ADVERTISEMENT

ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും ആ പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബീന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ...

ഗിരീഷേട്ടൻ എന്റെ മുറച്ചെറുക്കനായിരുന്നു. എന്റെ അച്ഛനു നാലു ചേച്ചിമാരായിരുന്നു. അതിൽ മൂത്ത ചേച്ചി മീനാക്ഷിയമ്മയുടെ മകനാണു ഗിരീഷേട്ടൻ. അതുകൊണ്ടുതന്നെ ഓർമ വച്ചകാലം മുതൽ ഗിരീഷേട്ടനെ അറിയാം. അച്ഛൻ ചേളാന്നൂർ സുകുമാരൻ പ്രഫഷനൽ ഗായകനും ആകാശവാണിയിെല ഗ്രേഡ് വൺ ആർട്ടിസ്റ്റുമായിരുന്നു. പല ട്രൂപ്പുകളിലെയും പ്രധാന ഗായകൻ. അമ്മ പങ്കജവല്ലി പ്രഫഷനൽ ഡാൻസറുമായിരുന്നു.

ADVERTISEMENT

വീട്ടിൽ ഇങ്ങനെയൊരു പശ്ചാത്തലം ഉള്ളതുകൊണ്ടാവും  അച്ഛനും ഗിരീഷേട്ടനും സുഹൃത്തുക്കളെപ്പോലെയായിരുന്നു. ഗിരീഷേട്ടൻ വീട്ടിൽ വന്നാൽ അച്ഛനുമായി ദീർഘനേരം സംസാരിച്ചിരിക്കുന്നതു കാണാം. കലയും സാഹിത്യവും തന്നെയാണു വിഷയങ്ങൾ. ഗിരീഷേട്ടൻ കുട്ടിക്കാലത്തേ സാഹിത്യത്തിൽ അതീവ താത്പര്യമുള്ള ആളും നല്ല വായനക്കാരനുമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാട്ടും കവിതയുമൊക്കെ എഴുതി കൂട്ടുകാരെ വായിച്ചു കേൾപ്പിക്കും. വീട്ടിലെ ദാരിദ്ര്യവും മറ്റുമായിരുന്നു വിഷയങ്ങൾ. അതു കേൾക്കുമ്പോൾ കൂട്ടുകാർ സങ്കടപ്പെടും. ഗിരീഷേട്ടൻ പക്ഷേ, ഉള്ളിൽ സന്തോഷിക്കുകയാവും. ഒരു എഴുത്തുകാരൻ എന്ന നിലയിൽ താൻ വിജയിച്ചല്ലോ എന്നോർത്ത്. എങ്കിലും ഒരു ഇരട്ടമുണ്ട് രണ്ടായി കീറി ഉടുത്തായിരുന്നു പഠിക്കാൻ പോയിരുന്നത് എന്നൊക്കെ പറയുമ്പോൾ കണ്ണ് അറിയാതെ നനയുമായിരുന്നു.

അച്ഛനെ കാണാനാണു വരുന്നതെങ്കിലും ഗിരീഷേട്ടന്റെ ഒളികണ്ണ് ഞാൻ പലപ്പോഴും കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷേ ഞാനതു കാര്യമാക്കിയിട്ടില്ല. ഇനിയെങ്ങാനും എനിക്കു തോന്നുന്നതാണെങ്കിലോ എന്നാണു കരുതിയിരുന്നത്.

ADVERTISEMENT

മാർച്ച് 11, 1988

ഈ ദിവസത്തിനു ഞങ്ങളുെട ജീവിതത്തിൽ വലിയൊരു സ്ഥാനമുണ്ട്. ചേളന്നൂർ എസ്എൻ കോളജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്തു തന്നെ എനിക്ക് കല്യാണാലോചനകൾ വരുന്നുണ്ടായിരുന്നു. അങ്ങനെ ഒന്നുരണ്ട് ആലോചനകൾ വന്നുപോയി. ഇതിനിടയിൽ ഒരു ദിവസം ഗിരീഷേട്ടൻ അച്ഛനെ കാണാൻ വന്നു.

