ഉമ്മറത്തൊരു ചൂരൽക്കസേര ഒഴിഞ്ഞു കിടക്കുന്നു.ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളോടു യാത്രപറഞ്ഞു കൂടണയാൻ മോഹിച്ചൊരു മനുഷ്യൻ. പത്തനംതിട്ട മലയാലപ്പുഴ കാരുവള്ളിൽ വീട്ടിൽ ന വീൻബാബു.
റിട്ടയർമെന്റിനു ശേഷം ഭാര്യക്കും മക്കൾക്കുമൊപ്പം മുന്നോട്ടുള്ള ജീവിതം ആഘോഷമാക്കാൻ ആശിച്ചൊരാൾ. അതൊക്കെയും പൊലിഞ്ഞുവെന്നറിയാം. എങ്കിലും ആ വേർപാട് നവീന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കൾ നിരഞ്ജനയ്ക്കും നിരുപമയ്ക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആ പെൺമക്കൾക്കു സന്തോഷത്തിലേക്കുള്ള പാലമായിരുന്നു അച്ഛൻ. അതാണ് ചിലർ തകർത്തു കളഞ്ഞത്.
ഉള്ളിലെ സങ്കടമത്രയും അടക്കി കണ്ണീരിന്റെ ആഴങ്ങളിലേക്കു വീണുപോകാതിരിക്കാൻ അവർ അമ്മയെ ചേർത്തു പിടിച്ചു. നവീന്റെ നിറഞ്ഞ ചിരിയുള്ള ഫോട്ടോയിലേക്കു നോക്കുമ്പോഴേ മഞ്ജുഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. കണ്ണീരിൽ മുടങ്ങുന്ന വാക്കുകൾ. ഒരുവിധം നിയന്ത്രിച്ച് മഞ്ജുഷ മെല്ലെ സംസാരിച്ചു തുടങ്ങി.
‘‘ചേട്ടൻ ഇല്ലെന്നു വിശ്വസിക്കാൻ ഇപ്പോഴും ഞങ്ങൾക്കു സാധിക്കുന്നില്ല. ഇവിടെ അപ്പുറത്തെവിടെയോ ഉണ്ടെന്നൊരു തോന്നലാണ്. ഒരുപക്ഷേ, ചേട്ടന്റെ ആത്മാവ് ഞങ്ങൾക്കരികിൽ തന്നെയുണ്ടാകും. ഞങ്ങളെ ഒറ്റയ്ക്കാക്കി അങ്ങനെയങ്ങു പോകാൻ കഴിയുമോ?.’’ മഞ്ജുഷയുടെ വാക്കുകൾ തളർന്നു, കണ്ണീരിൽ നനയുന്ന നിശബ്ദത.
അമ്മയുടെ വലംൈക ചേർത്തുപിടിച്ച് മകൾ നിരഞ്ജന ഒപ്പമിരുന്നു. സങ്കടം വരുമ്പോൾ അച്ഛൻ അമ്മയ്ക്കരികിൽ ഇരിക്കാറുള്ളതു പോലെ...
അക്ഷരങ്ങളെ സ്നേഹിച്ച മനസ്സ്
‘‘ചേട്ടൻ ഇവിടെയുണ്ടായിരുന്നെങ്കിൽ നിവർത്തിപ്പിടിച്ച പത്രവുമായി ആ കസേരയിൽ ഇരിക്കുമായിരുന്നു. പത്രവായന പകുതിയിലെത്തുമ്പോൾ നീട്ടിയൊരു വിളി വരും.‘മ ഞ്ജൂ, ഒരു കട്ടൻ’. മക്കൾക്കൊപ്പം കാർഡ്സ് കളിക്കാനും ഒന്നിച്ചിരുന്നു സിനിമ കാണാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. വലിയ പുസ്തക പ്രേമിയായിരുന്നു. പിറന്നാളായാലും ആനിവേഴ്സറിയായാലുമൊക്കെ ഞാൻ പുസ്തകങ്ങൾ സമ്മാനിക്കും. സമ്മാനപ്പൊതി നിവർത്തി പുസ്തകം കാണുമ്പോൾ ആ മുഖത്ത് ഒരു ചിരി വിടരും. കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായൊരു ചിരി.
