ലുങ്കിയോ ട്രൗസറോ മാത്രം ധരിച്ച്, ഗ്ലൗസോ മാസ്കോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ അഴുക്കു ചാലുകൾ വൃത്തിയാക്കാൻ ഇറങ്ങിയിരുന്ന നിരവധി മനുഷ്യരുണ്ട്. അവരിൽ ചിലരെങ്കിലും ഇന്നു നല്ല വസ്ത്രം ധരിച്ച് ബാൻഡികൂട്ട് റോബോട്ടിന്റെ സഹായത്തോടെ മാൻഹോളുകൾ വൃത്തിയാക്കുകയാണ്, കരയിൽ നിന്ന്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക്സ് സ്റ്റാർട് അപ് ആയ ജെൻ റോബോട്ടിക്സ് ആണ് ഈ സന്തോഷത്തിനു പിന്നിൽ. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജ് ക്യാംപസിലിരുന്ന് ഒരു കൂട്ടം ചെറുപ്പക്കാർ കണ്ട സ്വപ്നം ലോകത്തിന്റെ തലവരെപോലും മാറ്റിയെഴുതുന്ന കണ്ടുപിടിത്തമായി മാറിയ കഥയറിയാം.
‘‘ പല ഡിപ്പാർട്മെന്റുകളിൽ പഠിച്ചിരുന്ന ഞങ്ങളെ പരസ്പരം ബന്ധിപ്പിച്ചത് സാമൂഹിക സേവനത്തോടുള്ള താത്പര്യമാണ്. ഞാനും റാഷിദും നിഖിലും അരുണും തുടക്കം മുതൽ കൂട്ടായിരുന്നു. ജലീഷും സുജോദും അഫ്സലും വൈകാതെ ഒപ്പം കൂടി. ഓൾഡ് ഏജ് ഹോമിലെ കട്ടിലും കസേരയും നന്നാക്കുക, കേടായ സ്വിച്ചുകളും ബൾബുകളും മാറ്റുക തുടങ്ങിയ ചെറിയ സഹായങ്ങളിൽപ്പോലും അന്തേവാസികൾ ചിരിക്കുന്നതു കാണുമ്പോൾ ഉള്ളിൽത്തൊടുന്നൊരു തണുപ്പുണ്ട്.
യന്ത്രങ്ങളുടേയും കോഡുകളുടേയും ലോകത്തേക്കാൾ ഞങ്ങൾക്കു ചേരുന്നത് സേവനംകൂടി ചേരുന്ന ഇടങ്ങളാണെന്നു തിരിച്ചറിയുന്നത് ആ തണുപ്പിലാണ്.’’ ജെൻ റോബോട്ടിക്സ് സിഇഒ എം.കെ. വിമൽ ഗോവിന്ദിന്റെ ഓർമകൾ ഒരു ദശാബ്ദം പിന്നോട്ടു പാഞ്ഞു.
ഒരു റോബോട്ടിക് ചിന്ത
‘‘ സാമൂഹിക സേവനം പോലെ ആവേശമുണർത്തുന്നതായിരുന്നു റോബോട്ടിക്സും. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നിങ്ങനെ വിവിധ സ്ട്രീമുകളിൽ നിന്നുള്ള എൻജിനീയർമാരായതു കൊണ്ട് ഫുൾ ടീം സെറ്റ് ആയി.
