കത്തിത്തീരുന്നതിൽ അഭിമാനം തോന്നിയ കാലം കഴിഞ്ഞു! വനിതാദിനത്തിൽ ‘സെൽഫ് കെയറിനെ’ കുറിച്ച് സ്ത്രീകൾ സംസാരിക്കുന്നു... On Women's Day Women From Different Walks of Life Talks About Embracing Self-Care
Mail This Article
നിങ്ങളെ പോലും മറന്ന് നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കണം.... നിങ്ങളെ കുറിച്ചു ചിന്തിക്കുന്നത് വെറും ‘സെൽഫിഷ്നെസ്’ മാത്രമാണ്... ഉറക്കം ഇത്ര മതി, ശബ്ദം ഇത്ര മതി, ചിരി ഇത്ര അളവിൽ എന്നു തുടങ്ങി പല പല അരുതുകളും പല കാലങ്ങളായി സ്ത്രീകളുടെ മേൽ വന്ന് വീഴാറുണ്ട്. പണ്ടുള്ളവർ ആ ഭാരത്തിനടിയിൽ പെട്ട് ഉലഞ്ഞും അതാണ് ശരിയെന്നു കരുതിയും ജീവിച്ചു. എന്നാൽ ഇന്നിപ്പോൾ മുൻതലമുറകളുടെ തെറ്റുകൾ തിരുത്തുന്നവരും പുതിയ വഴികൾ വെട്ടുന്നവരും വഴിവെട്ടാതെ ചലിക്കുന്നവരും ഒക്കെ നമുക്ക് മുന്നിലുണ്ട്.... ഈ വനിതാ ദിനത്തിൽ നമുക്ക് ചുറ്റുമുള്ള കുറച്ചു സ്ത്രീകൾ അവരുടെ സെൽഫ് കെയറിനെ കുറിച്ചും വിശ്രമത്തെ കുറിച്ചും ആനന്ദങ്ങളെ കുറിച്ചുമൊക്കെ ‘വനിത’യോട് സംസാരിക്കുന്നു.... നമുക്ക് അവരെ കേൾക്കാം....
ശാരീരികവും മാനസികവുമായ ആരോഗ്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ല – ദേവിക, അധ്യാപിക.
‘‘തിരക്കുകളിലാണ് ജീവിതത്തിൻ്റെ പ്രൊഡക്റ്റിവിറ്റി എന്ന് പറഞ്ഞു തന്ന മനുഷ്യരായിരുന്നു എക്കാലത്തും ചുറ്റിനും... എല്ലാവരുടെയും ഇഷ്ടത്തിനനുസരിച്ച് ഓടിനടന്ന് ഭക്ഷണം പാകം ചെയ്യുന്ന അമ്മയായിരുന്നു ജീവിതത്തിൽ കണ്ട ആദ്യത്തെ തിരക്കുള്ള സ്ത്രീ... ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സൽക്കാരങ്ങളുടെയും ആനന്ദം ഞങ്ങൾ കുട്ടികളുടേതും ആണുങ്ങളുടേതും മാത്രമായിരുന്നു എന്ന് തിരിച്ചറിയാൻ പിന്നെയും എത്രയോ കാലമെടുത്തു... പിന്നെയും എത്ര സ്ത്രീകൾ... രാവിലത്തെ പണി മുഴുവൻ തീർത്ത് ജോലിക്ക് എത്തിയിട്ടും വൈകുന്നേരത്തെ ഉത്തരവാദിത്വങ്ങളെ ഓർത്ത് ഇരിക്കപ്പൊറുതിയില്ലാത്തവർ, ഭർത്താവിൻ്റെയും കുട്ടികളുടെയും മറ്റ് കുടുംബാഗങ്ങളുടെയും ജീവിതക്രമവും ശീലങ്ങളും ഇഷ്ടാനിഷ്ടങ്ങളും അനുസരിച്ച് സ്വന്തം പാഷനുകളെ, വിനോദങ്ങളെ, ഉറക്കത്തെ, സമയത്തെ, ആരോഗ്യത്തെ, തെരഞ്ഞെടുപ്പുകളെ, തൊഴിലിനെ, ഭക്ഷണത്തെ, വസ്ത്രത്തെ - തുടങ്ങി പ്രാഥമിക ആവശ്യങ്ങളെ പോലും ഡിസൈൻ ചെയ്യുന്നവർ!
