രണ്ടാം ജന്മത്തിലെ ഒാരോ നിമിഷവും മാണിക്യക്കല്ലുകൾ പോലെ തിളങ്ങുന്നുവെന്ന് അവതാരകയും നടിയും മോട്ടിവേഷനൽ സ്പീക്കറുമായ രഞ്ജിനി മേനോൻ ...
‘‘ചലിക്കാനാകുന്നില്ല, ശബ്ദം പുറത്തു വരുന്നില്ല. ഞാൻ ഈ ലോകം വിട്ടു പോവുകയാണെന്നു മനസ്സിലായി. പ്രിയപ്പെട്ട ആൾ ഈ സമയം ഒന്നു തൊട്ടുനിന്നിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു. എന്റെ മനസ്സു വായിച്ചിട്ടാകണം അദ്ദേഹം അരികെ തൊട്ടുനിന്നു.’’
ഒരു വർഷം മുൻപു മരണത്തോളം പോയി തിരിച്ചുവന്ന കഥ പറയുമ്പോൾ രഞ്ജിനിയുടെ വിരലുകൾ ചെറുങ്ങനെ വിറച്ചുകൊണ്ടിരുന്നു.
27 വർഷം വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും മോട്ടിവേഷനൽ സ്പീക്കർ ആയും നടിയായും സംരംഭകയായും മിന്നിനിന്നിരുന്ന രഞ്ജിനി മേനോനെ ഒരു വർഷം മുൻപാണു വിധി വീഴ്ത്താനെത്തിയത്.
‘‘എറണാകുളത്ത് ശരത് കെ. ഹരിദാസ് നടത്തുന്ന പ്രഭാഷണ പരമ്പരയുടെ അവതാരകയാകാൻ ഒരുങ്ങുകയായിരുന്നു അന്ന്. ജീവിതത്തിന്റെ നശ്വരത ആയിരുന്നു വിഷയം എന്നതാണ് രസകരം. സാരിയുടെ പ്ലീറ്റ്സ് എടുക്കുമ്പോൾ കൈ വഴങ്ങുന്നില്ല. ചായ കുടിച്ച് ഇറങ്ങാമെന്നു കരുതി. പക്ഷേ, വായുടെ വലതുകോണിലൂടെ അത് ഒഴുകി പോകുന്നു.
‘അമ്മയെന്താ കൊഞ്ചിക്കൊഞ്ചി സംസാരിക്കുന്നതെന്നു മകൻ ചോദിച്ചു. അസ്വാഭാവികതകൾ തോന്നുമ്പോഴും പരിപാടി ഭംഗിയാകണം എന്നു നിർബന്ധബുദ്ധി ഉള്ളതുകൊണ്ട് അതെല്ലാം അവഗണിച്ച് ടിഡിഎം ഹാളിൽ എത്തി. ബുദ്ധിമുട്ടുകൾ കണ്ടിട്ടാകാം ഷുഗർ താണു പോയതാണെന്നു കരുതി സംഘാടകർ പഞ്ചസാര വെള്ളം തന്നു. അതു കുടിച്ചുതീരും മുമ്പേ കുഴഞ്ഞുവീണിരുന്നു.
ആശുപത്രിയിലെത്തിയപ്പോൾ മനസ്സിലായി ഹൃദയാഘാതവും സ്ട്രോക്കും സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഞാൻ ഈ ഭൂമി വിട്ടു പോകാൻ തുടങ്ങുകയാണ്. ഏതാനും നിമിഷങ്ങളേ ഇനി മുന്നിലുള്ളൂ. പണ്ടെന്നോ കണ്ടുമറന്ന വലിയ മുത്തശ്ശിയുടെ മരണരംഗം മനസ്സിലേക്കു വന്നു. ഭൂമിയിൽ എന്നെ നെയ്ത സ്നേഹത്തിന്റെ കണ്ണികളെയെല്ലാം ഒാർത്തു. അമ്മേ... എന്നു വിളിച്ചതാണ് ഒാർമ. സമയം അവിടെ നിശ്ചലമായി.
