനെയാണ് ഇവ തീറ്റ തേടി വരുന്നത്. ആദ്യം പ്രാവുകളാണ് കഴിക്കാനായെത്തുക. അവര്‍ പോയിക്കഴിഞ്ഞു തത്തകളും. ഇനി നിങ്ങൾ കണ്ടോളൂ...’’
പറന്നിറങ്ങുന്നു,ഹൃദയത്തിലേക്ക്
ആദ്യം എത്തിയത് നൂറോളം പ്രാവുകളാണ്. അടുത്തുള്ള കെട്ടിടങ്ങള്‍ക്കു മുകളിലെല്ലാം അവര്‍ കുറുകിയിരുന്നു. കുറച്ചു കഴിഞ്ഞ് വീടിനടുത്തുള്ള ആല്‍മരത്തിന്റെ ഇലകള്‍ക്ക് മറ്റൊരു പച്ച നിറം പോലെ തത്തകള്‍ ആടുന്നതാണ്. നാ ലോ അഞ്ചോ എണ്ണം മാത്രം കണ്ണില്‍ പെട്ടു. പതുക്കെപ്പതുക്കെ എണ്ണിയാല്‍ തീരാത്ത തത്തകള്‍ മരത്തിലേക്ക് എത്തി.
പെട്ടെന്ന് പ്രാവുകള്‍ പാറിയെത്തി. നിരത്തിവച്ച അരിയും കടലയും കൊത്തിത്തുടങ്ങി. അതോടെ ആല്‍മരത്തിലിരിക്കുന്നവർക്ക് ക്ഷമനശിച്ചെന്നു തോന്നി. ചിറകിട്ടടി കൊഞ്ചല്‍. കല്യാണസദ്യയ്ക്ക് ഇലവച്ച ശേഷം വാതില്‍ തുറക്കാന്‍ കാത്തിരിക്കുന്നതു പോലെ തിക്കും തിരക്കും.
മൂന്നോ നാലോ മിനിറ്റ്, സ്‌കൂള്‍ ബസ് വരും മുന്‍പ് കുഞ്ഞുങ്ങള്‍ തിരക്കിട്ട് കഴിക്കുന്നതു പോലെ പ്രാവുകള്‍ വെപ്രാളപ്പെട്ട് കൊത്തിത്തിന്ന് സ്ഥലം കാലിയാക്കി.. നീളന്‍ പാത്രത്തില്‍ ചില സ്ഥലങ്ങളില്‍ അരിയും കടലയും കാലിയായി. അവിടെയെല്ലാം വിദ്യയും സുദര്‍ശനും സഹായികളും അരിയും കടലയും നിറച്ചു വച്ചു.
ഇനിയാണ് ആ സമയം. അരയാലില്‍ നിന്ന് കാറ്റു പോലെ ഒരു തത്ത പാറിയിറങ്ങി. ചുറ്റും നോക്കിയിട്ട് പതുക്കെ നിലക്കടലയുടെ ഒരു മണിയില്‍ കൊക്കു ചേര്‍ത്തു... പിന്നെ കേട്ടത് ആയിരക്കണക്കിന് ചിറകടിയൊച്ചയും കൊഞ്ചലുമാണ്. കണ്ണിലും മനസ്സിലും തത്തപ്പച്ച മാത്രം. പതുക്കെ അടുത്തിരിക്കുന്നവരുടെ മുഖത്തേക്ക് നോക്കി. എല്ലാവരും വിസ്‌മയത്തിന്റെ ആകാശക്കൂട്ടിലിരിക്കുകയാണ്.
സ്വിച്ചിട്ടതു പോലെ എല്ലാം ഒന്നിച്ച് ആകാശത്തേക്ക് പറന്നു, സുദര്‍ശന്‍ പറഞ്ഞു ‘കഴിഞ്ഞിട്ടില്ല. വീണ്ടും വരും.അവരൊന്ന് ചുറ്റിയടിക്കാന്‍ പോയതാണ്. പറഞ്ഞൂ തീര്‍ന്നപ്പോഴേക്കും വീണ്ടും എത്തി.’ ഇപ്രാവശ്യം റിലാക്‌സ്ഡ് ആയിട്ടാണ് കഴിച്ചത്. ചിലര്‍ തൂക്കിയിട്ട ചെറിയ ഊഞ്ഞാലുകളിലിരുന്ന് ആടുന്നുണ്ട്. വെള്ളം കുടിക്കുന്നുണ്ട്.
