‘കളരിപ്പയറ്റ്, കരാട്ടെ, ബോക്സിങ്, ഇസ്രയേലി സെൽഫ് ഡിഫൻസ് ഒക്കെ വശമുണ്ട്; എല്ലാവരും ആയോധനകല പഠിച്ചിരിക്കണം’: ചിന്നു ചാന്ദ്നി Chinnu Chandni: From Tanzania to the Silver Screen
Mail This Article
‘വിശേഷം’, ‘താനാരാ’, ‘ഗോളം’ എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ചിന്നു ചാന്ദ്നി.
സിനിമയോടുള്ള ഇഷ്ടം തുടങ്ങുന്നതെങ്ങനെയാണ്?
ജനിച്ചത് കൊല്ലത്താണെങ്കിലും പതിമൂന്നുവയസ്സുവരെ വളർന്നത് ടാൻസനിയയിലെ മ്വാൻസയിലാണ്. അച്ഛൻ ചന്ദ്രശേഖർ ടാൻസനിയയിലെ ഷെലൂയി എന്ന ഫോട്ടോ കമ്പനിയിൽ സ്റ്റുഡിയോ മാനേജറായിരുന്നു. അവരുടെ എയർലൈൻസ് സ്റ്റേഷൻ മാസ്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മലയാള സിനിമകളുടെ വലിയ ആരാധകനായിരുന്നു അച്ഛന്‍. അവധിക്കു നാട്ടിൽ വന്നു മടങ്ങുന്നത് ഒരു കെട്ട് വിസിആർ കസറ്റുകളുമായാണ്. മമ്മൂക്ക, ലാലേട്ടൻ സിനിമകളാകും കൂടുതലും.
വൈകിട്ട് ലിവിങ് റൂമിലെ ടിവിക്ക് മുന്നിൽ ഞങ്ങളെല്ലാവരും ഒത്തുകൂടും. മിന്നാരം, കിലുക്കം, പവിത്രം, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങിയ സിനിമകൾ അങ്ങനെ കണ്ടതാണ്. സിനിമയിലെ കുട്ടി കഥാപാത്രങ്ങളാകാൻ എനിക്കേറെ ഇഷ്ടമായിരുന്നു. ഞാൻ ആയിരുന്നെങ്കിൽ എങ്ങനെ അഭിനയിച്ചിട്ടുണ്ടാകും, ഡയലോഗ് പറഞ്ഞിട്ടുണ്ടാകും എന്നൊക്കെ ഓർത്തോർത്ത് കിടന്നുറങ്ങും. അങ്ങനെ തുടങ്ങിയ ഇഷ്ടമാണ് സിനിമയോട്.
ടാൻസനിയയിലെ നാളുകൾ വളരെ രസകരമായിരുന്നു. ഞായറാഴ്ച എന്ന ദിവസം കുടുംബത്തിനു വേണ്ടി എന്ന് എന്നെ പഠിപ്പിച്ചത് ടാന്‍സനിയയാണ്. കുറേ നല്ല ഓർമകളുമുണ്ട്, ഇന്നും മനസ്സിൽ.
ഒരിക്കൽ സെറൻഗെറ്റി നാഷനൽ പാർക്കിലേക്ക് ഞ ങ്ങൾ എല്ലാവരുമായി സഫാരിക്ക് പോയി. ഞാൻ അന്ന് ചെറുതാണ്. ഞാൻ കാറിന്റെ ഹെഡ്‍ലാംപ് ഓൺ ആക്കിയിട്ടു. പകുതി ദൂരം പോയപ്പോൾ ബാറ്ററി ഡൗൺ ആയി കാർ ഓഫ് ആയി. വന്യമൃഗങ്ങൾ ധാരാളമുള്ള പ്രദേശമാണ്. കാർ ലോക്ക് ചെയ്ത് ഞങ്ങളെ സേഫ് ആക്കിയിട്ട് അച്ഛൻ മെക്കാനിക്കിനെ തിരക്കി പോയി. കിലോമീറ്ററുകൾ യാത്ര ചെയ്യണം മെക്കാനിക്കിനെ കിട്ടാൻ.
കുറച്ചു സമയം കഴിഞ്ഞ് അതുവഴി വന്ന ഒരു ഗുജറാത്തി കുടുംബം ഇവിടെ അധികനേരം നിൽക്കേണ്ട എന്നു പറഞ്ഞ് ഞങ്ങളെ അവരുടെ വാഹനത്തിൽ കയറ്റി. കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ ഒരു മാസായിയുടെ സൈക്കിളിനു പിന്നിലെ കാരിയറിൽ പിടിച്ചിരുന്ന് പോകുന്ന അ ച്ഛനെയാണ് കണ്ടത്. ഞാൻ ഒപ്പിച്ചത് ചെറിയ പണിയല്ലെന്നറിയാമെങ്കിലും ഇപ്പോഴും ആ ദിവസം ഓർത്താൽ എനിക്ക് ചിരിപൊട്ടും.
ടാൻസനിയയിൽ ഞാൻ പഠിച്ച സ്കൂളിൽ തിയറ്ററിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. അലാദിൻ നാടകത്തിൽ ജാസ്മിനായതൊക്കെ നിറമുള്ള ഓർമകളാണ്. തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയതിനുശേഷമുള്ള വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു നാളുകളും ഓൾ സെയിന്റ്സിലെ ഡിഗ്രികാലവും കലാപരമായി ഒരുപാടു നേട്ടങ്ങൾ സമ്മാനിച്ചു. സിനിമയോടുള്ള താൽപര്യം ഉള്ളിൽ ഉണ്ടെങ്കിലും വീട്ടിൽ ഞാനത് പ്രകടിപ്പിച്ചിട്ടില്ല. ‘അനുരാഗ കരിക്കിൻവെള്ളം’ ഇറങ്ങുമ്പോള്‍ അച്ഛൻ വിദേശത്താണ്. സിനിമ കണ്ടിട്ട് ഒരുപാടു പേരോടു വലിയ സന്തോഷത്തോടെ സിനിമയുടെ വിശേഷങ്ങൾ അച്ഛൻ പങ്കുവച്ചുവെന്ന് പിന്നീടറിഞ്ഞു.
സിനിമ കണ്ട ആളുകള്‍ ഇൻസ്റ്റഗ്രാമിലൊക്കെ മെസേജ് അയയ്ക്കുമ്പോൾ അച്ഛനോടു ചോദിക്കും റിപ്ലൈ ചെയ്യണോ എന്ന്. ‘ഉറപ്പായും, സമയം കണ്ടെത്തി, എല്ലാവരോടും സംസാരിക്കണം’ എന്നായിരുന്നു അച്ഛൻ പറഞ്ഞത്. നാലു വർഷം മുൻപ് ഞങ്ങൾക്ക് അച്ഛനെ ന ഷ്ടമായി.
കരിയറിൽ ഞാൻ എവിടെയെങ്കിലും എത്തിയെങ്കിൽ അതിൽ അമ്മ ചാന്ദ്നിക്കുള്ള പങ്ക് വളരെ വലുതാണ്. തിയറ്റർ ഞാൻ സീരിയസ് ആയി കണ്ടു തുടങ്ങിയപ്പോൾ മുതൽ അമ്മ എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. അമ്മ ഒപ്പം നിന്നതുകൊണ്ടു മാത്രം ഞാൻ എത്തിപ്പിടിച്ച സ്വപ്നങ്ങളുണ്ട്. അമ്മയും അനിയത്തി ഡോ. ശ്രുതിയുമാണ് ഇപ്പോൾ എന്റെ ലോകം.
സ്വപ്നം കാണുന്ന കഥാപാത്രങ്ങളുണ്ടോ?
‘അനുരാഗ കരിക്കിൻവെള്ള’മാണ് ആദ്യ സിനിമ. അഭിനയം കരിയറാക്കാനുള്ള ആത്മവിശ്വാസം തന്നത് ‘കാതലാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. എനിക്ക് സാധിക്കും എന്നു തോന്നിയ നിമിഷമാണത്.
ഒരു സൂപ്പർ ഹീറോ കഥാപാത്രം ചെയ്യണമെന്ന് ഒരുപാടു നാളായി ആഗ്രഹിക്കുന്നു. ആക്‌ഷൻ, റൊമാൻസ്, ഫാന്റസി ഒക്കെ പരീക്ഷിക്കണം. എപ്പോഴെങ്കിലും ആവശ്യം വന്നാലോ എന്നു കരുതി മാർഷ്യൽ ആർട്സ് പഠിച്ചു. കളരിപ്പയറ്റ്, കരാട്ടെ, ബോക്സിങ് ഒക്കെ അറിയാം. ക്രാവ്മഗ എന്ന ഇസ്രയേലി സെൽഫ് ഡിഫൻസും വശമുണ്ട്. സിനിമയ്ക്കു വേണ്ടി അല്ലെങ്കിലും എല്ലാവരും പ്രായഭേദമെന്യേ ഏതെങ്കിലും ആയോധനകല പഠിച്ചിരിക്കണം.
ഭക്ഷണമുണ്ടാക്കാനും വസ്ത്രം കഴുകാനും പഠിക്കുന്നതുപോലെ ദൈനംദിന ജീവിതത്തിൽ ആയോധനകലയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ഇത്തിരി നേരത്തേ കിട്ടിയ ഭാഗ്യം
കുറഞ്ഞത് 25 സിനിമകൾ എങ്കിലും ചെയ്തശേഷം മാത്രമേ മമ്മൂക്കയ്ക്കൊപ്പം സ്ക്രീൻ പങ്കിടാൻ സാധിക്കൂ എന്നാണ് കരുതിയിരുന്നത്. പക്ഷേ, ആറാമത്തെ സിനിമയായ കാതലിൽ എനിക്ക് അതിനുള്ള അവസരം കിട്ടി. മമ്മൂക്കയ്ക്ക് എന്നെ അറിയാം എന്നതും അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചതും വ ലിയ അദ്ഭുതമായിരുന്നു. മമ്മൂക്കയ്ക്ക് ഒപ്പമുള്ള ആദ്യ സീനിൽ തന്നെ എനിക്കു നീളൻ ഡയലോഗുകളുണ്ടായിരുന്നു.