പിന്നീട് ഉണർവിലേക്കു വരുമ്പോൾ സന്തോഷത്തോടെ അറിഞ്ഞു ഞാൻ ഇവിടെത്തന്നെ ഉണ്ട്. ആ നിമിഷം തീരുമാനിച്ചു. ഇനി ചരടുവിട്ട പട്ടംപോലെ പാറിപ്പറക്കേണ്ടതില്ല. ജീവിതത്തിന്റെ ഒഴുക്ക് സാവധാനമാകട്ടെ. സമയമാണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത്. ഇനി ഒാരോ നിമിഷവും ആസ്വദിച്ച് അലിഞ്ഞു ജീവിക്കണം.
27 വർഷം മുൻപ് സ്വകാര്യ ചാനലുകളുടെ തുടക്കകാലത്ത് അവതാരകയായി. പിന്തുടരാൻ ഒരു മാതൃക പോലുമില്ല. എങ്ങനെയാണ് അന്ന് കരിയർ രൂപപ്പെടുത്തിയത്?
ശ്രീകണ്ഠൻ നായർ അവതരിപ്പിച്ച നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ പാനലിസ്റ്റ് ആയി പോയതാണ്. അപ്പോൾ ചോദിക്കുന്നു സ്ത്രീകൾക്കായി ഡിബേറ്റ് ഷോ തുടങ്ങുകയാണ്. അതിന്റെ അവതാരക ആകുമോ എന്ന്. പക്ഷേ, ഒാഡിഷൻ കഴിഞ്ഞ് ‘ശബ്ദത്തിനു മൂർച്ച കൂടുതലാണ്. അതു കുറയ്ക്കാൻ കഴിയുമോ’ എന്ന ചോദ്യം കേട്ട് അമ്പരന്നുപോയി. ഈ ജോലി എനിക്കുള്ളതല്ല എന്നു കരുതി വിട്ടുകളഞ്ഞു. മാസങ്ങൾക്കു ശേഷം വീണ്ടും വിളി വരുന്നു, ‘നിങ്ങൾതന്നെ ഈ ഡിബേറ്റ് പരിപാടി മോഡറേറ്റ് ചെയ്യണം.’ ചാറ്റ് ഷോ എന്ന വാക്കു കേട്ടിട്ടില്ല അന്ന്. അവതാരക എന്ന പേരു പോലും അറിയാത്ത കാലം.
സീരിയസ് സ്വഭാവമുള്ള ഷോ ആയതുകൊണ്ട് കുറച്ചുകൂടി പ്രായം തോന്നിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കണമെന്നായി. അങ്ങനെ സാരിയും വട്ടപ്പൊട്ടും അണിഞ്ഞു തുടങ്ങുന്നു. പിന്തുടരാൻ മുൻമാതൃക ഇല്ലാത്തതുകൊണ്ടു പരിപാടി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് അറിയില്ല. പലരോടും ചർച്ച ചെയ്യുമ്പോൾ ഒാപ്രാ വിൻഫ്രി എന്നൊരു വിദേശ ടെലിവിഷൻ അവതാരകയുടെ പേരു കിട്ടി. അവരുടെ പരിപാടി ഒന്നു റിക്കോർഡ് ചെയ്തു കൊണ്ടുവരുമോ എന്നു വിദേശത്തുള്ള സുഹൃത്തുക്കളോട് ചോദിക്കുക വരെ ചെയ്തിട്ടുണ്ട്.
അവസാനം പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു ആശ ആച്ചി ജോസഫ് പറഞ്ഞു നമ്മളെക്കൊണ്ടാകുന്ന വിധം ഭംഗിയായി ചെയ്യാം. ഇന്ത്യയിലെ ആദ്യത്തെ വിമൻ ചാറ്റ് ഷോ ആയ അകത്തളം ആണ് എന്നെ രൂപപ്പെടുത്തിയതെന്നു പറയാം. അഞ്ചു വർഷത്തോളം തുടർന്ന പരിപാടി നിലയ്ക്കുമ്പോൾ അഞ്ഞൂറ് എപ്പിസോഡുകൾ പിന്നിട്ടിരുന്നു.
സുഹൃത്തും സഹപ്രവർത്തകയുമായിരുന്ന ആശ ആച്ചി ജോസഫ് ഈ അടുത്ത് മീഡിയയ്ക്കു മുന്നിൽ ഒരു പ്രമുഖവ്യക്തിയിൽനിന്നു തനിക്കു നേരിട്ട ദുരനുഭവം തുറന്നു പ റഞ്ഞിരുന്നു?
