ADVERTISEMENT

ഒന്നര വയസ്സായിരുന്നു അവന്...കരയാനല്ലാതെ മറ്റൊന്നിനും ആവതില്ലാത്ത പിഞ്ചു കുഞ്ഞ്. ശരീരമാസകലും ഒരു ക്രൂരന്റെ വൈകൃതങ്ങൾ ഏറ്റുവാങ്ങുമ്പോൾ, ജൻമം നൽകിയ അമ്മയെ ഒരിറ്റു സ്വാന്തനത്തിനു വേണ്ടി അവൻ പ്രതീക്ഷയോടെ നോക്കിയിട്ടുണ്ടാകില്ലേ...പക്ഷേ, പെറ്റവയറിന്റെ നോവു മറന്ന ആ മനസാക്ഷിയില്ലായ്മയും അവന്റെ വേദനകളെ നിസ്സംഗതയോടെയാണല്ലോ കണ്ടു നിന്നത്...കുഞ്ഞേ...രണ്ട് കൈകളും ഒടിഞ്ഞ്, പ്ലാസ്റ്ററിട്ട്, ഒരായുസ്സിന്റെ വേദനയാകെ തിന്നു മടുത്തതിന്റെ മരവിപ്പോടെയുള്ള നിന്റെ മുഖം ഒരിറ്റു നൻമയെങ്കിലും ചങ്കിൽ സൂക്ഷിക്കുന്ന ആരുടെ ജീവിതത്തിലും തോരാത്ത കണ്ണീരോർമയായി ബാക്കിയുണ്ടാകും, ഇനിയെന്നും ...നിന്നെ കൊന്നു തള്ളിയ ദുഷ്ടജീവിതങ്ങൾക്ക് എന്തു ശിക്ഷയാണ് കൊടുക്കേണ്ടത്....ഏതു ശിക്ഷയാണ് തികയുക...

മലയാളിയുടെ മനസാക്ഷിയിൽ മായാത്ത മുറിവാണ് അർഷിദ് എന്ന ഒന്നരവയസ്സുകാരൻ. അമ്മയും സുഹൃത്തും ചേർന്ന് അവനെ കൊലപ്പെടുത്തി. ഒരായുസ്സിൽ നേരിടാവുന്നത്ര സകല വേദനയും ആ ഇളം ശരീരത്തിൽ ഏറ്റുവാങ്ങിയാണ് അവൻ ഒടുവിൽ ‘മരണത്തിലേക്കു രക്ഷപ്പെട്ടത്’!

ADVERTISEMENT

അവന്റെ ശരീരത്തിൽ കണ്ടത് കൊടിയ മർദനത്തിന്റെ 51 മുറിപ്പാടുകളെന്ന് പൊലീസ്. ഭിത്തിയിൽ ഇടിച്ചതിനെ തുടർന്ന് തലയ്ക്കുള്ളിൽ 5 സ്ഥലത്ത് നീർക്കെട്ടും രക്തസ്രാവവുമുണ്ടായി. നെഞ്ചിന്റെ പിൻവശത്തെ 7 വാരിയെല്ലുകൾക്ക് പെ‍ാട്ടൽ സംഭവിച്ചു. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. നെഞ്ചിൽ ആഞ്ഞുചവിട്ടിയതാണ് വാരിയെല്ലുകൾക്ക് ക്ഷതമേൽക്കാൻ കാരണം. സിഗരറ്റ് ലൈറ്റർ കൊണ്ട് ജനനേന്ദ്രിയത്തിലും വലതു കാൽപാദത്തിന്റെ അടിഭാഗത്തും കാൽവിരലുകളുടെ അഗ്രഭാഗത്തും പൊള്ളലേൽപിച്ചു. ‍

കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് ഭയന്നതിനാൽ തുടർ‌ച്ചയായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അമ്മയുടെ സുഹൃത്ത് എ.അഷ്കറിന്റെ കുറ്റസമ്മതം.