ADVERTISEMENT

അച്ഛനുമായി സംസാരിച്ച് ഇറങ്ങാൻ നേരം ആരും കാണാതെ എന്റെ കയ്യിൽ ഒരു കത്തും ഫോട്ടോയും വച്ചു തന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവമായിരുന്നു അത്.  എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ നിന്നു വിറച്ചു. ഗിരീഷേട്ടൻ പറഞ്ഞു. ‘ഇതിൽ ഒരു കത്തും എന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയും ഉണ്ട്. വീട്ടിൽ നിന്നു വേറെ കല്യാണത്തിനു നിർബന്ധിക്കുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് എന്റെ ഫോട്ടോ എടുത്തു നോക്കണം.’ ഞാൻ നേരെ ബാത്ത്റൂമിലേക്ക് ഓടി. കത്ത് ഒരു പ്രാവശ്യം വായിച്ചു. ‘വേറെ ആരുടെ കൂടെയും പോകരുത്, എനിക്ക് ഇഷ്ടമുണ്ട്.’ എന്ന് ഒറ്റവരിേയ അതിൽ ഉണ്ടായിരുന്നുള്ളു. പിന്നെ ഗിരീഷേട്ടന്റെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും അതിൽ 11/03/1988 എന്നെഴുതി ഒപ്പിട്ടിരുന്നു.

ആ കത്ത് ഞാൻ എങ്ങനെ നശിപ്പിച്ചു എന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ. വേറെ ആരെങ്കിലും കണ്ടാലോ എന്ന പേടിയായിരുന്നു. പക്ഷേ, ആ ഫോട്ടോ എനിക്ക് അങ്ങനെ കീറിയെറിയാൻ തോന്നിയില്ല. ‍ഞാനതു ഭദ്രമായി ഒളിപ്പിച്ചു വച്ചു. ആ ഫോട്ടോ ഇന്നും എന്റെ കൈവശമുണ്ട്. 38 വർഷമായി ഞാനതു നിധി പോലെ സൂക്ഷിക്കുന്നു.

gireesh-puthenchery-memories-wife-beena-puthenchery

ഗിരീഷിന്റെ പ്രതികാരം

കുട്ടിക്കാലത്ത് ചെരിപ്പ് വാങ്ങിയിടാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ലെന്നു  ഗിരീഷേട്ടൻ പറയുമായിരുന്നു. അതുകൊണ്ടു ചെരിപ്പിനോടൊന്നും വലിയ താത്പര്യം മുതിർന്നപ്പോഴും ഉണ്ടായില്ല. എന്നാൽ ഒരുകാലത്ത് ഗിരീഷേട്ടൻ ചെരിപ്പ് സ്വയം ഉപേക്ഷിച്ചു. അതൊരു പ്രതിജ്ഞയുടെ ഭാഗമായിരുന്നത്രേ! അത് എന്നെയും അദ്ഭുതപ്പെടുത്തി.

‘ഞാൻ എഴുതിയ വരികൾ യേശുദാസ് പാടാതെ ഞാനിനി ചെരിപ്പ് ഉപയോഗിക്കില്ല’ അതായിരുന്നു  ഗിരീഷേട്ടന്റെ ഉഗ്രപ്രതിജ്ഞ. ഗിരീഷേട്ടൻ ചെരിപ്പ് ഉപേക്ഷിച്ചു എന്നുമാത്രമല്ല ദാസേട്ടനെക്കൊണ്ട് എങ്ങനെയെങ്കിലും നാലുവരി പാടിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു.

എന്തായാലും ജീവിതകാലം മുഴുവൻ ചെരിപ്പിടാതെ നടക്കേണ്ട സാഹചര്യം ഗിരിഷേട്ടന് ഉണ്ടായില്ല. എങ്ങനെ ദാസേട്ടനെക്കൊണ്ടു തന്റെ വരികൾ പാടിപ്പിച്ചു എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും സിനിമയിലൊക്കെ വരുന്നതിനും വർഷങ്ങൾക്കു മുൻപ്  ഗിരീഷേട്ടൻ താൻ എഴുതിയ വരികൾ ദാസേട്ടനെക്കൊണ്ടും സുജാതചേച്ചിയെക്കൊണ്ടും പാടിച്ചു. തരംഗിണി കസറ്റ്സ് അന്നു പുറത്തിറക്കിയ സ്വീറ്റ് മെലഡീസ് എന്ന ആൽബം. അന്നു കസറ്റ് ആണല്ലോ? ആ കസറ്റുമായി അച്ഛനെ കാണാൻ വന്നതും ഞാൻ എഴുതിയ പാട്ടുകളാണ് ഒന്നു കേൾക്കണം എന്ന് എന്നോടു പറഞ്ഞതും ഓർമയുണ്ട്.