സ്വന്തം നിലയ്ക്കു നടത്തിയ ഗവേഷങ്ങളുടേയും പരിശ്രമങ്ങളുടേയും സഹായത്തോടെ ജനറേഷൻ 1 റോബോട്ടിക്സ് എന്ന റോബോട്ടിക് എക്സോ സ്കെൽറ്റൺ നിർമിച്ചു. ഡിഫൻസ് ഫോഴ്സിലെ ജോലിക്കിടെയോ മറ്റോ വൈകല്യങ്ങൾ സംഭവിച്ചിട്ടുള്ളവരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ റോബോട്ടിക് പ്രോഗ്രാമിങ്ങുകൾ നടക്കുന്നുണ്ടെങ്കിലും നമുക്ക് സാധിക്കുമോയെന്നു ആശങ്കയുണ്ടായിരുന്നു. ഞങ്ങളെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് ആ പേപ്പർ രാജ്യാന്തര വേദിയിൽ അംഗീകരിക്കപ്പെട്ടു. ഒരു സംഘം ഇരുപതുകാരുടെ സ്വപ്നങ്ങൾക്ക് ഇന്ധനമായി വേറെ എന്തുവേണം?’’ അരുൺ ജോർജ് ചോദിക്കുന്നു.
‘‘ സാധ്യതകളിലേക്കുള്ള വഴിത്തിരിവുകൂടിയായിരുന്നു ഞങ്ങൾക്കാ വേദി’’ റാഷിദ് കൂട്ടിച്ചേർത്തു.
‘‘ ജെന്‍ 1 നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ ജെൻ 2 നിർമിച്ചു. കോളജിൽ നിന്നു പുറത്തിറങ്ങിയതോടെ എല്ലാവരും പലവഴി പിരിഞ്ഞു. അത്യാവശ്യം പ്രാരാബ്ദമൊക്കെയുള്ള ചെറുപ്പക്കാരാണ് ഞങ്ങൾ. സ്റ്റാർട്ട് അപ് എന്നതിനേക്കാൾ മാസവരുമാനമുള്ളൊരു ജോലിയാണ് സുരക്ഷിതമെന്നു വീട്ടുകാർ വിശ്വസിച്ചു. അവരേയും തെറ്റുപറയാനാവില്ല. എങ്കിലും രണ്ടു വർഷത്തിനുള്ളിൽ ‘നയൻ ടു ഫൈവ്’ ജോലിക്ക് ഗുഡ് ബൈ പറഞ്ഞ് ഞങ്ങൾ വീണ്ടും ഒത്തുകൂടി. ’’ വിമൽ ചിരിച്ചു.
‘‘ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കുക വലിയ കടമ്പയായിരുന്നു. പക്ഷേ ഞങ്ങളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വീട്ടുകാർക്ക് അയയേണ്ടി വന്നു. കുടുംബങ്ങൾ അർപ്പിച്ച വിശ്വാസമാണ് ഈ വിജയങ്ങളിലേക്കുള്ള ആദ്യ ചവിട്ടുപടി.’’ നിഖിൽ പറയുന്നു.
ഒഫിഷ്യലി, ജെൻ റോബോട്ടിക്സ്
കൊച്ചി ഇൻഫോ പാർക്കിലെ ക്യുബിക്കിളിലായിരുന്നു ജെൻ റോബോട്ടിക്സിന്റെ തുടക്കം. അക്കാലത്ത് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞ, മാൻഹോൾ വൃത്തിയാക്കുന്ന തൊഴിലാളിയുടെ ചിത്രം ഏഴംഗ സംഘത്തെ അസ്വസ്ഥരാക്കി.
‘‘ മനുഷ്യർ മനുഷ്യന്റെ മാലിന്യങ്ങൾ തൊടേണ്ടി വരരുത് എന്ന തീരുമാനം ഞങ്ങളുടെ ജീവിതം മാറ്റി മറിച്ചു.
തുടർന്നുള്ള ദിവസങ്ങളിലൊന്നിൽ സാനിറ്റേഷൻ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാനിടയായി. വേദിയിൽ നിന്നൊരാൾ ജെൻ റോബോട്ടിക്സിനെ എന്തുകൊണ്ട് മാലിന്യച്ചാലുകൾ വൃത്തിയാക്കാൻ ഉപയോഗിച്ചുകൂടാ എന്നു ചോദിച്ചു. ഉള്ളിൽ സ്പാർക്ക് ഉണ്ടാക്കിയ ചോദ്യമായിരുന്നു അത്. ഓട്ടോമേറ്റഡ് മാൻഹോൾ ക്ലീനിങ് റോബോട്ട് എന്ന ഉത്തരത്തിലേക്കു ഞങ്ങൾ എത്തി.
