എന്റെ വിജയങ്ങൾക്കു മുന്നിൽ വേദനകളൊക്കെയും നാണിച്ചു തലകുനിച്ചു: ‘സ്ട്രോങ് വുമൺ ഓഫ് ഇന്ത്യ’ പട്ടം സ്വന്തമാക്കിയ ജ്വാല ജോസ് പറയുന്നു
Mail This Article
കർണാടകയിലെ ദാവൻഗരെയിൽ സീനിയർ നാഷനൽ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പി ൽ വെള്ളി മെഡലും ‘സ്ട്രോങ് വുമൺ ഓഫ് ഇന്ത്യ’ (ഓപ്പണ്‍ ബെസ്റ്റ് ലിഫ്റ്റർ ഓഫ് ഇന്ത്യ ) പട്ടവും സ്വന്തമാക്കിയ ജ്വാല ജോസ് സംസാരിച്ചു തുടങ്ങി. പവർലിഫ്റ്റിങ് താരങ്ങളായ അച്ഛൻ ജോസും അമ്മ ലേഖയും ജ്വാലയ്ക്കൊപ്പമിരുന്നു.
‘‘സീനിയർ നാഷനൽ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചു. 502.5 കിലോഗ്രാമായിരുന്നു എന്റെ ടോട്ടൽ. 500 ഗ്രാമിന്റെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. അൽപം വിഷമം തോന്നിയെങ്കിലും സ്ട്രോങ് വുമൺ ഓഫ് ഇന്ത്യ ആയപ്പോൾ സന്തോഷമായി.’’ മെഡലുകളും സാഷും ഷെൽഫിലേക്ക് വയ്ക്കുന്നതിനിടെ നിറഞ്ഞ ചിരിയോടെ ജ്വാല പറഞ്ഞു.
പ്രചോദനമായ ആൾക്കൂട്ടവും ആരവവും
‘‘ആദ്യമായി പവർലിഫ്റ്റിങില്‍ മത്സരിക്കുന്നതു പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ്. ഡെഡ് ലിഫ്റ്റ്, സ്ക്വാട്ട്, ബെഞ്ച് പ്രസ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് മത്സരം. ജില്ലയിൽ ജയിച്ചതോടെ സംസ്ഥാനതല മത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അന്നു രണ്ടാം സ്ഥാനം ലഭിച്ചു.’’ ജ്വാലയുടെ ഓർമകൾ എട്ടു വർഷം പിന്നിലേക്കു നടന്നു.
‘‘തിരുവനന്തപുരം എയർഫോഴ്സ് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂൾ കാലം. നീ പ്രതിനിധീകരിച്ചത് നിന്റെ സ്കൂളിനേയും കൂടിയാണ് എന്നു പറഞ്ഞ് മെഡൽ സ്കൂളിൽ കൊണ്ടുപോകാൻ നിർബന്ധിച്ചത് അമ്മയാണ്. ക്ലാസ് ടീച്ചറെ മാത്രം കാണിക്കണം എന്നായിരുന്നു പ്ലാൻ. ടീച്ചർ എന്റെ വിജയം അസംബ്ലിയിൽ അനൗൺസ് ചെയ്തു. എല്ലാവരുടേയും മുന്നിൽ വച്ചു മെഡൽ അണിയിച്ചു. അന്നു ഹാളിൽ നിറഞ്ഞ കയ്യടി ഇന്നുമെനിക്കു കേൾക്കാം. അതിനുശേഷമുള്ള മത്സരങ്ങളെല്ലാം എനിക്കാവേശം ആയിരുന്നു’’ ജ്വാല പറയുന്നു.
