ADVERTISEMENT

പാറിപ്പറന്നു നടക്കുന്ന ‘എനർജിക്കുട്ടി’. മമിത ബൈജുവിന് ഇതിലും വലിയ വിശേഷണം ആവശ്യമില്ല. കോട്ടയം കിടങ്ങൂരിലെ വീട്ടിലിരുന്നു മമിതയുടെ കുട്ടിക്കാലത്തെക്കുറിച്ച് അമ്മ മിനി ബൈജു പക്ഷേ, പറഞ്ഞതിങ്ങനെ, ‘‘മമിത ഇൻട്രോവർട്ടാണ്. ഇടിച്ചുകയറാൻ വലിയ മടിയുണ്ട്. ഒന്നിറങ്ങി കിട്ടിയാൽ അവസാനവിജയം നേടാതെ തിരിച്ചു വരാറുമില്ല.’’

മണിക്കുട്ടി എന്നു ചെല്ലപ്പേരിട്ട് അമ്മ കൊഞ്ചിക്കുന്ന മമിത ബൈജുവിന്റെ ബാല്യകാല കഥകൾ കേൾക്കാം.

ADVERTISEMENT

 ‘‘മൂത്തമകൻ മിഥുൻ ജനിച്ചു രണ്ടുവർഷം കഴിഞ്ഞാണു വീണ്ടും ഗർഭിണിയായത്. അപ്പോൾ ഒറ്റ കാര്യമേ പ്രാർഥിച്ചുള്ളൂ, മോളാകണേ, അവളെ ഡാൻസ് പഠിപ്പിക്കാനാകണേ’’ മിനിയുടെ വാക്കുകൾ ആ പഴയ ദിനങ്ങളെ തൊട്ടു.

പേടിപ്പിച്ച ആ ദിവസം

ADVERTISEMENT

 ‘‘ഒൻപതുമാസമായ സമയം. മോനെ എടുത്തു നിവരുന്നതിനിടെ ഞങ്ങൾ രണ്ടുംകൂടി വീണു. വയറിടിച്ചാണു വീണത്. പിറ്റേന്നു രാവിലെ ചില ബുദ്ധിമുട്ടുകൾ തോന്നി ആശുപത്രിയിലേക്കു പോയി.

ഓപ്പറേഷൻ ചെയ്തു പുറത്തെടുത്ത കുഞ്ഞ് കുറേ നേരത്തേക്കു കരഞ്ഞതേയില്ല. ജൂൺ 22 ആയിരുന്നു ആ ദിവസം, അന്നു തന്നെയാണ് ഇളയ ദളപതി വിജയ്‌യുടെ ജന്മദിനവും.

ADVERTISEMENT

മമിതയ്ക്കു പേരിട്ടതു നമിത എന്നാണ്. പക്ഷേ, ബർത് സർട്ടിഫിക്കറ്റിൽ മിഥുൻ എന്നു ചേട്ടന്റെ പേരിനു ശേഷം ഫയലിൽ രേഖപ്പെടുത്തിയത് മമിത എന്നാണ്. എൽകെജിയിൽ ചേർത്തപ്പോൾ സ്കൂൾ ഹെഡ്മിസ്ട്രസ്സാണ് പേരിലെ മാറ്റം കണ്ടുപിടിച്ചത്.

അങ്ങനെ നമിത മമിതയായി. മണിക്കുട്ടി എന്നു ഞങ്ങളവളെ കൊഞ്ചിച്ചു വിളിച്ചു.’’

mamithabaijumomminibaijuonmothersday1
ബേബി മമിത, ചേട്ടൻ മിഥുൻ, മമിത, മിനി, ഡോ. ബൈജു

മിസ് ഇന്ത്യ ടൈറ്റിൽ ഗോസ് ടു...

‘‘കിടങ്ങൂർ അമ്പലത്തിനടുത്തു ഡാൻസ് സ്കൂൾ നടത്തിയിരുന്ന ഗിരിജ ടീച്ചറാണ് മോളെ ആദ്യം ഡാൻസ് പഠിപ്പിച്ചത്. തകർത്തു ചുവടുവയ്ക്കുന്ന മമിതയെ കണ്ടു ടീച്ചർ പറയുമായിരുന്നു. ‘ഇവളൊരു മഞ്ജു വാരിയർ ആകും’.  

മമിത ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു ദിവസം വൈകിട്ടു വന്നത് രണ്ടു ആവശ്യങ്ങളുമായാണ്– സ്കൂളിൽ വിജയ്‌യുടെ ‘മാമ്പഴമാ മാമ്പഴം...’ പാട്ടിനു ഡാൻസ് കളിക്കണം. അതിനായി വാർമുടിയും ദാവണിയും റെഡിയാക്കണം. തനിയെ സ്റ്റെപ്പിട്ട്  പഠിച്ച ആ ഡാൻസിന് വലിയ കയ്യടിയായിരുന്നു.

ഡാൻസ് പോലെ തന്നെ മമിതയുടെ ഫേവറിറ്റ് ഐറ്റമാണ് ഫാൻസി ഡ്രസ്. എല്ലാ വർഷവും ഒരേ തീമിലാണ് മത്സരിക്കുക, മിസ് ഇന്ത്യ! പലതരം ഡ്രസ്സുകളിട്ടു നന്നായി ഒരുങ്ങി  മിസ് ഇന്ത്യ കിരീടം വച്ചു റാംപ് വാക്ക് ചെയ്താണ് സ്റ്റേജിലേക്ക് വരുക. സൂപ്പർ ശരണ്യയിലെ റാംപ് വാക്ക് കണ്ടപ്പോൾ ഞാനോർത്തത് ആ പഴയ മിസ് ഇന്ത്യ ഫാൻസി ഡ്രസ്സാണ്.

മമിതയുടെ കുട്ടിക്കാല ഓർമകൾ അമ്മ മിനി ബൈജു പറയുന്ന അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം, പുതിയ ലക്കം (മെയ് 9– 22) വനിതയിൽ.

English Summary:

Mamitha Baiju's mother, Mini Baiju, shares heartwarming childhood memories of the energetic actress, fondly nicknamed Manikutty. Despite being described as an introvert who was initially hesitant to step into the spotlight, Mamitha always pursued her goals with unwavering determination, achieving success in her endeavors.

ADVERTISEMENT