ആർത്തവം ആഘോഷമാക്കുന്ന കാമാഖ്യയിൽ...മോഹിച്ച ഇടത്തേക്ക്, പെണ്ണനുഭവങ്ങളുടെ മഹാശൈലത്തിലേക്കൊരു യാത്ര... Journey to Kamakhya: A Divine Experience for Three Friends
Mail This Article
കാമാഖ്യയുടെ മണ്ണിൽ, ദേവിയുടെ മുന്നിൽ നിൽക്കുമ്പോൾ ആ സ്ത്രീഹൃദയങ്ങള്‍ തുടിച്ചത് ആത്മനിർവൃതിയുടെ ശ്രുതിയ്ക്കൊപ്പമാണ്...മോഹിച്ച ഇടത്തേക്ക്, പെണ്ണനുഭവങ്ങളുടെ മഹാശൈലത്തിലേക്കുള്ള യാത്ര ഒരു കിനാവിന്റെ ജലഛായാ ചിത്രം പോലെയാണ് അവരിൽ പതിഞ്ഞത്... ലോകം വനിതാദിനത്തിന്റെ മഹത്വം ആഘോഷിച്ച പകലിൽ കാമാഖ്യയിലെത്തിയതിന്റെ, ദേവിയിൽ മുഴുകിക്കഴിഞ്ഞതിന്റെ ആനന്ദമെത്രയെന്ന് ഇനി പറഞ്ഞോ, എഴുതിയോ ഫലിപ്പിക്കാനാകില്ലെന്ന് ആ കൂട്ടുകാരികൾക്കറിയാം...ഒരിക്കൽ മാത്രം കേട്ട ഒരു മനോഹരകീർത്തനം പോലെ ആ നിമിഷങ്ങളിങ്ങനെ മനസ്സിന്റെ കോണിൽ മുഴങ്ങിക്കൊണ്ടേയിരിക്കും, ജീവനുള്ള കാലത്തോളം...
മലയാളികളുടെ പ്രിയനടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി, സംരംഭകയും അഭിഭാഷകയുമായ മൈത്രി ശ്രീകാന്ത്, സംരംഭകയായ സുകന്യ സുരേന്ദ്രൻ എന്നിവരാണ് ആ കൂട്ടുകാരികൾ. ഒന്നിച്ചുള്ള യാത്രകൾ എന്ന ആശയം ഉരുത്തിരിഞ്ഞപ്പോഴേ ആദ്യം പോകേണ്ടത് കാമാഖ്യയിലേക്കാകണം എന്നതിൽ മൂവർക്കും സംശയമുണ്ടായില്ല. അങ്ങനെ ഇക്കഴിഞ്ഞ വനിതാദിനത്തിൽ അവർ കാമാഖ്യയിലെത്തി. പലയിടങ്ങളിലേക്കും യാത്രകൾ പലതുണ്ടായിട്ടുണ്ടെങ്കിലും മൂന്നാളും ആദ്യമായാണ് കാമാഖ്യ സന്ദർശിക്കുന്നത്. ആത്മീയതയാലും സൗഹൃദത്താലും ബന്ധിക്കപ്പെട്ട മൂന്നു പെണ്ണുങ്ങൾ ആത്മബോധത്തിലേക്കു കാറ്റു പോലെ ഒഴുകിക്കയറിയ രണ്ടു പകലിരവുകൾ...
