ADVERTISEMENT

ശാരീരികപരിമിതികൾ നേരിടുന്ന കു‍ഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം...

‘മെസിക്കു കഴിയുമെങ്കിൽ എന്തുകൊണ്ടു നിങ്ങൾക്കു കഴിയില്ല.’ആ ചോദ്യം ഗിരിജ സ്വയം ചോദിച്ചു; ഒന്നല്ല ഒരുപാടു തവണ.

ADVERTISEMENT

ആലപ്പുഴ ജില്ലയിലെ താമരക്കുളത്തിനടുത്തു ച ത്തിയറയിൽ രാമചന്ദ്രൻ പിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും അഞ്ചുമക്കളിൽ നാലാമത്തെ മകളായ ഗിരിജകുമാരിയുടെ ജീവിതത്തിൽ മെസി ഇടപെട്ടത് ഇങ്ങനെയാണ്;

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് കുട്ടിക്കാലത്തു ഗുരുതരമായ ഒരസുഖമുണ്ടായിരുന്നു.  ശരീര വളർച്ചയ്ക്ക് ആവശ്യമായ ഗ്രോത്ത് ഹോർമോൺ ശരീരം ഉത്പാദിപ്പിച്ചിരുന്നില്ല.  ആ കുറവിനെ മെസി മറികടന്നത് ഹോർമോൺ കുത്തിവയ്പു ചികിത്സയിലൂടെയും ഫുട്ബോളിലൂടെയുമാണ്.  

ADVERTISEMENT

ഗിരിജ കുമാരി ചത്തിയറ ഗവൺമെന്റ് വൊക്കേഷനൽ ഹയർ െസക്കൻഡറി സ്കൂളിലെ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ കേരളം മുഴുവൻ മുഴങ്ങിക്കേട്ട ഒരു പേരുണ്ടായിരുന്നു; പി. ടി. ഉഷ.  ചത്തിയറ സ്കൂളിന്റെ വരാന്തയിലിരുന്ന് ഗിരിജയും സ്വപ്നം കണ്ടത് പി. ടി. ഉഷയുടെ കാല്പ്പാടുകളായിരുന്നു. വീട്ടിലെ സാമ്പത്തികാവസ്ഥയും സ്കൂളിന്റെയും സമൂഹത്തിന്റെയും നിസ്സംഗതയും കായികതാരമാവാനുള്ള ഗിരിജയുടെ സ്വപ്നങ്ങളെ ഇല്ലാതാക്കി. സ്പോർട്സ് ഇനങ്ങളിൽ റവന്യുജില്ലയ്ക്ക് അപ്പുറം എത്തി നോക്കാൻ പോലും  സാധിച്ചില്ല.

പ്രീഡിഗ്രിക്കു ശേഷം എൽഎൽബിക്കു ചേരണം, വക്കീലാവണം എന്നൊക്കെ ആഗ്രഹിച്ചു. അതൊന്നും നടന്നില്ല. എത്രയും പെട്ടെന്നു ജോലി കിട്ടുന്ന ഒരു കോഴ്സ് പഠിക്കണം. അതുവഴി കുടുംബത്തെ സഹായിക്കണം അതായിരുന്നു ലക്ഷ്യം. അങ്ങനെ നഴ്സിങ് അസിസ്റ്റ് കോഴ്സിനു ചേർന്നു. പിന്നീടു കൃഷ്ണപുരത്ത് സ്വകാര്യആശുപത്രിയിൽ ജോലിക്കു ചേർന്നു. ഇതിനിടയിൽ ഇലക്ട്രീഷ്യനായ മധുസൂദനൻപിള്ളയെ കണ്ടുമുട്ടി. വിവാഹം കഴിച്ചു. രണ്ടു കുട്ടികളുണ്ടായി. അങ്ങനെ  കായികസ്വപ്നങ്ങൾക്ക് അവധി കൊടുത്തു ഗിരിജ ഒരു വീട്ടമ്മയായി മാറി. ഇതിനിടയിൽ തയ്യൽ കൂടി പഠിച്ച് ഒരു ടെയ്‌ലറിങ് ഷോപ്പ് ആരംഭിച്ചു. ഇതാണ് ഗിരിജയുടെ ജീവിതത്തിലെ ആദ്യപകുതി.