സിനിമയിൽ വരുന്നതിനൊക്കെ മുൻപു ഗിരീഷേട്ടൻ ഏതോ ഇൻഷുറൻസ് കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്നു എന്നാണ് അറിവ്. വണ്ടികളുടെ ടാക്സ് അടയ്ക്കാനോ മറ്റോ ഇടയ്ക്കിടയ്ക്ക് തിരുവനന്തപുരത്തു പോകും. ആ യാത്രയുടെ ലക്ഷ്യം സിനിമാക്കാരെ പരിചയപ്പെടുക, സിനിമയിൽ പാട്ടെഴുതുക എന്നൊക്കെയായിരുന്നു. ആ യാത്രയിലായിരിക്കണം തിരുവനന്തപുരത്തു തരംഗിണിയിൽ പോയി പാട്ടു എഴുതിക്കൊടുത്തതും സ്വീറ്റ് മെലഡീസ് എന്ന പേരിൽ ആ പാട്ടുകൾ ദാസേട്ടൻ പാടിയതും.

ഒരു പാട്ട് നിലയ്ക്കുന്നു

അങ്ങനെയിരിക്കെയാണു ‍ഞങ്ങളുടെ ജീവിതം തന്നെ പിടിച്ചുലച്ച ആ സംഭവം നടക്കുന്നത്. ഞങ്ങളുടെ അച്ഛന്റെ മരണം. ഒരു നവംബർ മാസം മുപ്പതാം തീയതി.  ഞങ്ങളാകെ ത ളർന്നു.  അഞ്ചു മക്കളിൽ മൂത്ത ചേച്ചി കലയുടെ മാത്രമേ വിവാഹം കഴിഞ്ഞിരുന്നുള്ളു. എനിക്കു പിന്നെയും ഒരു അനുജത്തിയും രണ്ടു സഹോദരന്മാരും കൂടെയുണ്ടായിരുന്നു. അവരൊക്കെ പഠിക്കുകയായിരുന്നു.

അച്ഛന്റെ മരണത്തോടെ അമ്മ കൂടുതൽ സങ്കടത്തിലായി. പെൺമക്കളുടെ വിവാഹം തന്നെയായിരുന്നു അതിനുള്ള പ്രധാനകാരണം. അതുകൊണ്ടു  വിവാഹാലോചന ബന്ധുക്കൾ ഉഷാറാക്കി. അങ്ങനെ അച്ഛൻ മരിച്ച് ആറു മാസത്തിനുള്ളിൽ അതായത് മേയ് 18 –ാം തീയതി  എന്റെയും സഹോദരി ഷേർളിയുടെയും വിവാഹം ഒരേ മണ്ഡപത്തിൽ വച്ചു നടന്നു.

പെരിന്തൽമണ്ണയിലേക്കാണ് ഷേർളിയെ വിവാഹം കഴിച്ചുകൊണ്ടുപോയത്. അത് ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നു. ഗിരീഷേട്ടൻ എന്നെ ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ടെന്ന് ഞാൻ വീട്ടിൽ പറഞ്ഞു. ഗിരീഷേട്ടനെ കല്യാണം കഴിക്കുന്നതിൽ എനിക്കുള്ള സന്തോഷം ഞാൻ കുഞ്ഞുനാളിലേ പോകാറുള്ള വീട്ടിലേക്കാണല്ലോ കൊണ്ടു പോകുന്നത് എന്നായിരുന്നു. അതോർത്തപ്പോൾ എനിക്കു നവവധുവിന്റെ ടെൻഷനൊന്നും തോന്നിയില്ല.

