ADVERTISEMENT

‘‘ഞാൻ മദ്യപിച്ചെന്ന് സംശയം തോന്നിയെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കുകയല്ലേ വേണ്ടിയിരുന്നത്. അവർ വന്ന് എന്നെ ഊതിക്കുകയോ പിടിച്ചു കൊണ്ടുപോകുകയോ ചെയ്യുമല്ലോ. ഞാൻ മദ്യപിക്കാറില്ല. 82 മുതൽ വണ്ടിയോടിക്കുന്നതാണ്. ഇതുവരെ മദ്യപിച്ച് വണ്ടിയോടിച്ചതിനോ മറ്റെന്തെങ്കിലും കാര്യത്തിനോ ഒരു ചെറിയ കേസ് പോലും എന്റെ പേരിൽ ഇല്ല. അത്രയ്ക്ക് ഉറപ്പുള്ളതു കൊണ്ടാണ്, മദ്യപിച്ചെന്നു തെളിയിച്ചാൽ എന്റെ വണ്ടിയും ഒരു ലക്ഷം രൂപയും കൊടുക്കാമെന്നു പറഞ്ഞത്.’’- സാമൂഹിക മാധ്യമത്തിലൂടെ വ്ലോഗറിൽ നിന്ന് അധിക്ഷേപം നേരിട്ട തൊടുപുഴ കരിങ്കുന്നം പ്ലാന്റേഷൻ സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജുവിന്റെ വാക്കുകളാണിത്.

ഒരാഴ്ച മുൻപാണ് സംഭവം. പ്ലാന്റേഷനിൽ നിന്ന് തൊടുപുഴയ്ക്ക് ഓട്ടം വന്ന ശേഷം മടങ്ങാൻ തുടങ്ങിയ രാജുവിന്റെ ഓട്ടോയിൽ കൈകാണിച്ച് കയറിയ വ്ലോഗർ ‘സുഡിയോ’യിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ടൗണിൽ കൂടി ഓട്ടം പോകാറില്ലാത്ത രാജുവിന് സ്ഥലം മനസ്സിലാകാത്തതിനാൽ അറിയില്ലെന്നു പറഞ്ഞു. ടൗണിൽ ഓട്ടം എടുക്കാറില്ലെന്നും മഴയായതിനാലാണ് കൈ കാണിച്ചപ്പോൾ നിർത്തിയതെന്നും പറഞ്ഞു.

ADVERTISEMENT

ഉടൻ തന്നെ, ഓട്ടോയും കൊണ്ടുനടക്കുന്ന താങ്കൾക്ക് എന്താ അറിയില്ലാത്തത്?, മദ്യപിച്ചിട്ടുണ്ടോ? എന്നു ചോദിച്ച് ഫോൺ എടുത്ത് വിഡിയോ ഷൂട്ട് ചെയ്യാൻ ആരംഭിക്കുകയായിരുന്നെന്ന് രാജു പറയുന്നു. ഷുഗറും പ്രഷറും കൊളസ്ട്രോളും ഒക്കെയുണ്ട്. മദ്യപിക്കാറില്ലെന്ന് പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ല. കൂടെയുണ്ടായിരുന്ന യുവാവ് ആക്രമിക്കുമോയെന്ന് ഭയപ്പെട്ടെന്നും രാജു പറഞ്ഞു. 

വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആയതോടെ പലർക്കും ഓട്ടം വിളിക്കാൻ മടിയായി. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും വക്കീൽ ഫീസ് നൽകാൻ പണമില്ലാത്തതിനാൽ കേസുമായി മുൻപോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണ്. വായ്പയെടുത്ത് വാങ്ങിയ വണ്ടിക്ക് മാസം 7000 രൂപയോളം തിരിച്ചടവുണ്ട്. മരുന്നു വാങ്ങാനും കുറേ പണം ചെലവാകുന്നു. യാഥാർഥ്യം മനസ്സിലാക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്ത് പാവപ്പെട്ടവരുടെ ഉപജീവനം ഇല്ലാതാക്കരുതെന്ന അപേക്ഷ മാത്രമാണ് രാജുവിനുള്ളത്.

ADVERTISEMENT
Auto Driver Falsely Accused of Drunk Driving by Vlogger in Kerala:

An auto driver in Kerala was falsely accused of drunk driving by a vlogger, leading to social media harassment and impacting his livelihood. The driver, Raju, vehemently denies the allegations, stating he has a clean record and is willing to prove his sobriety, but struggles to pursue legal recourse due to financial constraints.

ADVERTISEMENT
ADVERTISEMENT