ഭക്ഷ്യ വിഷബാധയെന്നു കരുതി ജീരകവെള്ളം കുടിപ്പിച്ചു; പുലര്‍ച്ചയോടെ വായിൽനിന്ന് നുരയും പതയും! കുട്ടികളെ കടിച്ചത് ഒരടി നീളമുള്ള വെള്ളിക്കെട്ടൻ! Tragic Snake Bite Claims Young Life in Kerala
Mail This Article
ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട അൽജോയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം ജന്മനാട്ടിലെത്തിയപ്പോൾ നാടാകെ തേങ്ങി. ഇളയമകന്റെ ചേതനയറ്റ ശരീരം കണ്ട് അച്ഛൻ സിൽജോയും അമ്മ ജോൺസിയും ദുഃഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. ആയിരങ്ങളെ സാക്ഷിയാക്കി മറ്റത്തൂർ കടമ്പോട് കാവുങ്ങൽ അൽജോയുടെ (8) മൃതദേഹം സംസ്കരിച്ചു.
പ്രിയ സ്നേഹിതനെ ഒരിക്കല്‍ കൂടി കാണാൻ നിറകണ്ണുകളോടെ കടമ്പോട് എഎൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രധാനാധ്യാപിക പി.എം. ലാഷയുടെ നേതൃത്വത്തിൽ എത്തിയിരുന്നു. സംസ്കാരത്തിനു ശേഷം വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി വീട്ടുപറമ്പിലെ കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കി.
വനത്തോടു ചേർന്നുള്ള പ്രദേശത്തെ വീട്ടിൽ ഞായർ പുലർച്ചെ രണ്ടു മണിയോടെ വയറുവേദനയും അസ്വസ്ഥതകളുമായി ഉണർന്ന അൽജോയെയും അനോഷിനെയും രാവിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പു കടിയേറ്റതാകാമെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചത്. ഇതോടെ വീട്ടില്‍ നടത്തിയ തിരച്ചിലിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴും മറ്റൊരു പാമ്പിനെക്കൂടി വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. മുറ്റത്ത് കിടപ്പുമുറിയോട് ചേർന്നാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടത്. ഇത് ടൈലുകൾക്കിടയിലേക്ക് പോയെങ്കിലും മണ്ണെണ്ണ ഒഴിച്ചപ്പോൾ പുറത്തുവന്നു. കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.
വനത്തോടു ചേർന്ന പ്രദേശത്തുള്ള ഒറ്റനില ടെറസ് വീട്ടിലാണ് കുടുംബം കഴിയുന്നത്. പുലർച്ചെ രണ്ടുമണിയോടെ കുട്ടികൾക്കു വയറുവേദനയും ശാരീരിക അസ്വസ്ഥതകളും ആരംഭിക്കുകയായിരുന്നു. രാത്രി പുറത്തുനിന്നു കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാണെന്നു കരുതി മാതാപിതാക്കൾ ജീരകവെള്ളം തിളപ്പിച്ചുകൊടുത്തു.
അസ്വസ്ഥത അൽപം കുറഞ്ഞപ്പോൾ അമ്മ ജോൺസി ഇരുവരെയും കട്ടിലിൽ ഉറക്കാൻ കിടത്തി. എന്നാൽ, അഞ്ചുമണിയോടെ വായിൽനിന്ന് നുരയും പതയും വന്ന് കുട്ടികൾ കൂടുതൽ അവശരാകുകയായിരുന്നു. ഇതോടെ ഷിൽജോ ഇരുവരെയും ബൈക്കിലിരുത്തി ഒരു കിലോമീറ്റർ അകലെയുള്ള കോടാലി ജംക്‌ഷനിലെത്തിച്ച് അവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി.
ലക്ഷണങ്ങൾ കണ്ട ഡോക്ടറാണ് പാമ്പു കടിയേറ്റതായിരിക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചത്. തുടർന്നു നാട്ടുകാരോടൊപ്പം തിരച്ചിൽ നടത്തുന്നതിനിടെ കിടപ്പുമുറിയിൽനിന്ന് ഒരടി നീളമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പിനെ കണ്ടെത്തി. വിവരം ആശുപത്രിയിൽ അറിയിച്ചതോടെ അനോഷിന് ആന്റിവെനം നൽകി.
അൽജോയുടെ ചുണ്ടിലും അനോഷിന്റെ കൈവെള്ളയിലും കടിയേറ്റതിന്റെ അടയാളമുണ്ട്. അൽജോ കടമ്പോട് എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും അനോഷ് നാലാം ക്ലാസ് വിദ്യാർഥിയുമാണ്. ഒൻപതാംക്ലാസ് വിദ്യാർഥിനിയായ എയ്ഞ്ചൽ സഹോദരിയാണ്.