മൂന്നാം ക്ലാസ്സിൽ വച്ചു കാൻസറിനോടു പൊരുതി കാഴ്ച നഷ്ടപ്പെട്ട കാർത്തിക ഇന്ന് അധ്യാപിക: കഥയല്ലിതു ജീവിതം Overcoming Adversity: How Karthika Became a Beloved Teacher in Kottayam
Mail This Article
ഇക്കഴിഞ്ഞ ജനുവരി 27. കോട്ടയം കുമാരനല്ലൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സിൽ പുതിയ ടീച്ചറെത്തി. ചുറ്റും കൂടിയ കുട്ടിക്കൂട്ടത്തോടു ടീച്ചർ സ്വയം പരിചയപ്പെടുത്തി, ‘‘ഞാൻ കാർത്തിക. ബേസിക് സയൻസ് അധ്യാപിക. രണ്ടു കണ്ണിനും കാഴ്ചയില്ലെങ്കിലും നിങ്ങളുടെ ചിരിയും സന്തോഷവും ഞാൻ കാണുന്നു...’’
അതിശയിച്ചു നിന്ന കുട്ടികളെ തൊട്ടും തലോടിയും ശബ്ദം കൊണ്ടു തിരിച്ചറിഞ്ഞും അവരിൽ കാർത്തിക അദ്ഭുതം തീർത്തു. കൃത്യം 20 വർഷം മുൻപാണു കാർത്തിക ഇരുട്ടിന്റെ ലോകത്തിലായത്.
സൈനസിലെ ട്യൂമർ ഞെരിച്ചമർത്തിയ ഒപ്റ്റിക് നെർവ് കണ്ണിലെ വെളിച്ചം കവർന്നെങ്കിലും അകക്കണ്ണിലെ തെളിച്ചം കാർത്തിക കൈവിട്ടില്ല.
ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദവും ബിഎഡും നെറ്റും പാസ്സായ കാർത്തിക സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അപേക്ഷകരിൽ ഒന്നാമതെത്തിയാണ് അധ്യാപികയായി ചുമതല ഏറ്റെടുത്തത്. മൂന്നാം ക്ലാസ്സിൽ വച്ചു കാഴ്ച നഷ്ടപ്പെട്ട കാർത്തികയ്ക്ക് അറിവിന്റെ വെളിച്ചമാണു കരുത്തായത്.
മള്ളൂശേരി പുല്ലരിക്കുന്നിലെ റിട്ടയേഡ് ജോയിന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയചന്ദ്രന്റെയും അധ്യാപികയായിരുന്ന ശ്യാമയുടെയും മകളാണു കാർത്തിക. പട്ടിത്താനം എബനേസർ സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ സംഭവമെന്ന് കാർത്തിക പറയുന്നു.
‘‘അനിയൻ ജനിച്ച സന്തോഷത്തിനു പിറകേയാണ് അമ്മയ്ക്ക് അപകടത്തിൽ കാലിനു പരുക്കേറ്റു കിടപ്പിലായത്. അതിനും കുറച്ചു ദിവസം മുൻപു ഷോർട് സൈറ്റിന്റെ പ്രശ്നം വന്നു ഞാൻ കണ്ണട വച്ചിരുന്നു. രാവിലെ ഒരുങ്ങുന്നതിനിടെ പൗഡറിടുമ്പോൾ ഇടതു കണ്ണിൽ ചെറിയ മങ്ങൽ പോലെ. അമർത്തി തുടച്ചതിന്റെയാകും എന്നാണു കരുതിയത്.
ഉച്ചയ്ക്കു പാത്രം കഴുകുമ്പോൾ വെള്ളം തെറിപ്പിക്കുന്നതു കൂട്ടുകാർക്കിടയിലെ തമാശയാണ്. കണ്ണടയിൽ വെള്ളം വീഴ്ത്തുന്നതിനു ഞാനവരോടു വഴക്കിടും. അന്നു പക്ഷേ, കണ്ണടയിൽ വെള്ളം വീണതു ഞാനറിഞ്ഞില്ല. വീട്ടിൽ വന്നു വിവരം പറഞ്ഞ് അടുത്ത ദിവസം തന്നെ ഡോക്ടറുടെ വീട്ടിൽ പോയെങ്കിലും കാണാനായില്ല.
