സ്വന്തം സന്തോഷത്തിനായി ഒത്തുചേർന്നവർ മറ്റുള്ളവർക്കു തണലാകുന്നതിന്റെ ഭംഗി; കോട്ടയത്തെ ‘കനിവിൻ കരങ്ങൾ’ എന്ന ത്രിഫ്റ്റ് ഷോപ്പിന്റെ കഥ
Mail This Article
ഞായറാഴ്ച വൈകുന്നേരങ്ങളിൽ കോട്ടയം പള്ളിക്കത്തോട്ടിലെ ഡോ. മിനിയുടെ ക്ലിനിക്കിന് മുന്നിൽ പതിവിലും നീണ്ടനിര കാണാം. പ്രായമായവർ മുതൽ ചെറിയ കുട്ടികൾ വരെയുണ്ട് കൂട്ടത്തിൽ. ഞായറാഴ്ച മാത്രമല്ല എല്ലാ വ്യാഴാഴ്ചകളിലും ഈ തിരക്കു പതിവാണ്. നിരാശയുടെ നിഴൽ വീണ മുഖവുമായിരിക്കുന്ന മനുഷ്യര്‍ ക്ലിനിക്കിൽ നിന്നു പുറത്തേക്കിറങ്ങുന്നതു പ്രത്യാശയുടെ വെളിച്ചം നിറയുന്ന ചിരിയുമായാണ്.
കാത്തിരിക്കുന്നവരിൽ ഭൂരിഭാഗവും മിനിയും സുഹൃത്തുകളും നേതൃത്വം നൽകുന്ന ‘കനിവിൻ കരങ്ങൾ’ എന്ന ത്രിഫ്റ്റ് ഷോപ്പിൽ വന്നതാണ്. പുറത്തുനിന്നു നോക്കുന്ന ഏതൊരാൾക്കും അതൊരു അലർജി ക്ലിനിക്കോ ലേഡീസ് ക്ലബ്ബോ മാത്രമാണ്.
എന്നാൽ, ആ ലോകം അടുത്തു കാണുന്നവർക്കു മാത്രമേ മനസ്സിലാകുകയുള്ളൂ, അതു കനിവിന്റെയും കലയുടേയും കൂട്ടായ്മയുടേയും സ്നേഹക്കടലാണെന്ന്.
സന്തോഷം പൂക്കുമിടം
സ്വന്തം സന്തോഷത്തിനായി ഒത്തുചേർന്ന പെണ്ണുങ്ങൾ മറ്റുള്ളവർക്കു തണലാകുന്നതിന്റെ മറുപേരാണ് ‘കനിവിൻ കരങ്ങൾ’ ചെറിയ രീതിയിൽ തുടങ്ങിയ പ്രവർത്തനങ്ങളിന്ന് നിരവധിപേർക്കു തണലാകുന്നുവെന്നു പറയുമ്പോൾ ക്ലബ് അംഗങ്ങളായ ദീപയുടേയും ജയയുടേയും വാക്കുകൾക്ക് സംതൃപ്തിയുടെ നനവു തട്ടി.
‘‘രണ്ടു വർഷം മുൻപാണ് ‘കനിവിൻ കരങ്ങൾ’ എന്ന ത്രിഫ്റ്റ് ഷോപ്പ് ആരംഭിച്ചത്. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി ഉപയോഗാർഹമായതെന്തും ത്രിഫ്റ്റ് ഷോപ്പിൽ എത്തിക്കാം. വ്യാഴം, ഞായർ ദിവസങ്ങളിൽ ആവശ്യക്കാർ സെന്ററിലെത്തി സാധനങ്ങൾ എടുക്കും. ആവശ്യമെന്നു കണ്ടാൽ കൂടുതൽ സഹായങ്ങൾ ചെയ്യാനും ഞങ്ങൾ സന്നദ്ധരാണ്. ഷോപ്പിൽ എത്തുന്ന ഗുണഭോക്താക്കളുടെ പേരും മറ്റു വിവരങ്ങളും എഴുതി സൂക്ഷിക്കാറുണ്ടെങ്കിലും അവ സ്വകാര്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കാറുണ്ട്.’’ ജയ ത്രിഫ്റ്റ് ഷോപ്പിന്റെ പ്രവർത്തന രീതികൾ വിശദമാക്കി.
‘‘ഷോപ്പിലെത്തുന്ന വസ്ത്രങ്ങൾ തരം തിരിച്ച്, ഇസ്തിരിയിട്ടു ഭംഗിയായി മടക്കി വയ്ക്കാൻ ഞങ്ങൾ എല്ലാവരുമുണ്ട്. എന്നാൽ സംഗതി അതിന്റെ രീതിയിൽ ഒരുക്കണമെങ്കിൽ സൂസമ്മാന്റി എത്തണം കേട്ടോ’’ ഡോ. ഭാനു അശോക് സൂസമ്മയെ ചേർത്തു പിടിച്ചു.