പുറത്തു നിന്നു കാണുമ്പോൾ മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങൾ കുഴിക്കുള്ളിലിറങ്ങി പണിചെയ്യുന്നവർക്ക് അറിയാം. തൊഴിലാളികളുമായി നേരിൽ സംസാരിക്കുകയായിരുന്നു പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം. എന്നാൽ, വരുമാനമാർഗം മുടങ്ങുമോ എന്ന ചിന്തയിൽ പലരും തുറന്നു സംസാരിച്ചില്ല. അവരുടെ ജോലി നഷ്ടപ്പെടുത്താതെ പ്രൊജക്ട് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നതായി അടുത്ത ചിന്ത. തൊഴിലാളികൾക്ക് കരയിൽ നിന്നുകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന തരത്തിലൊരു റൊബോട്ടിക് മാൻഹോൾ ക്ലീനർ തയാറാക്കി.
സ്റ്റാർട്ട്അപ് മിഷനിൽ നിന്നു ലഭിച്ച പിന്തുണയും ഈ യാത്രയിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. പലഭാഗങ്ങളിൽ നിന്നും തളർത്താൻ പാകത്തിനുള്ള വാക്കുകൾ കേട്ടു. എങ്കിലും ഉള്ളിലെ തീ ആവേശത്തെ ആളിക്കത്തിച്ചു.’’ വിമൽ പറഞ്ഞു.
സൂപ്പർ സ്റ്റാർ ബാൻഡികൂട്ട്
വഴികാട്ടാൻ ഒരു മാതൃകപോലുമില്ലാതെയാണ് ജെൻ റോബോട്ടിക് സംഘം റോബോട്ടിക് സ്കാവഞ്ചറിനെ നിർമിക്കാനിറങ്ങിയത്. ‘‘ ഗ്രാന്റായി ലഭിച്ച പത്തു ലക്ഷത്തിൽ നിന്നാണ് ജെൻ റോബോട്ടിക്സിന്റെ തുടക്കം.‘ലോകത്തിലെ ആദ്യ റോബോ സ്കാവഞ്ചറാണ്’ ബാൻഡികൂട്ട്. ഓടകളിലും മാൻഹോളുകളും പതിവായി കണ്ടുവരുന്നൊരു ജീവിയാണല്ലോ എലി. അതുകൊണ്ട് ബാൻഡികൂട്ടിന് എലിയുടെ രൂപം നൽകി. എന്നാൽ പ്രവർത്തന സൗകര്യം കണക്കിലെടുത്ത് എട്ടുകാലിയുടെ രൂപത്തിലേക്കു മാറി. കേരള വാട്ടർ അതോറിറ്റിയുമായി ചേർന്നായിരുന്നു ആദ്യ പ്രവർത്തനം. പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് പോരായ്മകൾ മനസ്സിലാകുന്നത്. അതനുസരിച്ച് അപ്ഗ്രേഡ് ചെയ്തു. വലിയ ടാങ്കുകൾ വൃത്തിയാക്കുന്ന വിൽബോറും ഒഴുക്കുവെള്ളത്തിൽ നിന്നു മാലിന്യം നീക്കുന്ന ജി സ്പൈഡറും ഖരാവസ്ഥയിലും ജലാവസ്ഥയിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജി മാമത്തുമെല്ലാം ഒരേ ഫാമിലി തന്നെ. പരിശോധന മാത്രം മതിയെങ്കിൽ മാമ്പയുണ്ട്. ’’ റാഷിദിന്റെ വാക്കുകളിൽ വിജയത്തിളക്കം.
