ജീവിതത്തിലേക്ക് ഒറ്റയ്ക്കു വഴിവെട്ടുന്ന സ്ത്രീകൾ: മാറുന്ന മലയാളി വനിതയെ അറിയാം Breaking Barriers: Women Forge New Paths
Mail This Article
മഞ്ജു വാരിയർ നായികയായ ‘ഹൗ ഓൾഡ് ആർ യൂ’ സിനിമയിൽ അമ്മയുടെ ജീവിതത്തിൽ നിന്നു കൗമാരക്കാരിയായ മകൾ കണ്ടെത്തുന്ന ഒരു ചോദ്യമുണ്ട്, ‘സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റ് ഇടുന്നത് ആരാണ് ? ’
അതിനും മൂന്നു വർഷം മുൻപു റിലീസായ ഹിന്ദി സിനിമ ‘സിന്ദഗി നാ മിലേഗി ദോബാരാ’യിലെ നായിക ലൈല (കത്രീന കെയ്ഫ്) ഇഷ്ടമുള്ള ജോലി ചെയ്യുന്ന, ഇഷ്ടംപോലെ യാത്ര ചെയ്യുന്ന, ഇഷ്ടം തോന്നിയയാളെ ചുംബിക്കാൻ രണ്ടാമതൊന്ന് ആലോചിക്കാത്തയാളാണ്.
സിനിമയിലെ നായികമാർ മാത്രം ഇങ്ങനെ ചെയ്താൽ മതിയോ? അതോ നമുക്കു ചുറ്റുമുള്ളതൊക്കെയാണോ സിനിമയുടെ കഥയായത് ? ഈ ചോദ്യത്തിന്റെ ഉത്തരമറിയണമെങ്കിൽ ചുറ്റുമൊന്നു നോക്കിയാൽ മതി.
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീ മാറുകയാണ്. ഈ മാറ്റം എത്രയെന്നറിയാൻ വനിത നടത്തിയ അന്വേഷണത്തിൽ അവർ ഒറ്റക്കെട്ടായി പറഞ്ഞു, ‘‘എല്ലാത്തിനോടും യെസ് പറയില്ല. നോ പറയാൻ ഞങ്ങൾക്കു മടിയില്ല.’’
ഇഷ്ടമുള്ള കരിയർ
പണ്ടൊക്കെ പെൺകുട്ടികളെ ‘അത്രയൊന്നും’ പഠിപ്പിക്കേണ്ട കാര്യമില്ല എന്ന നിലപാടായിരുന്നു പലർക്കും. ഇന്ന് എത്ര വേണമെങ്കിലും പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനും അച്ഛനമ്മമാർ പിന്തുണയ്ക്കുന്നു. ആ കാലവും കടന്നു സന്തോഷമുള്ള ജോലി ചെയ്യാൻ വിദ്യാഭ്യാസയോഗ്യത കൂടിയതു തടസ്സമല്ല എന്നു പറഞ്ഞത് ആലുവയിലെ ഡോ. പ്രീജയാണ്.
‘‘ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുത്തു ഭാരതീയ വിദ്യാഭവനിലെ എംബിഎ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുകയായിരുന്നു. കല്യാണം കഴിഞ്ഞു പുതിയ വീട്ടിലേക്കു മാറിയ സമയത്തു ടെറസിൽ കൃഷി തുടങ്ങി. ചെടി നനയ്ക്കാനും വിളവെടുക്കാനുമൊക്കെ ഉത്സാഹമായിരുന്നു.
ഞങ്ങളുടെ ഇരട്ട കുട്ടികളെ നോക്കുന്നതു പോലെ വീട്ടിലെ ചെടികളെയും നോക്കി. പുസ്തകങ്ങൾ വായിച്ചും കാർഷിക സർവകലാശാലയുടെ കൃഷി സംബന്ധമായ ഓൺലൈൻ, പാർട് ടൈം കോഴ്സുകൾ ചെയ്തും ബിസിനസ് സാധ്യതകൾ പഠിച്ച ശേഷം ആറു വർഷത്തെ അധ്യാപന ജീവിതത്തോടു വിടപറഞ്ഞു പ്ലാന്റ് നഴ്സറി തുടങ്ങി. സ്വന്തം ബിസിനസ് ചെയ്യുമ്പോൾ ജോലിയിലെ ഉത്തരവാദിത്തം ഒട്ടും കുറയില്ല. ഓരോ ദിവസവും ഓരോ ചാലഞ്ചുണ്ടെങ്കിലും സന്തോഷമാണ് ഇതിലെ ബോണസ്.’’
പ്രീജയുടെ അതേ അഭിപ്രായമാണു കോട്ടയം സ്വദേശി സരിതയും (യഥാർഥപേരല്ല) പറഞ്ഞത്. ‘‘ക്യാംപസ് സെലക്‌ഷൻ വഴി സ്വകാര്യ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഉത്സാഹമായിരുന്നു. പക്ഷേ, എന്നും ഒരേ ജോലി ചെയ്യുന്നതിന്റെ മടുപ്പ് കൂടി വന്നു.
ജോലിയിലെ ഉത്തരവാദിത്തക്കുറവ് എന്ന മട്ടിൽ മാനേജരുടെ ‘ചൊറിച്ചിൽ’ കൂടിയായതോടെ ‘ബൈ’ പറഞ്ഞു. ഓൺലൈൻ ട്യൂഷനെടുത്തു പഴയ ശമ്പളത്തേക്കാൾ കൂടുതൽ സമ്പാദിക്കുക മാത്രമല്ല, യാത്രകളും ഫൂഡും പരിചയപ്പെടുത്തുന്ന യുട്യൂബ് ചാനലുമുണ്ട് ഇപ്പോൾ.’’ അടുത്ത വിഡിയോയ്ക്കു കണ്ടന്റ് കിട്ടിയ മട്ടിൽ സരിത ചിരിച്ചു.
യാത്രകളുടെ ത്രിൽ
പ്രീജയും സരിതയും സംസാരിച്ചതു ജോലി വിട്ട് സ്വന്തം വഴി തേടിയതിനെ കുറിച്ചാണെങ്കിൽ, ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനായ മുംബൈ– അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രോജക്ടിൽ അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി) ആയി ജോലി ചെയ്യുന്ന ഏക മലയാളി ഐശ്വര്യ പറഞ്ഞതു വ്യത്യസ്തമായ ജോലിയിലേക്ക് ‘ഒറ്റയ്ക്കു വഴിവെട്ടി’ വന്നതിനെ കുറിച്ചാണ്.
‘‘കുസാറ്റിൽ നിന്ന് ഇൻഡസ്ട്രീസ് സേഫ്റ്റി ബ്രാഞ്ചിൽ പഠനം പൂർത്തിയാക്കി ജോലിക്കു കയറിയ പിന്നാലെ ഒരാൾ സ്നേഹത്തോടെ ഉപദേശിച്ചു, ‘മാഡം, ഈ വെയിലിലും പൊടിയിലും ജോലി ചെയ്യാതെ ഓഫിസ് ജോലി നോക്കുന്നതല്ലേ നല്ലത്...’ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിൽ പല സംസ്ഥാനങ്ങളിൽ നിന്നു വന്ന അറുപതോളം പുരുഷന്മാർക്കിടയിൽ ജോലി ചെയ്യുമ്പോൾ ‘യു ആർ എ ലേഡി, വീ ആർ ഗൈസ്’ എന്ന വ്യത്യാസം ആരും കാണിക്കാറില്ല.’’
ആത്മവിശ്വാസത്തോടെ ഐശ്വര്യ പറഞ്ഞുതീർത്തു.