സമയവും സ്വാതന്ത്ര്യവും പരിഗണനയും ജണ്ടർ അധിഷ്ഠിതമായി വിഭജിക്കപ്പെടേണ്ടതല്ല എന്ന ബോധ്യമാണ് ഞാനുൾപ്പെടുന്ന പുതിയ തലമുറയിലെ പെൺകുട്ടികൾക്കുള്ള ആത്മവിശ്വാസം.. ശാരീരികവും മാനസികവുമായ ആരോഗ്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ല എന്ന തിരിച്ചറിവ് കാഴ്ച്ചപ്പാടുകളെ അത്രകണ്ട് സ്വാധീനിച്ചിട്ടുണ്ട്. ഭൂമിയിൽ മനോഹരമായ ജീവിക്കാനുള്ള ഒരേയൊരു അവസരം - അവകാശ ബോധത്തോടെ, സ്വാതന്ത്ര്യ ബോധത്തോടെ പ്രയോജനപ്പെടുത്താൻ മാത്രമാണ് ഇനിയും എല്ലാ പെൺകുട്ടികളോടും പറയാനുള്ളത്.
എൻ്റെ സമയം വളരെ വിലപ്പെട്ടതായാണ് ഞാൻ കരുതുന്നത്. തൊഴിലിടത്തിലെ ഉത്തരവാദിത്വങ്ങൾക്കും കുടുംബത്തിനൊപ്പമുള്ള ക്വാളിറ്റി ടൈമിനും തുല്യ പ്രാധാന്യം കൊടുക്കുന്നതിൽ മാത്രമല്ല എൻ്റെ ചിന്തികളെ, ആഗ്രഹങ്ങളെ, ശരീരത്തെ, മനസ്സിനെ നിരീക്ഷിക്കാനും സംരക്ഷിക്കാനും മറ്റെന്തിനേക്കാളും എഫോർട്ട് ഞാനെടുക്കാറുണ്ട്. എൻ്റെ peace of mind നെ ബാധിക്കുന്ന വ്യക്തികളെയോ സാഹചര്യത്തെയൊ അന്തരീക്ഷത്തെയോ പോലും ഞാൻ ബോധപൂർവ്വം അകറ്റിനിർത്താൻ ശ്രദ്ധിക്കാറുണ്ട്. എൻ്റെ ശരീരം, വിനോദങ്ങൾ, പാഷനുകൾ, പഠനം, ആഗ്രഹങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ, സാമ്പത്തിക ഭദ്രത, യാത്രകൾ, രുചികൾ, വിശ്രമം, ഉറക്കം - എന്നിവക്കെല്ലാം പ്രയോരിറ്റി നൽകിയുള്ള ഒരു ജീവതക്രമമാണ് ഞാൻ തെരഞ്ഞെടുത്തിട്ടുള്ളത്...അതിൽ സ്ത്രീ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകൾ മുതൽ എൻ്റേതായ വായനക്കും എഴുത്തിനും ക്രിയാത്മകതക്കുമുള്ള ദീർഘമായ മണിക്കൂറുകൾ വരെ ഉൾക്കൊള്ളുന്നുണ്ട്. ചിലപ്പോഴൊക്കെ ഒന്നും ചെയ്യാതെ വെറുതെയിരിക്കാനോ, കിടന്നുറങ്ങാനോ, ഇഷ്ടപ്പെട്ട പാട്ടുകൾക്കോ പുസ്തകത്തിനോ സിനിമക്കോ അവധി ദിവസങ്ങളെ മുഴുവനായും വിട്ടുകൊടുക്കാനോ, യാതൊരു പ്ലാനിങ്ങുകളുമില്ലാതെ യാത്ര ചെയ്യാനോ, ഇഷ്ടമുള്ളപ്പോൾ മാത്രം കുക്ക് ചെയ്യാനോ - ഒക്കെ പറ്റും വിധമാണ് ഞാൻ എൻ്റെ ജീവിതത്തെ എനിക്ക് ചേരും വിധം പാകപ്പെടുത്തിയിരിക്കുന്നത്..’’
