അന്നു മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ മകനോടു പറഞ്ഞു ‘എല്ലാം താൽക്കാലികമാണ്. നീ സർക്കാർ വണ്ടിയിലല്ല, സൈക്കിളിലാണു സ്കൂളിൽ പോവേണ്ടത്’: ഒാർമയുടെ വിരൽ പിടിച്ച് എം.കെ. മുനീർ Cherished Memories and Lessons from Muneer's Life
Mail This Article
പുറത്തു തിരഞ്ഞെടുപ്പിന്റെ മീനച്ചൂട് കത്തിത്തുടങ്ങിയിട്ടുണ്ട്. ചർച്ചകളും തന്ത്രങ്ങളും ഇടംവലം ഒാതിരം കടകം മറിയുന്നുണ്ട്. പക്ഷേ, കോഴിക്കോട്ടെ ‘ക്രസന്റ് ഹൗസിൽ’ തെളിഞ്ഞത് ഒാർമചന്ദ്രികയാണ്.
പഴയ കാലത്തിലൂടെ മുനീർ പതുക്കെ നടന്നു തുടങ്ങി. എന്തൊരു വഴിയാണത്? നിറയെ കയറ്റിറക്കങ്ങളാണ്. ഉമ്മയെക്കുറിച്ചു പറഞ്ഞപ്പോൾ കാലിൽ സങ്കടക്കല്ലു കുത്തി കണ്ണു നിറഞ്ഞു. ബാപ്പ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ഒാർത്തപ്പോൾ തരിക്കഞ്ഞി കുടിക്കുന്നിതിനിടെ മുന്തിരി കടിക്കുന്ന സന്തോഷം. ബാപ്പയുടെ മരണത്തോടെ മുന്നിലെ പാത തീർന്നു പോയോ എന്നു ചിന്തിച്ച കൗമാരക്കാരന്റെ ആധി ഇപ്പോഴുമുണ്ടു മുഖത്ത്.
കണ്ണുനിറച്ചും നേർത്തു പുഞ്ചിരിച്ചും ഇടയ്ക്കൊക്കെ പൊട്ടിച്ചിരിച്ചും റമസാൻ ചന്ദ്രിക പോലെ പുണ്യമായ ഒാർമകൾ ചേർത്തു പിടിച്ചും പോവുന്നതിനിടെ ഒരു നിമിഷം മുനീർ നിശബ്ദനായി. ‘‘ഇതൊക്കെ കണ്ടു വളർന്ന എനിക്കു ചെറിയ അസുഖത്തിന്റെ പേരിൽ തളർന്നിരിക്കാനാകുമോ? ജനങ്ങൾ വിളിക്കുമ്പോൾ പോവാതിരിക്കാനാവുമോ? ’’ മുനീർ ചോദിക്കുന്നു
ക്ലിഫ്ഹൗസിലെ കുളമ്പടിയൊച്ച
‘‘എല്ലാ നോമ്പു കാലത്തും ഉമ്മയുടെ സമൂസരുചിയും ക്ലിഫ് ഹൗസിലെ കുതിരക്കുളമ്പടിയൊച്ചയും മനസ്സിൽ നിറയും. രണ്ടു തരം റമസാൻ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അ ത്തോളിയിൽ മനത്താംകണ്ടിയിൽ എന്ന കുഞ്ഞു വീട്ടിലായിരുന്നു കുട്ടിക്കാലം. അന്നു മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലിരുന്ന് ഉമ്മ തരിക്കഞ്ഞി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ചെങ്കല്ലു പാകിയ നിലത്തു കീറപ്പായയിൽ കിടന്നുറങ്ങിയ ആ കാലം ഇപ്പോഴുമുണ്ടു മനസ്സിൽ.
