‘ആദ്യം ഛർദി, പിന്നാലെ നാഡികൾ തളര്‍ന്ന് ബോധക്ഷയം’; തണ്ണിമത്തൻ കഴിച്ച് മരണം, മറ്റെന്തിന്റെയോ സാന്നിധ്യമെന്ന് ഡോക്ടർമാർ! Mumbai Family's Tragic Demise After Watermelon Meal
Mail This Article
മുംബൈയിൽ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ രണ്ടു കുട്ടികളടങ്ങുന്ന നാലംഗ കുടുംബം മരണപ്പെട്ടതില്‍ ദുരൂഹത നിലനില്‍ക്കുന്നു. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ഉണ്ടാകുന്നതിലും വളരെ മോശമായ അവസ്ഥയിലാണ് നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ചികിത്സിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
ഞായറാഴ്ച ഛർദിയെ തുടർന്നാണ് ഇവര്‍ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. ബിരിയാണിയും അതിനുശേഷം തണ്ണിമത്തനും കഴിച്ചെന്നാണ് പറഞ്ഞത്. എന്നാൽ സാധാരണ ഭക്ഷ്യവിഷബാധ ഉണ്ടായാൽ കാണുന്ന ലക്ഷണങ്ങളായിരുന്നില്ല ഇവരിൽ കണ്ടെതെന്ന് സർ ജെജെ ആശുപത്രിയിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. സഞ്ജയ് സുരാസെ പറയുന്നു.
‘ഭക്ഷ്യവിഷബാധ ആയിരുന്നെങ്കിൽ ലക്ഷണങ്ങൾ ഇങ്ങനെയാകുമായിരുന്നില്ല. ഇത്രവേഗത്തിൽ സ്ഥിതി ഗുരുതരമാകുമായിരുന്നില്ല. സ്ഥിതി വഷളായ വേഗത, ഗുരുതരാവസ്ഥ, ഒരേ കുടുംബത്തിലെ ഒന്നിലധികം പേരെ ബാധിച്ചു എന്നിവ കണക്കിലെടുക്കുമ്പോൾ അത് സാധാരണ ഭക്ഷ്യവിഷബാധ സാഹചര്യങ്ങളിൽ ഉണ്ടാകാത്തതാണ്. ഏതെങ്കിലും വിഷ, രാസ സാന്നിധ്യം അവരുടെ ഉള്ളിൽ ചെല്ലാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.’– ഡോ. സഞ്ജയ് പറഞ്ഞു.
അബ്ദുല്ലയ്ക്കും കുടുംബത്തിനും ആദ്യം ഛർദിയാണ് തുടങ്ങിയത്. തൊട്ടുപിന്നാലെ നാഡികൾ തളരുകയും ബോധം നശിക്കുകയുമാണുണ്ടായത്. മറ്റെന്തോ രാസവസ്തു ഉള്ളിൽച്ചെന്നിട്ടുണ്ടെന്നാണ് ഈ ലക്ഷണങ്ങൾ കാണിക്കുന്നത്. ബോധക്ഷയം തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാനുള്ളത്. ഭക്ഷ്യവിഷബാധയ്ക്കപ്പുറമുള്ള എന്തോ കാരണത്താലാണ് മരണമെന്നാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിലെത്തിക്കുമ്പോൾ അബ്ദുല്ലയും കുടുംബവും അർധ അബോധാവസ്ഥയിലായിരുന്നു. രാത്രി തണ്ണിമത്തൻ കഴിച്ചെന്നും പിന്നീട് ഛർദി തുടങ്ങിയെന്നും ബന്ധുക്കളാണ് പറഞ്ഞത്. തുടർന്ന് സമീപത്തെ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം കുത്തിവയ്പിന് എഴുതി നൽകി. ബോധരഹിതരാകാൻ തുടങ്ങിയതോടെ ജെജെ ആശുപത്രിയിലേക്ക് വരുകയായിരുന്നു.
നസ്റീനെ ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവരെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും രണ്ടര മണിക്കൂറിനുശേഷം മരിച്ചു. ആയിഷയെ രാവിലെ 11.55നും അബ്ദുല്ലയെ 11 മണിക്കുമാണ് ആശുപത്രിയിലെത്തിച്ചത്. ആയിഷ വൈകിട്ട് 5.15നും അബ്ദുല്ല രാത്രി 10.15നും മരിച്ചു. സൈനബിനെ മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടിയും മണിക്കൂറുകൾക്കുള്ളിൽ മരിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം @sirajnoorani എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.