സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
‘നല്ലൊരു കുട്ടി. പക്ഷേ, കയ്യിലിരിപ്പ് ഇങ്ങനെയായിപ്പോയല്ലോ...’ എന്നു വരുൺ പ്രഭാകറിനെക്കുറിച്ച് ഓർക്കാത്ത മാതാപിതാക്കളുണ്ടാകില്ല. ദൃശ്യം ഒന്ന് സിനിമയിലെ വില്ലനായ, ഗോലി കണ്ണുകളുള്ള ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണു പതിമൂന്നു വർഷത്തിനു ശേഷം ദൃശ്യം മൂന്നാം ഭാഗവും തകർത്തോടുന്നത്.
‘‘ദൃശ്യം 3 വരുന്നു എന്നു കേട്ടപ്പോൾ കൂട്ടുകാരൊക്കെ ചോദിച്ചിരുന്നു. ഇനി നീയെങ്ങാനും തിരിച്ചു വരുന്നതായിരിക്കുമോ ‘പടത്തിന്റെ ട്വിസ്റ്റ്?’ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ‘ഡെഡ് ബോഡിയായാലും നീയൊന്നും ഞങ്ങടെ ജോർജ്ജുകുട്ടി ചേട്ടന് സ്വൈര്യം കൊടുക്കില്ല അല്ലേടാ...’ എന്നായി. ’’
കൂട്ടുകാരുടെയും പ്രേക്ഷകരുടെയും കമന്റും അഭിനന്ദനങ്ങളും അന്വേഷണങ്ങളും ആസ്വദിച്ചു പുതിയ സിനിമകളുടെയും ബിസിനസ്സിന്റെയും തിരക്കിൽ പറന്നു നടക്കുകയാണു വരുൺ പ്രഭാകറായി അഭിനയിച്ച റോഷൻ ബഷീർ. വിവാഹിതനും അച്ഛനുമാണ് ഇപ്പോൾ റോഷൻ.
‘‘ദൃശ്യം സിനിമ എന്നു പറയുമ്പോൾ ആ ളുകൾ ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും ഓർക്കുന്നത് എന്റെ മുഖമായിരിക്കും. കാരണം, എന്റെ കഥാപാത്രത്തിന്റെ മരണമാണല്ലോ ആ സിനിമയുടെ നട്ടെല്ല്.
ആദ്യ സിനിമയിൽ വളരെക്കുറച്ചു സമയമേ റോൾ ഉള്ളുവെങ്കിലും പതിമൂന്നു വർഷത്തിനു ശേഷം സിനിമയുടെ മൂന്നാം ഭാഗം ഇറങ്ങുമ്പോഴും അതിലെ മറ്റെല്ലാ നടീനടന്മാരെപ്പോലെയും ആളുകൾ എന്നെയും അന്വേഷിക്കുന്നു എന്നതു സന്തോഷമുള്ള കാര്യമാണ്. ലാലേട്ടന്റെ സിനിമകളിലെ പത്തു മികച്ച കഥാപാത്രങ്ങളെ എണ്ണിയാൽ അതിൽ ദൃശ്യമുണ്ട്. അത്തരമൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നത് ഭാഗ്യമാണ്.’’
ദൃശ്യത്തിന് മുൻപ്
‘‘പ്ലസ്ടു വരെ പഠിച്ചത് എന്റെ നാടായ കോഴിക്കോടാണ്. ഡിഗ്രി കൊച്ചിയിലെ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ. സിനിമ ലക്ഷ്യമേ ആയിരുന്നില്ല. എന്റെ കുടുംബത്തിൽ മിക്കവരും ഡോക്ടേഴ്സ് ആണ്. ഡോക്ടറാകാനായിരുന്നു എനിക്കും ആഗ്രഹം. ബിഡിഎസ് എടുക്കാനായിരുന്നു പ്ലാൻ. വിദ്യാഭ്യാസം നേടണം എന്ന കാര്യത്തിൽ ഉമ്മ റംലയ്ക്ക് നിർബന്ധമുണ്ടായിരുന്നു. എന്നിട്ടും വിചാരിക്കാതെ ഞാൻ സിനിമയിലെത്തി. എന്റെ പപ്പ കലന്തൻ ബഷീർ അഭിനേതാവും സംവിധായകനുമാണ്. അദ്ദേഹം വഴിയാണു സിനിമയിലെ അവസരങ്ങൾ വരുന്നത്. സിനിമയിലെത്തിയ ശേഷമാണു ഞാൻ അഭിനയത്തെക്കുറിച്ചു മനസ്സിലാക്കുന്നതും സിനിമ പാഷനായി മാറുന്നതും.