അസമിലെ ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻമുകളിലുള്ള ദേവീക്ഷേത്രമാണ് കാമാഖ്യ. സതീദേവിയുടെ ശക്തിചൈതന്യം അതിന്റെ ഉഗ്രരൂപത്തിൽ ഇവിടെയുണ്ടെന്നാണ് വിശ്വാസം. അച്ഛൻ ദക്ഷൻ നടത്തുന്ന യാഗത്തിന്, പരമശിവന്റെ ഇഷ്ടമില്ലാതെ സതി പോയി. സതിയെ ദക്ഷൻ അപമാനിച്ചു. അതിന്റെ ദുഃഖം താങ്ങാനാകാതെ സതി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. സതിയുടെ കത്തിക്കരിഞ്ഞ ശരീരം കയ്യിൽ എടുത്തു ലോകം മുഴുവൻ അലഞ്ഞു നടന്ന ശിവനെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ മഹാവിഷ്ണു സതിയുടെ ശരീരം പല കഷ്ണങ്ങളാക്കി ഓരോ ഭാഗത്തേക്കു വലിച്ചെറിഞ്ഞു. അതിൽ സതിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് പിന്നീട് കാമാഖ്യ ക്ഷേത്രമായി പ്രശസ്തിയാര്‍ജിച്ചത്. ഇവിടെ ദേവി കാമാതുരയും സ്ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെ വന്നു ഭജനമിരിക്കുന്നവർ നിരവധിയാണ്.
ഒരേപോലെ മെനഞ്ഞെടുത്ത ചുവന്ന കാഞ്ചീവരം പട്ടുസാരികളുടുത്താണ് മൂന്നാളും കാമാഖ്യയിലെത്തി ദേവിയെ തൊഴുതത്. പ്രത്യേകമായി രൂപകൽപ്പന ചെയ്ത്, ‘കുങ്കുമച്ചുവപ്പ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സാരികളുടെ നിർമിതിക്കു മേൽനോട്ടം വഹിച്ചത് മൈത്രിയുടെ ‘വേദിക’ എന്ന വസ്ത്രാലയമാണ്. കാമാഖ്യ ദേവിയുടെ നിറമാണ് ചുവപ്പ്. അതിനാൽ, ദേവിയെ കാണാൻ പോകുമ്പോൾ കുങ്കുമച്ചുവപ്പ് നിറത്തിലുള്ള പട്ട് സാരിയാകണം അണിയേണ്ടതെന്നു തീരുമാനിക്കുകയായിരുന്നു.
‘‘വർഷങ്ങളേറെയായി ഞങ്ങൾ മൂവരും അടുത്ത സുഹൃത്തുക്കളാണ്. ആത്മീയതയാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചതെന്നും പറയാം. പരസ്പരം കാണുമ്പോൾ മടുപ്പേതുമില്ലാതെ ഞങ്ങൾ സംസാരിച്ചിരിക്കാൻ നിരവധി വിഷയങ്ങളുണ്ട്. അത്തരം ചർച്ചകൾക്കിടെയാണ് ഒന്നിച്ചുള്ള യാത്രകളെക്കുറിച്ച് ചിന്തിച്ചത്. അതു ക്ഷേത്രങ്ങളിലേക്കാകണം, ആദ്യം കാമാഖ്യയിലേക്കു വേണം പോകേണ്ടതെന്നിങ്ങനെയുള്ള കാര്യങ്ങളിൽ സംശയമുണ്ടായില്ല. ഒടുവിൽ ആ മോഹം ഇക്കഴിഞ്ഞ ദിവസം യാഥാർത്ഥ്യമായി’’.– മൈത്രി ശ്രീകാന്ത് ‘വനിത ഓൺലൈനോട്’ പറഞ്ഞു.
ഭാരതത്തിലെ അന്‍പത്തിയൊന്നു ശക്തിപീഠങ്ങളിൽ ഒന്നാണ് കാമാഖ്യ ക്ഷേത്രം. കാമാഖ്യയിൽ യോനീ വിഗ്രഹത്തെ കൂടാതെ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, ത്രിപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി), ആദിശക്തി (ദുർഗ്ഗ) എന്നീ ദേവീസങ്കല്പങ്ങളെയും കുടിയിരുത്തിയിട്ടുണ്ട്.
