മലയാളസിനിമയുടെ ‘ലക്കി ചാം’ എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു...
അപ്പു അല്ലേ? നമ്മുടെ തട്ടത്തിൻ മറയത്തിലുണ്ടായിരുന്ന... ട്രെയിൻ സഞ്ചാരങ്ങൾക്കിടയിൽ പലരും അപർണയോടു കണ്ണുവിടർത്തി ചോദിക്കും. പൂവു പോലെ വിരിയുന്ന ചിരിയോടെ അപർണ മറുപടി നൽകും. ‘അന്നത്തെ അതേ അപ്പു തന്നെ’.
സിനിമയിലെ ലക്കി ചാം എന്നു സംവിധായകർ തന്നെ വിശേഷിപ്പിച്ചിരുന്ന അപർണ നായർ താരപ്രഭയിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് സ്വയം ഒന്നു സ്ലോ ഡൗൺ ചെയ്യാൻ തീരുമാനിച്ചത്. ഒറ്റനോട്ടത്തിൽ മണ്ടത്തരമെന്നല്ലേ തോന്നൂ. പക്ഷേ, ഇന്നു നമ്മൾ കാണുന്നതു ജീവിതത്തിലേക്കു വന്നു ചേർന്ന പുതിയ പാതകളിലൂടെ, ഉത്സാഹത്തോടെ സ്വയം എക്സ്പ്ലോർ ചെയ്ത് ഒഴുകി നീങ്ങുന്ന അപർണയെയാണ്. സിനിമ കൂടാതെ സ്റ്റൈലിസ്റ്റ് ആയും സംരംഭകയായും തിളങ്ങുന്നു ഇപ്പോൾ അപർണ.
തട്ടത്തിൻ മറയത്തിലെ ഹീറോ മെഹ്റു ചുറ്റുമുള്ളവരോടു പടവെട്ടി അനിയത്തിക്ക് ആഗ്രഹിച്ച ജീവിതം നേടിക്കൊടുത്ത ആളാണ്. മെ ഹ്റുവിനെപ്പോലെ ഫൈറ്റർ ആണോ അപർണയും?
മെഹ്റു ആണ് ആ ചിത്രത്തിലെ ഹീറോ എന്ന് എനിക്കു പറയാൻ പറ്റില്ല. ഒരു സിനിമയിലെ ഹീറോ ആരാണ് എന്നു തീരുമാനിക്കുന്നതു പ്രേക്ഷകരല്ലേ. വിനോദും ആയിഷയും അവരുടെ സ്നേഹത്തിനുവേണ്ടി യുദ്ധം ചെയ്യുന്നവരാണ്. ആയിഷയുടെ ഇത്ത, മെഹ്റുവിന് അവൾ കൊതിച്ച ജീവിതം നേടിയെടുക്കാൻ കഴിഞ്ഞില്ല, പക്ഷേ, അനിയത്തിക്ക് ആഗ്രഹിച്ച ജീവിതം കൈവിട്ടു പോകാതിരിക്കാൻ മെഹ്റു ഉശിരോടെ പൊരുതി.
ഞാൻ എന്റെ യുദ്ധങ്ങൾ സ്വയം ചെയ്ത ആളാണ്. എങ്കിലും നമ്മളിലെല്ലാം ഒരൽപം മെഹ്റു ഉണ്ടാകുമല്ലോ. ഒരു സാഹചര്യം വന്നാൽ ഞാനും മെഹ്റു ആകാറുണ്ട്. മറ്റൊരാളുടെ ശരികൾക്കുവേണ്ടി യുദ്ധം ചെയ്യാറുണ്ട്.
സിനിമയിൽ വന്നിട്ട് 20 വർഷം. ലോഹിതദാസ് എന്ന പ്രതിഭാശാലി നി വേദ്യത്തിലൂടെ ഒരു കൂട്ടം കുട്ടികളെയാണ് അവതരിപ്പിച്ചത്...