‘‘ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടത്തിൽ യുണികോൺ ഇന്ത്യ വെഞ്ചേഴ്സിൽ നിന്നുള്ള നിക്ഷേപം ലഭിച്ചു. ലക്ഷങ്ങളിൽ നിന്നു കോടികളിലേക്കുള്ള വളർച്ചയ്ക്ക് അധികം സമയമെടുത്തില്ല. എങ്കിലും കോവിഡിന്റെ വരവോടെ ഗ്രാഫ് കണ്ണുചിമ്മുന്ന വേഗതയിൽ താഴേക്കു പതിച്ചു. മുന്നിലെ വെളിച്ചം മങ്ങിത്തുടങ്ങിയപ്പോഴാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വരുന്നത്. ‘ബാൻഡികൂട്ടിന്റെ വളർച്ച തടുക്കുന്നതെന്ത്? ഫണ്ട് ആവശ്യമെങ്കിൽ ഞാനും കൂടാം’ എന്നായിരുന്നു ട്വീറ്റ്. ആ അവസരം ഞങ്ങൾ നഷ്ടപ്പെടുത്തിയില്ല.’’ വിമലിന്റെ വാക്കുകളിലെ ആവേശം എല്ലാവരിലേക്കും പടർന്നു.
‘‘ കോവിഡിന് ശേഷമുള്ള യാത്രയിൽ 19 സംസ്ഥാനങ്ങളിലേക്കും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലേക്കും ജെൻ റോബോട്ടിക്സ് എത്തി. കേരളത്തിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഗുരുവായൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ മുതലായ ജില്ലകളിൽ ബാൻഡികൂട്ട് സജീവമാണ്. റോബോ സ്കാവഞ്ചറുകൾ നിർമിക്കുന്നതിനുള്ള കരാർ സിംഗപ്പൂർ, യുഎഇ എന്നീ രാജ്യങ്ങളുമായി ഒപ്പു വച്ചു.’’ ജലീഷും അഫ്സലും തുടർന്നു.
‘‘ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ഗെയ്റ്ററിനും ജി കൈക്കും മികച്ച പ്രതികരണം ലഭിക്കുന്നു. ’’
ആ ചിരിയാണ് വിജയം
മുൻപു ശരീരമാകെ ചളിയും അഴുക്കും പുരണ്ട്, ദുർഗന്ധം വമിക്കുന്ന ചാലുകളിൽ ഇറങ്ങി പ്രവർത്തിച്ചിരുന്നവർ ഇന്നു കരയിൽ നിന്ന്, ചിരിയോടെ ബാൻഡിക്കൂട്ടിനെ പ്രവർത്തിപ്പിക്കുന്നതു കാണുമ്പോൾ കിട്ടുന്ന സന്തോഷമാണ് വിജയം എന്നു പറയുന്നു ജെൻ റോബോട്ടിക്സിന്റെ സാരഥികൾ.
ഫോർബസ് 30 അണ്ടർ 30 ഏഷ്യ, കേരള പ്രൈഡ് അവാർഡ്, സംസ്ഥാന സർക്കാരിന്റെ കേരള ശ്രീ പുരസ്കാരം, കേരള സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കൺ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ജെൻ റോബോട്ടിക്സിനെ തേടിയെത്തി.
‘‘അടുത്ത ലക്ഷ്യം പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളാണ്. മൈൻ ഡിറ്റക്‌ഷൻ, ഫയർ ഫൈറ്റിങ്, ഡെബ്രിസ് ശേഖരണം, ഉപഗ്രഹ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്ന റോബോട്ടുകളെ തയാറാക്കുന്നതിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് ജെൻ റോബോട്ടിക്സ് ഇപ്പോൾ.’’ മുന്നോട്ടുള്ള ചുവടുകളെക്കുറിച്ചു പറയുമ്പോൾ എല്ലാ മുഖങ്ങളിലും പ്രതീക്ഷ ചിരി വിടർത്തുന്നു.