തിരികെപ്പോവാം എന്നു തത്തകളിലാരോ പറഞ്ഞതു പോലെ. നിമിഷനേരത്തിനുള്ളില്‍ അവര്‍ തിരികെ പറന്നു. ആല്‍മരവും സുദര്‍ശനും കാണികളും ബാക്കിയായി. ഒരനക്കം പോലുമില്ലാതെ അദ്ഭുതക്കൂട്ടിൽ കുടുങ്ങിക്കിടന്നവര്‍ അപ്പോഴാണ് മണ്ണിലേക്ക് ഇറങ്ങി വന്നത്. പലരുടെയും കണ്ണു നിറഞ്ഞിട്ടുണ്ട്. കാഴ്ച തന്ന അനുഭവം വാക്കുകൊണ്ടു പറയാനാവാതെ പലരും സുദര്‍ശന്റെ കൈ പിടിച്ചു.
ബേര്‍ഡ് തെറപ്പി
‘‘ഈ കിളികളെ കണ്ടിരിക്കുമ്പോള്‍ കിട്ടുന്ന ആനന്ദമുണ്ട്. ഒരു തരം തെറപ്പിയാണത്. ഒരിക്കല്‍ കാന്‍സര്‍ ബാധിതനായി ഒരു കുട്ടി വന്നു. തത്തകളെ കണ്ട് അദ്ഭുതപ്പെടുന്ന അവന്റെ മുഖം ഇന്നും ഓര്‍മയുണ്ട്. കിളികളെ കാണാനെത്തുന്ന ആരുടെ കൈയില്‍ നിന്നും ഞാന്‍ പണമായൊന്നും സ്വീകരിക്കില്ല. ഇതിനു പുറമേ നൂറ്റമ്പതോളം ആടുകള്‍ക്കും അമ്പതോളം തെരുവു പട്ടികള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം കൊടുക്കാറുണ്ട്. ദിവസവും ഏതാണ്ട് മൂവായിരത്തോളം രൂപ തീറ്റയ്ക്കായി തന്നെ വേണം. ആ പൈസ ബിസിനസില്‍ നിന്നും വാടകയില്‍ നിന്നുമൊക്കെ കിട്ടുന്നുണ്ട്.
ഇതിനിടയിൽ തത്തകളെനിക്ക് ചില സമ്മാനങ്ങള്‍ തരും. അവയുടെ കാഷ്ഠങ്ങളില്‍ പലതരം മരങ്ങളുടെ വിത്തുകളുണ്ടാവും.ആ വിത്തുകള്‍ നട്ടുണ്ടായ ഏതാണ്ട് ര ണ്ടായിരത്തോളം തൈകള്‍ ചെന്നൈയില്‍ പലയിടത്തായി നട്ടിട്ടുണ്ട്. വിശപ്പകറ്റുന്നതിന് അവര്‍ തരുന്ന സ്‌നേഹമാണത്.’’ പുഞ്ചിരിയോടു കൂടി സുദര്‍ശനും വിദ്യയും പടികളിറങ്ങി. മുറിയേലെെക്കത്തി. മാജിക് കാണിക്കാന്‍ എടുത്ത കയറും ബാക്കി സാധനങ്ങളും വിദ്യ അടുക്കി വയ്ക്കുന്നു. മകൾ കീർത്തി സഹായത്തിനുണ്ട്. അതിനിടയിലൂടെ പേരക്കുട്ടി ധീരൻ ഒാടി നടക്കുന്നു.
ദിവസവും നൂറുകണക്കിനാളുകള്‍ വീട്ടിലേക്കു വരുന്നു, മാസം ഒരു ലക്ഷം രൂപയ്ക്കടുത്ത് ചെലവാകുന്നു, വീടുവിട്ട് എങ്ങോട്ടും പോകാനാവുന്നില്ല... ഇതെല്ലാം ഭാരമായി തോന്നിയിട്ടുണ്ടോ? അമ്മയും മകളും ഒരേ സ്വരത്തില്‍ ഉത്തരം പറഞ്ഞു- ഏറ്റവും വലിയ ആനന്ദമാണിത്. എത്ര പേര്‍ക്കാണ് ഞങ്ങൾ കാരണം സന്തോഷം കിട്ടുന്നത്. പക്ഷികളുടെ വിശപ്പും മാറുന്നു. അതിന് നിമിത്തമാവുന്നു. സന്തോഷമേയുള്ളൂ’’. അപ്പോഴാണു കീർത്തി ആ തമാശ പറഞ്ഞത് കീർത്തിയുടെ വിവാഹ റിസപ്ഷൻ. സമയമായിട്ടും സുദർശനെ കാണാനില്ല. നോക്കുമ്പോൾ തത്തകൾക്ക് തിരക്കിട്ട് തീറ്റയെടുത്തു വയ്ക്കുന്നു. ചുരുക്കം പറഞ്ഞാൽ ഹാളിലെത്താൻ വൈകി.