ഞാൻ പ്ലസ് ടൂ പരീക്ഷ എഴുതുന്നത് ‘നിവേദ്യം’ ഷൂട്ടിനിടയിലാണ്. ഭാമയും വിനുമോഹനുമൊക്കെ പുതുമുഖങ്ങളായി ഒപ്പമുണ്ടായിരുന്നു. ലോഹിതദാസ് സർ ഒരു ലെജന്ററി പേർസ ൺ ആണെന്നു മനസ്സിലാക്കാനുള്ള ബുദ്ധിയും ബോധവും അന്നില്ല. ഞങ്ങളോടു നല്ല സ്വീറ്റ് ആയി പെരുമാറും. ഒരു മികച്ച ഹ്യൂമൻ ബീയിങ് ആയതുകൊണ്ടാണു ഞങ്ങളന്ന് അദ്ദേഹത്തെ അത്രയധികം സ്നേഹിച്ചത്. സെറ്റിൽ വൈകിവരുന്നവരെപോലും അദ്ദേഹം മുഷിച്ചിൽ കാണിക്കാതെ കൈകാര്യം ചെയ്യുന്നതു കാണാം.
ക്യാമറയ്ക്കു മുന്നിൽ വേണ്ട ഇമോഷൻസ് സ്പൂൺഫീഡ് ചെയ്യുകയല്ല, മറിച്ച് സംസാരിച്ചു സംസാരിച്ചു നമ്മളെ ആ ഇമോഷനൽ കണ്ടീഷനിൽ എത്തിക്കുകയാണ് അദ്ദേഹം ചെയ്യുക. ഞങ്ങളാരും ഗ്ലിസറിൻ ഉപയോഗിച്ചല്ല ആ സിനിമയിൽ കരഞ്ഞിട്ടുള്ളത്. നിർമാതാവായിരുന്ന ഒമർ അങ്കിളും സൗദ ആന്റിയും ഞങ്ങളെ മക്കളെപോലെയാണ് നോക്കിയത്. ഇപ്പോഴും ബെംഗളൂരുവിൽ പോകുമ്പോൾ ഞാൻ ആന്റിയുടെ വീട്ടിലാണു താമസിക്കാറ്.
അഞ്ചുവർഷ കാലയളവിൽ ബ്യൂട്ടിഫുൾ, സൈലൻസ്, മും ബൈ പോലീസ്, മല്ലുസിങ്... അങ്ങനെ ഒരു പിടി ഹിറ്റ് ചിത്രങ്ങൾ. അതായിരുന്നല്ലേ ബെസ്റ്റ് ടൈം?
2010 മുതൽ 2014 വരെയുള്ള കാലം സിനിമയിലെ ബെസ്റ്റ് ടൈം ആയിരുന്നു. പക്ഷേ, ജീവിതത്തിൽ ബെസ്റ്റ് ടൈം ഇനി വരാനിരിക്കുന്നു എന്നു പ്രതീക്ഷിക്കാനാണ് ഇഷ്ടം.
സംവിധായകൻ വി. കെ. പ്രകാശ് ആണ് എന്നെ അന്ന് ലക്കി ചാം എന്നു വിളിച്ചത്. ഈയടുത്ത് അദ്ദേഹം സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന സിനിമയിൽ ഒറ്റ സീനിലേക്ക് എന്നെ വിളിച്ചതും ആ വിശ്വാസം കൊണ്ടാകും. അന്നൊക്കെ സെറ്റിൽ വന്നു വലിയ ഒച്ചയനക്കങ്ങളൊന്നും ഇല്ലാതെ ഇരിക്കുകയേയുള്ളൂ ഞാൻ. ഒരിക്കൽ ഒരു കൂട്ടുകാരി സെറ്റിൽ എന്നെ കാണാൻ വന്നു. ‘ഒാ, നിനക്കു കൂട്ടുകാരൊക്കെ ഉണ്ടോ’ എന്ന് അദ്ദേഹം അതിശയിച്ചു.
