അത്രയും സ്നേഹിച്ചു വിശ്വസിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെയാണ് അവള്‍ മരണം തിരഞ്ഞെടുത്തത്. തിരുവനന്തപുരം ആറ്റുകാലിൽ മരിച്ച ആരതിയും അതുലും തമ്മിലുള്ള ദാമ്പത്യത്തില്‍ സംഭവിച്ചതെല്ലാം ആരതി ഒരു ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്നു. ഇത് തെളിവായി പൊലീസിന് ലഭിച്ചു.
നുണ പറഞ്ഞാണ് അതുല്‍ വിവാഹം നടത്തിയതെന്ന് ബന്ധു പറയുന്നു. ബാങ്ക് മാനേജരാണെന്ന് പറഞ്ഞാണ് വിവാഹം ആലോചിച്ചത്. വണ്ടിയുടെ പരിപാടികളെന്തോ ആണ് നിലവില്‍ ചെയ്യുന്നത്. കല്യാണം ഉറപ്പിച്ച ശേഷം മുന്‍പൊരു കുട്ടിയെ വേണ്ടെന്ന് വച്ചതോടെ ആ പെണ്‍കുട്ടി ജീവനൊടുക്കി. അപ്പോഴും മറ്റൊരു പെണ്ണുമായി അടുപ്പത്തിലായിരുന്നു. അതിനു ശേഷമാണ് ആരതിയെ വിവാഹം ആലോചിക്കുന്നത്. ആരതിക്ക് നല്‍കിയ 50 പവനും അതുല്‍ പണയപ്പെടുത്തിയും വിറ്റും നശിപ്പിച്ചു.
പെണ്ണുകാണാന്‍ വന്നപ്പോള്‍ തന്നെ ഫോട്ടോ എടുക്കലും വിഡിയോ എടുക്കലുമായിരുന്നു. അന്നുതന്നെ താന്‍ എതിര്‍ത്തിരുന്നെന്ന് വലിയച്ഛന്‍ പറയുന്നു. പീഡനങ്ങളെല്ലാം ആരതി സഹിക്കുകയായിരുന്നു. മര്‍ദനത്തിന്റെ പാടുകളെല്ലാം അമ്മയ്ക്ക് അയച്ചു കൊടുത്തു. ‘നീയിങ്ങ് ഇറങ്ങിവാ മോളേ’ എന്ന് പലതവണ താന്‍ പറഞ്ഞിരുന്നെന്ന് അമ്മ ജിനു പറയുന്നു. എന്നാല്‍ അതുലിനെ അത്രയും സ്നേഹിച്ചുപോയി എന്നായിരുന്നു ആരതിയുടെ മറുപടി.
അതുല്‍ കടുത്ത മദ്യപാനിയാണെന്നതും ആരതിയെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു. പെണ്ണുകാണാന്‍ വന്നപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. താന്‍ മദ്യം കഴിക്കാറില്ലെന്നായിരുന്നു അതുലിന്റെ മറുപടി. ഒരു തവണ സ്വന്തം വീട്ടില്‍ വന്ന് ആരതി താമസിച്ചെങ്കിലും പല കാര്യങ്ങള്‍ പറഞ്ഞ് അതുല്‍ വിളിച്ചുകൊണ്ടുപോയി.
മരിച്ചുപോയ മുന്‍ കാമുകിയെ വിവാഹം ചെയ്തിരുന്നെങ്കില്‍ തനിക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ഉണ്ടാകുമായിരുന്നു എന്നുപറഞ്ഞ് അതുല്‍ ആരതിയെ വേദനിപ്പിക്കുന്നതും പതിവായിരുന്നു. മാതാപിതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരായതിനാല്‍ ജീവിതം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതിയെങ്കിലും പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്ന് തോന്നിയതോടെയാണ് ആരതി മരണം തിരഞ്ഞെടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
എപ്പോഴും വീട് അടച്ചിട്ടിരിക്കും, ആരേയും പുറത്തേക്ക് കാണാറില്ല, പലപ്പോഴും ബഹളങ്ങളും കരച്ചിലുകളും കേള്‍ക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മരിക്കാന്‍ പോകുന്നു എന്നുപറഞ്ഞ് മുറിയില്‍ കയറിയ ആരതിയെ രക്ഷിക്കാന്‍ അതുല്‍ ശ്രമിച്ചിട്ടില്ലെന്നും മരണപ്പെട്ടു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സുഹൃത്തിനേയും ഭാര്യയേയും വിളിച്ചുവരുത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.
തിരുവനന്തപുരം വർക്കല സ്വദേശിനി ആരതിയാണ് (26) ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ ജീവനൊടുക്കിയത്. ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ ശ്രീകുമാറിന്റെ പീഡനത്തിൽ മനംനൊന്താണ് ആരതിയുടെ മരണമെന്ന് ബന്ധുക്കളുടെ ആരോപണം. അതുലിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനനിരോധനനിയമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുലിനെ ഇന്ന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.