എല്ലാ മാംസവും ഞാനെനിക്ക് എന്തെങ്കിലും ഗിഫ്‌റ്റ് ചെയ്യും – ഷാദിയ പി.കെ., സംരംഭക
‘‘വീട്ടിലെ ഉത്തരവാദിത്തങ്ങളും പ്രാരാബ്ദങ്ങളും കഴിഞ്ഞാണ് പെൺ കുട്ടികൾക്ക് പലപ്പോഴും ഇഷ്ട്ടമുള്ള ഒരു വസ്‌ത്രം വാങ്ങാനോ ഒരു പുസ്തകം വായിക്കാനോ അങ്ങനെ എന്തിനും പറ്റുന്നത് പക്ഷേ എപ്പോഴാണ് ഈ ഉത്തരവാദിത്വം, വിലക്കുകൾ ഇതൊക്കെ അവസാനിക്കുക എന്ന് പറയാനുമാവില്ല ചിലപ്പോ അതിനു മുമ്പേ ജീവിതം തീർന്ന് പോവുകയും ചെയ്യാം...
എല്ലാ മാംസവും ഞാനെനിക്ക് എന്തെങ്കിലും ഗിഫ്‌റ്റ് ചെയ്യും ഒരു മിഠായിയാവാം അതുമല്ലെങ്കിൽ ഇഷ്ട്ടപ്പെട്ട ഭക്ഷണമാവാം വസ്ത്രമാവാം അങ്ങനെ എന്തുമാവാം
തിരക്കൊഴിഞ്ഞിട്ട് നഷ്ട്ടപ്പെട്ട വായന തിരിച്ചു പിടിക്കാമെന്നാണ് ആദ്യം കരുതിയത് ഇപ്പോ ഒഴിവു കിട്ടുന്ന ഓരോ കുഞ്ഞു സമയത്തും ഫോൺ മാറ്റി വെച്ച് ഞാൻ പുസ്‌തകങ്ങൾ കൈയ്യിലെടുക്കാറുണ്ട്
. ചുരുക്കി പറഞ്ഞാൽ ഇപ്പോ എല്ലാ തിരക്കും കഴിഞ്ഞിട്ട് എന്ന് പറഞ്ഞ് ഒരാഗ്രഹങ്ങളും മാറ്റിവെക്കാറില്ല ഞാൻ അധ്വാനിക്കുന്നത് കുടുംബത്തിന് വേണ്ടി മാത്രമല്ല എനിക്കും കൂടി വേണ്ടിയാണല്ലോ....’’
എന്റെ കപ്പ് നിറഞ്ഞിരുന്നാൽ മാത്രമേ അതിൽ നിന്നും പകർന്നു കൊടുക്കാൻ സാധിക്കൂ– നിക്കി എസ്തേർ ജോൺ, മൾട്ടി പ്രോപ്പർട്ടി മാർക്കറ്റിങ്ങ് മാനേജർ, മാരിയറ്റ് ഹോട്ടൽ
‘‘കാലം മാറുന്ന മുറയ്ക്ക് സ്ത്രീകൾ പല റോളുകളിൽ തിളങ്ങുന്നുണ്ട്. ലീഡർഷിപ് റോൾ, വീടിന്റെ സാമ്പത്തിക നെടുംതൂണ്, പലയാളുകളുടേയും മെന്റേഴ്സ്, പെറ്റ് പേരന്റ് തുടങ്ങി പല കാര്യങ്ങളും നമ്മൾ ചെയ്തു പോരുന്നു. അങ്ങനൊരവസരത്തിൽ എന്റെ കപ്പ് നിറഞ്ഞിരുന്നാൽ മാത്രമേ അതിൽ നിന്നും പകർന്നു കൊടുക്കാൻ സാധിക്കൂ എന്നുള്ള ഉത്തമ ബോധ്യം എനിക്കുണ്ട്. എന്റെ ട്രോമ ഹീൽ ചെയ്താൽ മാത്രമേ എനിക്ക് സമാധാനപരമായി മറ്റുള്ളവരോട് സംസാരിക്കാൻ സാധിക്കൂ... അല്ലെങ്കിൽ അതും കൂടി ഞാൻ അറിയാതെ മറ്റുള്ളവരിലേക്ക് നൽകും. അതുകൊണ്ടു തന്നെ ഹീൽ ചെയ്യാൻ സമയം കണ്ടെത്തും. അതിൽ ദിവസവും ഉള്ള പ്രാർഥന, പ്രകൃതിയിലേക്കിറങ്ങിയുള്ള നടത്തം, വായന, മെഡിറ്റേഷൻ ഒക്കെയുണ്ട്. ഇതൊക്കെ കൃത്യമായി ചെയ്യാൻ എപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ മാത്രമാണ് അതിന്റെ യഥാർഥ ഗുണം എനിക്ക് ജോലിയിലും ജീവിതത്തിലും ലഭിക്കുക.