‘‘ക്ലബിലെ അംഗങ്ങളെല്ലാവരും ഡ്രൈവിങ് പഠിക്കുകയും ലൈസൻസ് എടുക്കുകയും വേണം എന്നൊരു തീരുമാനമുണ്ട്. സ്വതന്ത്ര്യത്തിൽ ഡ്രൈവിങ്ങിന് വലിയ പ്രാധാന്യമുണ്ടെന്നേ.’’ ക്ലബ് പ്രസിഡന്റ് കൂടിയായ ലേഖ പറഞ്ഞു.
സ്നേഹം പൂക്കുമിടം
ക്ലിനിക്കിൽ നിന്നാണ് ഡോ. മിനീസ് ലേഡീസ് ക്ലബ് ജന്മം കൊണ്ടതെന്നു പറയുമ്പോൾ മിനിയുടെ മുഖത്ത് അഭിമാനത്തിളക്കം. ‘‘ രോഗികളായോ രോഗികൾക്കൊപ്പമോ വന്നവരാണ് ക്ലബ് അംഗങ്ങളിൽ കൂടുതലും.
പൊലീസ്, സൈകോളജിസ്റ്റ്, അധ്യാപകർ, അഭിഭാഷകർ, ബിസിനസുകാർ, എൽഐസി ഉദ്യോഗസ്ഥർ, കലാകാരികൾ, വീട്ടമ്മമാർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള സ്ത്രീകൾ ക്ലബിന്റെ ഭാഗമാണ്. ജോലിയോ സ്വയം തൊഴിലോ മാനസിക പിന്തുണയോ നിയമോപദേശമോ എന്തുമായിക്കോട്ടെ. ഞങ്ങളിലൊരാൾക്ക് ഒരാവശ്യം വന്നാൽ സഹായിക്കാൻ എല്ലാവരും ഒപ്പമുണ്ട്. ഞങ്ങൾ ഒറ്റക്കെട്ടാണ്’’ മിനി പറഞ്ഞു.
2015 ഫെബ്രുവരിയിൽ ഡോ. മിനീസ് ലേഡീസ് ക്ലബ് രൂപം കൊണ്ടു. 2024ൽ ക്ലബ് രജിസ്റ്റർ ചെയ്തു. സ്ത്രീകൾക്കുമാത്രമായി ജിമ്മും യോഗാ സെന്ററും ആയാലോ എന്ന ആശയം കൂട്ടത്തിൽ നിന്നുയർന്നു. ആകട്ടെയെന്നു മറ്റുള്ളവരും പിൻതാങ്ങി.
ജിമ്മിലേക്കൊരു ട്രെയ്നർ വേണമല്ലോ? കൂട്ടത്തിലൊരാൾക്ക് അംഗീകൃത കേന്ദ്രത്തിൽ നിന്നു പരിശീലനം നൽകി. ആ കുട്ടിക്കൊരു വരുമാനവും ഞങ്ങൾക്കൊരു ട്രെയ്നറുമായി. ക്ലാസിക്കൽ ഡാൻസ് പരിശീലനമായിരുന്നു അടുത്ത പടി.’’ മിനിയുടെ വാക്കുകൾക്കു തുടർച്ചയായത് ക്ലബ് വൈസ് പ്രസിഡന്റ് ജലജ ടീച്ചറാണ്.
‘‘68 വയസ്സുള്ള ഗീതയും 10 വയസ്സുകാരി ജുവലും ഒരുമിച്ച് ഗുരുവായൂരിൽ അരങ്ങേറ്റം നടത്തിയെന്നു പറയുമ്പോൾ മനസ്സിലാകില്ലെ ഞങ്ങളുടെ വൈബ്.’’ കൂട്ടച്ചിരിയിൽ ആ വൈബ് തന്നുകഴിഞ്ഞു.
‘‘ക്ലബിന്റെ മിനിയേച്ചർ എന്നോണം കുട്ടികൾക്കുമാത്രമായി ഒരു കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. മുതിർന്നവരുടേ മേൽനോട്ടമുണ്ടെങ്കിലും എല്ലാ തീരുമാനങ്ങളും അവരുടേതാണ്. ഈ വർഷത്തെ വനിതാ ദിന പരിപാടികളുടെ ഭാഗമായി കുട്ടികൾ ചെയ്ത ആൻറി ഡ്രഗ്സ് കാംപെയ്നിന് വലിയ സ്വീകാര്യത ലഭിച്ചു’’ മിനി കൂട്ടിച്ചേർത്തു.