കോളജിൽ എന്റെ സീനിയർ ആയിരുന്നു ആശ. അന്നുമുതലേ എന്തു കാര്യത്തിലും വ്യക്തമായ നിലപാടുള്ള ആളാണ്. എന്റെ ജീവിതത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടായ കാലത്തും ധൈര്യം തന്നു നിറുത്തിയ ആളാണ്. സ്ത്രീശാക്തീകരണം എന്താണെന്നു പഠിപ്പിച്ചു തന്നത് ആശയാണ്. WCC യുടെ സജീവ അംഗമാണ്.
ഇത്രയും എംപവേർഡ് ആയ ഒരാൾക്കാണ് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടാകുന്നത്. അതിൽ നിന്നു മനസ്സിലാകുന്നതു നമ്മൾ എത്ര മാറിയാലും വ്യവസ്ഥിതി മാറാതെ ഇത്തരം കെട്ട പ്രവർത്തികൾക്ക് അവസാനം ഉണ്ടാകില്ലെന്നാണ്. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളോട് സീ റോ ടോളറൻസ് എന്ന സ്ലോഗനാണ് ആശ ഉയർത്തിപ്പിടിക്കുന്നത്. ‘സാരമില്ല, പോട്ടെ’ എന്നു കരുതും തോറും ഇത് അവസാനിപ്പിക്കാനുള്ള അവസരവും കുറഞ്ഞുവരും.
കരിയറിൽ ഏറ്റവും തിളങ്ങിയ ഒരു മൊമന്റ് ഉണ്ടാകുമല്ലോ?
എപിജെ അബ്ദുൾ കലാം രാഷ്ട്രപതി ആയിരുന്ന കാലത്ത് അദ്ദേഹം പങ്കെടുത്ത ഒരു സമ്മേളനം ആങ്കർ ചെയ്യാനിടയായി. പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികൾക്കു കർശനമായ ചിട്ടകളുണ്ടല്ലോ. പരിപാടിയുടെ പൂർണ രൂപം മുൻകൂട്ടി തയാറാക്കിയിരുന്നു. പക്ഷേ, ചോദ്യോത്തരങ്ങൾ തീരുമ്പോൾ ഒരു കൊച്ചുകുട്ടി എന്തോ ചോദിക്കാനായി മടിച്ചു മടിച്ച് കൈ ഉയർത്തുന്നു. ആ കുട്ടിയെ നിരാശപ്പെടുത്തേണ്ട എന്ന് അദ്ദേഹത്തിന്റെ മുഖത്തുണ്ട്. മറ്റൊന്നും ആലോചിക്കാതെ ഞാൻ ആ കുട്ടിയെ ചോദ്യം ചോദിക്കാൻ ക്ഷണിച്ചു. സുരക്ഷാ വലയത്തിൽ അത് അതൃപ്തി ഉണ്ടാക്കിയെങ്കിലും പരിപാടി കഴിഞ്ഞ് ഇറങ്ങും മുൻപ് അദ്ദേഹം അരികിലേക്കു വിളിച്ചു പറഞ്ഞു, ‘വെൽഡൺ. യൂ ഡിഡ് എ ഗുഡ് ജോബ്’.
അവതാരകർ ഒരുപാട് ട്രോളപ്പെടുന്ന കാലമാണിത്?
വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാല ത്താണ്. കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിൽ അദ്ദേഹം അധ്യക്ഷനായ പരിപാടിയിൽ ഞാൻ അവതാരകയായിരുന്നു. സംസാരത്തിനിടയ്ക്ക് എനിക്ക് ശബ്ദം തടഞ്ഞു. മുന്നോട്ടു പറയാനാകാതെ സ്തംഭിച്ചു നിൽപ്പായി.
പെട്ടെന്ന് അദ്ദേഹം തന്റെ മുന്നിലിരുന്ന ഗ്ലാസ്സിലെ വെള്ളം എടുത്ത് എനിക്കു നേരേ നീട്ടി. അന്നൊക്കെ ഒരു അവതാരകയ്ക്കു ലഭിച്ചിരുന്ന ബഹുമാനം, അതു നമ്മൾ അർഹിക്കുന്നോ എന്നതു വേറെ കാര്യം, ഇന്ന് ഇല്ല എന്നു തോന്നിയിട്ടുണ്ട്. ഇന്നായിരുന്നെങ്കിൽ ആ ദൃശ്യം സോഷ്യൽ മീഡിയയിൽ ട്രോളോ മീമോ ആയി പ്രചരിച്ചേനേ.
