മകൻ കൺമുന്നിൽ മരിക്കുന്നതു കണ്ടിട്ടും റോഡിൽ നിന്നു എഴുന്നേറ്റ് മകനെ ഒന്ന് മകനെ തൊടാൻ പോലുമാകാതെ മാതാവ് ഷംന അലറിക്കരഞ്ഞു, രക്തത്തിൽ കുളിച്ചു കിടക്കുന്ന എസ്. സൽമാനുൽ ഫാരിസിനെയും അമ്മ ഷംനയെയും ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ നിസ്സഹായതയോടെ ഓടിനടക്കേണ്ടി വന്നവർ. അപകടവിവരമറിഞ്ഞെത്തിയ സൽമാനുലിന്റെ പിതാവ് ഷാനവാസിന്റെ തകർന്ന അവസ്ഥ. ഇതിനെക്കുറിച്ചു വിവരിക്കുമ്പോൾ സംഭവം നടന്ന സ്ഥലത്തെ ഗ്രീൻ ഹോട്ടലുടമ അക്രമുദ്ദീന്റെ വാക്കുകൾ മുറിഞ്ഞു.
"രാവിലെ 6.50 നായിരുന്നു കൊല്ലം കിളികൊല്ലൂർ പാൽകുളങ്ങരയിലുണ്ടായ അപകടം. വീതി കുറഞ്ഞ ഈ റോഡിൽ അപകടം പതിവാണ്. ഒരു ദിവസം എട്ട് ഇരുചക്ര വാഹനങ്ങൾ വരെ അപകടത്തിൽപ്പെടാറുണ്ട്. മേൽമൂടിയില്ലാത്ത ഓടയിലേക്ക് മറിയുന്നതും പതിവാണ്. അക്രമുദിനും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവരും ഇവരെ രക്ഷപ്പെടുത്താറുണ്ട്. ഇന്നലെ രാവിലത്തെ അപകത്തപ്പറ്റി വിവരം നൽകിയത് ഒരു യുവതിയാണ്.
ഷംനയുടെ സ്കൂട്ടർ ടിപ്പറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തൊട്ടടുത്ത ഫ്ലവർമില്ലിൽ നിന്ന് ആളെത്തിയാണ് പൊലീസിനെയും ഷംനയുടെ ഭർത്താവിനെ അറിയിച്ചത്. ഇതിനിടയിൽ വന്ന രണ്ടു കാറുകൾ തടഞ്ഞു നിർത്തി സൽമാനുലിനെ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും എടുക്കാൻ കഴിയുന്ന അവസ്ഥയായിരുന്നില്ല. ഈ സമയം തൊട്ടടുത്ത ലെവൽക്രോസുകൾ അടച്ചിരുന്നതിനാൽ ആംബുലൻസുകൾ വരാൻ വൈകി."- നാട്ടുകാർ പറയുന്നു.
ചിരി കൊണ്ട് ഹൃദയം കീഴടക്കിയവൻ
‘ചിരി കൊണ്ട് സ്കൂളും നാടും കീഴടക്കിയതായിരുന്നു എന്റെ കുട്ടി’– ടികെഎം ഹയർസെക്കൻഡറി സ്കൂളിലെ സൽമാനുൽ ഫാരിസിന്റെ ക്ലാസ് ടീച്ചർ സുനൈന ഇത് പറയുന്നത് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു, സൽമാനുലിനെ എല്ലാവരും അറിയും, സൽമാനുലും എല്ലാവരെയും അറിയും –നാട്ടിലും സ്കൂളിലും കണ്ടുമുട്ടിയവർക്ക് ഇതാണ് ഈ പതിനാലുകാരനെകുറിച്ച് അഭിപ്രായം. ചെറിയ പ്രായത്തിലും നാട്ടിൽ എല്ലാവരോടും മിണ്ടിയും ചിരിച്ചും കടന്നുപോകുന്ന വിദ്യാർഥിയായിരുന്നു സൽമാനുൽ.