മോഹൻലാലിന്റെ നായികയായിട്ടുണ്ട് ഒരിക്കൽ. പക്ഷേ, അത് നാടകത്തിലാണ്...
ഛായാമുഖി എന്ന നാടകത്തിലേക്കു ക്ഷണം കിട്ടിയപ്പോൾ ചാടിക്കയറി െയസ് പറഞ്ഞു. ലാലേട്ടനും മുകേഷേട്ടനും ഉണ്ടല്ലോ എന്ന സന്തോഷം. ബാക്കി എല്ലാവരും തഴക്കമുള്ള നാടക പ്രവർത്തകരായിരുന്നു. മൂന്നു മാസം ഗ്രൂമിങ് വർക്‌ഷോപ്. ഞാനായിരുന്നു ആ കൂട്ടത്തിലെ ഏറ്റവും ചെറുത്. ആ കരുതൽ എല്ലാവരും തന്നു. ‘കയ്യിലുള്ളതെല്ലാം ശിംശിപ വൃക്ഷത്തിൽ കെട്ടിവച്ചു’ എന്ന ഒരു ഡയലോഗ് ലാലേട്ടന്റെ മുഖത്തുനോക്കി പറയണം. അതു തെറ്റിച്ചു തെറ്റിച്ച് അവസാനം ആ രംഗമെത്തുമ്പോഴേ എല്ലാവരും ചിരിക്കാൻ തുടങ്ങുമായിരുന്നു.
നാടകാവതരണം കഴിഞ്ഞ് തിരികെ വരുമ്പോൾ വാഹനം ഒരു വലിയ അപകടത്തിൽപ്പെടുന്നു. രക്ഷപ്പെട്ടു എങ്കിലും ഭയങ്കര ഷോക്കായിട്ടുണ്ടാകും അല്ലെ?
ബെംഗളൂരുവിൽ ധർമപുരി എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടാകുന്നത്. നാടകസംഘം സഞ്ചരിച്ച ബസ് ഒരു കുഴിയിേലക്കു മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കു പരുക്കൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് സർജറി ആവശ്യമായി വന്നു. രണ്ടാൾക്കാർ മരിച്ചു.
സിനിമയിൽ നല്ല അഭിപ്രായം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് ഒരു ദിവസം സിനിമ വിട്ടുപോകുകയായിരുന്നോ?
‘മുംബൈ പോലീസ്’ കഴിഞ്ഞപ്പോൾ ഞാനായിട്ടു തീരുമാനിച്ചതാണ് ഒരു ബ്രേക് എടുക്കാം എന്ന്. സ്വയം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. ചെറിയ കുട്ടി ആയിരുന്നപ്പോൾ മുതൽ യുവജനോത്സവങ്ങളും മൽസരങ്ങളുമൊക്കെയായി ഒാട്ടമായിരുന്നു. 25 വയസ്സ് ഒക്കെ ആയപ്പോൾ മ ടുത്തു തുടങ്ങി. കുറച്ച് സ്ലോ ആയി ജീവിക്കാം എന്നു തീരുമാനിച്ചു. സിനിമയല്ലാതെ മറ്റെന്തൊക്കെ ചെയ്യാം എന്നായിരുന്നു ചിന്ത. വിട്ടുനിന്നകാലത്ത് െഎ മിസ് സിനിമ എന്ന് ഒരിക്കലും തോന്നിയില്ല. ഈ അടുത്ത കാലത്താണു വീണ്ടും സിനിമ ചെയ്യണമെന്നു തോന്നിത്തുടങ്ങിയത്.
ആരോഗ്യപ്രശ്നങ്ങൾ അലട്ടിയ സമയം ഉണ്ടായിരുന്നല്ലോ. വിഷമങ്ങളിൽ നിന്നു പുറത്തു വരാൻ ആരെങ്കിലും സഹായിച്ചോ?
