‘‘അന്ന് അവിടെ നിന്നു മടങ്ങിയപ്പോള്‍ തുളസിയെ ജീവിതത്തിലേക്കു ക്ഷണിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു’’ മന്ത്രി കെ.എ തുളസിയും ഭർത്താവ് വി.കെ ശ്രീകണ്ഠൻ എംപിയും ജീവിതത്തിലെ വഴിത്തിരിവുകൾ തുറന്നു പറയുന്നു together in life, together in service: vk sreekandan mp and minister ka thulasi
കോങ്ങാട് മണ്ഡലത്തില്‍ ഇത്തവണ തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം ചിലര്‍ക്കു തോന്നിയത് ഇങ്ങനെ: ‘ഇടതുകോട്ട പൊളിഞ്ഞോ?’ മറ്റു ചിലര്‍ പറഞ്ഞു: ‘ കോട്ട ആടിയുലഞ്ഞു, ഗേറ്റിലൂടെ തുളസി ടീച്ചര്‍ ജയിച്ചു കയറി.’
രാഷ്ട്രീയത്തില്‍ ചില ജയങ്ങള്‍ വെറും വിജയമല്ല. നാട്ടുകാര്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്നിരുന്ന ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമാണ്.
‘ഇവിടെയൊരു മാറ്റം ഉണ്ടാകുമോ?’ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആ കാംക്ഷയോടെ നോക്കിയിരിക്കുകയായിരുന്നു.
ഒടുവിൽ, 25 വർഷങ്ങൾക്കു ശേഷം യുഡിഎഫ് ജയിച്ചു- കെ.എ.തുളസി, മന്ത്രിയുമായി . കോളജ് പ്രഫസറാണ്. നാട്ടുകാര്‍ ടീച്ചറെന്നാണ് വിളിക്കുന്നത്. സ്വന്തം വഴിയിലൂടെ നടന്നു വിജയിച്ചെത്തിയ തുളസി പാലക്കാട് എംപി, വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ്.
വിജയത്തിന്റെ തിരക്കുകള്‍ക്കിടയിലും തുളസി ടീച്ചര്‍ കൂളായിരുന്നു. ‘ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം ഏതാണ്?’ചോദ്യമെത്തിയപ്പോള്‍ ടീച്ചര്‍ ഒരു നിമിഷം പോലും ആലോചിച്ചില്ല.
‘‘വിക്ടോറിയ കോളജിലെ പഠനകാലം’’ അതുകേട്ട് സമീപത്തിരുന്ന ശ്രീകണ്ഠന്‍ ചിരിച്ചു. ഭാര്യയുടെ ജീവിതകഥ പറയാന്‍ അവസരം കിട്ടിയതിന്റെ ആവേശം മുഖത്തു തെളിഞ്ഞു.‘‘തുളസി ഇതു പറയാന്‍ വേറൊരു കാരണമുണ്ട്...’’ പാലക്കാട് വിക്ടോറിയ കോളജിലേക്ക്, ഓര്‍മകളുടെ ട്രാക്കില്‍ നിന്ന് ചൂളം വിളി ഉയര്‍ന്നു.
പഴയന്നൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലേക്കും, അവിടെ നിന്ന് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജിലേക്കും, ഒടുവില്‍ പാലക്കാട് ഗവ. വിക്ടോറിയ കോളജിലേക്കുമുള്ള തുളസിയുടെ യാത്ര.
മറ്റുള്ളവര്‍ക്ക് അതൊരു സാധാരണ ടൂര്‍ പോലെ തോന്നിയേക്കാം. പക്ഷേ, ഓരോ ഘട്ടങ്ങളിലും സാമ്പത്തിക ബുദ്ധിമുട്ടും ഹോസ്റ്റല്‍ ജീവിതവും മാര്‍ക്കിനായുള്ള പോരാട്ടവും ഉണ്ടായിരുന്നു.
