‘എനിക്ക് കണ്ണുനീർ അടക്കാൻ കഴിയുന്നില്ല, ആ കുറ്റവാളി ഇപ്പോഴും ഒളിവില്‍’; സുനിതയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞ് പാർവതി തിരുവോത്ത് Parvathy Thiruvoth in Tears Over Bengaluru Dog Shelter Murder
Mail This Article
ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പൊട്ടിക്കരഞ്ഞ് നടി പാർവതി തിരുവോത്ത്. വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സ്വദേശി സുനിതയാണ് അതിക്രൂരമായ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സുനിതയെ വ്യക്തിപരമായി അറിയാമെന്നും അവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നും പാര്‍വതി പറയുന്നു. പൊട്ടിക്കരഞ്ഞാണ് സുനിതയുടെ കൊലപാതകത്തിലുള്ള ഞെട്ടലും അമർഷവും താരം പങ്കുവച്ചത്.
പാർവതിയുടെ വാക്കുകൾ;
സുനിത വെറുതെ മരിച്ചതല്ല, അവൾ കൊല്ലപ്പെട്ടതാണ്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും സ്നേഹസമ്പന്നയും ദയയും നിറഞ്ഞ സ്ത്രീകളിൽ ഒരാൾ. ലൈംഗിക അതിക്രമത്തെ ചെറുക്കുന്നതിനിടയിലാണ് അവര്‍ കൊല്ലപ്പെട്ടതെന്നു അറിഞ്ഞതുമുതൽ എനിക്ക് കണ്ണുനീർ അടക്കാൻ സാധിച്ചിട്ടില്ല. കൊലയാളി അവളുടെ തൊഴിലുടമയായിരുന്നു. അയാൾ ഇപ്പോഴും അറസ്റ്റിലായിട്ടില്ല, നീതിക്ക് മുന്നിൽ കൊണ്ടുവരപ്പെട്ടിട്ടില്ല. എന്നാൽ ഇതിൽ അദ്ഭുതം തോന്നുന്നുണ്ടോ?
സുനിതയെ സ്നേഹിക്കുന്ന ഭർത്താവും അവരുടെ നാലു വയസ്സുള്ള മകനും അവശേഷിക്കുന്നു, അവൾ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്ത 167 നായ്ക്കളും. സുനിത ഇതിനു മുൻപും പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു കത്തിക്കുത്തിൽ നിന്നും, പൊള്ളലിൽ നിന്നും, മറ്റു പല അപകടങ്ങളിൽ നിന്നും അവൾ രക്ഷപ്പെട്ടിട്ടുണ്ട്.
കൊലയാളി തന്റെ 'നായ് സംരക്ഷണ കേന്ദ്രത്തിൽ' വലിയ ശമ്പളം വാഗ്ദാനം ചെയ്താണ് അവളെ ജോലിക്ക് ക്ഷണിച്ചത്. സ്വന്തം കുടുംബത്തെയും നായ്ക്കളെയും സംരക്ഷിക്കാനാണ് അവളവിടെ ജോലിക്ക് പോയത്. അവളുടെ ദയയുള്ള ഹൃദയം മരണത്തിന് കാരണമായോ?
ഇതെനിക്കു ഉൾക്കൊള്ളാൻ കഴിയുന്നില്ല. സുനിതയ്ക്ക് സംഭവിച്ചത് വലിയ ദുരന്തമാണ്. അവളുടെ കുടുംബത്തിന്റെ നിലവിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുറച്ചു കാര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ, ദത്തെടുക്കാൻ കഴിയുന്ന നിലയിലുള്ള ചില നായ്ക്കളെ ഞാന്‍ അവിടെനിന്ന് ദത്തെടുപ്പിക്കാൻ ശ്രമിക്കും.
കഠിനമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സുനിതയുടെ കുടുംബത്തെയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കുമല്ലോ... ആർക്കെങ്കിലും ആ കുടുംബത്തെയോ അവർ സംരക്ഷിക്കുന്ന മൃഗങ്ങളെയോ ഏതെങ്കിലും രീതിയിൽ സഹായിക്കാൻ താല്പര്യമുണ്ടെങ്കിൽ, ദയവായി എനിക്ക് മെസേജ് അയയ്ക്കുക. ഞാൻ അവരുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകാം.