പച്ചയേയും മിനുക്കിനേയുംകാൾ എനിക്കു ചേരുക കരിയും കാട്ടാളനുമാണെന്നു തോന്നുന്നു, അതായിരുന്നിരിക്കണം നിയോഗം: പതിറ്റാണ്ടുകൾ പിന്നിടുന്ന കഥകളി യാത്രയെക്കുറിച്ചു ഗംഗ കൊട്ടാരക്കര
Mail This Article
തമിഴ് മണ്ണിൽ നിന്നു കഥകളിയുടെ നാട്ടിലേക്കെത്തിയ ഇരുപതുകാരിയുടെ സ്വപ്നങ്ങളിലെവിടേയും കഥകളിയുണ്ടായിരുന്നില്ല. എന്നിട്ടും കാലമെഴുതിയ കഥ അവളെ ആട്ടവിളക്കിന്റെ വെളിച്ചത്തിൽ നിർത്തി. കലയും ഭക്തിയും സമർപ്പണവും ഗുരുത്വവും ഒ ന്നുചേർന്നപ്പോൾ ഗംഗ എന്ന കുടുംബിനി ഗംഗ കൊട്ടാരക്കര എന്ന കഥകളി കലാകാരിയായി.
സാത്വിക ഭാവങ്ങളിൽ സ്ത്രീകൾ അരങ്ങു വാഴുന്ന കഥകളി ലോകത്തു ഗംഗ കൊട്ടാരക്കര എന്ന പേര് എഴുതിച്ചേർത്തതു രൗദ്ര ഭാവത്തിലാണ്. ‘‘പച്ചയേയും മിനുക്കിനേയുംകാൾ എനിക്കു ചേരുക കരിയും കാട്ടാളനും ചുവന്ന താടിയുമാണെന്നു തോന്നുന്നു. അതായിരുന്നിരിക്കണം നിയോഗം’’ ഇതു പറഞ്ഞു ഗംഗ ചിരിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു മുന്നിലെ ഊദയഗിരി എന്ന വീട്ടിലിരുന്നു നാലു പതിറ്റാണ്ടു പിന്നിടുന്ന കഥകളി യാത്രയെക്കുറിച്ചു പറയുമ്പോൾ ഈ എഴുപത്തിമൂന്നുകാരിയുടെ വാക്കുകൾ ആട്ടവിളക്കിലെ നാളംപോലെ തിളങ്ങി.
കഥയാടിയ മണ്ണും കൂട്ടായി വന്നവരും
തമിഴ്നാട്ടിലെ നാഗർകോവിലിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ഗംഗ ജനിക്കുന്നത്. അച്ഛന്റെ ജോലിയുടെ ഭാഗമായി കുടുംബസമേതം തിരുവനന്തപുരത്തെത്തി. കൊല്ലം ഫാത്തിമ മാതാ കോളജിൽ ബിഎസ്‌സി കെമിസ്ട്രി പഠനത്തിനു പിന്നാലെ വിവാഹിതയായി.
‘‘കൊട്ടാരക്കരയിൽ നിന്നാണു വരനെന്നു പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം കഥകളി കാണാൻ പോകുന്നതാണു ഓർമയിലേക്ക് ഓടിയെത്തിയത്. കഥകളി കാണാൻ ഇഷ്ടമാണ് എന്നതിനപ്പുറം പഠിക്കണമെന്ന മോഹം ഒരിക്കലുമുണ്ടായിട്ടില്ല. മോഹിച്ചാലും അതു നടക്കില്ലായിരുന്നു. എന്നാൽ, വിവാഹത്തിലൂടെ ആട്ടം ഒരു നിയോഗം പോലെ എന്നിലേക്കു വന്നു ചേർന്നു. സംഗീതം, നൃത്തം, നാടകം, കഥകളി തുടങ്ങി കലയുടെ എല്ലാ വഴികളിലൂടെയും ഞാനും ഭർത്താവ് സൂര്യനാരായണനും നടന്നു. സൂര്യൻ അന്നു സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥനാണ്. തികഞ്ഞ കലാകാരൻ, കലാസ്നേഹി.
അന്തരിച്ച കഥകളി കലാകാരി കൊട്ടാരക്കര ഭദ്ര ഞങ്ങളുടെ കുടുംബ സുഹൃത്താണ്. കഥകളിയോടുള്ള സ്നേഹം ഭദ്രയുടെയുള്ളിൽ കഥകളി പഠനം എന്ന മോഹമായി മാറി. ആഗ്രഹം ഞങ്ങളോടു പങ്കുവച്ചപ്പോൾ ‘‘അതിനെന്താ, വീട്ടിൽ സൗകര്യമുണ്ടല്ലോ. ഇവിടെ വന്നു പഠിച്ചോളൂ’’ എന്നു സൂര്യൻ പറഞ്ഞു. വീട്ടിൽ വന്നു പഠിപ്പിക്കാമെന്നു മയ്യനാട് കേശവൻ നമ്പൂതിരിയും വാക്കു നൽകി. എല്ലാം ഒത്തു വന്നിട്ടും ഭദ്രയ്ക്ക് ആശങ്ക ഒഴിഞ്ഞില്ല. കാര ണം, തിരക്കിയപ്പോൾ ഒറ്റയ്ക്കു വയ്യെ. കൂട്ടിന് എന്നേയും വിടാമോ എന്നവർ സൂര്യനോടു തിരക്കി. ഗംഗയ്ക്ക് സമ്മതമെങ്കിൽ ആയിക്കോളൂ എന്നദ്ദേഹം പറഞ്ഞു.
മൂന്നു കുഞ്ഞുങ്ങളുടെ അമ്മയാണ് ഞാനന്ന്. ഇളയ കുട്ടിക്ക് ഒരു വയസ്സായിട്ടേയുള്ളൂ. കുട്ടികളെയോർത്തു പഠനം മുടക്കരുതെന്നു സൂര്യൻ പറഞ്ഞു. ഭദ്രയ്ക്കു കൂട്ടുപോകാം, പക്ഷേ, അരങ്ങിലേക്കില്ലെന്നു ഞാൻ മുൻകൂർ ജാമ്യമെടുത്തു. അങ്ങനെ ഇരുപത്തി ഒൻപതാം വയസ്സിൽ ഞാൻ കഥകളി പഠനം ആരംഭിച്ചു. നമ്മൾ ഒന്നു നിശ്ചയിക്കുന്നു, ഈശ്വരൻ മറ്റൊന്നു നടപ്പിലാക്കുന്നു, അല്ലേ?’’ ഗംഗ, ഗണപതിയുടെ നടയിലേക്കു നോക്കി കൈകൂപ്പി.
വെളിച്ചമായി ഗുരുവിന്റെ ഉപദേശം
‘‘പഠനം സജീവമായി മുന്നോട്ടുപോയിരുന്ന നാളുകളിലൊന്നിൽ കേശവൻ നമ്പൂതിരി എന്നെ അടുത്തുവിളിച്ചു, ‘ഗംഗ നന്നായി കഥകളി ചെയ്യുന്നുണ്ട്. അരങ്ങേറ്റത്തിന് ഒരുങ്ങിക്കോളൂ.’ മടിയോടെ നിന്ന എന്നെ നോക്കി അദ്ദേഹം ഒന്നു കൂടിപ്പറഞ്ഞു. ‘നന്നെങ്കിൽ തുടരാം. അല്ലെങ്കിൽ നിർത്താം.’
ഗുരുവിന്റെ നിർദേശപ്രകാരം മയ്യനാട് ക്ഷേത്രത്തിൽ ഞാൻ അരങ്ങേറി. ആദ്യ ആട്ടം കാണാൻ അച്ഛൻ വന്നിരുന്നു. നന്നായി എന്നു പറഞ്ഞ്, നെറുകയിൽ തൊട്ടനുഗ്രഹിച്ചു. ഉള്ളു നിറഞ്ഞൊഴുകിയ നിമിഷമായിരുന്നു അത്.
തുടക്കം സ്ത്രീ വേഷത്തിലായിരുന്നുവെങ്കിലും രണ്ടു വർഷത്തിനുള്ളിൽ പുരുഷവേഷങ്ങളിലേക്കു മാറി. ആശാന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഈ മാറ്റം. താടി വേഷമായ ദുശ്ശാസനനായിരുന്നു ആദ്യത്തെ പുരുഷവേഷം. 1985നു ശേഷം സ്ത്രീ കഥാപാത്രങ്ങളിലേക്കൊരു മടക്കമുണ്ടായില്ല. പരിചിതമല്ലാത്ത കഥാപാത്രങ്ങളെക്കുറിച്ചു വായിച്ചും കേട്ടും മനസ്സിലാക്കി.
സ്ത്രീ പുരുഷവേഷം ചെയ്യുന്നുവെന്നത് തുടക്കത്തിൽ പലർക്കും അതിശയമായിരുന്നു. പക്ഷേ എനിക്കു പ്രത്യേകിച്ചു പേടിയോ ആശങ്കയോ ഒന്നും തോന്നിയില്ല. ആശാൻ പഠിപ്പിച്ചു തന്നതു പൂർണ മനസ്സോടെ പഠിച്ച്, അവതരിപ്പിച്ചുവെന്നുമാത്രം. കേശവൻ ആശാനു ശേഷം നെല്ലിയോടു വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർപഠനം. ഇതുവരെ നാലായിരത്തോളം വേദികളിൽ നൂറിൽപ്പരം വിവിധ കഥാപാത്രങ്ങൾ ചെയ്തു. ഇതൊക്കെയും കുടുംബത്തിൽ നിന്നും സഹകലാകാരന്മാരിൽ നിന്നും ലഭിച്ച പിന്തുണയുടെ ഫലമാണ്. സ്ത്രീകൾ കഥകളി രംഗത്തു കുറവായിരുന്ന അക്കാലത്ത്, നീ ധൈര്യമായി പോയിവരൂ, കുട്ടികളെ ഞങ്ങൾ നോക്കാമെന്നു സൂര്യനും അദ്ദേഹത്തിന്റെ അമ്മയും നൽകിയ ഉറപ്പു വലിയ ആശ്വാസമായിരുന്നു.
ജോലിത്തിരക്കുകൾക്കിടയിലും, സാധിക്കുമ്പോഴെല്ലാം എന്റെ കഥകളി കാണാൻ സൂര്യൻ ഓടിയെത്തും. ഹാളിന്റെയോ ക്ഷേത്രാങ്കണത്തിന്റെയോ ഒരോരത്തു നിന്നു കളി മുഴുവൻ കാണും. അഭിപ്രായം പറയും. പ്രോത്സാഹിപ്പിക്കും. ആ കയ്യടി നിലച്ചിട്ടിപ്പോൾ അഞ്ചു മാസമാകുന്നു.’’ ഗംഗയുടെ വാക്കുകൾ ഒന്നിടറി. ‘‘ഇപ്പോൾ എന്റെ കലാജീവിതത്തിനാവശ്യമായ പിന്തുണ നൽകി മക്കൾ പ്രതാപും സൂര്യചിത്രയും മരുമക്കൾ മഞ്ജുളയും അജിത്കുമാറും ഒപ്പമുണ്ട്.’’ ഗംഗ ചിരിച്ചു. കഥകളി യാത്രയിൽ സംസ്ഥാന സർക്കാർ പുരസ്കാരം, കേരള കലാമണ്ഡലം അവാർഡ്, രൗദ്രശ്രീ അവാർഡ് കൊട്ടാരക്കര തമ്പുരാൻ പുരസ്കാരം, ചവറ പാറുക്കുട്ടി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ഗംഗയെ തേടിയെത്തി.
അരങ്ങൊരുങ്ങും മുൻപ് മനസ്സൊരുങ്ങണം
കാഴ്ചയ്ക്കപ്പുറം മാനസികമായും ശാരീരികമായും ധാരാളം മുന്നൊരുക്കങ്ങൾ വേണം പുരുഷവേഷങ്ങൾ ചെയ്യാൻ. വലിയ വേഷങ്ങൾ ചെയ്യുമ്പോൾ മൂപ്പതു കിലോഗ്രാമിലധികം കഥകളിക്കോപ്പുകൾ നമ്മളിലേക്കു കയറിക്കൂടും. പുരുഷവേഷങ്ങൾക്കൊപ്പം ശൂർപ്പണഖ, പൂതന, സിംഹിക മുതലായ രാക്ഷസീ ഭാവമുള്ള സ്ത്രീവേഷങ്ങളും ചെയ്തു. പൂതപ്പാട്ടിലെ മണിപ്പൂതം എന്നിലേക്കെത്തിയ അപൂർവ വേഷങ്ങളിലൊന്നാണ്.
കാലത്തിനൊപ്പം കഥകളിയും മാറി. ഉറക്കമിളച്ച് കഥകളി കണ്ടിരിക്കുന്നവർ ഇന്നില്ല. അതുകൊണ്ടു അവതരണത്തിന്റെ ദൈർഘ്യം കുറഞ്ഞു. കൂടുതൽ പെൺകുട്ടികൾ കഥകളി രംഗത്തേക്കു കടന്നു വരുന്നതും സന്തോഷം നൽകുന്നുണ്ട്.’’ ഗംഗയുടെ വാക്കുകളിൽ പ്രതീക്ഷ.
