ADVERTISEMENT

26 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം നൃത്തത്തിലൂടെ തിരികെ നേടിയ സന്തോഷത്തിന്റെ കഥ പറയുന്നു പ്രഫ. ഗായത്രി വിജയലക്ഷ്മി...

നിത്യവും പാടിക്കൊണ്ടിരുന്ന ടേപ്‌റിക്കോർഡർ പെട്ടെന്നൊരു നാൾ അണച്ച് പൊതിഞ്ഞുകെട്ടി പെട്ടിയിൽ വയ്ക്കുന്നതു പോലെയായിരുന്നു കൊല്ലംകാരിയായ വേളശ്ശേരിൽ സുധാകര പണിക്കരുടെയും വിജയലക്ഷ്മി ചാന്നാട്ടിയുടെയും മകൾ പ്രഫ. ഗായത്രി വിജയലക്ഷ്മിയുടെ കലാജീവിതം. അഞ്ചാം ക്ലാസ് മുതൽ നൃത്തപഠനം തുടങ്ങി. ഒൻപതാം ക്ലാസ് വരെ രാധാമണി, ചിത്രാ മോഹൻ, ലളിതാ ഭദ്രൻ എന്നീ നൃത്താധ്യാപകരുടെ കീഴിൽ നൃത്തം പഠിച്ചു.

ADVERTISEMENT

പത്താം ക്ലാസ്സ് മുതൽ എൻജിനീയറിങ് പഠന കാലം വ രെ തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ഗുരു പി.ജി. ജനാർദന ൻ മാസ്റ്ററുടെ കീഴിൽ ഭരതനാട്യം പഠിച്ചു. കുറുപ്പ് മാഷിന്റെയും ചന്ദ്രിക ടീച്ചറിന്റെയും കീഴിൽ മോഹിനിയാട്ടവും. 1984 ൽ ഡിസ്റ്റിങ്ഷനോടെ ബിടെക് പാസാകുമ്പോൾ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ പല വട്ടം വിജയിയായിരുന്നു ഗായത്രി.

‘‘1985 ഞാൻ എം.ടെക്കിന് ചേരുന്ന അതേ വർഷമാണ് ദൂരദർശൻ മലയാളം ചാനൽ തുടങ്ങുന്നത്. ദൂരദർശനിൽ അനൗൺസറായി ഒരു വർഷം ജോലി ചെയ്തു. ഡാൻസ്–ഡ്രാമ ഒഡീഷനിലും സെലക്റ്റ് ആയി. ‘ഒരു മണ്ണാങ്കട്ടിയുടെ കഥ’ എന്ന ആദ്യ മലയാള നാടകത്തിൽ അഭിനയിച്ചു. അക്കാലത്തു തിരുവനന്തപുരത്തു മിഥിലാലയ ഡാൻസ് അക്കാദമിയിലെ മൈഥിലി ടീച്ചറിന്റെ കീഴിൽ നൃത്തം പഠിച്ചിരുന്നു. 22 വയസ്സിലായിരുന്നു വിവാഹം. വിവാഹശേഷം താമസം കൊല്ലത്തു നിന്ന് തിരുവനന്തപുരത്തായി.

ADVERTISEMENT

1986 ൽ കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ലക്ചറർ ആയി ജോലിയിൽ പ്രവേശിച്ചു. 26 ാം വയസ്സിൽ കുടുംബകാര്യങ്ങളും ജോലിയുടെ തിരക്കുമെല്ലാം ചേർന്നപ്പോൾ നൃത്തം അവസാനിപ്പിക്കേണ്ടി വന്നു. പിന്നെ, 52 വയസ്സുവരെ കലയെ മറന്നു ജീവിച്ചു. ഇതിനിടയിൽ 1995 മുതൽ ആറും ഒന്നും വയസ്സുള്ള മകളും മകനുമായി ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കായി. മകൾ ഉണ്ണിമായയുടെയും മകൻ യദുകൃഷ്ണന്റെയും ഏക രക്ഷകർത്താവായി.’’