ഈ വർഷം പിറന്നാളിനു സമ്മാനിച്ചത് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകമാണ്. വായിച്ചതിനുശേഷം അനിയനെ വിളിച്ച് സമുദ്രശിലയുണ്ടോ എ ന്നു തിരക്കിയിരുന്നു.
1997ലാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസം.’’ ഒാർമയുടെ അടയാളം പോലെ മേശപ്പുറത്തിരിക്കുന്ന വിവാഹ ആൽബത്തിൽ മഞ്ജുഷ മെല്ലെ തൊട്ടു.
‘‘പത്തനംതിട്ട കലക്ട്രേറ്റിൽ എൽഡി ക്ലർക്കായിട്ടാണ് എന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ആദ്യ ദിവസം അമ്മാവനാണ് ഒപ്പം വന്നത്. നവീൻ ചേട്ടന്‍ അന്ന് യുഡി ക്ലർക്ക് ആണ്. ചേട്ടനു കല്യാണാലോചനകൾ നടക്കുന്ന സമയം. പൊതുസുഹൃത്ത് വിവാഹം ആലോചിക്കാമെന്നു നവീൻ ചേട്ടനോടു പറഞ്ഞു. ഇതൊന്നുമറിയാതെയാണ് ഞാൻ ചേട്ടനെ പരിചയപ്പെടുന്നത്.
സത്യത്തിൽ ആദ്യ കാഴ്ചയിൽതന്നെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായി. അത് പിന്നീടുള്ള ദിനങ്ങളിൽ കൂടിക്കൂടി വന്നു. ആലോചന വിവാഹനിശ്ചയത്തിലെത്തി. പിന്നെയും മൂന്നുമാസം കഴിഞ്ഞായിരുന്നു കല്യാണം. ചേട്ടൻ ഒപ്പമുള്ളപ്പോൾ എനിക്കു വളരെ സുരക്ഷിതത്വബോധം അനുഭവപ്പെട്ടിരുന്നു. 1997 സെപ്റ്റംബർ 7ന് ഞങ്ങള്‍ വിവാഹിതരായി. 27 വർഷം ഒന്നിച്ചു ജീവിച്ചു. ഇന്നും ഞങ്ങൾക്കു പുതുമ നഷ്ടപ്പെട്ടിട്ടില്ല. എനിക്കു നഷ്ടമായതു ഭർത്താവിനെ മാത്രമല്ല. എന്തും തുറന്നു പറയാവുന്ന സുഹൃത്തിനെക്കൂടിയാണ്. ഏതു വെയിലിലും ഓടി കയറാവുന്ന തണൽ എന്നൊക്കെ പറയാറില്ലേ? അതുപോലെ.
എന്നേക്കാൾ അഞ്ചു വർഷം സീനിയറാണ് നവീൻ ചേട്ടൻ. ജോലിയെ ഇത്രയധികം സ്നേഹിക്കുന്ന ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല. ഒരു ഫയൽ മേശപ്പുറത്ത് എ ത്തിയാൽ വെറുതേ വായിച്ചുനോക്കി ഒപ്പിടുന്ന ശീലമില്ല. അതു കൃത്യമായി വായിച്ചു മനസ്സിലാക്കി അക്ഷരത്തെറ്റുകൾ വരെ തിരുത്തിയ ശേഷം മാത്രമേ ഒപ്പിടൂ. കണ്ണൂരേക്കു മാറ്റമായതിൽപിന്നെ ജോലിത്തിരക്കുകൾ കൂടുതലാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ, ഒരിക്കൽപ്പോലും അതേക്കുറിച്ചു പരാതി പറഞ്ഞിട്ടില്ല. ഡിപാർട്മെന്റൽ ടെസ്റ്റുകൾക്കായി ഞാൻ ഒരുങ്ങുമ്പോൾ ആവശ്യമായ നിർദേശങ്ങൾ തരും. നന്നായി പഠിക്കുന്നുണ്ടോ എന്നു കൃത്യമായി തിരക്കാറുമുണ്ടായിരുന്നു. ഞാൻ ഇപ്പോൾ കോന്നി തഹസിൽദാരായാണുജോലി ചെയ്യുന്നത്.’’
