‘രാവിലെയും വൈകുന്നേരവും പാൽപ്പാത്രവും ചുമന്നോടുന്ന ആ മെലിഞ്ഞ പയ്യന്’: പവിത്രൻ ഡോക്ടർ എന്ന പാഠപുസ്തകം The Inspiring Life of Dr. K. Pavithran: A Beacon of Hope
Mail This Article
സ്വന്തം ജീവിതം പോരാട്ടത്തിന്റെയും വിജയങ്ങളുടെയും പാഠപുസ്തകമാക്കി സമൂഹത്തിനും വരും തലമുറയ്ക്കും സമ്മാനിക്കുന്ന ചില മനുഷ്യരുണ്ട്. അങ്ങനെയൊരാളാണ് അടുത്തിടേ അന്തരിച്ച പ്രശസ്ത ഓങ്കോളജിസ്റ്റും അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. കെ.പവിത്രൻ.
കണ്ണൂർ ജില്ലയിലെ കൂടാളിയിലെ കൊളോളത്തുള്ള ഒരു നിർദ്ധന കുടുംബത്തിൽ നിന്നു, സാമ്പത്തികമായി നേരിട്ട എല്ലാ പരിമിതികളെയും അതിജീവിച്ച്, പ്രതിബന്ധങ്ങളെ തോൽപ്പിച്ചു പഠിച്ച്, ഉയർന്ന ബിരുദങ്ങൾ നേടി രാജ്യം കണ്ട മികച്ച കാൻസർ ചികിത്സകരിൽ ഒരാളായി വളർന്ന ഡോ.കെ.പവിത്രനെ, പ്രിയപ്പെട്ടവരുടെ പവിത്രൻ ഡോക്ടറെ, പാഠപുസ്തകം എന്നല്ലാതെ മറ്റെന്തു വിശേഷിപ്പിക്കാൻ.
ഒരിക്കൽ പരിചയപ്പെട്ടാൽ, ആ സ്നേഹത്തിന്റെയും നിറചിരിയുടെയും കരുതലറിഞ്ഞാൽ ആരും പവിത്രൻ ഡോക്ടറെ മറക്കില്ല. രോഗികള്‍ക്കും അവരുടെ ബന്ധുക്കൾക്കും ആത്മവിശ്വാസവും പ്രതീക്ഷയും പകർന്നു നൽകി കാൻസർ രോഗത്തിനു പരിഹാരമായി ലോകം കണ്ടെത്തിയ നൂതന ചികിത്സാരീതികൾ നടപ്പിലാക്കിയ അദ്ദേഹം ഭാരതത്തിലെ മികച്ച ഓങ്കോളജിസ്റ്റുകളിൽ ഒരാളായിരുന്നു.
2023 - ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിയുടെ ‘ലൈഫ് ടൈം അച്ചീവ്മെന്‍റ്’ അവാർഡ് ഉൾപ്പെടെ നിരവധി ആദരവുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ചികിത്സാ വേളയിലും രോഗികളെ കാണുന്നതിനായി അദ്ദേഹം സമയം മാറ്റിവച്ചിരുന്നു.
പവിത്രൻ ഡോക്ടർ ഓർമയാകുമ്പോൾ അദ്ദേഹത്തിനൊപ്പം ജീവിതം പടുത്തുയർത്തിയ കുറച്ചു മനുഷ്യരാണ് അനാഥരാകുന്നത്. ആ വേദനയും ശൂന്യതയും അവരെയാരെയും ഉടനെയൊന്നും വിട്ടുപോകുന്നതല്ല.
ഇവിടെയിതാ, ഡോ.പവിത്രന്റെ അനിയനും പ്രശസ്ത ബുക് കവർ ആർട്ടിസ്റ്റുമായ രാജേഷ് ചാലോട് പ്രിയജ്യേഷ്ഠനെ ഓർക്കുകയാണ്, ‘വനിത ഓൺലൈനി’ലൂടെ...
ജീവിച്ചിരിക്കുക എന്നതിന്റെ അർത്ഥം ചുറ്റുമുള്ളവരിൽ വെളിച്ചം നിറയ്ക്കലാണെന്ന് സ്വന്തം കർമ്മം കൊണ്ടു തെളിയിച്ച മനുഷ്യർ ഈ ഭൂമിയിൽ ചുരുക്കമാണ്. പവിത്രൻ ചേട്ടന്റെ വേർപാടിനു ശേഷം ലോകം അദ്ദേഹത്തെക്കുറിച്ച് പങ്കുവയ്ക്കുന്ന ഓർമ്മകൾ വായിക്കുമ്പോൾ, ആ വലിയ മനുഷ്യൻ എത്ര ജീവനുകളിലാണ് പ്രത്യാശയുടെ പൊൻവെളിച്ചം പകർന്നു നൽകിയതെന്ന തിരിച്ചറിവ്, ഉള്ളുലയുന്ന സങ്കടങ്ങൾക്കിടയിലും ഒരു കുളിർക്കാറ്റുപോലെ എന്നെ തൊട്ടുപോകുന്നു. ജീവിതകാലം മുഴുവൻ ഞാൻ ചേർന്നുനിന്നത് ആ വന്മരത്തിന്റെ തണലിലായിരുന്നു. അദൃശ്യനായ ഈശ്വരനിൽ എനിക്ക് വിശ്വാസമില്ലായിരിക്കാം; പക്ഷേ, എന്റെ മുന്നിലെ ദൈവം എന്റെ ചേട്ടനായിരുന്നു.
