തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ കൊടും ക്രൂരതകള്‍ വിവരിച്ച് പ്രതികളായ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്കറും. സമാനതകളില്ലാത്ത ക്രൂരതയാണ് വെറും ഒന്നര വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞിനോടു ഇരുവരും ചേര്‍ന്ന് ചെയ്തു കൂട്ടിയത്. മാസങ്ങളോളം ഇഞ്ചിഞ്ചായി ഉപദ്രവിച്ച മനസാക്ഷി മരവിപ്പിക്കുന്ന വിവരങ്ങളാണ് ഒന്നാം പ്രതിയായ രണ്ടാനച്ഛന്‍ അഷ്കറിന്റെ മൊഴിയിലുള്ളത്.
കുട്ടി നടക്കാതിരിക്കാനായി കാലിന്റെ അടിയില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കുഞ്ഞ് ഹൈപ്പര്‍ ആക്ടീവായത് കൊണ്ട് ഓടി നടക്കുന്നത് ശല്യമാണ്. അതൊഴിവാക്കാനായി കണ്ടെത്തിയ വഴിയാണ് ലൈറ്ററും സിഗരറ്റും ഉപയോഗിച്ച് കാല്‍പാദം ഇടയ്ക്കിടെ പൊള്ളിക്കുക. കുഞ്ഞ് കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുന്‍പാണ് രണ്ട് കയ്യും ഒടിയുന്നത്.
രണ്ടും കയ്യും ഒടിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ കുരുന്നിനോട് കാണിച്ച ക്രൂരത പൊലീസുകാരെ പോലും ഞെട്ടിച്ചു. 12 ദിവസം ആശുപത്രിയിലെത്തിക്കാതെ കുട്ടിയെ വീട്ടില്‍ കിടത്തി. ഒടുവില്‍ നീര് വന്ന് ഇരുകൈകളും വീര്‍ത്തതോടെയാണ് ചികിത്സ നല്‍കാന്‍ പോലും തയാറായത്. സൈക്കിളില്‍ നിന്ന് വീണാണ് അപകടമെന്നാണ് പ്രതികളുടെ മൊഴി. അത് പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കയ്യൊടിഞ്ഞ ശേഷവും പലതരത്തില്‍ അടിയും മര്‍ദനവും തുടര്‍ന്നു. ഒടുവില്‍ അണുബാധ മൂലം അവശനായ കുഞ്ഞിന് മരുന്നുപോലും നല്‍കാതെ മധുരയ്ക്ക് കൊണ്ടുപോയി. നെടുമങ്ങാട് മുതല്‍ തിരുവനന്തപുരം വരെ ബൈക്കിലിരുത്തിയും പിന്നീട് ബസിലും. തിരിച്ചും ഇത്തരത്തില്‍ യാത്ര ചെയ്തതോടെ കുഞ്ഞിന് കടുത്ത പനിയായി. വീട്ടിലുണ്ടായിരുന്ന മരുന്ന് മാത്രം നല്‍കി.
അതിനിടയിലാണ് രോഗം മൂര്‍ച്ഛിച്ച് കുട്ടി കുഴഞ്ഞ് വീണ് മരിക്കുന്നതെന്നാണ് കുറ്റസമ്മതം. അഷ്കറിന്റെ ഉപദ്രവം ഒരിക്കല്‍ പോലും അഖില തടഞ്ഞിട്ടില്ല. കുഞ്ഞിനോടുള്ള ക്രൂരതയ്ക്കെല്ലാം തന്റെ അറിവും സമ്മതവുമുണ്ടായിരുന്നുവെന്ന് അമ്മ അഖിലയും സമ്മതിക്കുന്നു. സ്വസ്ഥമായ ജീവിതത്തിന് കുട്ടി തടസമാകുമെന്നതിനിലാണ് ഉപദ്രവമെന്നും അഖിലയും അഷ്കറും ന്യായീകരിക്കുന്നു.