പൊള്ളും നോവായ ദിനങ്ങൾ
‘‘ക്ലഫ്റ്റ് ലിപ് ആൻഡ് പാലറ്റ് എന്ന അവസ്ഥയോടെയാണു ജ്വാല ജനിച്ചത്. കാഴ്ചയിലെ അപാകതകളേക്കാൾ എന്നെ വലച്ചത് കുഞ്ഞിനു പാലു പോലും കൊടുക്കാൻ സാധിക്കുന്നില്ലല്ലോ എന്ന ചിന്തയായിരുന്നു. അവൾ വിശന്നു കരയുമ്പോൾ എന്റെയുള്ളു പൊള്ളി.’’ 24 വർഷം പഴക്കമുള്ള ഓർമകൾക്ക് ലേഖയുടെ വാക്കുകളിൽ ഭാരമേറി. ‘‘ ജനിച്ച് 90 ദിവസത്തിനുള്ളിൽ ആദ്യ ശസ്ത്രക്രിയ നടത്തണം. അതിനുള്ളിൽ കുഞ്ഞിന്റെ ഭാരം നിശ്ചിത അളവിലേക്ക് എത്തുകയും വേണം. എല്ലാം ശരിയായി വന്നതോടെ തൊണ്ണൂറാം ദിവസം ക്ലഫ്റ്റ് ലിപ് പരിഹരിക്കുന്നതിനായുള്ള ശസ്ത്രക്രിയ നടത്തി. ആറര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു. എല്ലാം ഭംഗിയായി വന്നെങ്കിലും അടുത്ത ദിവസം സ്റ്റിച്ച് പൊട്ടി. അതേ ശസ്ത്രക്രിയ വീണ്ടും ആവർത്തിച്ചു. പിന്നെയും സ്റ്റിച്ച് വിട്ടു. മൂന്നാമത്തെ ശ്രമത്തിലാണ് ക്ലഫ്റ്റ് ലിപ് ശസ്ത്രക്രിയ വിജയിച്ചത്. പിന്നെയും പലവിധ ആരോഗ്യപ്രശ്നങ്ങൾ തുടർന്നു.
ചെറിയ പ്രായത്തിൽ മോൾ ഇത്രയധികം വേദനകൾ സഹിക്കുന്നതു കണ്ടുനിൽക്കാൻ ഞങ്ങൾക്കായില്ല. എന്നാൽ, ഒന്നും ഒഴിവാക്കാനും സാധിക്കുമായിരുന്നില്ല. കൂട്ടുകാർ വേനലവധി ആസ്വദിക്കുമ്പോൾ ജ്വാല ശസ്ത്രക്രിയയുടെ തീയതികൾ കാത്ത് ആശുപത്രിയിലായിരുന്നു. പാലറ്റ് സർജറിയും ബോൺക്രാഫ്റ്റിങും പ്ലാസ്റ്റിക് സർജറിയുമുൾപ്പെടെ ഒരുപാടു വേദനകളിലൂടെ ജ്വാല കടന്നു പോയി. ഇവയിൽ ചിലതൊക്കെ പരാജയപ്പെട്ടപ്പോൾ ആദ്യം മുതൽ ചെയ്യേണ്ടി വന്നിട്ടുണ്ട്. എല്ലാം ചേർത്തു പന്ത്രണ്ടോളം ശസ്ത്രക്രിയകൾ വേണ്ടിവന്നു.എന്റെ വിജയങ്ങൾക്കു മുന്നിൽ വേദനകളൊക്കെയും നാണിച്ചു തലകുനിച്ചു: സ്ട്രോങ് വുമൺ ഓഫ് ഇന്ത്യ’ പട്ടം സ്വന്തമാക്കിയ ജ്വാല ജോസ് പറയുന്നു’’ ലേഖ നെടുവീർപ്പിൽ ആശ്വാസം കണ്ടെത്തി.
തലകുനിച്ച വേദന
‘‘അതൊന്നും വലിയ കാര്യമായി ഞാൻ കാണുന്നില്ല.’’ ആശ്വസിപ്പിക്കാനെന്നോണം ജ്വാല ലേഖയുടെ കയ്യിൽ പിടിച്ചു ‘‘ഇതിനേക്കാൾ വലിയ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന മനുഷ്യരില്ലേ? അതിജീവിക്കുകയല്ലേ പ്രധാനം. ഈ സ്ട്രോങ് വുമൺ ടൈറ്റിൽപോലും അതിനുദാഹരണമല്ലേ.
സ്നേഹിക്കാനും പിന്തുണയ്ക്കാനും മാത്രം അറിയുന്ന ഒരുകൂട്ടം മനുഷ്യർ എനിക്കൊപ്പമുണ്ട്. എന്റെ വിജയങ്ങൾക്കു മുന്നിൽ വേദനകളൊക്കെയും നാണിച്ചു തലകുനിക്കുകയാണ്.’’ ചിരിയിൽ പൊതിഞ്ഞു ജ്വാല പറഞ്ഞതൊരു വലിയ സത്യമാണ്. ജ്വാലയുടെ മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണു നോവുകളെല്ലാം.
കേരള സ്പോർട്സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ ജിമ്മിലാണ് ജ്വാല ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. ലോകചാംപ്യൻഷിപ് എന്ന സ്വപ്നത്തിലേക്കു കോച്ച് കൂടിയായ അച്ഛന്റെ കൈപിടിച്ചു നീങ്ങുമ്പോൾ ജ്വാലയുടെ കണ്ണുകളിൽ കാണാം, വിജയത്തിളക്കം.
