അന്നു പൊലീസ്, ഇന്നു പഞ്ചായത്ത് പ്രസിഡന്റ്; ഇടുക്കിയിലെ അമ്പിളി അജയകുമാർ സ്പെഷലാണ് From Police Uniform to Panchayat President: Ambili Ajayakumar's Inspiring Comeback
Mail This Article
20 വർഷം മുൻപാണു സംഭവം. ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്ര വാർഡ് പ്രതിനിധിയായിരുന്ന അമ്പിളി അജയകുമാറിനു സർക്കാർ ജോലി ലഭിക്കുന്നു. അന്നു രാജിവച്ച അമ്പിളി ജോലിയിൽ നിന്നു വിരമിച്ചപ്പോഴാണ് അടുത്ത ട്വിസ്റ്റ്. അതേ വാർഡിൽ മത്സരിച്ച അമ്പിളി പഞ്ചായത്ത് പ്രസിഡന്റായി.
എഎസ്ഐ റോളിൽ നിന്നു മാറി ജനപ്രതിനിധിയായി വീണ്ടുമെത്തുമ്പോൾ നിയമം തെറ്റിക്കാത്ത പ്രവർത്തനങ്ങളിലൂടെ നാടിനു നന്മയേകണമെന്നാണു മോഹമെന്ന് അമ്പിളി അജയകുമാർ പറയുന്നു.
ജോലിക്കായി രാജി
‘‘ഭർത്താവിന്റെ അച്ഛൻ വി. ആർ. നാരായണൻ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
മകൾ അഞ്ജലിക്ക് ആറു വയസ്സുള്ളപ്പോഴാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം വന്നത്. കേരള പൊലീസിൽ വനിത കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഇടം നേടി ഫിസിക്കൽ ടെസ്റ്റും മെഡിക്കൽ പരിശോധനയുമൊക്കെ കഴിഞ്ഞിരുന്ന സമയമാണ്.
വാർഡ് അംഗമായി നാലു വർഷം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനിടെ നിയമന ഉത്തരവ് വന്നു. അങ്ങനെ 2004ൽ രാജി വച്ചു. തൊടുപുഴ സ്റ്റേഷനിലാണു ആദ്യനിയമനം. ഇടുക്കി വനിതാ പൊലീസ് സ്റ്റേഷനിൽ നിന്ന് എഎസ്ഐ ആയാണു വിരമിച്ചത്. പിന്നാലെ പാർട്ടി അഭ്യർഥന മാനിച്ച് വീണ്ടും പൂച്ചപ്രയിൽ സ്ഥാനാർഥിയായി.
അപ്പോഴാണ് അടുത്ത ട്വിസ്റ്റ്. പണ്ടു രാജി വച്ചപ്പോൾ പകരം വന്ന പ്രതിനിധി ഇക്കുറി മറ്റൊരു മുന്നണിയുടെ ഭാഗമായി എതിർസ്ഥാനാർതിയായി മത്സരിക്കുന്നു. കടുത്ത മത്സരം നടന്ന വാർഡിൽ 78 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. അങ്ങനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കിട്ടി.’’
ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റായ അമ്പിളി അജയകുമാറിന്റെ വിശദമായ അഭിമുഖം പുതിയ ലക്കം (ഫെബ്രുവരി 28– മാർച്ച് 13) വനിതയിൽ. ഒപ്പം കോട്ടയം പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു, ഇടുക്കി ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് രജനി, മലപ്പുറം ചാലിയാറിലെ പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ എന്നിവർ അവരുടെ വിജയം വ്യത്യസ്തത നിറഞ്ഞതായതിന്റെ കഥകളും പറയുന്നു.