പിറ്റേന്നു ഞായറാഴ്ചയാണ്, പകൽ കളിച്ചുനടന്നു. തിങ്കളാഴ്ച രാവിലെ ഉറക്കമുണർന്നപ്പോൾ ഞെട്ടിപ്പോയി, ഇടതുകണ്ണു വീർത്തുനിൽക്കുന്നു.
‘സംഗതി സീരിയസ്സാണ്, വിദഗ്ധ പരിശോധന നടത്തണം’ എന്നാണു പരിശോധിച്ച ഡോക്ടർ പറഞ്ഞത്. നേരേ മധുര അരവിന്ദ് കണ്ണാശുപത്രിയിലേക്കു പോയി. അവരുടെ നിർദേശപ്രകാരം ന ടത്തിയ സിടി സ്കാനിലാണ് സൈനസിൽ ട്യൂമറാണെന്നും സർജറി വേണ്ടിവരുമെന്നും പറഞ്ഞത്, വീണ്ടും നാട്ടിലേക്ക്.
ആശുപത്രിക്കാലം
2006 ജനുവരി 25നു വൈകിട്ടാണ് കൊച്ചിയിലെ ആശുപത്രിയിൽ എത്തിയത്. 26 നു റിപ്പബ്ലിക് ദിനം കഴിഞ്ഞ് 27നു വിദഗ്ധ പരിശോധനകൾ ആരംഭിച്ചു. അപ്പോഴേക്കും ഇടതു കണ്ണിന്റെ കാഴ്ച നിഴൽ മാത്രമായി ചുരുങ്ങിയിരുന്നു. സിസ്റ്റ് വളർന്നതിനാൽ ശ്വാസമെടുക്കാനും പ്രയാസം വന്നു തുടങ്ങി.
ബയോപ്സി ചെയ്യുമ്പോഴേക്കും രണ്ടു കണ്ണിലും ഇരുട്ടു മാത്രമായിരുന്നു. സർജറി ചെയ്യാൻ പ്രയാസമാണെന്നാണു ഡോക്ടർമാർ പറഞ്ഞത്. നെറ്റിയിൽ പുരികത്തിനു പിന്നിലായാണു ട്യൂമർ വളരുന്നത്. കാഴ്ചയ്ക്കു സഹായിക്കുന്ന ഒപ്റ്റിക് നെർവിനു മുകളിൽ ട്യൂമർ ഞെരുങ്ങിയാണു കാഴ്ച നഷ്ടപ്പെട്ടത്.
ട്യൂമർ നീക്കിയാൽ നെർവ് പഴയ സ്ഥിതിയിലാകുമെന്ന പ്രതീക്ഷയിൽ കീമോതെറപി തുടങ്ങി. മൂന്നെണ്ണം കഴിഞ്ഞിട്ടും ട്യൂമറിന്റെ വലുപ്പം കുറഞ്ഞില്ല. റേഡിയേഷൻ ചെയ്യാതെ തരമില്ലെന്നായി. കാഴ്ച എന്നേക്കുമായി നഷ്ടപ്പെടാമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ജീവനേക്കാൾ വലുതല്ല കാഴ്ച എന്നായിരുന്നു അച്ഛന്റെ മറുപടി.
അങ്ങനെ റേഡിയേഷൻ ചികിൽസയുമായി മുന്നോട്ടു പോയി. ട്യൂമറിനൊപ്പം ഒപ്റ്റിക്കൽ നെർവും നശിച്ചു. ഉമിനീർ ഗ്രന്ഥിയും കണ്ണുനീർഗ്രന്ഥിയും തകരാറിലായി.
കാഴ്ച പൂർണമായി നഷ്ടപ്പെട്ടതോടെ ജീവിതം ഇരുട്ടിലാകുമെന്നു കരുതിയ കാർത്തിക ഇന്ന് അധ്യാപികയാണ്. ചെറിയ തിരിച്ചടികളിൽ പോലും തളർന്നു പോകുന്നവരോടു കാർത്തിക പറയും, എന്റെ ജീവിതം കണ്ടു പഠിക്കൂ. കാർത്തികയുടെ അതിശയ ജീവിതകഥയുടെ പൂർണരൂപം പുതിയ ലക്കം (ഫെബ്രുവരി 14– 27) വനിതയിൽ വായിക്കാം.