ആദ്യമായി കണ്ട കഥ
‘‘തുളസിക്ക് എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് ഉണ്ടായിരുന്നു’’ തുളസിയെ ആദ്യമായി കണ്ട കഥ പറയാന്‍ പറഞ്ഞപ്പോള്‍ എംപിയുടെ മുഖത്തു പഴയ രാഷ്ടീയ-റൊമാന്‍സിന്റെ ലൈറ്റ് തെളിഞ്ഞു.
‘‘2004ലെ ഇലക്‌ഷന്‍ കാലം. സ്ഥാനാര്‍ഥിയായിട്ടാണ് തുളസി ആദ്യമായി എന്റെ മുന്നില്‍ വന്നത്.’’ ശ്രീകണ്ഠന്‍ പറഞ്ഞു.
അന്നു തുളസി ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ശ്രീകണ്ഠന്‍ യുഡിഎഫ് ഇലക്‌ഷന്‍ കമ്മിറ്റി രക്ഷാധികാരി. ഒരു മാസം നീണ്ട പ്രചാരണത്തിനിടയില്‍ പലതവണ കണ്ടു മുട്ടി. രാഷ്ട്രീയം സംസാരിച്ചവര്‍ പിന്നീട് ജീവിതം സംസാരിച്ചു തുടങ്ങി.
കഥയുടെ ട്വിസ്റ്റ് മറ്റൊന്നാണ്. തിരഞ്ഞെടുപ്പില്‍ തുളസിക്കു വിജയം നേടാനായില്ല. പരാജയപ്പെട്ട സ്ഥാനാര്‍ഥിയെ സമാധാനിപ്പിക്കാന്‍ ശ്രീകണ്ഠന്‍ തുളസിയുടെ കൊണ്ടാഴിയിലുള്ള വീട്ടിലെത്തി. അവിടെ അമ്മ, മുത്തശ്ശി, ബന്ധുക്കള്‍... ലാളിത്യം നിറഞ്ഞ വീട്ടിലെ അംഗങ്ങളായിരുന്നു അവരെല്ലാം.
‘‘അവിടെ നിന്നു മടങ്ങിയപ്പോള്‍ തുളസിയെ ജീവിതത്തിലേക്കു ക്ഷണിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു’’. ശ്രീകണ്ഠൻ പറഞ്ഞു. ഇത്രയും സിംപിളായി ഒ രു വിവാഹ ആലോചന പറയാമോ എന്നു തോന്നും. പക്ഷേ, അതാണ് സത്യം. പ്രണയത്തിന് ചില അവസരങ്ങളില്‍ മുഴുനീളന്‍ ഡയലോഗുകള്‍ വേണ്ടി വരില്ല.
‘‘ഏപ്രിലില്‍ ഇലക്‌ഷന്‍. മേയില്‍ റിസൽറ്റ്. ജൂണില്‍ കല്യാണം.’’ തുളസി ടീച്ചര്‍ ആ ദിവസങ്ങളോർത്തു.
‘‘അന്നു തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജീവിതത്തില്‍ വിജയിക്കാന്‍ കഴിഞ്ഞു.’’ ശ്രീകണ്ഠന്‍ ചിരിച്ചു. പിന്നെ, വിശദീകരിച്ചു.‘‘ഞാന്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. രാഷ്ട്രീയം മനസ്സിലാക്കുന്ന ഒരാള്‍ ജീവിത പങ്കാളിയായാല്‍ ജീവിതം എളുപ്പമാകുമെന്നു കരുതി’’ ശ്രീകണ്ഠൻ പറഞ്ഞു നിർത്തിയിടത്തു നിന്നു തുളസി ടീച്ചർ തുടർന്നു. ‘‘അന്നിതു പറഞ്ഞപ്പോൾ ആലോചിക്കാന്‍ ഒരാഴ്ച വേണം എന്നാണ് ആദ്യം പറഞ്ഞത്. രാഷ്ട്രീയ തീരുമാനത്തേക്കാള്‍ കൂടുതല്‍ ആലോചന വിവാഹക്കാര്യത്തില്‍ വേണ്ടി വന്നു. ശരിയായി ചിന്തിച്ച ശേഷമാണു ഞങ്ങൾ തീരുമാനമെടുത്തത്.’’
