‘അച്ഛാ വാ.. അമ്മയെ ആശുപത്രിയിൽ കൊണ്ടു പോ എന്ന് മകള്‍ പറഞ്ഞു; അയാള്‍ സ്റ്റെപ്പ് ഇറങ്ങിപ്പോകുന്ന ദൃശ്യമുണ്ട്’: നീതി തേടി കാർത്തികയുടെ കുടുംബം Karthika V. Nair's Suspicious Death Sparks Family Outcry
Mail This Article
കൊല്ലം അഞ്ചൽ സ്വദേശിയും ഐടി ഉദ്യോഗസ്ഥയുമായ കാർത്തിക വി. നായരുടെ (35) മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. കാർത്തികയുടെ മാതാപിതാക്കളായ പനയഞ്ചേരി ശങ്കർ ഭവനിൽ എസ്. വേണുഗോപാലൻ നായരും ഭാര്യ കെ.ജി. ഇന്ദിരകുമാരിയുമാണ് മകളുടെ മരണത്തിൽ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചത്.
ഫെബ്രുവരി 20 നാണ് കാർത്തിക ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മകൾക്ക് ജീവനൊടുക്കേണ്ട കാര്യമില്ലെന്ന് മാതാപിതാക്കൾ പറയുന്നു. 2018 ലായിരുന്നു എംടെക് ബിരുദധാരിയായ കാർത്തികയുടെ വിവാഹം. തിരുവനന്തപുരം പട്ടം സ്വദേശിയായ ഭർത്താവിനും അഞ്ചു വയസ്സുകാരിയായ മകൾക്കും ഒപ്പം ബെംഗളൂരുവിൽ ആയിരുന്നു താമസം. മകൾ മരിച്ച ശേഷം ബെംഗളൂരുവിലെ ഫ്ലാറ്റിൽ ചെന്നപ്പോൾ കൂടുതൽ സംശയം തോന്നിയെന്ന് വേണുഗോപാലൻ നായർ പറയുന്നു.
"അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകൾ, കഷ്ടിച്ച് ആറടി ഉയരമുള്ള ശുചിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ചു എന്നതു വിശ്വസിക്കാൻ കഴിയുന്നില്ല. ഇതോടെ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചതായി അറിവില്ല. പൊലീസിന്റെ നിലപാടും സംശയകരമാണ്. കാര്‍ത്തികയുടെ ഭര്‍ത്താവിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
സംഭവ ദിവസം അമ്മ ഇന്ദിര കുമാരിയുമായി കാര്‍ത്തിക ഫോണില്‍ സംസാരിച്ചിരുന്നു. കാര്‍ത്തിക ജോലി കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് മരണം. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതില്‍ തുറന്നുകിടന്ന നിലയിലായിരുന്നു. മരണം നടന്ന സമയത്ത് കാർത്തികയുടെ ഭർത്താവ് ഫ്ലാറ്റിനു സമീപം ഉണ്ടായിരുന്നു. ലിഫ്റ്റിൽ കയറാതെ ഇയാള്‍ സ്റ്റെപ്പ് ഇറങ്ങിപ്പോകുന്ന ദൃശ്യമുണ്ട്. അച്ഛാ വാ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോ എന്ന് കുഞ്ഞ് പറയുന്നുണ്ടായിരുന്നു.
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ജോലിയുടെ ഭാഗമായി മെക്‌സികോയില്‍ പോയിവന്നശേഷം മകളുമായി അകന്നു. കുടുംബ പ്രശ്നങ്ങള്‍ ദിവസങ്ങള്‍ ചെല്ലുംതോറും വഷളായി. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കാര്‍ത്തിക ആവശ്യപ്പെടുന്ന വാട്സാപ്പ് സന്ദേശവും ഞങ്ങളുടെ കയ്യിലുണ്ട്."- കാര്‍ത്തികയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.