‘യുവതലമുറയിലെ ഗർഭാശയ- അണ്ഡാശയ രോഗങ്ങളും വന്ധ്യതയും’; ശ്രദ്ധേയമായി സെമിനാർ Understanding Gynecological Issues in Young Women
Mail This Article
വന്ധ്യത കൂടി വരുന്ന സമൂഹമാണു നമ്മുടേത്. വന്ധ്യത അനുഭവിച്ചു തുടങ്ങുമ്പോഴല്ല, മറിച്ച് ചെറുപ്പക്കാരുടെ ജീവിതം ആരോഗ്യകരമാക്കുന്നതിലൂടെയാണു വന്ധ്യത പരിഹരിക്കേണ്ടത് എന്ന തിരിച്ചറിവ് പകരാനായി ‘യുവതലമുറയിലെ ഗർഭാശയ– അണ്ഡാശയ രോഗങ്ങളും വന്ധ്യതയും’ എന്ന വിഷയത്തിൽ എംഎം പബ്ലിക്കേഷൻസിന്റെ വനിതാ മാസിക വനിതയും തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ചേർന്നു നടത്തിയ സെമിനാർ ശ്രദ്ധേയമായി.
ജനുവരി 31 നു സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൽ നടന്ന സെമിനാർ സ്മിത മെമ്മോറിയൽ ഹോസ്പിറ്റ ൽ വൈസ് ചെയർപേഴ്സൺ ഗീത സുരേഷ് അഡ്വാനി ഉദ്ഘാടനം ചെയ്തു. സിഇഒ ഡോ. രാജേഷ് നായർ അദ്ധ്യക്ഷനായിരുന്നു. മെഡിക്കൽ ഡയറക്ടർ ഡോ. ശീർഷക് ഘോഷ് പങ്കെടുത്തു.
ഡോ. ഷൈനി ഡാനിയൽ, ഡോ. ആനീസ് എം.എസ്, ഡോ. അനൂപ് കൃഷ്ണൻ, ഡോ. ചന്ദ്രിക പി. എൻ, ഡോ. ആതിര രാജു എന്നിവർ യുവതലമുറയിലെ ഗർഭാശയ– അ ണ്ഡാശയ രോഗങ്ങളിൽ പ്രധാനപ്പെട്ട പിസിഒഡി, എൻഡോമെട്രിയോസിസ്, ഗർഭാശയ കാൻസർ, , സ്ത്രീ വന്ധ്യത, പുരുഷ വന്ധ്യത, മൂത്ര നിയന്ത്രണശേഷിക്കുറവു തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
സ്ത്രീരോഗങ്ങളും പരിഹാരവും വിദഗ്ധർ പറഞ്ഞത്
മൂത്രനിയന്ത്രണ ശക്തിക്കുറവ് അഥവാ യുറിനറി ഇൻകണ്ടിനൻസ് പ്രായമായവരിലാണു കാണുക എന്ന ധാരണയെ തിരുത്തുന്നതായിരുന്നു ഗൈനക്കോളജി & ഒബ്സ്ട്രിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ.ഷൈനി ഡാനിയൽ നയിച്ച ക്ലാസ്. പൊതുവേ പ്രായമായവരിലാണ് ഈ രോഗം കാണുന്നതെങ്കിലും ഏതു പ്രായത്തിലും ഈ പ്രശ്നം ബാധിക്കാം. അതിനാൽ തന്നെ സ്ത്രീരോഗങ്ങളിൽ ഏറെ ശ്രദ്ധ അർഹിക്കുന്നതും ശരിയായ ചികിത്സയും വ്യായാമവും കൊണ്ട് മാറ്റിയെടുക്കാവുന്നതുമാണ് ഈ രോഗം എന്ന് ഡോ. ഷൈനി ഡാനിയേൽ വ്യക്തമാക്കി.
സ്ത്രീകളിൽ രണ്ടാമതായി ഏറ്റവും കൂടുതൽ കണ്ടു കാണുന്ന കാൻസറുകളിലൊന്നായ സെർവൈക്കൽ കാൻസറിനു പ്രധാന കാരണം വളരെ നേരത്തേ തുടങ്ങുന്ന ലൈംഗിക ബന്ധങ്ങളും ഒന്നിലധികം പങ്കാളികളുണ്ടാകുന്നതുമാണ്. ഇതു ബോധ്യപ്പെടുത്തുന്നതും, ലൈംഗിക ജീവിതത്തിനു വേണ്ട ചിട്ടയെയും ശുചിത്വത്തെയും സുരക്ഷിതത്വത്തെയും ചൂണ്ടിക്കാട്ടുന്നതുമായി ഗൈനക്കോളജി & ഒബ്സ്ട്രിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ.ആനിസ് എം. എസിന്റെ ക്ലാസ്.
ഗർഭാശയ അണ്ഡാശയ രോഗങ്ങളിൽ പ്രധാനമായ പിസിഒഡി, എൻഡോമെട്രിയോസിസ് എന്നിവ ഒഴിവാക്കാൻ ബാല്യകാലം മുതൽ പെൺകുട്ടികളുടെ യും ആർത്തവകാല ആരോഗ്യ ശീലങ്ങൾ, ഭക്ഷണ ശീലങ്ങൾ, വ്യായാമം എന്നിവ ക്രമീകരിക്കുകയും പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യണം എന്ന് ഓർമിപ്പിക്കുന്നതായിരുന്നു ഗൈനക്കോളജി & ഒബ്സ്ട്രിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ. ആതിര രാജുവിന്റെ ക്ലാസ്.
വന്ധ്യത പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ
വന്ധ്യതാ ചികിത്സ പ്രധാനമായും ചെയ്യേണ്ടത് സ്ത്രീകളിലാണ് എന്ന തെറ്റിദ്ധാരണയാണ് ചികിത്സാ ഫലത്തെ അകലെയാക്കുന്നത് എന്നു വ്യക്തമാക്കുന്നതായിരുന്നു റീപ്രൊഡക്റ്റീവ് മെഡിസിൻ വിഭാഗത്തിൽ നിന്നുള്ള ഡോ. ചന്ദ്രിക പി.എൻ, ഡോ. അനൂപ് കൃഷ്ണൻ എന്നിവരുടെ ക്ലാസുകൾ.
സ്ത്രീ വന്ധ്യതയുടെ കാരണങ്ങളും പരിഹാരങ്ങളും പ്രതിരോധ മാർഗങ്ങളും ഡോ. ചന്ദ്രിക പി.എൻ വ്യക്തമാക്കിയപ്പോൾ പുരുഷ വന്ധ്യതയുടെ സങ്കീർണതകളെയും ചികിത്സാ മാർഗങ്ങളെയും പ്രതിരോധത്തെയും കുറിച്ച് ലളിതമായി വിശദീകരിക്കുന്നതായി ഡോ. അനൂപ് കൃഷ്ണന്റെ സംഭാഷണം.
സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ഡെപ്യൂട്ടി ജനറൽ മാനേജർ മാർക്കറ്റിങ് സന്ദീപ് ലാലിന്റെ നന്ദി സംഭാഷണത്തോടെ സെമിനാർ സമാപിച്ചു.