ഒാട്ടോ ഇമ്യൂൺ പ്രശ്നം ഉണ്ടായി. പക്ഷേ, മറികടക്കേണ്ടിയിരുന്നത് ആ ആരോഗ്യപ്രശ്നം മാത്രമായിരുന്നില്ല. എന്റെ തന്നെ ഇൻസെക്യൂരിറ്റീസ്, ഇതുവരെയുള്ള സ്വഭാവത്തിലെ ചില പാറ്റേൺസ്, സമൂഹത്തിൽ നിന്നു കിട്ടിയ കണ്ടീഷനിങ്... ഈ കെട്ടുകളെല്ലാം പൊട്ടിച്ചു കളയണമെന്നു തോന്നി. നമ്മുടെ മനസ്സു പലതരം ചുഴികളിൽപ്പെടുന്ന അവസ്ഥയായിരുന്നു. സുഹൃത്തുക്കളും കുടുംബവും കൈപിടിച്ച് ഒപ്പം നിന്നു.
സഹായിച്ചവരിൽ ഏറ്റവും പ്രധാനപ്പെട്ട ആളാണ് എന്റെ എനർജി ഹീലർ ആയ ഭൂമി (ഭൂമി ആൻഡ് ഡിജോ). നമ്മുടെ ശരീരത്തിലെ ബ്ലോക് ആയി നിൽക്കുന്ന എനർജി ഫ്ലോ പുനരുജ്ജീവിപ്പിക്കുകയും മരുന്നില്ലാതെ സൗഖ്യം നൽകുകയും ചെയ്യുന്ന രീതി ആണത്. വലിയ പീപ്പിൾ പ്ലീസർ ആയിരുന്നു ഞാൻ. അത് ഒഴിവാക്കി സ്വയം പ്രയോറിറ്റൈസ് ചെയ്യാൻ ശീലിപ്പിച്ചു. നന്നായി തടിക്കുകയും ചെയ്തിരുന്നു. പതിനാറു കിലോ ശരീരഭാരം കുറച്ചെടുക്കാൻ സഹായിച്ചത് ട്രെയ്നർ രോഹിത് (ഡെഡ്ഫെയിം) ആണ്.
ഞാൻ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്റെ അച്ഛനും അമ്മയാണെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്...
കല്യാണം കഴിക്കണം, ജോലിക്കു പോണം ഇങ്ങനെ ഒരു കാര്യവും പേരന്റ്സ് എന്നോട് ആവശ്യപ്പെട്ടിട്ടില്ല. പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ ചിലരൊക്കെ അമ്മയോടു ചോദിക്കുമായിരുന്നു, കുട്ടിയെ കുക്കിങ് ഒക്കെ പഠിപ്പിച്ചൂടെ എ ന്നൊക്കെ. അമ്മ അതൊന്നും കണക്കിലെടുത്തില്ല.
അച്ഛൻ എന്റെ എല്ലാ ഇഷ്ടങ്ങളും സാധിച്ചു തന്നാണു വളർത്തിയത്. ഒരു കാര്യത്തിലും ഏട്ടനും ഞാനും ത മ്മിൽ വേർതിരിവു കാണിച്ചിട്ടില്ല രണ്ടുപേരും. ഞാനൊരു ഫെമിനിസ്റ്റ് ആയത് വീട്ടിൽ നിന്നുള്ള ഒരു ദുരനുഭവവും കൊണ്ടല്ല. മറിച്ചു സമൂഹത്തിലിറങ്ങി ജീവിച്ചു തുടങ്ങിയപ്പോഴുണ്ടായ പല അനുഭവങ്ങളുമാണ് എന്നെ അതിലേയ്ക്കു നയിച്ചത്.
കോർപ്പറേറ്റ് സ്റ്റൈലിങ് എന്ന പുതിയ പ്രഫഷനിൽ എങ്ങനെ എത്തി ?
