‘ശ്വാസംമുട്ടി സംസാരിക്കാൻ പറ്റാതെ ആംഗ്യം കാണിച്ചു; അവര് മൂങ്ങ കടിച്ചോ, കടന്നൽ കടിച്ചോ എന്ന് പരിഹസിച്ചു’: ആശുപത്രി ജീവനക്കാര്ക്കെതിരെ ദിക്ഷലിന്റെ പിതാവ് Snake Bite Incident: Family Claims Medical Negligence
Mail This Article
പാമ്പു കടിയേറ്റ മകൻ ദിക്ഷലിനെയും കൊണ്ട് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ തികഞ്ഞ അവഗണനയും പരിഹാസവുമാണു നേരിട്ടതെന്ന് അച്ഛൻ ദിലീപ്. ‘കാലിൽ എന്തോ കടിച്ചെന്നു പറഞ്ഞു മോൻ കരയുന്നതു കേട്ടാണ് ഞങ്ങൾ ചെന്നത്. കാലിൽ കടിച്ചെന്നു കേട്ടപ്പോൾ തന്നെ സംശയം തോന്നി. മുറിയിൽ നോക്കിയപ്പോൾ ഒന്നും കണ്ടില്ല. മോനെയും കൊണ്ട് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തി. എന്താണ് കടിച്ചതെന്ന് അറിയില്ല. ചെറിയ മുറിവാണ്. പഴുതാരയോ മറ്റോ ആണെന്നാണു കരുതിയത്.
ആശുപത്രിയിൽ കൊണ്ടുചെല്ലുമ്പോൾ പ്രശ്നമില്ലായിരുന്നു. അവന് കാലിൽ വേദനയുണ്ടെന്നു പറഞ്ഞു. സംസാരിക്കുന്നുണ്ടായിരുന്നു. രക്തം പരിശോധിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. പിന്നാലെ അവൻ ഛർദിക്കണമെന്നു പറഞ്ഞു. ശ്വാസമെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടായി. തല കറങ്ങുന്നു, എല്ലാവരെയും രണ്ടായി കാണുന്നു എന്നു പറഞ്ഞു. സംസാരിക്കാൻ പറ്റാതെ ആംഗ്യം കാണിച്ചു. ചിറയിൻകീഴ് ആശുപത്രിയിൽനിന്ന് ഡ്രിപ്പ് മാത്രമേ നൽകിയുള്ളൂ. ആംബുലൻസിൽ പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അനക്കമില്ലാതായി. ക്ഷീണം കൊണ്ടാണെന്നു കരുതി. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ പൾസ് ഉണ്ടായിരുന്നില്ല.
അവൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിട്ടും ആശുപത്രി അധികൃതർ ഗൗരവത്തിലെടുത്തില്ല. മൂങ്ങ കടിച്ചോ, കടന്നൽ കടിച്ചോ എന്നൊക്കെ തമാശയായി ചോദിച്ചു കൊണ്ടിരുന്നു. അപ്പോഴേക്ക് അവന് വെപ്രാളമായിപ്പോയി. കഫം വന്ന് തൊണ്ടയിൽ കുടുങ്ങിയിരിക്കുകയാണ്, കൈ വായിലിട്ടു ഛർദിപ്പിക്കാൻ ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യ വായിൽ കയ്യിട്ടു നോക്കി. ഛർദിക്കാൻ കഴിഞ്ഞില്ല. എന്തോ വലിയ സാധനം കാലിൽ കയറി കടിച്ചെന്നാണ് ദിക്ഷൽ പറഞ്ഞത്.’
വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. ഷീജയുടെ റിപ്പോർട്ട്. കുട്ടിക്ക് ആന്റിവെനം നൽകാത്തതു സംബന്ധിച്ച് സൂപ്രണ്ടിനോട് ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് തേടിയിരുന്നു. അജ്ഞാത ജീവിയുടെ കടിയേറ്റ നിലയിൽ കുട്ടിയെ 23ന് പുലർച്ചെ 2.45 നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കടിയേറ്റ സ്ഥലത്ത് വേദനയുണ്ടെന്നു കുട്ടി പറഞ്ഞു.
പരിശോധനയിൽ കുമിളകൾ ഇല്ലാത്ത ഒരു കടിയേറ്റ പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓക്സിജൻ ലവൽ 98% ആയിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ട്, തലകറക്കം, കാഴ്ച മങ്ങൽ പോലുള്ള ന്യൂറോളജിക്കൽ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. 100 മില്ലിഗ്രാം ഹൈഡ്രോ കോർട്ടിസോൺ എന്ന മരുന്നു നൽകി. കുട്ടിക്കു ദാഹം ഉണ്ടായെങ്കിലും പിന്നീട് വെള്ളം ഛർദിച്ചു. പുലർച്ചെ 3.05 ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്.