ബാപ്പ മുഖ്യമന്ത്രിയായപ്പോൾ ക്ലിഫ്‌ഹൗസിലെ വലിയ മേശപ്പുറത്ത് ഉമ്മയുണ്ടാക്കിയ സമൂസയും പൂരിയും കോഴിക്കറിയും നിരത്തിവച്ചിരിക്കുന്നതും ഒാർമയുണ്ട്. അന്നു ബാപ്പയ്ക്കു നക്സൽ ഭീഷണി ഉണ്ടായിരുന്ന കാലമാണ്. ക്ലിഫ്ഹൗസിൽ ഇന്നു കാണുന്ന പല കെട്ടിടങ്ങളുമില്ല. കാടു പിടിച്ചു കിടക്കുകയാണ്. ഇടയ്ക്കു കുതിരപ്പട്ടാളത്തിന്റെ റോന്തുണ്ട്. ആ കുളമ്പടിയൊച്ച ഇന്നും കാതിലുണ്ട്. രാത്രി യാകുമ്പോൾ ചുറ്റും സ്ഥാപിച്ച വലിയ ഹാലജൻ ലൈറ്റുകൾ പ്രകാശിച്ചു തുടങ്ങും. മുറിക്കുള്ളിലെ വെളിച്ചത്തെ തോൽപ്പിച്ചുകൊണ്ട് അത് അകത്ത് നിറയും.
തരിക്കഞ്ഞി കുടിക്കുമ്പോൾ ഞാനും സഹോദരിമാരും ഒരു മത്സരം വയ്ക്കും– മുന്നിലെത്തിയ തരിക്കഞ്ഞിപ്പാത്രത്തിന്റെ അടിയിൽ എത്ര കശുവണ്ടിപ്പരിപ്പും മുന്തിരിയും ഉണ്ടെന്നു പ്രവചിക്കണം.
ബാപ്പയുടെ മരണശേഷം ഉമ്മയുടെയും പെങ്ങന്മാരുടെയും ഉത്തരവാദിത്തം ഒാർത്തു പകച്ചു നിന്ന കാലത്തു വന്ന മറ്റൊരു റമസാൻ കാലവും മനസ്സിലുണ്ട്.
പിറക്കാതെ പോയ എട്ടു മക്കൾ
ജീവിതത്തിൽ ഉമ്മ ഒരുപാടു നീറുന്നുണ്ടായിരുന്നു. ഞങ്ങൾ മൂന്നു മക്കൾക്ക് മുൻപ് ഉമ്മ എട്ടു തവണ ഗർഭിണിയായിട്ടുണ്ടായിരുന്നു. ചിലതൊക്കെ ഗർഭാവസ്ഥയിലും ചിലതു പ്രസവത്തിലും മരിച്ചു. എട്ടു കുഞ്ഞുങ്ങളെ നഷ്ടമായ വേദനയും ഉമ്മ മറികടന്നു.
ജീവിതത്തിന്റെ ആർഭാടങ്ങളിലൊന്നും വിശ്വസിക്കാത്ത ആളായിരുന്നു ബാപ്പ. മുഖ്യമന്ത്രി ആയിരുന്നപ്പോൾ പോലും നാലു ജോടി ഷർട്ടും മുണ്ടും ഉണ്ടാവും. വർഷത്തി ൽ ഒരിക്കലേ ഞങ്ങൾക്ക് ഉടുപ്പുകൾ വാങ്ങൂ. കുറച്ചു കഴിയുമ്പോൾ അതു നരച്ചു പോവും. പിന്നെ, അടുത്ത പെരുന്നാള് വരണം.
ബാപ്പ ജനങ്ങൾക്കൊപ്പം തന്നെയായിരുന്നു. പ്രസംഗിക്കാനായി ആൾക്കൂട്ടം അദ്ദേഹത്തെ ‘ജപ്തി ചെയ്തു’ കൊണ്ടു പോവും. ഒരിക്കൽ തിരൂരിൽ സമ്മേളനത്തിനു പ്രസംഗിക്കാൻ എത്താനായില്ല. പ്രസംഗിച്ചിട്ടേ സ്റ്റേജ് പൊളിക്കൂ എന്നായി ജനങ്ങൾ. ഒരു വശത്ത് അത്ര ഗ്ലാമറിൽ നിൽക്കുമ്പോൾ വീട്ടിലെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു, ദാരിദ്ര്യമായിരുന്നു. പാർട്ടിയാണ് ഈ വീടു വച്ചു തന്നത്.