ADVERTISEMENT

ജീവിതത്തിന്റെ രണ്ടാം അധ്യായം

ഒരിക്കൽ സ്പോർട്സ് സ്വപ്നം കണ്ടിരുന്ന ചത്തിയറ സ്കൂൾ മൈതാനത്തേക്ക് വർഷങ്ങൾക്കു ശേഷം ഗിരിജ വീണ്ടും വന്നു. മകൻ ഗോകുൽകൃഷ്ണനെ ഫുട്ബോൾ  പരിശീലനത്തിനു ചേർക്കാൻ. കുട്ടിക്കാലത്തു ഗോകുലിന്റെ ഒരു കാലിന് ചെറിയ സ്വാധീനക്കുറവ് ഉണ്ടായിരുന്നു. ആ ടെൻഷൻ പങ്കുവച്ചപ്പോൾ അന്ന് മകനെ പരിശീലിപ്പിച്ച കോച്ചാണു ഗിരിജയോടു മെസിയുടെ ജീവിതകഥ പറഞ്ഞത്. അങ്ങനെ മെസി പോലുമറിയാതെ അദ്ദേഹം നൂറുകണക്കിനു കുട്ടികളുടെ വെളിച്ചമായി മാറി.

മകന്റെ പരിശീലനം ഭംഗിയായി നടക്കുന്നതിനിടയിൽ ചത്തിയറ ഫുട്ബോൾ അക്കാദമിയിലെ കോച്ച് സ്ഥലം മാറിപ്പോയി. അന്ന് ആലപ്പുഴ ജില്ലയിൽ ഫുട്ബോൾ പരിശീലന കോച്ചാവാനുള്ള ലൈസൻസ് ഉള്ളതു വിരലിൽ എണ്ണാവുന്നവർക്ക് മാത്രം. ആ പ്രതിസന്ധിയാണു ഗിരിജയെ വീണ്ടും സ്കൂൾ മൈതാനത്തിറക്കിയത്. അങ്ങനെ സംഘാടകയായി ഫുട്ബോളിനൊപ്പം കൂടിയ  ഗിരിജ പരിശ്രമത്തിലൂടെ  ഫുട്ബോൾ കോച്ച് സി’ ലൈസൻസും  നേടി.

ഭിന്നശേഷിക്കാരുടെ സ്പോർട്സിലേക്ക്

ഇക്കാലത്താണു ഗിരിജയുടെ ജീവിതത്തിലേക്ക് ഒരാൾ കടന്നു വരുന്നത്. സെറിബ്രൽ പാൾസി സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി കവിത സുരേഷ്. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ സ്പോർട്സ് മേഖലയിലേക്ക് അങ്ങനെയാണു ഗിരിജ കാലെടുത്തു വയ്ക്കുന്നത്. ഭിന്നശേഷി കുട്ടികളെ ജീവിതത്തിന്റെ പൊതുധാരയിലേക്കു കൊണ്ടുവരാനുള്ള ഗിരിജയുടെ ശ്രമങ്ങളുടെ ഭാഗമായി ആദ്യമായി ഒരു സംഘടന രൂപീകരിച്ചു. സെറിബ്രൽ പാൾസി  സ്പോർട്സ് അസോസിേയഷൻ ഓഫ് കേരള.

സെറിബ്രൽ പാൾസി മാത്രമല്ല ഓട്ടിസം, ഡൗൺ സിൻഡ്രോം, കാഴ്ച പരിമിതി, കേഴ്‌വി പരിമിതി, ഓർത്തോപീഡിയാക് ഡിസ്ഓർഡർ എന്നീ വിഭാഗങ്ങളിൽ വരുന്ന എല്ലാ കുട്ടികളും ഈ കൂട്ടായ്മയിൽ വരും.