‘‘ചുവപ്പാണ് ദേവിയുടെ നിറം. അതാണ് ചുവന്ന പട്ടുസാരി തിരഞ്ഞെടുക്കാനുള്ള കാരണം. ചുവപ്പ് പട്ട്, മാല, വള, പൊട്ട്, കുങ്കുമം, മധുരം എന്നിവയ്ക്കൊപ്പം ഞങ്ങളുടെ ഹൃദയം കൂടിയാണ് ദേവിക്ക് സമർപ്പിച്ചത്. ഒപ്പം ഞങ്ങളുടെ ശരീരവും മനസ്സും ചിന്തകളും കുടുംബങ്ങളെയുമെല്ലാം ദേവിയുടെ കാൽക്കൽ അർപ്പിച്ചു. ഞങ്ങളാരും എന്തായി തീരണം എന്നല്ല ദേവിയോടു പ്രാർത്ഥിച്ചത്, എന്തായി തീരണമോ എന്നാണ്. യാത്ര പ്ലാൻ ചെയ്ത ശേഷം ഞങ്ങൾ പരസ്പരം ‘ദേവീ’ എന്നാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ദൈവീകമായ ഒരു ആന്തരിക ബന്ധം ഞങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞു വരികയായിരുന്നു. എന്റെ അമ്മ കാൻസർ ബാധിച്ചാണ് മരിച്ചത്. കാമാഖ്യയിൽ ഞാൻ എന്റെ അമ്മയെയാണ് ഓർത്ത്. ആ മണ്ണിലേക്കു കടന്നതും എന്റെ മനസ്സിൽ അമ്മയുടെ മുഖം തെളിഞ്ഞു. ഞങ്ങൾ മൂന്നാൾക്കും പെൺമക്കളുണ്ട്. പല തലമുറയിലെ സ്ത്രീകൾ തമ്മിൽ കോർക്കപ്പെടുന്ന ഒരനുഭവം അവിടെ നിൽക്കുമ്പോള്‍ ഉള്ളിൽ നിറയും. അതുപോലെ ദേവിയുടെ വിഗ്രഹത്തിൽ തൊട്ടു പ്രാർത്ഥിക്കുമ്പോൾ, അതിലൂടെ ഒഴുകി വരുന്ന ജലം കാണുമ്പോൾ മനസ്സ് ശാന്തമാകും. ഹൃദയം ആർദ്രമാകും. തിരികെപ്പോന്നപ്പോൾ ആ ശക്തി മനസ്സിൽ പതിഞ്ഞ പോലെയാണ്...’’.– മൈത്രി ശ്രീകാന്ത് പറയുന്നു.
ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ. ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഈ സമയത്തു ക്ഷേത്രത്തിനരികിലുള്ള ബ്രഹ്മപുത്ര നദി പോലും ചുവക്കും എന്നാണു സങ്കല്പം. ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയ്ക്കു പോലും ഈ ചുവന്ന നിറം പടരും. ഇത് പ്രസാദമായി സ്വീകരിക്കാനും നല്ല തിരക്കാണ്. ഈ സമയത്ത് ആദ്യ മൂന്നു ദിവസം ദേവീദർശനം സാധ്യമല്ല. ആ സമയത് നട അടഞ്ഞു കിടക്കുകയാവും. ഈ മൂന്നു ദിവസവും ക്ഷേത്ര പരിസരത്ത് ഉത്സവ പ്രതീതിയാണ്. നാലാം ദിവസം നട തുറന്നു പൂജകൾ തുടങ്ങുന്നു. അന്ന് ഇവിടെ നിന്ന് ഭക്തർക്കു ചുവന്ന നിറമുള്ള തുണി പ്രസാദമായി ലഭിക്കും. ഇത് ഭക്തർ ദിവ്യമായി കരുതുന്നു. ഒരു ദേവതയുടെ ആർത്തവ ദിനങ്ങൾ ആഘോഷിക്കുന്നത് പ്രധാനമാണ്.
ഇനിയും കാമാഖ്യയിലേക്കുള്ള യാത്രകളുണ്ടാകുമെന്ന് ഇവർ പറയുന്നു...പെൺമയുടെ ദൈവികസാന്നിധ്യത്തിലേക്കുള്ള യാത്രകൾ...