അക്കാലത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു താരമായിട്ടും സിനിമയിൽ തിളങ്ങാൻ ആഗ്രഹിച്ചില്ല?
മേഘമൽഹാർ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള അവാർഡിനായി പരിഗണിച്ചിരുന്നു. ‘സിനിമയിലേക്ക് എന്നെ ക്ഷണിക്കുമ്പോൾ ഒന്നു ശ്രമിച്ചു നോക്കാം, പറ്റിയില്ലെങ്കിൽ വേണ്ടെന്നുവച്ചു തിരിച്ചു പോരും എന്നാണ് സംവിധായകൻ കമൽ സാറിനോടു പറഞ്ഞത്. അത് അഹങ്കാരമായി ഒരുപക്ഷേ, അദ്ദേഹത്തിന് അന്നുതോന്നിയിരിക്കാം. എന്നാലിപ്പോൾ, ഈ രണ്ടാം ജന്മത്തിൽ സിനിമയിൽ വീണ്ടും കിട്ടിയ അവസരം വിട്ടുകളഞ്ഞില്ല. വിപിൻ ആറ്റ്ലിയുടെ ഏറ്റവും പുതിയ ചിത്രത്തിലേക്കു ക്ഷണിക്കുമ്പോൾ ഒാടാൻ പറ്റുമോ എന്നാണ് ചോദിച്ചത്. മാരത്തൺ ഒാടാനും റെഡിയായിരുന്നു ഞാൻ.
വിവാഹത്തിനു മുൻപ് സിനിമയിൽ ചാൻസ് വന്നപ്പോഴൊന്നും വീട്ടിൽ നിന്ന് അനുവാദം കിട്ടിയില്ല. പഠനത്തിനായിരുന്നു മുൻതൂക്കം. അച്ഛൻ എം.എ.എസ്. മേനോൻ മോട്ടിവേഷനൽ സ്പീക്കറും കോർപറേറ്റ് ട്രെയിനറും എഴുത്തുകാരനും ആയിരുന്നു. സമകാലിക വിഷയങ്ങളെക്കുറിച്ചു ചർച്ച ഭക്ഷണമേശയിൽ തുടങ്ങി വയ്ക്കുമായിരുന്നു അച്ഛൻ. തർക്കവും വഴക്കുമൊക്കെ ഉണ്ടാകുമെങ്കിലും ലോകത്തോട് അനുകമ്പയും മനുഷ്യരോടു സ്നേഹവും പഠിച്ചത് അങ്ങനെയാണ്. അമ്മ കാർത്ത്യായനി മേനോൻ ക്രോംപ്റ്റൺ ഗ്രീവ്സിൽ ആയിരുന്നു. അസാധാരണ ധൈര്യവും മനക്കരുത്തും ഉള്ള സ്ത്രീ ആയിരുന്നു അമ്മ. വീണിടത്തു നിന്ന് എണീറ്റു പൊരുതാൻ അമ്മയാണു പ്രചോദനം. സഹോദരൻ ഡോ. രാജേഷ് മേനോൻ സയന്റിസ്റ്റ് ആണ് കലിഫോർണിയയിൽ.
കുടുംബജീവിതത്തിൽ ഒരു ഡാർക് ഫേസ് ഉണ്ടായിട്ടുണ്ടോ?
മൂന്നു വർഷമേ നീണ്ടുനിന്നുള്ളൂ ആദ്യ വിവാഹം. പരസ്പരം ചേർന്നുപോകാൻ കഴിയില്ല എന്നു മനസ്സിലാക്കിയപ്പോൾ പോരടിക്കാതെ കുറ്റം ചാർത്താതെ മാന്യമായി ഇറങ്ങിപ്പോരുകയായിരുന്നു.