ഇപ്പോളെനിക്കു മൂന്നു പ്രഫഷൻസ് ഉണ്ട്. സിനിമ, കോർപറേറ്റ് സ്റ്റൈലിസ്റ്റ്, പിന്നെ ‘അപൂ’ എന്ന സ്വന്തം സാരി ബ്രാൻഡ്. ആദ്യം സ്റ്റൈലിങ് ചെയ്ത തു മംമ്തയേയും മൈഥിലിയേയും ചേർത്ത് സോൾ സ്റ്റുഡിയോ എന്ന ബ്രാൻഡിനു വേണ്ടിയായിരുന്നു. അതിനു ശേഷം കോർപറേറ്റ് രംഗത്ത് സ്
റ്റൈലിങ് ചെയ്തു തുടങ്ങി.
മലയാളത്തിലെ പല പ്രധാന വാർത്താ ചാനലുകളുടെയും ആരംഭഘട്ടത്തിൽ വാർത്താ അവതാരകരേയും മറ്റും ഒരുക്കാൻ കഴിഞ്ഞു. ഇപ്പോൾ സ്വന്തമായി ‘അപൂ’ എന്ന സാരി ബ്രാൻഡ് ഉള്ളതുകൊണ്ട് ചെറിയ കാലയളവിലേക്കുള്ള സ്റ്റൈലിങ് ജോലികളേ ഏറ്റെടുക്കാറുള്ളൂ. ‘അപൂ’വിന്റെ എല്ലാ സാരികളും ഹാൻഡ് പിക്ഡ് ആണ്. ഒരു പാടു യാത്രകൾ ചെയ്താണു സാരികൾ കണ്ടെത്തുന്നത്.
വിഷുക്കാലം എന്നു പറയുമ്പോൾ എന്താണു മനസ്സിലേക്ക് ഒാടിവരിക?
മാമ്പഴം. അമ്മവീട്ടിൽ അഞ്ച് ഏട്ടന്മാരാണ് ഉണ്ടായിരുന്നത്. വിഷുക്കാലത്തു മാവിൻ ചുവട്ടിലാകും ഏറെ സമയവും. നല്ല രുചിയുള്ള മാങ്ങയാണ്. ‘പ്ടും’ എന്ന ഒച്ചകേൾക്കുമ്പോൾ ഒരോട്ടമുണ്ട് അഞ്ചുപേരുകൂടി. പിന്നെ പിടിവലിയും ബഹളവും.
കുറച്ചുകാലം മുമ്പ് ഒരു വിഷുക്കാലത്ത് സ്റ്റൈലിങ് പ്രൊജക്ടുമായി യാത്രയിലായി. വീട്ടിൽ എത്താൻ പറ്റില്ല എന്നു മനസ്സിലായി. അന്ന് സ്റ്റിച്ചിങ് ജോലികൾ ചെയ്യുന്ന ഇബ്രഹീം ചേട്ടനോട് ‘ഈ വിഷുവിനു മാങ്ങ മിസ്സായി’ എന്ന് പറഞ്ഞു. ചേട്ടൻ പിറ്റേന്നു കുറച്ചു മാങ്ങകളുമായി വന്നു. അമ്മവീട്ടിലെ രുചിയും മധുരവും ഉള്ള അതേ മാങ്ങ.
പുതിയ ആളാണല്ലോ ഇപ്പോൾ. ഒരു പുതിയ കൂട്ടു ജീവിതത്തിൽ ഉണ്ടാകുമോ?
ഫിസിക്കലി, മെന്റലി, സ്പിരിച്വലി ദിവസവും പുതിയ ആ ളായിക്കൊണ്ടിരിക്കുകയാണ്. ഒാരോ ദിവസവും പുതിയ ഞാൻ. എന്റെ തന്നെ കൂടുതൽ നല്ല വേർഷൻ. അതു വളരെ സന്തോഷം തരുന്ന ഒരു യാത്രആണ്. ഇണങ്ങുന്ന കൂട്ടു കിട്ടിയാൽ ചിലപ്പോൾ ഒപ്പം കൂട്ടിയേക്കാം എന്നേ ഉള്ളൂ.