gayathri-vijayalakshmi
അനീഷ് കുമാർ, യദു, ഗായത്രി വിജയലക്ഷ്മി, നിരഞ്ജൻ, ഉണ്ണിമായ, ദേവിജ

വിദ്യാർഥികൾ തിരിച്ചെടുപ്പിച്ച നൃത്തം

ADVERTISEMENT

‘‘52ാം വയസ്സിൽ വീണ്ടും നൃത്തം ചെയ്തു തുടങ്ങുന്നതു ടികെഎം കോളജിൽ ഞാൻ പഠിപ്പിച്ച, 2011–2015 ബാച്ച് കുട്ടികൾ ആവശ്യപ്പെട്ടിട്ടാണ്. യാത്രയയപ്പു ചടങ്ങിൽ എന്റെ നൃത്തം കൂടി വേണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. അവരുടെ അച്ഛനമ്മമാരിൽ പലരും എന്റെ കൂടെ പഠിച്ചവരാണ്. അങ്ങനെയാകാം എനിക്കു നൃത്തം അറിയാമെന്നു അവർ മനസ്സിലാക്കിയത്. അവരുടെ ആവശ്യത്തിനു ഞാൻ സമ്മതം മൂളി. അന്നു വൈകുന്നേരം ബസിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയിലെ ‘ശ്വേതാംബരധരേ ദേവി’ എന്ന പാട്ട് കേൾക്കാനിടയായി. വീട്ടിലെത്തിയ ഉടൻ മകനോട് ആ പാട്ട് ഡൗൺലോഡ് ചെയ്തു തരുമോ എന്നു ചോദിച്ചു. യദു പാട്ട് എടുത്ത് തന്നു.

യാത്രയയപ്പ് ദിനമായി. ‘ടീച്ചർ നൃത്തം ചെയ്യുമല്ലോ ല്ലേ..’ കുട്ടികൾ ഓർമിപ്പിച്ചു. നാലഞ്ചു വരി പാട്ടിനു നൃത്തം ചെയ്യുമെന്നേ കുട്ടികൾ കരുതിയുള്ളു. ഞാനൊരു ഗാനം മുഴുവൻ കൊറിയോഗ്രഫി ചെയ്ത് അവതരിപ്പിച്ചു. പലരും വിഡിയോ എടുത്ത് ഗ്രൂപ്പുകളിലൊക്കെയിട്ടു. പലർക്കും അതിശയമായിരുന്നു. നന്നായി നൃത്തം ചെയ്യാനറിയാമെന്ന് എന്ന് എന്റെ കുട്ടികൾ പോലും മനസ്സിലാക്കുന്നത് അന്നാണ്. അതോടെ നൃത്തത്തിൽ സജീവമാകാൻ അവർ നിർബന്ധം തുടങ്ങി.

എന്റെ പഴയ അധ്യാപിക മൈഥിലി ടീച്ചർ അപ്പോഴും നൃത്തം പിഠിപ്പിക്കുന്നുണ്ട്. ഞാൻ ടീച്ചറെ വിളിച്ചു ‘ഭരതനാട്യം വീണ്ടും പഠിപ്പിക്കുമോ’ എന്നു ചോദിച്ചു. പഠിപ്പിക്കാം, പക്ഷെ, പഴയ പോലെ നന്നായി ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കരുത് എന്നു പറഞ്ഞു. എനിക്കു വേദിയിൽ നൃത്തം ചെയ്യണ്ട ടീച്ചർ. ഒരു സന്തോഷത്തിനു വീട്ടിലും ചെറിയ കുടുംബക്കൂട്ടായ്മകളിലുമൊക്കെ നൃത്തം ചെയ്താൽ മതിയെന്നു ഞാൻ.

