‘അവളുടെ കഴുത്തിൽ നന്നായി കൊടുത്തിട്ടുണ്ട്, അതാണ് ഡികെ, മനസ്സിലായോ?’; ദീപക്കിന്റെ ഭീഷണി സന്ദേശം, തെളിവായി ഓഡിയോ ക്ലിപ് A Life of Compassion: The Tragic Story of Sunitha and the Stray Dogs
Mail This Article
തെരുവുനായ്ക്കളെ വെറും ശല്യമായി കാണാത്ത ഒരുവൾ.. മിച്ചംവരുന്ന ഭക്ഷണം പൊതിഞ്ഞെടുത്തു കൊണ്ടുപോയി തെരുവിന്റെ മക്കളുടെ വിശപ്പകറ്റുന്നവള്‍.. തികഞ്ഞ മൃഗസ്നേഹിയായിരുന്നു സുനിത. ഭക്ഷണപ്പൊതിയില്‍ വന്നുകയറിയതും തെരുവിൽ നിന്നെടുത്തതുമായി 160 നായ്ക്കളെ സ്വന്തം വീട്ടിൽ പോറ്റുകയായിരുന്നു സുനിത.
തൃശൂർ വാടാനപ്പള്ളി ഭാഗത്തെ ഏഴു സ്കൂളുകളിൽ മിച്ചംവരുന്ന ഉച്ചഭക്ഷണം പൊതിഞ്ഞെടുത്തു കൊണ്ടുപോയാണ് അവർ നായ്ക്കളെ പോറ്റിയിരുന്നത്. സ്കൂളടച്ചതോടെ നായ്ക്കൾക്കു ഭക്ഷണം നൽകാൻ നിവൃത്തിയില്ലാതായി. ഇതോടെയാണ് ജോലി തേടി ബെംഗളൂരുവിൽ എത്തിയത്.
കരുണയുടെ പ്രതീകമായി മാറിയ സുനിതയ്ക്കു ബെംഗളൂരുവിൽ നേരിട്ടതു മനുഷ്യപ്പറ്റില്ലാത്ത ക്രൂരത. അരി വാങ്ങാൻ കാശില്ലാതെ നിവൃത്തികെട്ടതു കൊണ്ടു മാത്രമാണ് ബെംഗളൂരുവിൽ ജോലിക്കു പോകാൻ തീരുമാനിച്ചത്. തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രമാണെന്നു കേട്ടപ്പോൾ സന്തോഷത്തോടെ ജോലി തിരഞ്ഞെടുത്തു. എന്നാൽ തൊഴിലിടത്തില്‍ നേരിട്ട സമാനതകളില്ലാത്ത ക്രൂരത സുനിതയുടെ ജീവനെടുത്തു.
12 വർഷം മുൻപ് ഒരു നായ്ക്കുട്ടി വഴിതെറ്റി വീട്ടിലെത്തിയതോടെയാണ് സുനിത നായ്ക്കളെ സംരക്ഷിച്ചു തുടങ്ങിയത്. അപകടങ്ങളിൽ പരുക്കേറ്റു വഴിയോരത്തു കിടക്കുന്നവയും വയസ്സായി രോഗം ബാധിച്ചു വീടുകളിൽ നിന്നു പുറന്തള്ളുന്നവയും അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട എല്ലാ നായ്ക്കളെയും സുനിത വീട്ടിലെത്തിച്ചു നോക്കാൻ തുടങ്ങി.
വെറും നാലു വർഷത്തിനുള്ളിൽ നായ്ക്കളുടെ എണ്ണം അറുപതു കടന്നു. മാംസം അടക്കം ഇവയ്ക്കു ദിവസവും ഭക്ഷണം നൽകലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയുമൊക്കെ സഹായം ലഭിച്ചതോടെ സംരക്ഷിക്കുന്ന നായ്ക്കളുടെ എണ്ണം 160 ആയി. നായ്ക്കൾക്കെല്ലാം ചികിത്സയും ലഭ്യമാക്കി.
തെരുവുനായ ശല്യം എന്നു വാർത്ത കേൾക്കുന്നിടത്തെല്ലാം സുനിത സ്കൂട്ടറിലെത്തുമായിരുന്നു. ഇവയെ സ്കൂട്ടറിൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും. എൽഐസി ഏജന്റെന്ന നിലയിലെ വരുമാനം തികയാതെ വന്നപ്പോഴാണ് ബെംഗളൂരുവിൽ ജോലിക്കു പോയത്.
‘അവൾ ചത്താൽ ബാക്കി നോക്കാം..’
‘അവളുടെ കഴുത്തിൽ ഞാൻ നന്നായി കൊടുത്തിട്ടുണ്ട്. അവളെ ആംബുലൻസിൽ എടുത്തുകൊണ്ടുപോയിട്ടുണ്ട്. അവൾ ചത്തുകഴിഞ്ഞാൽ ബാക്കി നോക്കാം. അതാണ് ഡികെ. മനസ്സിലായോ?’- സുനിതയെ ഉപദ്രവിച്ചയാൾ ഫോണിലൂടെ അയച്ച ഭീഷണി സന്ദേശമാണിത്.
ഉപദ്രവിച്ചതു താൻ തന്നെയെന്നു വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ് പൊലീസിനും ലഭിച്ചു. അസഭ്യവർഷം നടത്തുന്ന മറ്റൊരു ഓഡിയോ ക്ലിപ്പും പൊലീസിനു ലഭിച്ചിട്ടുണ്ട്. സുനിതയുടെ ഭർത്താവ് ഷിന്റോ നൽകിയ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. ബെംഗളൂരു സുളിബെലെയിൽ താമസിക്കുന്ന മലയാളിയായ ദീപക് കൃഷ്ണനെ പൊലീസ് തിരയുന്നു.