പിന്നെ ഞാൻ സമ്പാദിക്കുന്നതിൽ നിന്ന് എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള തുകയും മാറ്റി വയ്ക്കും. ചിലപ്പോൾ അതു യാത്രയാകാം, സ്പാ ആകാം, പെഡിക്യൂർ ആകാം അങ്ങനെ എന്നെ സന്തോഷിപ്പിക്കുന്നതെന്തും ആകാം. ഞാനെന്റെ കാര്യങ്ങൾ ചെയ്യുകയും ചുറ്റുമുള്ളവർക്ക് എന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുമ്പോഴുമാണ് സംതൃപ്തി കിട്ടുന്നത്. അല്ലാതെ എപ്പോഴും ബാക്കിയുള്ളവർക്ക് മാത്രം കൊടുത്തു കൊണ്ടിരുന്നാൽ നമ്മൾ തകർന്നു പോകുന്നൊരു ഘട്ടം വരും, ആ പാഠം മുൻകാല അനുഭവങ്ങളിൽ നിന്നൊക്കെ പഠിച്ചു കഴിഞ്ഞപ്പോൾ മുതൽ എന്നെ സന്തോഷിപ്പിച്ചു കൊണ്ടേ എന്തും ചെയ്യൂ.’’
ഞാനൊരു സൈക്കോളജിസ്റ്റാണ് എന്നിരുന്നാലും മറ്റൊരു സൈക്കോളജിസ്റ്റിന്റെ അടുത്തു പോയി തെറാപി എടുക്കും– ജസീന ബക്കർ, സൈക്കോളജിസ്റ്റ്.
സമയത്തിന്റെ കാര്യത്തിൽ നല്ല ചിട്ടയുള്ള ആളാണ് ഞാൻ. ദിവസത്തിനൊടുവിൽ എനിക്ക് 2 മണിക്കൂർ എന്റേതു മാത്രമായി വേണം. ആ സമയം കളഞ്ഞുള്ള ഒരു വിട്ടുവീഴിച്ചയും ചെയ്യില്ല. ഞാനൊരു സിങ്കിൾ മദറായതു കൊണ്ട്... മാനസികാരോഗ്യത്തിന് വളരെയേറെ പ്രാധാന്യം നൽകാറുണ്ട്. ഞാനൊരു സൈക്കോളജിസ്റ്റാണ് എന്നിരുന്നാലും മറ്റൊരു സൈക്കോളജിസ്റ്റിന്റെ അടുത്തു പോയി മാസത്തിലൊരിക്കലെങ്കിലും കാശു കൊടുത്ത് തെറാപി എടുക്കും... അവർ എന്റെയടുത്തും വരും.
എന്നും എപ്പോഴും സമ്മർദ്ദത്തിലിരിക്കുന്ന ക്ഷീണിച്ചിരിക്കുന്ന അമ്മയായി എന്നെ എന്റെ മകൾ കാണരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടു തന്നെ അമ്മ ഫ്രീയാണോ സംസാരിക്കാൻ എന്നു ചോദിച്ചിട്ട് സംസാരിക്കുന്ന ...കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പിലാക്കുന്ന രീതിയിലേക്കൊക്കെ ഞങ്ങളുടെ ബന്ധവും പരുവപ്പെടുത്തിയെടുത്തിട്ടുണ്ട്. ഞാൻ ജോലി ചെയ്യുന്നൊരു വ്യക്തിയാണെന്നുള്ള ബോധ്യം അവൾക്കുണ്ട്, അതുകൊണ്ട് ഓരോ കോളിനു മുൻപും അമ്മ ഫ്രീയാണോ എന്ന് ചോദിക്കാൻ അവൾ മടിക്കാറില്ല.
അവൾ ഹോസ്റ്റലിൽ നിന്ന് വീട്ടിൽ വരുമ്പോഴാണ് ഞങ്ങൾ സമയക്രമങ്ങൾ കുറച്ചെങ്കിലും തെറ്റിച്ചു പാറിപ്പറന്നു നടക്കുന്നത്.
ഞാനെന്ന വ്യക്തിക്ക് എന്റെ രാവിലെയും വൈകുന്നേരവുമുള്ള ചായകുടി സമയങ്ങൾ വളരെ പ്രധാനമാണ്. അപ്പോഴാകെ വേറൊന്നും ചെയ്യില്ല, ചിലപ്പോൾ പാട്ടു കേൾക്കും. അത്ര തന്നെ.