ആദ്യ സിനിമ ‘പ്ലസ്ടു’ ചെയ്യുമ്പോൾ ഞാൻ പ്ലസ്ടുവിനു പഠിക്കുകയായിരുന്നു. സിനിമ വന്നതോടെ ബിഡിഎസ് എന്ന പരിപാടി ഉപേക്ഷിച്ചു. സിനിമയും പഠനവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്ന കോഴ്സ് തിരഞ്ഞെടുത്തു. പ്ലസ്ടുവിലെ വേഷവും ദൃശ്യത്തിലെ വേഷവും പ പ്പയുടെ പരിചയത്തിൽ നിന്നാണു വരുന്നത്. പപ്പയുടെയും ജീത്തു ചേട്ടന്റെയും (ജീത്തു ജോസഫ്) സുഹൃത്ത് അൻസാറിക്ക വഴിയാണു ദൃശ്യത്തിലെ അവസരം വരുന്നത്.
ദൃശ്യം ഇറങ്ങുമ്പോൾ ഞാൻ ഡിഗ്രി കഴിഞ്ഞ് റിസൾറ്റ് കാത്തിരിക്കുകയാണ്. കോളജ് കഴിയും മുൻപാണ് ദൃശ്യം ഇറങ്ങിയിരുന്നതെങ്കിൽ എനിക്കു കോളജിൽ കാര്യമായി ‘ഷൈൻ’ ചെയ്യാമായിരുന്നു. എന്തുചെയ്യാൻ ചാൻസ് ‘ജസ്റ്റ് മിസ്സായിപ്പോയി..’ എന്നാലും കുഴപ്പമില്ല. വരുൺ പ്രഭാകറിനെ എല്ലാവർക്കും അറിയാമല്ലോ...
ദൃശ്യത്തിന്റെ നാളുകളിൽ
ദൃശ്യത്തിന്റെ ഷൂട്ടിങ്ങും റിലീസ് കാലഘട്ടവും ഓർമയിലെ ഏറ്റവും സുന്ദരമായ ദിനങ്ങളാണ്. ദൃശ്യം സിനിമയിൽ ചെറിയ പ്രായത്തിലുള്ള ഞങ്ങൾ കുറച്ചു പേരുണ്ടായിരുന്നല്ലോ. ഞാൻ, അൻസിബ, നീരജ് മാധവ്, ജോർജുകുട്ടിയുടെ അളിയനായി വേഷമിട്ട അനീഷ്, എസ്തർ. ഞങ്ങൾ അ ഞ്ചു പേരും കൂടി ഒന്നിച്ച് ഒരു വാഹനത്തിൽ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ മിക്ക പ്രമുഖ തിയറ്ററുകളും സന്ദർശിച്ചു സിനിമ കാണുകയും ആളുകളുടെ പ്രതികരണം നേരിട്ടറിയുകയും ചെയ്തിരുന്നു.
കൊച്ചി കവിത തിയറ്ററിൽ എത്തിയ ദിവസം ഞാൻ മറക്കില്ല. ലൈറ്റുകൾ അണച്ച ശേഷമാണു ഞങ്ങൾ തിയറ്ററിനുള്ളിലേക്ക് കയറിയത്. ആളുകൾ ശ്രദ്ധിക്കാതിരിക്കാൻ. ഞങ്ങളിരുന്ന സ്ഥലത്തിനടുത്ത് മിക്കവാറും സീറ്റുകളിലും അമ്മമാരായിരുന്നു. ഇന്റർവെൽ പഞ്ചായിട്ടാണല്ലോ വരുൺ പ്രഭാകറിന്റെ മരണവും അവനെ മീനച്ചേച്ചിയും മക്കളും കൂടി കുഴിച്ചിടുന്ന രംഗവും. ഇന്റർവെല്ലിന് ലൈറ്റ് ഓണായപ്പോൾ 60 വയസ്സൊക്കെ തോന്നുന്ന ഒരമ്മച്ചി എ ന്നെ ശ്രദ്ധിച്ചു. അവരുടെ മുഖഭാവം കണ്ട ഞാൻ ശരിക്കും ഞെട്ടി! കൈപ്പാങ്ങിനു കിട്ടിയുന്നെങ്കിൽ ഉറപ്പായും അവരെന്നെ തല്ലിയേനെ.