ഇത്തരം പരിമിതികളുള്ള കുട്ടികൾക്കു നന്നായി നടക്കാൻ പോലും ബുദ്ധിമുട്ടാണെന്നിരിക്കെ ഗ്രൗണ്ടിൽ ഇറക്കി ഫുട്ബോൾ കളിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഗിരിജ ഏറ്റെടുത്തത്. ആദ്യമൊക്കെ  രക്ഷിതാക്കളെ വീടുകളിൽ പോയി കണ്ടാണു പരിശീലനക്യാംപുകളിലേക്കു ക്ഷണിച്ചിരുന്നത്.

ക്യാംപിലെത്തിയ കുട്ടികളുടെ അദ്ഭുതകരമായ മാറ്റം കണ്ടതോടെ രക്ഷിതാക്കൾക്കും താൽപര്യമായി.  2022–ൽ ഡൽഹിയിൽ വച്ചുനടന്ന നാഷനൽ സെറിബ്രൽപാൾസി അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തതു ഗിരിജയുടെ ഫെഡറേഷനായിരുന്നു.  അഞ്ചു കുട്ടികളാണ് അന്നു മത്സരങ്ങളിൽ പങ്കെടുത്തത്.

girija-coach-football

നിലവിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഫെഡറേഷന്റെ ശാഖകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ വരുന്നുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഭിന്നശേഷിക്കാരായ അഞ്ഞൂറോളം കുട്ടികൾക്കു ഗിരിജ ഇന്നു വിവിധ ഏജൻസികളുടെ സഹായത്തോടെ പരിശീലനം നൽകുന്നു.

ഒരിക്കൽ സ്കൂൾ മൈതാനത്തു കായികതാരമാവാൻ കൊതിച്ചിരുന്ന അതേ ഗിരിജ സമൂഹത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കു താങ്ങാവുന്നു. ഭർത്താവ് മധുസൂദനൻപിള്ളയാണു ഗിരിജയുടെ ശക്തി. രണ്ടുമക്കളിൽ മൂത്തയാൾ യദുകൃഷ്ണൻ ദുബായിൽ ജോലി ചെയ്യുന്നു. എംസിഎ വിദ്യാർഥിയും നല്ലൊരു ഫുട്ബോൾ കളിക്കാരനുമാണ് ഇളയമകൻ ഗോകുൽ കൃഷ്ണൻ.

പലവിധ പരിമിതികളുള്ള കുട്ടികൾക്കു വേണ്ടി പരിശീലനം കൊടുക്കുന്ന ചത്തിയറ സ്കൂൾ മൈതാനത്തെ ക്യാംപിൽ ഇരുന്നുകൊണ്ട് ഗിരിജ പറയുന്നു; ‘‘വിശക്കുന്നവന്റെ ആഗ്രഹം എവിടെ നിന്നെങ്കിലും കുറച്ച് ആഹാരം കിട്ടിയിരുന്നെങ്കിൽ എന്നാണ്. ഉള്ളവൻ ആഹാരം തന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് പലവട്ടം.

വക്കീലാവാൻ ആഗ്രഹമുണ്ടായിരുന്നു. ആരെങ്കിലും പഠിപ്പിക്കാൻ സഹായിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. അതും നടന്നില്ല. എന്റെ മകൻ ഫുട്ബോൾ കളിക്കുന്നതു കാണാൻ ഞാനെത്ര ആഗ്രഹിച്ചിരുന്നു.

ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്കുമുണ്ടാകില്ലേ അത്തരം ആഗ്രഹങ്ങൾ.  അതിനു വേണ്ടിയുള്ള ചെറിയൊരു യാത്രയാണ് ഞങ്ങളുടേത്...’’

girija-coach-football-story
The Inspiring Journey of Girija Kumari: A Coach for Children with Disabilities:

Girija Kumari, a former aspiring athlete, has become a beacon of hope for children with physical disabilities by training them in football. Inspired by Lionel Messi's journey, she founded the Cerebral Palsy Sports Association of Kerala, providing training to hundreds of differently-abled children across the state.

ADVERTISEMENT