കണ്ണു നിറഞ്ഞു പോവുന്ന ഒാർമ പറയാം. ഒരു കല്യാണത്തിനു പോണം. എനിക്കു നല്ല കുപ്പായം ഇല്ല. അടുത്ത വീട്ടിൽ സമപ്രായത്തിലുള്ള കുട്ടിയുണ്ട്. അവരോട് ഒരു ജോടി വസ്ത്രം ഉമ്മ കടം ചോദിച്ചു. കടമായിട്ടു പോലും നരച്ചു പിഞ്ഞിയ ഉടുപ്പാണ് അവർ തന്നത്. അതിട്ടു നിൽക്കുന്ന എ ന്നെ കണ്ട് ഉമ്മ കരഞ്ഞു. ഇന്നും െപരുന്നാളിനു വസ്ത്രങ്ങളെടുക്കാൻ പോകുമ്പോൾ ആ കണ്ണീര് ഒാർക്കും.
ഇതുമാത്രമല്ല, രാഷ്ട്രീയ സംഘർഷങ്ങളും ഉമ്മയെ ബാധിച്ചിരുന്നു. കൊല്ലാൻ വരുന്നവനോടും ബാപ്പ ശാന്തമായി സംസാരിക്കും. മുഖ്യമന്ത്രിയായിരിക്കുന്ന കാലം. അന്നു ക്ലിഫ് ഹൗസിൽ ഫിലിപ്സിന്റെ വലിയൊരു റേഡിയോ ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചയ്ക്കുള്ള വാർത്തയിൽ ഉമ്മ കേട്ടു– ബാപ്പയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായിരിക്കുന്നു. വാർത്ത കേട്ടതും ഉമ്മ ബോധം കെട്ടു വീണു.
ഒരു മാരാർ ആയിരുന്നു പ്രതി. മുൻപ് ഗവർണർ വിശ്വനാഥനെയും ആക്രമിച്ചയാളാണ്. അൽപം മാറിയിരുന്നെങ്കിൽ കാഴ്ച തന്നെ പോയേനെ. ഭാഗ്യത്തിന് അത് മേശപ്പുറത്തു വീണു പൊട്ടി. മുഖമൊക്കെ മുറിഞ്ഞിട്ടും വർഗീയ ലഹളയ്ക്ക് കാരണമാവും എന്നതുകൊണ്ടു മുറിവിൽ ലാക്ടോകലാമിനും പുരട്ടി പൊതു സമ്മേളനത്തിനു പോയി.
ശിക്ഷാകാലം കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ മാരാർ നേരെ കോഴിക്കോട്ടെ വീട്ടിലേക്കു വന്നു. ‘മാരാരാണ്, സി എച്ചിനെ കാണണം’ എന്നു പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും വിറച്ചു. ബാപ്പ ചന്ദ്രികയുടെ ചീഫ് എഡിറ്ററായി പത്രം ഒാഫിസിലായിരുന്നു. ഉമ്മ ഫോൺ ചെയ്ത് ബാപ്പയോടു സംസാരിച്ചു. ‘ഒാന് ചായ കൊടുത്തോ’ എന്നായിരുന്നു ആ ദ്യം ചോദിച്ചത്. ‘ചായ കുടിച്ചിട്ടു ചന്ദ്രികേടെ ഒാഫിസിലേക്കു വരാൻ പറയണം’ എന്നും നിർദേശിച്ചു.