മെയ്യഴകന്‍ പുറത്തിറങ്ങിയതോടെ പാരറ്റ് ഹൗസ് വൈറലായി. ക്യാമറയൊക്കെ തുണിയിട്ട് മറച്ചു വച്ചാണ് ഷൂട്ട് ചെയ്തത്. ഒരു മാസത്തോളം അരവിന്ദ് സ്വാമി തന്നെ നിരീക്ഷിച്ചിരുന്നെന്നും സുദര്‍ശന്‍ ഓര്‍മിക്കുന്നു.
‘‘തത്തകള്‍ക്ക് ഭക്ഷണം കൊടുത്താല്‍ പ്രണയം സഫലമാവും എന്നു വിശ്വസിക്കുന്നവരുണ്ട്. വാലന്റീന്‍ ദിവസമൊക്കെ പ്രണയിതാക്കളുടെ തിരക്കാണ്. ഒരിക്കല്‍ ഒരു കാമുകനെ കൈയോടെ പിടികൂടി. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് അവനെത്തിയത്. ഏത് പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് നീ വന്നതെന്ന് ഞാന്‍ ചോദിച്ചു. തത്തയുമായി പ്രണയത്തിന് ഒരു ബന്ധവുമല്ല.അതോര്‍ത്ത് ആരും വരണ്ടേ.’’ സുദർശന്റെ പൊട്ടിച്ചിരി.
രാത്രിയായിരിക്കുന്നു. തത്തകള്‍ ഉറക്കമായിട്ടുണ്ടാവും. യാത്ര പറഞ്ഞിറങ്ങുമ്പോഴും തത്തകളെ കാണാനെത്തിയവരോട് സുദര്‍ശന്‍ പറഞ്ഞ വാക്കുകള്‍ മനസില്‍ ചിറകടിച്ചു-പണമോ സ്വര്‍ണമോ ഉണ്ടെങ്കിലും അതു നമുക്ക് ഭക്ഷണമാക്കാനാവില്ല. വീടുണ്ടെങ്കിലും ഇഷ്ടിക കഴിക്കാനാവില്ല. പ്രകൃതിയുണ്ടെങ്കിലേ നമുക്ക് നിലനിൽപ്പുള്ളൂ, നമുക്ക് വേണ്ടി, ഈ തത്തകള്‍ക്കു വേണ്ടി മരങ്ങള്‍ വെട്ടാതിരിക്കാം. ഈ കാഴ്ച ഒാർമയുള്ളിടത്തോളം ഈ ചിന്തയും നിങ്ങളുടെ മനസില്‍ ചിറകടിക്കണം.’’തത്തയെ പോലെ എന്തൊരു ഭംഗിയാണ് സുദര്‍ശന്റെ വാക്കുകള്‍ക്ക്...
തത്തകളെ കാണാനെത്തുമ്പോൾ
ചെന്നൈ സെൻട്രലിൽ നിന്നും നാലു കിലോമീറ്റർ ദൂരമേയുള്ളൂ ‘പാരറ്റ് ഹൗസി’ലേക്ക്. 9042048481 ഈ മൊബൈൽ നമ്പരിൽ വിളിച്ച് സീറ്റുറപ്പിക്കുക. ടിക്കറ്റോ ഡൊണേഷനോ ഇല്ല. തത്തകൾക്കുള്ള ഭക്ഷണമായ പച്ചരിയും നിലക്കടലയും സ്നേഹപൂർവം കൊണ്ടുവരുന്നത് സുദർശൻ സ്വീകരിക്കാറുണ്ട്. തത്തകളെ കാണാനെത്തുമ്പോൾ ഇളം നിറമുള്ള വസ്ത്രങ്ങളണിയുക.
