ക്രിക്കറ്റും കാർ റേസും സ്നോ ഡ്രൈവും: ഹെന്നയുടെ അഡ്വഞ്ചറുകൾ കേട്ടാൽ ആരും ത്രില്ലടിച്ചു പോകും Spiti Valley's Snow Expedition: Henna Jayanth's Ultimate Birthday Gift
Mail This Article
കഴിഞ്ഞ ഫെബ്രുവരി 16. മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കാനായി വയനാട്ടിൽ നിന്നു ഹെന്ന ജയന്ത് കാറോടിച്ചു പോയത് 9000 കിലോമീറ്ററാണ്. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരെ, സ്പിറ്റി വാലിയിലെ മഞ്ഞുമൂടിയ മലനിരകളുടെ താഴെ ജിംനി പാർക് ചെയ്തു ഹെന്ന ആവേശത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു, ഹാപ്പി ബർത്ഡേ ടു മീ...
മഞ്ഞിലൂടെയുള്ള അതിസാഹസിക സവാരിയായ മൗണ്ടൻ ഗോട് സ്നോ എക്സ്പെഡിഷനാണു ഹെന്ന തനിക്കു നൽകിയ ജന്മദിന സമ്മാനം. സ്നോ എക്സ്പെഡിഷന്റെ കഴിഞ്ഞ പതിപ്പിൽ പങ്കെടുത്ത ഏക മലയാളി വനിതയാണു ഹെന്ന. ഇക്കുറി ഔദ്യോഗിക പാനലിലും ഹെന്നയുണ്ടായിരുന്നു. ഡ്രൈവിങ് സീറ്റിൽ സ്ത്രീയാണെന്നു കണ്ടാൽ ‘ഈഗോ അടിക്കുന്ന ആണുങ്ങളെ’ പിന്നിലാക്കി ഡ്രൈവിങ്ങിന്റെ ‘ഹൈ മൊമന്റ്സ്’ ആഘോഷമാക്കുന്ന ഹെന്നയുടെ കഥ ഇങ്ങനെ.
കോഴിക്കോടു സ്വദേശിയായ ഹെന്നയ്ക്കു സ്പോർട്സിനോടായിരുന്നു സ്കൂൾ കാലത്തു ഭ്രമം. ഇന്റർ സ്കൂൾ ക്രിക്കറ്റ് മത്സരങ്ങളിൽ തിളങ്ങിയതോടെ ജില്ലാ ടീമിലേക്കു സെലക്‌ഷൻ കിട്ടി. അവിടെ നിന്നു സ്റ്റേറ്റ് ക്യാംപിലേക്കും പിന്നാലെ സ്റ്റേറ്റ് ക്രിക്കറ്റ് ടീമിലുമെത്തി. ടീമിലെ ഓപ്പണിങ് ബാറ്ററായിരുന്നു. ജയവും തോൽവിയും ആലോചിച്ചു പരിഭ്രമിക്കാതെ മത്സരിക്കണമെന്നും അപ്പോഴേ നിരാശ ഇല്ലാതെ നിൽക്കാനാകൂ എന്നും പഠിച്ചതു സ്പോർട്സിലൂടെയാമെന്നു ഹെന്ന പറയുന്നു.
‘‘മാഞ്ചസ്റ്റർ ബിസിനസ് സ്കൂളിൽ നിന്നു ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ പിജി പാസ്സായി രണ്ടു വർഷം ജോലി ചെയ്തപ്പോഴാണ് ആ കാര്യം മനസ്സിലായത്, രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയുള്ള ഓഫിസ് ജോലിയിൽ സന്തോഷമില്ല.
ആയിടയ്ക്കു ഫെയ്സ്ബുക്കിൽ റൈസിങ് ടാലന്റ് ഹണ്ടിന്റെ പരസ്യം കണ്ടു. കാർ റേസിങ് ഉണ്ടെന്നറിഞ്ഞപാടേ അപേക്ഷിച്ചു. കോയമ്പത്തൂരിലെ സ്പീഡ് വേയിൽ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 16 പെൺകുട്ടികളി ൽ ഏക മലയാളി ഞാനായിരുന്നു.
നേവിസ് കപ് ചാംപ്യൻഷിപ്പിൽ പുരുഷതാരങ്ങൾക്കൊപ്പം മത്സരിച്ചു പതിനൊന്നാമതായി ഫിനിഷ് ചെയ്തു. 2018ൽ നടന്ന റൂക്കി ചാംപ്യൻഷിപ് കൂടി കഴിഞ്ഞതോടെ ദേശീയതാരമായി. ഫോർമുല 4 കാർ റേസിൽ ആ നേട്ടമെത്തിയപ്പോഴേക്കും വേഗത്തിലല്ല, റിസ്കിലാണു ത്രില്ലെന്നു മനസ്സു പറയാൻ തുടങ്ങി. അങ്ങനെ ഓഫ് റോഡ് റേസിങ്ങിലേക്കു തിരിഞ്ഞു.
ഓഫ് റോഡ് ഡ്രൈവിങ്ങിന്റെ ഏറ്റവും സാഹസിക വെർഷനാണ് സ്നോ എക്സ്പെഡിഷൻ. ഹിമാചൽ പ്രദേശിലെ സ്പിറ്റി വാലിയിൽ നടക്കുന്ന ഈ സാഹസിക സ്പോർട്സ് ആഘോഷത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരാണു പങ്കെടുക്കുക.
അപേക്ഷിക്കുമ്പോൾ തന്നെ മനസ്സിനോട് ഉറപ്പു പറഞ്ഞിരുന്നു, ഇതാകും ജന്മദിന സമ്മാനം. പല ഘട്ടങ്ങൾ കഴിഞ്ഞ് ഒടുവിൽ ആ അറിയിപ്പെത്തി, യൂ ആർ സെലക്ടഡ്. ഓഫ് റോഡ് യാത്രകൾക്കായി വാങ്ങിയ സ്വന്തം ജിംനിയിലായിരുന്നു സ്പിറ്റി വാലിയിലേക്കുള്ള യാത്ര. ഫെബ്രുവരി 16നു ഷിംലയിലെത്തി. ജന്മദിനം ആഘോഷിച്ചതിന്റെ പിറ്റേ ദിവസം സ്നോ എക്സ്പെഡിഷൻ തുടങ്ങി...’’
ഹെന്നയുടെ ‘ഹൈ മൊമന്റു’കളുടെ സന്തോഷം നിറഞ്ഞ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം, പുതിയ ലക്കം (മാർച്ച് 14– 27) വനിതയിൽ.
