‘ഈശോയുടെ മുഖത്ത് നോക്കുമ്പോള്‍ ആത്മീയമായ ആനന്ദം അനുഭവിച്ചു’; ഒറ്റ ഫ്രെയിമില്‍ ‘കുരിശിന്റെ വഴി’ തീര്‍ത്ത് ലൈല ജേക്കബ് Laila Jacob: A 67 Year Old Artist's Inspiring Journey
Mail This Article
പ്രായം 67 ആയെങ്കിലും ഒരു നിമിഷം പോലും വെറുതെയിരിക്കില്ല, എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കണം. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശിയായ ലൈല ജേക്കബിനെ വ്യത്യസ്തയാക്കുന്നത് സ്വഭാവത്തിലെ ഈ സവിശേഷതയാണ്. പെയിന്റിങ്, ഫാബ്രിക് പെയിന്റിങ്, കേക്ക് മേക്കിങ്, ക്രോസ് സ്റ്റിച്ചിങ് എന്നിങ്ങനെ ലൈല ജേക്കബ് കൈവയ്ക്കാത്ത മേഖലകളില്ല.
മക്കളും മരുമക്കളും ഒക്കെയായി പതിനഞ്ചംഗ കുടുംബം. അമ്മൂമ്മയുടെ കലാവിരുതുകള്‍ കൊച്ചുമക്കള്‍ക്കും പ്രചോദനമാണ്. ക്രോസ് സ്റ്റിച്ചിങ് ആണ് ലൈല ജേക്കബിന്റെ കോര്‍ ഏരിയ. എത്ര ബുദ്ധിമുട്ടുള്ള ചിത്രവും കൈ കൊണ്ട് തുന്നിയെടുക്കും, അനുയോജ്യമായ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ലൈലയുടെ കഴിവ് എടുത്തു പറയേണ്ടതാണ്.
ലൈല ജേക്കബിന്റെ വിരലുകള്‍ കഥ പറയുമ്പോള്‍ പരിശുദ്ധ മറിയവും ഉണ്ണിയേശുവുമെല്ലാം വീണ്ടും പിറവിയെടുക്കുന്നു. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് ഫാബ്രിക്കില്‍ നൂലുകള്‍ കൊണ്ട് തുന്നിയെടുക്കുന്നത്. യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെയും മരണത്തെയും അനുസ്മരിക്കുന്ന ‘വേ ഓഫ് ദ ക്രോസ്’ എന്ന ‘കുരിശിന്റെ വഴി’ ആണ് അടുത്തിടെ ലൈല ജേക്കബ് പൂര്‍ത്തീകരിച്ച മനോഹര ചിത്രം. ആ കഥ വനിത ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ലൈല ജേക്കബ്.
‘‘എന്റെ ഏറ്റവും വലിയ ചിത്രമാണ് ‘വേ ഓഫ് ദ ക്രോസ്’. ഗുഡ് ഫ്രൈഡേ ദിവസമാണ് വിശ്വാസികൾ കുരിശിന്റെ വഴി പ്രാർത്ഥനകൾ നടത്തുന്നത്. ഞാനും നൊയമ്പിന്റെ സമയത്താണ് വര്‍ക്ക് ആരംഭിച്ചത്. അന്നേരം ഈശോയുടെ മുഖത്ത് നോക്കുമ്പോള്‍ ആത്മീയമായ ഒരാനന്ദം അനുഭവിച്ചിരുന്നു.
രണ്ടു വര്‍ഷം കൊണ്ടാണ് വര്‍ക്ക് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ മക്കളും ചെറുമക്കളും എല്ലാം ഉണ്ടായിരുന്നു. എല്ലാവരേയും സാക്ഷിയാക്കി വേണം അവസാനത്തെ സ്റ്റിച്ച് ഇടാന്‍ എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതെന്തായാലും സാധിച്ചു, ഡിസംബര്‍ 26ന് ചിത്രം ചുമരില്‍ തൂക്കി.
ഒറ്റ ഫ്രെയിമില്‍ കുരിശിന്റെ വഴികളായ 14 സ്റ്റേഷന്‍സ് ആണ് ഇതില്‍ ചിത്രീകരിച്ചിട്ടുള്ളത്. മൂന്നര ലക്ഷം സ്റ്റിച്ചസ് കൊണ്ടാണ് വര്‍ക്ക് തീര്‍ത്തത്. 3*4 ഫീറ്റ് ആണ് സൈസ്. ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നത് മുതല്‍ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള പീഡാനുഭവങ്ങളുടെ കഥ ഒറ്റ ഫ്രെയിമില്‍ പറഞ്ഞുവയ്ക്കുന്നു.
ഈയിടെ മാതാവിന്റെ ഒരു പടവും സ്റ്റിച്ച് ചെയ്തിരുന്നു, ഫൈനല്‍ ലുക് കണ്ടപ്പോള്‍ ആ മുഖത്ത് എന്തൊരു ചൈതന്യമാണ് എന്ന് തോന്നിപ്പോയി. ഡിഎംസി നൂലില്‍ ചെയ്യുന്നത് കൊണ്ടാണ് ഇത്രയ്ക്ക് പെര്‍ഫക്ഷന്‍ കിട്ടുന്നത്. ഡിഎംസി നൂലിലാണ് കറക്ട് ഷേഡിങ് കിട്ടുന്നത്. ഒരെണ്ണം തെറ്റിയാല്‍ രൂപം മാറിപ്പോകും, അത്രയ്ക്ക് ശ്രദ്ധിച്ചുവേണം ചെയ്യാന്‍.
എന്റെ സ്വഭാവം അനുസരിച്ച് ഒരെണ്ണം തെറ്റിയാല്‍ ഞാനത് അഴിക്കും, വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങും. പത്തു തവണയൊക്കെ ആവര്‍ത്തിച്ചിട്ടുണ്ട്. ഇതുകണ്ട് പലരും എന്നോട് ചോദിക്കും അതിന്റെ മുകളില്‍ കൂടി തുന്നിയാല്‍ പോരെ എന്ന്. എനിക്കത് പറ്റില്ല പെര്‍ഫക്ഷന്‍ നിര്‍ബന്ധമാണ്. ചിലര്‍ പറയും പ്രാര്‍ഥിച്ചിട്ട് തുടങ്ങൂ എന്ന്.
ഭര്‍ത്താവ് മരണപ്പെട്ടിട്ട് 20 വര്‍ഷമായി. ചില ദുഃഖങ്ങള്‍ മറികടക്കാന്‍, ജീവിതം ബോറടിക്കാതിരിക്കാന്‍ ഒരു ഹോബിയെങ്കിലും നമുക്ക് വേണം. എല്ലാം വിഡിയോ കണ്ട് തനിയെ പഠിച്ചതാണ്. രാത്രിയാണ് കൂടുതലും ചിത്രങ്ങള്‍ ചെയ്യുക, എത്ര വൈകിയാലും ഞാന്‍ അന്നത്തെ വര്‍ക്ക് തീര്‍ത്തിട്ടേ ഉറങ്ങൂ...’’- ലൈല ജേക്കബ് പറയുന്നു.
