ADVERTISEMENT

17 വയസ്സിനിടെ അഞ്ചു ദേശീയ സ്വർണ മെഡലുകൾ നേടിയ ഗോപിക എസ്. മോഹൻ അടുത്തിടെ വാർത്തകളിൽ നിറഞ്ഞതു കളരിയിലെ ചരിത്രനേട്ടത്തിന്റെ  ക്രെഡിറ്റിലാണ്. സംസ്ഥാന സ്കൂൾ ഗെയിസ് കളരിയിലെ ആദ്യസ്വർണം. തിരുവനന്തപുരത്തെ കളരിയിൽ ദേശീയ മത്സരത്തിനായുള്ള തയാറെടുപ്പിനിടെ, കളരി തന്ന ഏറ്റവും വലിയ മെഡൽ ധൈര്യമാണെന്നു പറഞ്ഞാണു ഗോപിക സംസാരം തുടങ്ങിയത്.

‘‘എൽകെജി മുതല്‍ സ്കൂളിലെ എല്ലാ പ്രോഗ്രാമുകളിലും മത്സരിക്കാൻ വ ലിയ ഉത്സാഹമായിരുന്നു. നേമം യുപി സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളുടെ ഭാഗമായി സ്കൂളിൽ കളരി പരിശീലന ക്യാംപ് വന്നു.  അത്ര താത്പര്യം ഇല്ലാതെയാണു ചേർന്നത്. കളരി പഠിക്കണമെന്ന് ആത്മാർഥമായി ആഗ്രഹം തോന്നാതിരുന്നത് അതിനെ കുറിച്ചു കാര്യമായി ഒന്നും അറിയാത്തതാണ്.

ADVERTISEMENT

ആ ബാച്ചിലുണ്ടായിരുന്ന 50 പേരിൽ നിന്നു 15 പേരെ കളരി വിദഗ്ധ പരിശീലനത്തിനായി സെലക്ട് ചെയ്തു. കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. അവിടെ പഠിപ്പിച്ച രാഹുൽ ആശാനാണ്, കളരിയിൽ വലിയ മത്സരങ്ങൾ ഉണ്ടെന്നും നാഷനൽ ലെവലിൽ വരെ പങ്കെടുക്കാനുള്ള അവസരം കിട്ടുമെന്ന് ആദ്യമായി പറഞ്ഞുതന്നത്. വിജയിക്കുന്നവർക്കു മാസാമാസം സ്കോളർഷിപ്പും കിട്ടും. ആ സമ്മാനത്തെ കുറിച്ചു കേട്ടപ്പോഴാണു കളരിയോടു സത്യം പറഞ്ഞാൽ താത്പര്യം തോന്നിയത്. വീട്ടിലെ സാമ്പത്തിക സ്ഥിതി അതായിരുന്നു. എത്ര കഠിനാധ്വാനം ചെയ്താലും സാരമില്ല, മെഡൽ നേടണം എന്ന വാശിയായി.

പിന്നാലെ തന്നെ ഒരു മത്സരം വന്നു. അതിനു വേണ്ടി നടത്തിയ പരിശീലനത്തിൽ മുഴുവൻ ദിവസവും പങ്കെടുക്കാൻ പറ്റിയില്ല. സെലക്‌ഷൻ ട്രയൽസിൽ പങ്കെടുത്ത പത്തു പേരിൽ ഏറ്റവും കുറവു മാർക്ക് എനിക്കായിരുന്നു. പക്ഷേ, ഞാൻ ചുവടു വയ്ക്കുന്നതു ഗുരുക്കൾ കാണാനിടയായി. അദ്ദേഹം ടീമിനു നിർദേശം നൽകി, ഗോപികയെ ഉറപ്പായും എടുക്കണം. ആ വാചകമാണ് എന്റെ തലവര മാറ്റിയെഴുതിയ്. പക്ഷേ, ഗുരുക്കൾ ഈ സംഭവം എന്നോടു പറഞ്ഞതു കുറച്ചു കഴിഞ്ഞാണ്.

gopikakalarinationalwinnerserialactor
ADVERTISEMENT

ആദ്യ മത്സരം

12ാമത്തെ വയസ്സിലാണ് ആദ്യത്തെ മത്സരത്തിനായി തട്ടിൽ കയറുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയമാണു വേദി. ചുവടുകളുടെ വായ്ത്താരി പറഞ്ഞാണു ഞാൻ പെർഫോം ചെയ്തത്. മത്സരഫലം അറിയാനുള്ള കാത്തിരിപ്പിനൊടുവിൽ അനൗൺസ്മെന്റ് വന്നു, ചെസ്റ്റ് നമ്പർ 14, 21 എന്നിവർ മെക്ക് പോയിന്റിലെത്തണം. രണ്ടുപേർക്കും കിട്ടിയിരിക്കുന്നത് ഒരേ മാർക്കാണ്.