ഞാൻ ഡയലോഗ് തെറ്റിച്ച് ആരെയും ബുദ്ധിമുട്ടിലാക്കരുതേ എന്നായിരുന്നു പ്രാർഥന. ടേക്കിന് മുൻപ് കുറേ സമയം മമ്മൂക്ക സിനിമയെക്കുറിച്ചും സിങ്ക് സൗണ്ടിനെക്കുറിച്ചുമെല്ലാം എന്നോടു സംസാരിച്ചു. അത് ശരിക്കുമൊരു വാം അപ്പായിരുന്നു. ലൊക്കേഷനിൽ എല്ലാവരും മമ്മൂക്കയ്ക്കൊപ്പം ഫോട്ടോ എടുത്തപ്പോൾ എനിക്ക് പോകാൻ സാധിച്ചില്ല. അങ്ങനെ ആ അവസരം നഷ്ടപ്പെട്ടല്ലോ ഇനിയെങ്ങനെയാ ഫോട്ടോ ചോദിക്കുക എന്നു ചിന്തിച്ചു നിന്നപ്പോൾ മമ്മൂക്ക തന്നെ ഫൊട്ടോഗ്രഫറെ വിളിച്ച് ഫോട്ടോ എടുക്കാനുള്ള അവസരം തന്നു. ഓർമയിൽ എന്നും സന്തോഷം തരുന്നത് ഇത്തരം അനുഭവങ്ങളല്ലേ.
ബോഡി ഷെയിമിങ് നടത്തുന്നതു തമാശയായി കരുതുന്നവർ ഇപ്പോഴും നമുക്കു ചുറ്റുമില്ലേ?
എന്റെ സുഹൃത്തുക്കളോ പരിചയക്കാരോ, ആരും ബോഡി ഷെയിമിങ് തമാശകൾ ആസ്വദിക്കുന്നതായി കണ്ടിട്ടില്ല. ഇത്തരം തമാശകൾ ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം. കേൾക്കാൻ ആളുകള്‍ ഉള്ളതു കൊണ്ടാണല്ലോ ഈ തമാശകൾ ആവർത്തിക്കപ്പെടുന്നത്. ബ്ലാക്ക് ഹ്യൂമറിനെതിരെ നിരവധിപേർ പബ്ലിക് ആയി പ്രതികരിക്കുന്നതിന്റെ ഫലമായി സമൂഹത്തിന്റെ ചിന്താഗതിയിൽ ഒരുപാടു മാറ്റം സംഭവിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ മോശം കമന്റുകളുടെ എണ്ണം കുറയുന്നുവെന്നാണ് തോന്നുന്നത്. എനിക്ക് ഇൻഡസ്ട്രിയിൽ നിന്നു യാതൊരുവിധത്തിലുമുള്ള മോശം അനുഭവവും നേരിടേണ്ടി വന്നിട്ടില്ല. ആരുടെയെങ്കിലും സംസാരം ഇഷ്ടപ്പെടാതെ വന്നിട്ടുണ്ടെങ്കിലേയുള്ളൂ. പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കാറുണ്ട്.
ചിന്നു ഫുൾഓൺ പോസിറ്റിവ് ആണല്ലോ?
ഓൾവെയ്സ് പോസിറ്റീവ് പരിപാടി എപ്പോഴും പ്രാവർത്തികമാകാറില്ല. നമുക്ക് ആകെ ഉള്ളത് ഒരേയൊരു ജീവിതമല്ലേ. ഗെയിം കളിക്കുന്നതുപോലെ മൂന്നു ലൈഫ് ലൈൻ കിട്ടില്ലല്ലോ. അതുകൊണ്ട് ഇപ്പോഴത്തെ ജീവിതം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാണു ശ്രമം. പിന്നെ, നമ്മളൊക്കെ മനുഷ്യരല്ലേ. നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നതിൽ പ്രകൃതിക്കുപോലും പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
വായന, എഴുത്ത്, പെയിന്റിങ് ഒക്കെ എന്നെ ലൈവ് ആ യി നിർത്താറുണ്ട്. യാത്രകളാണ് മറ്റൊരിഷ്ടം. പുത്തൻ അ നുഭവങ്ങൾ നൽകാൻ യാത്രകളും യാത്രകളിൽ പരിചയപ്പെടുന്ന മനുഷ്യരും ബെസ്റ്റ് ആണ്.
(2024 സെപ്റ്റംബര്‍- ഒക്ടോബര്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം)
ഫോട്ടോ: ഹരികൃഷ്ണൻ ജി., കോസ്റ്റ്യൂം: t.and.msignature, Kochi. ജ്വല്ലറി: ബ്രഹ്മ ജുവൽസ്, എറണാകുളം
