തിരുവനന്തപുരം ആറ്റുകാലില്‍ ആരതി ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് ഭര്‍ത്താവ് അതുല്‍. ഭാര്യയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന് അതുല്‍. കേസില്‍ അതുലിന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും അതുലിനെതിരെ ചുമത്തിയിട്ടുണ്ട്.
ആരതിയുടെ ശരീരത്തില്‍ 13 പുതിയ മുറിവുകളുണ്ടായിരുന്നു. പഴക്കമുള്ള മുറിവുകളും ഇന്‍ക്വസ്റ്റില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി വടശ്ശേരിക്കോണത്തെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകിട്ടാണ് ആരതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന്റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചശേഷമായിരുന്നു മരണം. അതുല്‍ ഉപദ്രവിച്ചിരുന്നത് ശരീരത്തില്‍ പാടുകള്‍ ഉണ്ടാകാത്ത തരത്തിലായിരുന്നെന്നും മര്‍ദനം കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ടെന്നും ആരതിയുടെ ഡയറിയിലുണ്ട്.
അതുലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഡയറികുറിപ്പില്‍ ആരോപിക്കുന്നു. ആരതി റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചു. മരിക്കാന്‍ പേടി, പക്ഷേ മറ്റു മാര്‍ഗങ്ങളില്ലെന്നും ആരതി ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഒന്നര വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള ദാമ്പത്യത്തില്‍ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ പതിവായിരുന്നുവെന്ന് അമ്മ ജിനു പറഞ്ഞു. ശാരീരിക ആക്രമണവും മാനസിക പീഡനവും കാരണം മകളെ വീട്ടിൽ തിരിച്ചെത്തിക്കാൻ അതുലിനോട് ആവശ്യപ്പെട്ടിരുന്നതായി ആരതിയുടെ പിതാവ് പറഞ്ഞു. പരമാവധി സ്‌ത്രീധനം നൽകിയിട്ടും കഴിഞ്ഞയാഴ്ചയും വീട്ടില്‍ വന്ന് അതുല്‍ കൂടുതൽ പണം ആവശ്യപ്പെട്ടു.
അവഗണനയ്ക്കും ആക്രമണത്തിനുമിടയിലും ആരതി പിടിച്ചു നിൽക്കാൻ ശ്രമിച്ചു. കഴിയില്ലെന്നായപ്പോള്‍ രക്ഷിതാക്കളോട് സങ്കടം പറഞ്ഞു. ആരതിയുടെ അവസ്ഥ മനസിലാക്കി മരുമകനോട് നിര്‍ബന്ധമായും മകളെ വീട്ടിൽ കൊണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. കഴിയുന്നതിന്റെ പരമാവധി സ്‌ത്രീധനം കൊടുത്തു. പണം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയും വീട്ടിൽ വന്നെന്നും ആരതിയുടെ അച്ഛന്‍ പറയുന്നു. നിയമനടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആരതിയുടെ കുടുംബം പറയുന്നു.