അസുഖം വന്നാലും ആരേയും പ്രതീക്ഷിക്കാറില്ല. ശരീരത്തേയും മനസിനേയും എന്നും ഫിറ്റായി വയ്ക്കാൻ ശ്രമിക്കാറുണ്ട്. അതിനാണ് നമ്മൾ സ്ത്രീകൾ എല്ലാവരും പ്രാധാന്യം നൽകേണ്ടതെന്നാണ് തോന്നാറ്.
I deserve more എന്നൊരു ചിന്ത വരാനും ജീവിതം ഒന്നേയുള്ളൂ എന്നൊക്കെ തോന്നിത്തുടങ്ങാനും സമയമെടുത്തു– രൂപ ജോർജ്, സാമൂഹിക സംരംഭക
എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് കുട്ടികളോടൊത്ത് സമയം ചിലവഴിക്കുന്നതാണ്. അതാണ് ഏറ്റവും കൂടുതലായി ചെയ്യാറ്. എന്നെ സംബന്ധിച്ച് വെറുതേയൊരു വലിയ ഹോട്ടലിൽ പോയി കാറ്റും കൊണ്ടിരിക്കുന്നത് സമാധാനം തരാറില്ല. പകരം ദിവസവും ജിമ്മിൽ പോകുന്നതോ നൃത്തം ചെയ്യുന്നതോ ഒക്കെയാണ് എന്റെ സമാധാനം.. എല്ലാവരുടേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും വിശദീകരണങ്ങൾ ഒരുപോലെയല്ലല്ലോ...
ചുമരില്ലാതെ ചിത്രം വരയ്ക്കാനാവില്ല എന്നു വിശ്വസിക്കുന്നൊരാളാണ് ഞാൻ അതുകൊണ്ട് തന്നെ എനിക്കായി ഞാൻ എപ്പോഴും സമയം കണ്ടെത്താറുണ്ട്. 40കളിലാണ് കേട്ടോ ഈ ബോധ്യം ഉണ്ടായി വന്നത്... I deserve more എന്നൊരു ചിന്ത വരാനും ജീവിതം ഒന്നേയുള്ളൂ എന്നൊക്കെ തോന്നിത്തുടങ്ങാനും സമയമെടുത്തു. പക്ഷേ, ഇപ്പോ പലതും തിരുത്താൻ സാധിക്കുന്നു. പണ്ട് എല്ലാവർക്കും വേണ്ടി ചെയ്തു കഴിഞ്ഞിട്ട് മാത്രമാണ് എന്നെ കുറിച്ച് ചിന്തിക്കന്നത്. ഇന്നിപ്പോ എനിക്ക് പേഴ്സണൽ ടെയിനറുണ്ട്, എന്നും വർക്കൗട്ട് ചെയ്യാറുണ്ട്. വൈകുന്നേരം മുടക്കമില്ലാതെ നടക്കും. ഒരു തെറാപി പോലെ ക്ലാസിക്കൽ ഡാൻസും ഒപ്പമുണ്ട്. വളരെ സ്പിരിച്വലായൊരാളും കൂടിയാണ് ഞാൻ, ബൈബിൾ വായനയും എഴുത്തും മുന്നോട്ട് പോകാനുള്ള ഊർജ്ജം തരുന്നു...
വീട്ടുകാർക്കു വേണ്ടി ജീവിച്ചിട്ട് അവസാനം ഒന്നുമില്ലാ, ഒന്നുമല്ല എന്നു തോന്നുന്ന എംറ്റി നെസ്റ്റ് സിൻഡ്രോം ഒന്നും എനിക്ക് വരാതിരിക്കാൻ ഞാൻ ഇന്നിൽ തന്നെ ഇൻവെസ്റ്റ് ചെയ്യുന്നു.
നമ്മൾ ഓരോരുത്തരും നമ്മുടെ സ്വപ്നങ്ങൾ എന്താണെന്ന് സ്വയം കണ്ടെത്തണം. അതാരും വന്നു ചെയ്തു തരില്ല. എന്നിട്ട് നമ്മളെ കൊണ്ടാകും വിധം അതിനു പിന്നാലെ പോകണം.... അതാണ് സ്ത്രീകളോട് പറയാനുള്ളത്.
