കൊച്ചിയില്‍ വാഹനാപകടത്തിൽപ്പെട്ട് വസ്ത്രം കീറിപ്പോയ സ്ത്രീക്ക് സ്വന്തം ഉടുമുണ്ടഴിച്ച് നൽകിയ എം.ആർ. ഷാജിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. 53 വയസ്സുകാരനായ ഷാജിക്ക് താൻ ചെയ്തത് വലിയ സംഭവമല്ല, ‘അപ്പോൾ അങ്ങനെ തോന്നി, അത് ചെയ്തു’ എന്ന് ഷാജി പറയുന്നു. എന്നാല്‍ ഷാജിയുടെ നല്ല മനസിനെ അഭിനന്ദിക്കുകയാണ് ടീച്ചറും എഴുത്തുകാരിയുമായ റാണി ജോണ്‍ പരുമല.
മോശമായ എന്തും ചെയ്യാനും കാണിക്കാനും ആണുങ്ങളും പെണ്ണുങ്ങളും മത്സരിക്കുമ്പോൾ, ഷാജിയെപ്പോലെ ആത്മാഭിമാനമുള്ളവര്‍ ഈ നാട്ടില്‍ ഉള്ളത് കൊണ്ടാണ് ഭൂമിയിങ്ങനെ നിലനിൽക്കുന്നതെന്ന് റാണി ജോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
"നമുക്കിങ്ങനെ തന്നെ തുടരാം. സ്ത്രീയുടെ പേരിനു കളങ്കം വരുത്താതെ, അവളുടെ നഗ്നത കാണാതെ, കാണിക്കാതെ തന്നാൽ ആവുന്നത് ചെയ്തു മുന്നേറാം. മറുവശത്ത് നഗ്നത കാണിക്കുന്നവർ കാണിക്കട്ടെ, കാണാൻ ആഗ്രഹമുള്ളവര്‍ കാണട്ടെ. ഷാജി എന്ന പൗരുഷത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ."- റാണി കുറിച്ചു.
നിരവധി പോസിറ്റീവ് കമന്റുകളാണ് പലരും കുറിപ്പിന് മറുപടിയായി ഇട്ടത്. "ഇതൊക്കെയല്ലേ പൗരുഷം.. ഓരോ പെണ്ണിലും തന്റെ പെങ്ങളെ, അമ്മയെ കാണുന്നവന്റെ സത്പ്രവർത്തി. എല്ലാവരും ഇങ്ങനെ ആയിരുന്നുവെങ്കിൽ എന്നാശിച്ചു പോകുന്നു."- അപ്പുക്കുട്ടന്റെ കമന്റ് ഇങ്ങനെ.
"മനസാക്ഷിയും സ്നേഹവും മരിക്കാത്ത കുറെ മനുഷ്യരുണ്ട്. അപകടത്തിൽ ഫോട്ടോഷൂട്ട് ചെയ്യാനും ലൈവ് ഇടാനും സെൽഫിക്കും ജനം ഉണ്ട്. പക്ഷേ, മനുഷ്യത്വം എന്നത് കുറച്ച് പേർക്കുണ്ട്. അതാണ് ലോകം തന്നെ നിലനില്‍ക്കുന്നത്. മരണവീട് വരെ ആഘോഷമാക്കി മാറ്റുന്ന ജനത്തെ കണ്ട് സലിം കുമാർ മരിച്ചപ്പോൾ മനസാക്ഷി മരവിച്ചുപോയി."- ഷൈജു മാത്യു കുറിക്കുന്നു.