കണ്ണൂരിലെ ചാലോട് എന്ന ഗ്രാമത്തിന്റെ ഇല്ലായ്മകളിൽ നിന്ന്, കഠിനാധ്വാനത്തിന്റെ വിയർപ്പൊഴുക്കി പടുത്തുയർത്തിയതായിരുന്നു ആ ജീവിതം. രാവിലെയും വൈകുന്നേരവും പാൽപ്പാത്രവും ചുമന്നോടുന്ന ആ മെലിഞ്ഞ പയ്യനെ പലർക്കും ഇന്നും ഓർമ്മയുണ്ട്. അവിടെനിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള സ്വപ്നതുല്യമായ കാൽവയ്പ്പ്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തിരുവനന്തപുരവും ബാംഗ്ലൂരും ഡൽഹിയും എറണാകുളവുമൊക്കെയായി പഠനവും ഗവേഷണങ്ങളുമായി നീണ്ട യാത്രകൾ. ഗവേഷണത്തിനും കോൺഫറൻസുകൾക്കുമൊക്കെയായി നിരവധി വിദേശസഞ്ചാരങ്ങൾ. കൂട്ടിന് താങ്ങായി ചേച്ചി ഡോ. സീതാലക്ഷ്മിയും. അങ്ങനെ എല്ലാ അർത്ഥത്തിലും പൂർണ്ണതയവകാശപ്പെടാവുന്ന, ധന്യമായ ഒരു ജീവിതം.
തന്നാൽ കഴിയുന്നതും, ചിലപ്പോൾ അതിലധികവും മറ്റുള്ളവർക്കായി പകുത്തുനൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വ്രതം. ഇല്ലായ്മകളുടെ കയ്പ്പുനീർ കുടിച്ചവർക്കേ ആ വലിയ വിവേകം സാധ്യമാകൂ. സ്വന്തം കുടുംബത്തെ മാത്രമല്ല, പിറന്ന നാടിനെയും അദ്ദേഹം നെഞ്ചോട് ചേർത്തു. എന്റെ ജീവിതത്തിന് ദിശ തെറ്റിയൊരു കാലത്ത്, കലയാണ് എന്റെ വഴിയെന്നും അത് ഉപജീവനമാക്കാമെന്നും തിരിച്ചറിവ് നൽകിയത് ചേട്ടനാണ്. അദ്ദേഹത്തിന്റെ ഫിലിം ക്യാമറയിലൂടെയാണ് ഞാൻ ലോകത്തെ ആദ്യമായി ഫ്രെയിം ചെയ്യാൻ പഠിച്ചത്. ഫിലിം പാഴാക്കാതെ പകർത്താൻ പഠിപ്പിച്ച ആ മികച്ച ഫോട്ടോഗ്രാഫർ കൂടിയായിരുന്നു എന്റെ ആദ്യ ഗുരു. മലയാളത്തിലെ എണ്ണംപറഞ്ഞ പല കൃതികളെയും ഞാനാദ്യം തൊട്ടറിയുന്നത് അദ്ദേഹത്തിന്റെ വായനാമുറിയിലാണ്.
സൂക്ഷ്മതയുള്ളൊരു ചിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം. കോഴിക്കോട് പഠിക്കുന്ന കാലത്ത്, അവധിക്ക് വരുമ്പോൾ കൊണ്ടുവരുന്ന കളിമണ്ണുകൊണ്ട് അദ്ദേഹം മനോഹരമായ ശില്പങ്ങൾ മെനയുന്നത് ഞാൻ നോക്കിനിന്നിട്ടുണ്ട്. ആ ശില്പങ്ങൾ പോലെതന്നെ, തനിക്കു ചുറ്റുമുള്ള മനുഷ്യരുടെയൊക്കെ ജീവിതങ്ങളെ എത്ര മനോഹരമായാണ് അദ്ദേഹം കരുപ്പിടിപ്പിച്ചത്! സ്വന്തം ജീവിതം മറ്റുള്ളവർക്കായി ഉഴിഞ്ഞുവെക്കുമ്പോഴും, ആരെങ്കിലും അതോർക്കുമോ എന്ന് അദ്ദേഹം ഒരിക്കലും ആശങ്കപ്പെട്ടില്ല. ഏത് തിരക്കുകൾക്കിടയിലും പ്രിയപ്പെട്ടവരെ അദ്ദേഹം ഓർത്തു, അവരുടെ ചെറിയ സങ്കടങ്ങളെപ്പോലും കാതോർത്തു. എറണാകുളത്തേക്കുള്ള എന്റെ യാത്രകളിൽ, വണ്ടി എത്തുന്ന സമയം നോക്കിയിരുന്ന്, ‘മഴയാണ്, നീ നനഞ്ഞുവരേണ്ട’ എന്ന വാത്സല്യത്തോടെ സ്റ്റേഷനിലേക്ക് വണ്ടിയയച്ചുതന്ന ആ കരുതൽ...
പവിത്രൻ ചേട്ടനെന്ന ആ സ്നേഹത്തണൽ ഇനിയില്ല. പെയ്യുന്ന മഴകളിലും പൊള്ളുന്ന വെയിലിലും, ആ കരുതലിന്റെ കുടയില്ലാതെ ഞങ്ങളിനി ഒറ്റയ്ക്ക് നനയണം, തനിയെ നടക്കണം.
അമൃത ആശുപത്രിയിലെ പാത്തോളജി വിഭാഗം മേധാവി ഡോ.സീതാലക്ഷ്മി ആണ് ഡോ. കെ.പവിത്രന്റെ ഭാര്യ. ഡോ. ശ്രുതി, സാന്ദ്ര എന്നിവർ മക്കളും. ഡോ. വിഷ്ണു വാഴൂർ ആണ് മരുമകൻ.