അങ്ങനെ ‘അനിയേട്ടന്‍’ എന്ന വിളി തുളസിയുടെ ജീവി തത്തിന്റെ സൗണ്ട് ട്രാക്കായി.
ഒരുമിച്ചു നീങ്ങാം മുന്നോട്ട്
പുതുയാത്രയുടെ പാതയില്‍ വിജയങ്ങള്‍ തുളസി ടീച്ചറെ തേടിയെത്തി. അത്രയും കാലം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പാത ഈ നേട്ടങ്ങള്‍ക്കുള്ള യോഗ്യതയായി. 1994 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തക. വനിതാ കമ്മിഷന്‍ അംഗം. കോങ്ങാട് നിയോജക മണ്ഡലത്തിന്റെ സംഘടനാ ചുമതല.
നെന്മാറ എന്‍എസ്എസ് കോളജ് ചരിത്ര വിഭാഗം പ്രഫസര്‍, പ്രിന്‍സിപ്പൽ... രാഷ്ട്രീയത്തിലൂടെയും പ്രഫഷനിലൂടെയും കെ.എ.തുളസി എന്ന പേര് ആളുകള്‍ അടുത്തറിഞ്ഞു.
എംപിയുടെ ജീവിതത്തിലെ മാറ്റങ്ങൾ എന്തെല്ലാമാണ്?
വി.കെ.ശ്രീകണ്ഠൻ: 2019നു മുന്‍പ് ഞാന്‍ കുറച്ചുകൂടി കര്‍ക്കശ സ്വഭാവക്കാരനായിരുന്നുവെന്നു പ്രവര്‍ത്തകര്‍ പറയുമായിരുന്നു.
സംഘടനാ ചുമതലയില്‍ നിന്നു പ്രവ ര്‍ത്തിക്കുമ്പോള്‍ അത്തരം നിലപാടുകള്‍ അത്യാവശ്യമാണ്. അതേസമയം, ഒരിക്കലും അതു പുറമേയ്ക്കുള്ള രീതി ആയിരുന്നില്ല. ഞാനുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ഇക്കാര്യം അറിയാം. അങ്ങനെ നില്‍ക്കുന്നതിനാലാണ് എല്ലാവരുടേയും പ്രിയം നേടാന്‍ കഴിഞ്ഞത്. തുളസിയും അങ്ങനെയാണ്. എല്ലാവരോടും അടുപ്പത്തോടെയും ഉത്തരവാദിത്തത്തോടെയും സ്‌നേഹത്തോടെയുമാണ് ഇടപെടാറുള്ളത്.
വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടോ?
തുളസി ടീച്ചർ: പിണക്കങ്ങളൊക്കെ ഉണ്ടാവാറുണ്ട്.
വി.കെ.ശ്രീകണ്ഠൻ: പക്ഷേ, നീട്ടിക്കൊണ്ടു പോകാറില്ല.
പെട്ടെന്ന് തന്നെ സമവായത്തിലെത്തും.
തുളസി ടീച്ചർ: എനിക്കു ദേഷ്യം വന്നാല്‍ അപ്പോള്‍ തന്നെ തുറന്നു പറയും. .
വി.കെ.ശ്രീകണ്ഠൻ: അങ്ങനെ തന്നെയാണ് വേണ്ടത്. പറയാനുള്ളതു തുറന്നു പറയണം.
ഇതു കേട്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി - വീടിനുള്ളിലും പാര്‍ലമെന്ററി മര്യാദ പാലിക്കുന്നവരാണ് ഇരുവരും.
ഡൈനിങ് ടേബിളിലും രാഷ്ട്രീയമാണോ വിഷയം?