ദൃശ്യത്തിന് ശേഷം
ദൃശ്യം എന്ന സിനിമയിലെ കഥാപാത്രമാണ് അതിനു ശേഷമുള്ള ഓരോ കഥാപാത്രത്തെയും എനിക്ക് നേടിത്തന്നത്. ദൃശ്യത്തിനു മുൻപു പ്ലസ്ടു കൂടാതെ ബാങ്കിങ് സമയം 10 മുതൽ നാലു വരെ, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ തുടങ്ങിയ സിനിമകൾ ചെയ്തിരുന്നു. ദൃശ്യത്തിനു ശേഷം ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക്, തമിഴ് റീമേക്ക് പാപനാശം എന്നിവ ചെയ്തു. കൊളംബസ്, കുബേര രാശി, വിജയ് സാറിനൊപ്പം ഭൈരവ, മൂൻട്രു രസിഗർകൾ, രക്ഷണ, 7/ജി അഭിരാമി തുടങ്ങി പന്ത്രണ്ടോളം തമിഴ് – തെലുങ്ക് ചിത്രങ്ങളും.
മലയാളത്തിൽ ഇനി ഇറങ്ങാനുള്ളത് വിജയരാഘവന്റെ മകനായി വേഷമിട്ട ‘സെവൻ സെക്കൻഡ്സ്’, ‘ റേച്ചൽ’ എന്നീ സിനിമകളാണ്. റേച്ചലിൽ ഹണി റോസിന്റെ പെയർ ആയ നെൽസൺ എന്ന കഥാപാത്രമാണ്. എന്റെ സ്വാഭാവിക ലുക്കിൽ നിന്ന് വ്യത്യസ്തമായ, ഗ്രാമീണലുക്ക് ഉള്ള കഥാപാത്രമാണ്. എന്റെ ആഗ്രഹമായിരുന്നു അത്. ഒപ്പം പപ്പ സംവിധാനം ചെയ്യാൻ പോകുന്ന തമിഴ് സിനിമയിലും നല്ലൊരു റോളുണ്ട്.
അഭിനയത്തോടൊപ്പം ബിസിനസും ചെയ്യുന്നു. കൊച്ചിയിൽ കൊക്കോ കബാന എന്നൊരു കഫേ ഉണ്ടായിരുന്നു എനിക്ക് . കോവിഡ് സമയത്ത് അത് വിറ്റു. ഇപ്പോൾ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ‘ജിം ടോൺ’ എന്ന പേരിൽ ഫിറ്റ്നസ് സെന്ററുകൾ നടത്തുന്നു.
ഡോക്ടറാകുക എന്നതു പോലെ തന്നെ ആഗ്രഹിച്ചിരുന്ന മറ്റൊരു കാര്യമാണ് ക്രിക്കറ്റ് കളിക്കാരനാകുക എന്നത്. ജീവിതം എന്നെ സിനിമാക്കാരനാക്കി. ശരീരം ‘മെയിന്റെയിൻ’ ചെയ്യുക എന്നത് എനിക്കിഷ്ടമാണ്. അതിനായി നന്നായി കഷ്ടപ്പെടാറുണ്ട്. ഫിറ്റ്നസിനോടുള്ള പാഷനാണ് ജിം ബിസിനസിലേക്ക് നയിച്ചത്. ഭാര്യ ഫർസാന ലീഗൽ അഡ്വൈസറായി കാക്കനാട് ജോലി ചെയ്യുന്നു. മകൾ ആയത്ത് റോഷനു നാലു വയസ്സായി.