കൗമാരക്കാരിലെ വർധിച്ചു വരുന്ന കുറ്റവാസന ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം ചോദിച്ച പണം നൽകിയില്ലെന്ന ഒറ്റകാര്യത്തിനാണ് 85 വയസ്സുകാരിയെ പതിനേഴുകാരന്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. മെയ് 24ന് വയനാട് വെണ്ണിയോടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഫാത്തിമയാണ് അതിക്രൂരമായി കൊലപ്പെട്ടത്. 22 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പതിനേഴുകാരൻ അറസ്റ്റിലായത്.
ഫാത്തിമയുടെ ഇളയ മകൻ ഉസ്മാൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ചിരുന്നു. മാനന്തവാടി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
ഫാത്തിമയുടെ കഴുത്തിലെ എല്ലുകൾ ഒടിഞ്ഞിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്കും പറ്റിയിരുന്നു. പണം ആവശ്യപ്പെട്ട് നല്‍കാത്തതിന്റെ ദേഷ്യത്തില്‍ കിടപ്പുമുറിയിൽ വച്ച് കഴുത്തിൽ വള്ളി ചുറ്റി ശ്വാസം മുട്ടിച്ചാണ് ഫാത്തിമയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു.
പതിനേഴുകാരന്റെ പെരുമാറ്റം ഭയപ്പെടുത്തുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടിലെ സ്ഥിരം പ്രശ്നക്കാരനാണ് പ്രതി. 2024ല്‍ ഒരു മോഷണശ്രമത്തിനിടെ കമ്പി ഉപയോഗിച്ച് നായയെ ക്രൂരമായി കുത്തിക്കൊല്ലാൻ ശ്രമിക്കുന്ന കൗമാരക്കാരന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.