ഇതുപോലെ ഇറങ്ങിപ്പോരൽ പെൺകുട്ടികൾക്കു മാത്രമല്ല, ആൺകുട്ടികൾക്കും കഴിയണം എന്നു ഞാൻ ഒാർക്കാറുണ്ട്. ഇങ്ങനെ ഇറങ്ങിവരുന്നവർക്കു തലചായ്ക്കാനുള്ള തോൾ നൽകേണ്ടത് പേരന്റ്സ് തന്നെയാണെന്നും.
പിന്നീട് രാജഗോപാലിനെ പരിചയപ്പെട്ടു. ഏറെ നാൾ നല്ല സുഹൃത്തു മാത്രമായിരുന്നു. പിന്നെയാണു നമുക്ക് വിവാഹം കഴിച്ചാലോ എന്ന തോന്നലുണ്ടായതും വീണ്ടും കുടുംബ ജീവിതത്തിലേക്കു കടന്നതും.
പ്രകൃതിസംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചതാണോ ഒരു സംരംഭകയാക്കി മാറ്റിയത്?
പ്രകൃതി സംരക്ഷണത്തെക്കുറിച്ചു ക്ലാസ്സുകൾ എടുക്കാൻ പോകാറുണ്ടായിരുന്നു. ഒരിക്കൽ ഒരു സ്കൂളിൽ ക്ലാസ്സ് എ ടുക്കവേ ഒരു കൊച്ചുപെൺകുട്ടി ചോദിക്കുന്നു, ‘മിസ്സിന്റെ വീട്ടിൽ എത്ര ചെടികളുണ്ട്?’ ഫ്ലാറ്റിൽ എട്ടാം നിലയിൽ ജീവിക്കുന്ന ഞാൻ എന്തു മറുപടി പറയാനാണ്. അങ്ങനെയാണു കുറച്ചു സ്ഥലം വാങ്ങി കൃഷി ചെയ്യാം എന്നു തീരുമാനിച്ചത്. അതു പിന്നീടു വയനാട്ടിൽ ടർമറിക്ക പ്ലാന്റേഷൻ സ്റ്റേ എന്ന സ്വന്തം റിസോർട്ട് ആരംഭിക്കുന്നതിലേക്ക് എ ത്തി. അവിടെ വ്യത്യസ്തമായ മരങ്ങൾ വച്ചു പിടിപ്പിക്കലായിരുന്നു ഏറ്റവും വലിയ സന്തോഷം.
റിസോർട്ടിൽ എത്തുന്ന വിദേശികൾക്കായി പാചകക്ലാസ്സും എടുത്തു തുടങ്ങി. ആയിടയ്ക്കാണ് വില്യം രാജകുമാരന്റെ ഷെഫ് അവിടെ അതിഥിയായി എത്തുന്നത്. അദ്ദേഹത്തെ മാമ്പഴപുളിശ്ശേരിയും ഉണ്ണിയപ്പവും ഉണ്ടാക്കാൻ പഠിപ്പിച്ചത് രസകരമായ ഒാർമയാണ്. അവിടെ വരുന്ന ഒാരോ വിദേശിയുടെ അടുത്തു നിന്നും അവരുടെ നാട്ടിലെ ഒരു വിഭവം ഉണ്ടാക്കാൻ പഠിക്കാൻ ശ്രമിക്കാറുണ്ട്.
റിസോർട്ടിന്റെ കാര്യങ്ങൾ നോക്കുന്നത് ഭർത്താവ് രാജഗോപാൽ മേനോൻ ആണ്. മകൻ അഡ്വ. ആദിത്യ കിരൺ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. മകൾ മാളവിക മേനോൻ യൂണിവേഴ്സിറ്റി ഒഫ് മാഞ്ചെസ്റ്ററിൽ നിയമം പഠിക്കുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നു പറയുന്നത് എന്റെ മോളാണ്. ലോകത്ത് എവിടെ പറന്നു നടന്നാലും അ വൾ തളർന്നാൽ എന്റെ തോളിലാണ് ചായുക.
എന്നും ഏതവസ്ഥയിലും മക്കൾക്ക് ചായാനുള്ള തോള് നമ്മൾ തന്നെ നൽകണം എന്നാണ് എന്റെ പക്ഷം.– അവർക്കുവേണ്ടി പിന്നീട് ഒരിക്കലും നമ്മൾ കരയാതിരിക്കാൻ.