ADVERTISEMENT

ആ സമയത്താണു ഗുരുക്കൾ എന്നോടു സെലക്‌ഷൻ ട്രയൽസിലെ തോൽവിയുടെ കഥ പറഞ്ഞത്. ഗുരുക്കൾ എന്നിൽ അർപ്പിച്ച വിശ്വാസം എത്രത്തോളമാണെന്നു മനസ്സിലായതോടെ തോൽക്കില്ലെന്നുറപ്പിച്ചു കളത്തിലിറങ്ങി. ടൈ ബ്രേക്കർ കഴിയുമ്പോൾ കേട്ട കയ്യടികൊണ്ടു തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ആ വർഷം തന്നെ സംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനവും കിട്ടി. ദേശീയ മത്സരത്തിലേക്കു സെലക്ടായെങ്കിലും കോവിഡ് മൂലം മത്സരം നടന്നില്ല.

കളരിയിലെ ആദ്യ ദേശീയ മെഡൽ

അടുത്ത വർഷമാണു മുൻവർഷത്തെ മത്സരങ്ങളും കൂടി നടന്നത്. ആ രണ്ടുപ്രാവശ്യവും സബ്‌ജൂനിയർ ഗേൾസ് വിഭാഗത്തിൽ ചുവട് ഇനത്തിൽ എനിക്കായിരുന്നു സ്വർണം. അന്നു 12 വയസ്സേ ഉള്ളൂ. അഗസ്ത്യം കളരിയിലെ ആദ്യത്തെ ദേശീയ സ്വർണമെഡൽ ജേതാവു കൂടിയാണ് ഞാൻ. ഗുരുക്കളുടെയും അച്ഛന്റെയും സന്തോഷമായിരുന്നു അതിനേക്കാൾ വലിയ അവാർഡ്.

വിക്ടറി ഗേൾസ് സ്കൂളിൽ നിന്നാണു പത്താം ക്ലാസ്സ് പാസ്സായത്. കരമന ജിജിഎച്ച്എസ്എസിൽ പ്ലസ് ടുവിനു പഠിക്കുകയാണ് ഇപ്പോൾ. ഇക്കുറി സംസ്ഥാന സ്കൂൾ ഗെയിംസിലെ ചുവടുകൾ  ഇനത്തിലെ സമ്മാനം പ്രഖ്യാപിക്കുന്ന നിമിഷം ഇപ്പോഴും സ്വപ്നം പോലെയാണ്, ഒന്നാം സമ്മാനം ഗോപിക.
പെൺകുട്ടികളെ കളരി പഠിപ്പിക്കാൻ വിടുന്നു എന്നു പറഞ്ഞ് അച്ഛനെയും അമ്മയെയും കുറ്റം പറഞ്ഞവരുണ്ട്. അവർക്കെല്ലാമുള്ള മറുപടിയായിരുന്നു ആ ചരിത്രമെഡൽ.

ഇതുവരെ അഞ്ചു ദേശീയ മെഡലുകൾ നേടി. കളരിപ്പയറ്റിന്റെ ഐക്കോണിക് ഐറ്റമായ വാളും പരിചയുമാണ് എന്റെ ഫേവറിറ്റ്. അടുത്ത ദേശീയ മത്സരത്തിനു വേണ്ടിയുള്ള തയാറെടുപ്പിലാണിപ്പോൾ. പ്ലസ്ടു പരീക്ഷയും ടെലിവിഷൻ ഷോയിലെ തിരക്കുമുണ്ടെങ്കിലും പരിശീലനത്തിൽ വിട്ടുവീഴ്ചയില്ല.’’

തിരുവനന്തപുരത്തെ നേമത്താണു ഗോപികയുടെ വീട്. അച്ഛൻ വി.കെ. മോഹൻകുമാറിനു കൂലിപ്പണിയാണ്. പാപ്പനംകോട് ഏണസ്റ്റ് പബ്ലിക് സ്കൂളിലെ ടീച്ചറായ അമ്മ സജിതയും ഐപിഎസ്‌ സിയിൽ അപ്രന്റീസ്ഷിപ് ചെയ്യുന്ന ചേച്ചി അഞ്ജലിയുമൊക്കെ ഗോപികയുടെ കട്ട ഫാൻസാണ്.

English Summary:

Gopika S. Mohan is a young Kalaripayattu prodigy who has won five national gold medals by the age of 17. Her recent historic win at the State School Games, securing the first gold in Kalari for the event, has brought her significant recognition.

ADVERTISEMENT