ADVERTISEMENT

അഷ്കർ കുഞ്ഞിനെ മർദിക്കുന്ന വിവരം തനിക്ക് അറിയാമായിരുന്നെന്ന് അമ്മ അഖില ചന്ദ്രനും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ദേഹമാസകലം മുറിവുകളുമായി വെള്ളിയാഴ്ച വൈകിട്ട് അവശനിലയിൽ പനവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അർഷിദിനെ തുടർന്ന് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തും മുൻപേ മരിച്ചു.  ഈ സമയം നൃത്ത പരിപാടിക്കായി മാതാവ് അഖില തമിഴ്നാട്ടിലായിരുന്നു. ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന കുഞ്ഞ്, ഛർദിച്ച് അവശനിലയിലായെന്നാണ് അഷ്കർ ആദ്യം പൊലീസിന് മൊഴി നൽകിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ക്രൂരപീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

ADVERTISEMENT

ഒരു മാസം മുൻപ് അർഷിദിന്റെ 2 കൈകളും ഒടിഞ്ഞെന്നും കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ച് അപ്പോൾ മുതൽ ആശങ്കയുണ്ടായിരുന്നെന്നുമാണ് അഖില ചന്ദ്രന്റെ അമ്മ എസ്.റീന പറയുന്നത്. സൈക്കിളിൽനിന്നു വീണ് കൈകൾ ഒടിഞ്ഞെന്നാണ് അഖിലയും അഷ്കറും പറഞ്ഞതെങ്കിലും റീന അതു വിശ്വസിച്ചില്ല.

കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ച് നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. കുഞ്ഞിന് മർദനമേറ്റെന്ന സംശയവും റീന പൊലീസിനു മുന്നിൽ ഉന്നയിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ വിട്ടുതരില്ലെന്ന് കടുത്ത നിലപാടെടുത്ത അഖില, തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അമ്മയ്ക്കെതിരെ പൊലീസിൽ മറ്റൊരു പരാതി നൽകുകയാണ് ചെയ്തത്.

2 വർഷം മുൻപാണ് അഖിലയുടെ ഭർത്താവ് എസ്.അഖിൽ ജീവനൊടുക്കിയത്. അതിനുശേഷവും കുഞ്ഞ് ജനിക്കുമ്പോഴും അഖില അമ്മയ്ക്കൊപ്പമായിരുന്നു താമസം. 5 മാസം മുൻപാണ് അഷ്കറിനൊപ്പം വാടക വീട്ടിലേക്ക് മാറിയത്. ആദ്യം കുഞ്ഞിന് അഖി എ.അഖിൽ എന്നാണ് പേരിട്ടിരുന്നതെങ്കിലും അഷ്കറിന്റെ നിർബന്ധപ്രകാരമാണ് അർഷിദ് എന്ന് പേരിട്ടതെന്നും റീന പറഞ്ഞു. അഖില തന്റെ മകളാണെന്ന് പറയാൻ നാണക്കേടാണെന്നും മകളെ ഇനി തനിക്ക് വേണ്ടെന്നും റീന കൂട്ടിച്ചേർത്തു.

പോസ്റ്റുമോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിൽ സംസ്കരിച്ചു. അഖിലിന്റെ അന്ത്യവിശ്രമ ഇടത്തോട് ചേർന്നാണ് അർഷിദിനും നിത്യനിദ്ര ഒരുക്കിയിരിക്കുന്നത്...

‘അച്ഛാ...ഇനി എനിക്ക് വേദനിക്കാതെ കെട്ടിപ്പിടിച്ചു കിടക്കാമല്ലോ...’ എന്നാകും ആ കുഞ്ഞിന്റെ ആത്മാവ് ഇപ്പോൾ അവന്റെ അച്ഛനോട് മന്ത്രിക്കുന്നുണ്ടാകുക!

Tragic Demise of Arshid: A Brutal Act of Cruelty:

Arshid, a one-and-a-half-year-old boy, tragically died after enduring severe torture. His mother and her friend have been arrested in connection with the horrific incident.a

ADVERTISEMENT