പിന്നെയും ആക്രമണം ഉണ്ടായി. ബാപ്പ തമിഴ്നാട് സർക്കാരിന്റെ അതിഥിയായി എംജിആറിനെ കാണാൻ പോവുകയാണ്. പക്ഷേ, ആ കാർ ഡിഎംകെയുടെ ജാഥയിൽ പെ ട്ടു. പെട്ടെന്നു പ്രകോപനമുണ്ടായി. പ്രവർത്തകർ ആക്രമിച്ചു. കാർ കത്തിച്ചു. ബാപ്പയുടെ പിഎ മീരാൻ സാഹിബ് അ ദ്ദേഹത്തെ ചവിട്ടി പുറത്തേക്കിട്ടു രക്ഷിച്ചു. പുറത്തു വീണതും കാർ ആളിക്കത്തി. ബാപ്പയുടെ ചെവിയിൽ പതിന്നാല് തുന്നൽ ഉണ്ടായിരുന്നു. തമിഴ്നാടിൽ വച്ച് ഇങ്ങനെയൊരു സംഭവം ഉണ്ടായതിന് മാപ്പു പറയാൻ എംജിആർ നേരിട്ടു വീട്ടിൽ വന്നിട്ടുണ്ടായിരുന്നു.
ഇതൊക്കെ ഉമ്മയുടെ മനസ്സിൽ എന്നും ബേജാറിന്റെ കനലു കൂട്ടിയിരുന്നു. ബാപ്പ പറയാറുണ്ട്, ‘ഭർത്താക്കന്മാർ ജീവിച്ചിരിക്കുമ്പോൾ തന്നെ വിധവകളാവുന്നവരാണ് രാഷ്ട്രീയക്കാരുടെ ഭാര്യമാർ’ എന്ന്.
മക്കളെ സാധാരണക്കാരായി വളർത്തണം എന്നു ബാപ്പയ്ക്കു നിർബന്ധമായിരുന്നു മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും ഞങ്ങളെ സർക്കാർ വാഹനത്തിൽ യാത്ര ചെയ്യാൻ സമ്മതിച്ചിരുന്നില്ല. തിരുവനന്തപുരത്തു നിർമല ഭവൻ സ്കൂളിൽ പഠിക്കുമ്പോൾ സൈക്കിളിലാണു സ്കൂളിലേക്കു കൊണ്ടു പോവുന്നത്. കോളജിലെത്തിയപ്പോൾ സ്റ്റുഡൻസ്പാസ് എടുത്ത് ബസിലാണു യാത്ര.
ബെംഗളൂരുവിൽ െമഡിസിനു പഠിക്കുമ്പോഴായിരുന്നു ബാപ്പയുടെ മരണം. ഹൈദരാബാദിൽ പാർട്ടിയുടെ പരിപാടിക്കു പോയതാണ്. അവിടെ വച്ചായിരുന്നു മരണം. വീട്ടിൽ ഒരുപാടു പേർ വരും. യാത്ര പറഞ്ഞു പോവുമ്പോൾ ബാപ്പയ്ക്കു കൈ കൊടുക്കും. എന്നെ നോക്കി ചിരിക്കും അതായിരുന്നു പതിവ്. ബാപ്പയുടെ ഖബറടക്കത്തിനു ശേഷം പിരിഞ്ഞു പോവുന്നവർ എന്റെ കൈ പിടിച്ചു യാത്ര പറഞ്ഞു. അതൊരു ഉത്തരവാദിത്തമാണെന്നും ഇനി വീടിന്റെ ചുമതല എനിക്കാണെന്നും ഉള്ള തോന്നൽ അപ്പോൾ മുതലാണ് ഉണ്ടായത്.
പാർട്ടിയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമൊക്കെ തണലായി തന്നെ നിന്നു. കരുണാകരൻ സാർ കോഴിക്കോട് മെഡിക്കൽ കോളജില്‍ പഠന സൗകര്യം ഒരുക്കി. വീടിന്റെ ആധാരം അന്നു പണയത്തിലായിരുന്നു. സീതി സാഹിബ് ഇടപെട്ട് അതു തിരികെയെടുത്തു. ബാപ്പയില്ലെങ്കിലും വീട്ടിൽ സഹായങ്ങൾ തേടി ആളുകളെത്തുന്നുണ്ടായിരുന്നു. പണ്ടു തൊട്ടേ ഉള്ള പതിവല്ലേ... അവര്‍ക്കു വേണ്ട കാര്യങ്ങൾ ചെയ്യേണ്ടി വന്നു. പതുക്കെ രാഷ്ട്രീയത്തിലേക്കു ഞാൻ എത്തിപ്പെട്ടു. ഇരുപത്തിയഞ്ചാം വയസ്സിൽ നഗരസഭാ കൗൺസിലറായി. പിന്നെ, എംഎൽഎയും മന്ത്രിയും.