തുളസി ടീച്ചർ: ഭക്ഷണം കഴിക്കുമ്പോള്‍ അദ്ദേഹം സംസാരിക്കാറില്ല. ടിവി പോലും കാണില്ല.
വി.കെ.ശ്രീകണ്ഠൻ: ഭക്ഷണം ശാന്തമായിരുന്നു കഴിക്കാനാണിഷ്ടം. ആ അഞ്ചോ പത്തോ മിനിറ്റ് എന്നെ സംബന്ധിച്ച് സൈലന്റ് മോഡ് ആണ്.
തിരക്കുകള്‍ക്കിടയിൽ രണ്ടാൾക്കും തനിച്ചിരുന്നു സംസാരിക്കാനും പുറത്തിറങ്ങാനും സമയം കിട്ടാറുണ്ടോ?
തുളസി ടീച്ചർ: മിക്കപ്പോഴും കടകള്‍ അടയ്ക്കുന്ന സമയത്താണു ഞങ്ങള്‍ പുറത്തിറങ്ങാറുള്ളത്. ആ നേരത്തും തുറന്നിരിക്കുന്ന കട കണ്ടാല്‍ ചായയോ ജ്യൂസോ കുടിക്കും.
തുടർച്ചയായി വരുന്ന ഫോൺകോളുകൾ ബുദ്ധിമുട്ടിക്കാറുണ്ടോ?
വി.കെ.ശ്രീകണ്ഠൻ: അതൊക്കെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായുള്ള കാര്യങ്ങളല്ലേ. കഴിയുന്നതും കോളുകൾ അറ്റൻഡ് ചെയ്യാറുണ്ട്. തുളസി ടീച്ചറുടെ അധ്യാപക ജീവിതത്തിലെ ഒരു കഥ പറയാം. അന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗമാണു തുളസി.
ഒരു ദിവസം പാതിരാത്രിക്ക് ടീച്ചറിന് ഒരു ഫോൺ വരുന്നു. എറണാകുളത്തു നിന്നൊരു പെൺകുട്ടിയാണു വിളിക്കുന്നത്. അപ്പോൾ അവൾ റെയിൽവേട്രാക്കിലൂടെ നടക്കുന്നു. ആത്മഹത്യയാണ് അവളുടെ ഉദ്ദേശ്യം. ഇതു മനസ്സിലാക്കിയ ടീച്ചർ ക്ഷമയോടെ അവൾ പറയുന്നത് കേട്ടിരുന്നു. പിന്നെ, ഫോണിൽ സംസാരം തുടർന്നു കൊണ്ടു തന്നെ അവളെ അനുനയിപ്പിച്ച് ട്രാക്കിൽ നിന്ന് പുറത്തെത്തിച്ചു. നേരം പുലരും വരെ തുളസി അവളോടു സംസാരിച്ചുകൊണ്ടിരുന്നു. ആ പെൺകുട്ടി മരണത്തിൽ നിന്നു ജീവിതത്തിലേക്കു നടന്നു കയറിയ രാത്രിയായിരുന്നു അത്. രാഷ്ട്രീയവും അധ്യാപനവും വെറും പ്രസംഗമല്ല. ഇത്തരം നിമിഷങ്ങളിലാണ് അത് മനുഷ്യസ്‌നേഹമായി മാറുന്നത്.
കോങ്ങാടിന്റെ പുതിയ എംഎല്‍എ നിലപാടുകളില്‍ നിന്നു മാറാത്ത പഴയ തുളസി ടീച്ചര്‍ തന്നെയാണ്. വ്യത്യാസം എന്തെന്നാല്‍, മുന്‍പ് കോളജിൽ വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയിൽ കാത്തിരുന്നതെങ്കില്‍ ഇപ്പോള്‍ മണ്ഡലത്തിലെ ജനങ്ങളാണു ടീച്ചറെ കാത്തിരിക്കുന്നത്.