എന്നുമോർക്കാൻ ഈ യാത്ര
‘‘ആദ്യമായി യാത്ര പോകുന്നത് നവീൻ ചേട്ടനൊപ്പമാണ്, കുടകിലേക്ക്. പിന്നെ, ഇടവേളകളിലെല്ലാം ചെറുതും വലുതുമായ ഒരുപാടു യാത്രകൾ. അദ്ദേഹത്തിന്റെ അവസാന വെക്കേഷനും ഞങ്ങൾക്കൊപ്പമായിരുന്നു. പൂജാ അവധിക്കാണ് രാമേശ്വരം പോയത്.’’ കുറച്ചു സമയം കണ്ണടച്ചിരുന്ന ശേഷം മഞ്ജുഷ ഒരു ചിത്രം കാണിച്ചു. ‘‘അവസാന യാത്രയിൽ പാമ്പൻ പാലത്തിൽ നിന്നെടുത്തതാണ്. ചേട്ടനും ഞാനും ഒപ്പം നിന്നിയും ചിന്നുവും സിദ്ധുവും.
ചേട്ടന്റെ സഹോദരിയുടെ മകൾ ഡോ. സുഷമയും കുടുംബവും തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് താമസിക്കുന്നത്. പൂജാ അവധിക്കു ചേട്ടൻ നേരെ ട്രിച്ചിയിലെത്തി. ഇവിടെ നിന്നു ഞാനും മക്കളും ചെന്നു. ഞങ്ങളെ സ്വീകരിക്കാൻ സുഷമയും ചേട്ടനും സുഷമയുടെ മകൻ സിദ്ധാർഥും സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു. ട്രിച്ചിയിൽ നിന്ന് കാറിലായിരുന്നു സഞ്ചാരം. രാമേശ്വരവും ധനുഷ്കോടിയും കണ്ടു.’’
‘‘വിജയദശമി ദിവസം ഞങ്ങൾ ധനുഷ്കോടിയിലായിരുന്നു.’’ ആൽബത്തിലെ ചിത്രങ്ങൾ കാണിക്കുന്നതിനിടെ നിരുപമ പറഞ്ഞു. ‘‘കടൽത്തീരത്തെ മണലിൽ ഞങ്ങളെല്ലാവരും ഹരിശ്രീ എഴുതി. കയറി വന്ന തിരകൾ അക്ഷരങ്ങൾ മായ്ച്ചു. അതോടെ അച്ഛനു രസമായി. അച്ഛനു വെളളം വലിയ ഇഷ്ടമാണ്. പുഴയോ കടലോ ആയാലും ഞങ്ങൾ പിള്ളേരേക്കാൾ മുന്നേ ചാടിയിറങ്ങും.
സത്യത്തിൽ ഇതു ഞങ്ങൾ കസിൻസ് പ്ലാൻ ചെയ്ത ട്രിപ് ആണ്. പൊയ്ക്കോട്ടെ എന്ന് അനുവാദം ചോദിക്കാൻ വിളിച്ചതാണ്. പറഞ്ഞു തുടങ്ങിയപ്പോഴേക്കും അച്ഛൻ പറഞ്ഞു, ‘നിങ്ങൾ അങ്ങു വന്നാൽ മതി. ഞാൻ എത്തിയേക്കാം’ എന്ന്. തേങ്ങൽ മറച്ച് നിരുപമ ചിരിക്കാൻ ശ്രമിച്ചു.
അവധിക്കാല യാത്ര കഴിഞ്ഞ് യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവിടെ നിന്നു നേരേ കണ്ണൂർക്കു പോയതാണു നവീൻ. പക്ഷേ, തിരികെ വീട്ടിലെത്തിയത് നവീന്റെ ചേതനയറ്റ ശരീരം.
‘‘റിട്ടയർമെന്റിനു ശേഷം നമുക്ക് ഒരുപാടു യാത്രകള്‍ പോകണം എന്ന് അദ്ദേഹം പറയുമായിരുന്നു. ആ ശബ്ദം ഇപ്പോഴും എനിക്കു കേൾക്കാം. ഒരു ജന്മംകൊണ്ടു തരേണ്ട സ്നേഹവും കരുതലുമെല്ലാമാണ് 27 വർഷം കൊണ്ട് എനിക്കു തന്നത്. ഇത്ര വേഗത്തിൽ പിരിയാനായിരുന്നോ അത്രമാത്രം സ്നേഹം വാരിക്കോരിത്തന്നത് എന്നോർക്കുമ്പോൾ...’’ അവർ കൈമാറിയ സ്നേഹകാലം മഞ്ജുഷയുടെ കവിളിൽ കണ്ണീരായി ഒഴുകി.