അന്നു ബാപ്പയുടെ ഖബറിൽ നിന്നു പിരിഞ്ഞു പോവുന്നവർ എന്റെ കൈപിടിച്ചു യാത്ര പറയുമ്പോൾ അതു സി എച്ചിന്റെ പിൻഗാമിയായി വരണം എന്ന ക്ഷണമായിരുന്നെന്നു പിന്നീടാണു തിരിച്ചറിഞ്ഞത്. ഹൗസ് സർജൻസി കഴിഞ്ഞു ഞാൻ രാഷ്ട്രീയത്തിൽ സജീവമായപ്പോൾ ഒന്നു തിരിച്ചറിഞ്ഞു– ഡോക്ടറും ജനപ്രതിനിധിയും ഒരേ കാര്യമാണു ചെയ്യുന്നത്. രണ്ടു പേരും മറ്റുള്ളവരുടെ വേദനയ്ക്ക് പരിഹാരമുണ്ടാക്കുന്നു. രണ്ടും മരുന്നു തന്നെയല്ലേ?
രാജീവ് ഗാന്ധി ‘നടത്തിയ’ നിക്കാഹ്
കുട്ടിക്കാലത്തു നരച്ച കുപ്പായങ്ങൾ മാത്രമുള്ളതു കൊണ്ടാവാം പടച്ചോൻ എനിക്കായി കണ്ടു വച്ചത് കോഴിക്കോട്ടെ ടെക്സ്റ്റൈൽസ് ഉടമയുടെ പെങ്ങളുടെ മകളെ ആയിരുന്നു. കോഴിക്കോട് ‘കണ്ണൂർഷോപ്പ്’ എന്ന ടെക്സ്റ്റൈൽസ് ഉണ്ടായിരുന്നു. ഇന്നത് തോട്ടത്തിൽ ടെക്സ്റ്റൈൽസ് എന്നു പേരുമാറ്റി. റഷീദ് ഇക്കയുടെ ആ കടയിൽ നിന്നാണ് വർഷങ്ങളായി ഞങ്ങൾ തുണി എടുത്തിരുന്നത്. ഉമ്മയെ റഷീദ് ഇക്കയ്ക്ക് അറിയാം. അങ്ങനെയാണ് അദ്ദേഹത്തിന്റെ പെങ്ങൾ നഫീസ വിനിയുടെ ആലോചന വരുന്നത്.
1991 ഇലക്‌ഷൻ കാലത്തായിരുന്നു കല്യാണം. നിക്കാഹ് തീരുമാനിച്ച ദിവസമാണ് രാജീവ് ഗാന്ധി കോഴിക്കോട് വരുന്നത്. മാനാഞ്ചിറയിലാണ് പരിപാടി. എനിക്കു നിർബന്ധമായി പങ്കെടുത്തേ പറ്റൂ. അദ്ദേഹം പോയിക്കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയിട്ടു നിക്കാഹ് നടത്താൻ തീരുമാനിച്ചു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും അന്നത്തെ വലിയ ഖാസി ഇമ്പിച്ചിക്കോയ തങ്ങളും നിക്കാഹിനെത്തി. അതിഥികളും എത്തി തുടങ്ങി. ഞാൻ മാത്രം മാനാഞ്ചിറയിൽ. പെട്ടെന്നാണ് അറിഞ്ഞത്, രാജീവ്ഗാന്ധി വന്ന വിമാനം പൈലറ്റിന് ലാൻഡ് ചെയ്യാൻ പറ്റുന്നില്ല. മറ്റേതെങ്കിലും എയർപോർട്ടിലേക്കു പോയേക്കാം. വൈകിയാൽ നിക്കാഹ് മുടങ്ങും. പക്ഷേ, രാജീവ് ഗാന്ധി പൈലറ്റ് സീറ്റിലിരുന്നു വിമാനം നിലത്തിറക്കി. കൃത്യസമയത്തു മീറ്റിങ് തുടങ്ങി. നിക്കാഹും നിശ്ചയിച്ച സമയത്തു നടന്നു.