ആ വർഷം തന്നെ നവരാത്രിക്കു പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ രണ്ട് ഐറ്റം ടീച്ചർ എ ന്നെക്കൊണ്ട് ചെയ്യിച്ചു. അങ്ങിനെ ഞാൻ നൃത്തത്തിലേക്കു തിരിച്ചു വന്നു. ഇപ്പോഴും മൈഥിലി ടീച്ചറിനു കീഴിൽ ഭരതനാട്യം അഭ്യസിക്കുന്നു. 2018 മാർച്ചിലാണ് സർവീസിൽ നിന്നു റിട്ടയർ ചെയ്യുന്നത്. 2019 മേയ് 19 നു തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഒന്നേകാൽ മണിക്കൂർ നീളുന്ന ഭരതനാട്യകച്ചേരി അവതരിപ്പിച്ചു. ഒരുപാട് പേർ അഭിനന്ദിച്ചു. നല്ല മാധ്യമശ്രദ്ധയും കിട്ടി. കോവിഡ് വന്നതോടെ സ്റ്റേജ് പ്രോഗ്രാമുകൾ ഇല്ലതായി. പക്ഷേ, ഓൺലൈനിൽ ഞാൻ 18 പ്രോഗ്രാമുകൾ ചെയ്തു.

2023 ജനുവരി ഏഴിന് ശബരിമല അയ്യപ്പ സന്നിധിയിൽ 60–ാം വയസ്സിൽ ഭരതനാട്യമവതരിപ്പിച്ച ആദ്യ വനിതയായി ലിംക ബുക് ഓഫ് റിക്കോഡ്സിൽ പേര് ചേർക്കപ്പെട്ടു. തിരുവനന്തപുരത്തെ മിക്കവാറും പ്രധാന ക്ഷേത്രങ്ങളിലും നൃത്തം ചെയ്യാൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നു. 180 ലധികം വേദികളിൽ നൃത്തം ചെയ്തു കഴിഞ്ഞു.’’

കുടുംബം, എന്റെ ശക്തി

‘‘എന്റെ മകൾ ഉണ്ണിമായയ്ക്കും മരുമകൾ ദേവിജയ്ക്കുമൊപ്പം ശംഖുമുഖം ദേവി ക്ഷേത്രത്തിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും നൃത്തം ചെയ്തതു മറക്കാനാകാത്ത അനുഭവമാണ്. മകൾ സ്കൂൾ, കോളജ് കാലത്ത് ഭരതനാട്യം പഠിച്ചിരുന്നു. വിഥുൻ കുമാർ ആണ് ഗുരു. വിവാഹശേഷമാണ് ദേവിജ നൃത്തം പഠിച്ചു തുടങ്ങിയത്. കലാമണ്ഡലം ലക്ഷ്മി വിനോദിന്റെ കീഴിൽ എന്റെ ഗുരു മിഥിലാലയ മൈഥിലി ടീച്ചറുടെ ശിഷ്യയാണു ലക്ഷ്മി വിനോദ്. മകൾ ഉണ്ണിമായയും ഭർത്താവ് അനീഷ് കുമാറും പേരക്കുട്ടി നിരഞ്ജനും യുദുവും ദേവിജയുമൊത്ത് ഏറ്റവും സന്തോഷകരമായൊരു ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്.

യുവ സംവിധായിക ചിന്മയി നായരുടെ ‘ഗ്രാന്റ്മാ’ എന്ന ഷോർട്ട് ഫിലിമിലും ‘ ക്ലാസ്സ് ബൈ എ സോൾജർ’ എന്ന സിനിമയിലും ചില ആഡ് ഫിലിമുകളിലും അഭിനയിച്ചതോടെ പുതിയൊരു ലോകവും കൂടി എന്റെ മുന്നിൽ തുറന്നിരിക്കുകയാണ്. ’’

Prof. Gayathri Vijayalakshmi's Return to Dance After 26 Years:

Prof. Gayathri Vijayalakshmi, a accomplished Bharatanatyam and Mohiniyattam dancer, shares her inspiring journey of rediscovering her passion for dance after a 26-year hiatus. Her story highlights the power of dedication and the joy that can be found in pursuing one's artistic dreams, even after a long break.

ADVERTISEMENT