ജനങ്ങൾക്കൊപ്പം
സെപ്റ്റംബർ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും മാസമാണ്. ബാപ്പയും ഉമ്മയും സെപ്റ്റംബറിലാണു മരിച്ചത്. മോൾ മലീഹ ജനിച്ചതും സെപ്റ്റംബറിലാണ്.
മൂത്തമകൻ മുഹമ്മദ് മുഫ്‍ലിഹ് ദുബായിൽ ഡോക്ടറാണ്.രണ്ടാമത്തെയാൾ മുഹമ്മദ് മിന്നാഹ് പബ്ലിക് പോളി സിയിൽ മാസ്റ്റേഴ്സ് കഴിഞ്ഞു ജോലി ചെയ്യുന്നു. മലീഹ സൈക്കോളജി വിദ്യാർഥി.
നല്ല രുചിയും ജനങ്ങളുടെ ആരവവും ഒരുപോലെ ബാപ്പയ്ക്ക് ഇഷ്ടമായിരുന്നു. ജീൻ അതല്ലേ, ഞാനും അങ്ങനെയാണ്. ഇതു രണ്ടും കണ്ടാൽ എല്ലാം മറക്കും. എത്ര വ യ്യെങ്കിലും പ്രസംഗത്തിന് ഇറങ്ങിത്തിരിക്കും. ചിലപ്പോൾ ഭക്ഷണം കഴിക്കാൻ സമയം കിട്ടില്ല. മറ്റു ചിലപ്പോൾ സ്നേഹത്തോടെ തരുമ്പോൾ മധുരം കഴിക്കരുതെന്നതു മറന്നു പോവും. കരുണാകരൻ സാറിനെ പോലെ കുഞ്ഞാലിക്കുട്ടി സാഹിബിനെ പോലെ ഭക്ഷണകാര്യത്തിൽ ചിട്ടയോടെ ജീവിക്കാമായിരുന്നെന്നു തോന്നാറുണ്ട്.
ഇടയ്ക്ക് കാലിനൊരു മുറിവുണ്ടായി, അത് ഉണങ്ങി വ രുന്നേയുള്ളൂ. പിന്നെ, ഭക്ഷ്യവിഷബാധയെ തുടർന്നു പൊട്ടാസ്യം കുറഞ്ഞു ഹൃദയാഘാതം ഉണ്ടായി. പക്ഷേ, വിശ്രമം എന്നു പറഞ്ഞാൽ ആലോചിക്കാൻ പറ്റുകയുമില്ല. ജനങ്ങളാണു മരുന്ന്. അവരാണ് എന്റെ ഡോക്ടർമാർ.’’
പഴയ ഫോട്ടോകൾ നിധിപോലെ മുനീർ കാണിച്ചു ത ന്നു. അതിലൊരെണ്ണം സൂം ചെയ്ത് ബാപ്പയുടെ മുന്നിലിരിക്കുന്ന അഞ്ചു വയസ്സുകാരന്റെ ചിരി ചൂണ്ടിപ്പറഞ്ഞു– ഈ ചിത്രമെടുത്തത് സന്തോഷ് ശിവന്റെ അച്ഛനും ആദ്യകാല ഫൊട്ടോഗ്രഫറുമായ ശിവൻ ആണ്.
മഗ്‍രിബ് മുഴങ്ങി. ഇനി നോമ്പു തുറക്കാം. തരിക്കഞ്ഞി മുന്നിലെത്തി. സന്തോഷത്തിന്റെ ഒാർമമുന്തിരി കടിച്ച സ ന്തോഷത്തിൽ മുനീർ പുഞ്ചിരിച്ചു.