ഗിരീഷേട്ടന്റെ വീട്ടിൽ നിന്നു വളരെ കുറച്ചുപേരേ വിവാഹത്തിനു വന്നുള്ളു. ഒരു ഓമ്നി വാനിൽ മൂന്നാലു സുഹൃത്തുക്കളോടൊപ്പമാണു ഗിരീഷേട്ടൻ വന്നത്. ഒരു കല്യാണവീടിന്റെ സന്തോഷമൊന്നും ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. അച്ഛന്റെ ഓർമയിൽ വിതുമ്പിയാണു ഞങ്ങൾ രണ്ടു പെൺകുട്ടികളും ഭർത്തൃഗൃഹത്തിലേക്കു പോയത്.

പുത്ത‍ഞ്ചേരിയിെല നവവധു

ഓല കൊണ്ടു മറച്ച ചെറിയൊരു വീട്ടിലായിരുന്നു അന്നു ഗിരീഷേട്ടനും കുടുംബവും താമസിച്ചിരുന്നത്. എന്നെ വിവാഹം കഴിച്ചുകൊണ്ടു ചെന്നത് ആ വീട്ടിലായിരുന്നു. സാമ്പത്തികമായി ദാരിദ്ര്യാവസ്ഥയിലായിരുന്നെങ്കിലും ആ വീട്ടിലുള്ളവരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരും സംസ്കാരമുള്ളവരും കലാകാരന്മാരുമായിരുന്നു. ഗിരീഷേട്ടന്റെ അച്ഛൻ പുളിക്കൂൽ കൃഷ്ണൻ പണിക്കർ ജ്യോതിഷപണ്ഡിതനും വൈദ്യനുമായിരുന്നു. അമ്മ മീനാക്ഷിയമ്മ സംഗീതം ശാസ്ത്രീയമായി പഠിച്ച വിദൂഷിയായിരുന്നു. ചേച്ചി ജലജ നല്ല ഗായികയുമായിരുന്നു.

ഗിരീഷേട്ടന്റെ അച്ഛൻ മരിക്കുന്നതു നാൽപത്തിയെട്ടാം വയസ്സിലാണ്. ഗിരീഷേട്ടൻ മരിക്കുന്നതും അതേ പ്രായത്തിൽ തന്നെ. അച്ഛൻ മരിച്ചതോടെയാണു ഗിരീഷേട്ടന്റെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടാൻ തുടങ്ങിയത്. എങ്കിലും അവർ അതൊന്നും പുറത്തുപറഞ്ഞില്ല. അത്രയ്ക്കും അഭിമാനികളായിരുന്നു അവർ.

മാത്രമല്ല ചെറിയ വീടായിരുന്നെങ്കിലും ഏകദേശം രണ്ട് ഏക്കർ പറമ്പ് അവർക്ക് ഉണ്ടായിരുന്നു. അവിടെ നിന്നു കിട്ടുന്ന വിഭവങ്ങളൊക്കെയായിരുന്നു അടുക്കളയിൽ െവന്തിരുന്നത്. ഗിരീഷേട്ടന്റെ ചേട്ടൻ മോഹനൻ പുത്തഞ്ചേരി.   ചേട്ടനു പിഡബ്ല്യുഡിയിൽ ജോലിയുണ്ടായിരുന്നു. പിന്നെ കല്യാണം കഴിഞ്ഞു വേറെ വീടെടുത്തു താമസിക്കാനല്ല മോഹനൻ ചേട്ടനും ചേട്ടത്തിയമ്മയും ശ്രമിച്ചത്. കുടുംബത്തെ ചേർത്തു നിർത്തിയാണ് ചേട്ടനും ചേച്ചിയും കൊണ്ടുപോയത്. അതുകൊണ്ടൊക്കെയാണു പിടിച്ചുനിന്നത്. കുഞ്ഞായിരുന്നപ്പോൾ എന്നെ ചേളന്നൂരിൽ നിന്നും എടുത്ത് പുത്തഞ്ചേരിയിൽ കൊണ്ടുവന്നിരുന്നത് മോഹനൻ ചേട്ടനായിരുന്നു. അതൊക്കെ എനിക്ക് ഓർമയുണ്ട് ഇപ്പോഴും.

ജോലിയും കൂലിയും ഒന്നുമില്ലാത്ത ഈ മനുഷ്യനെ ക ല്യാണം കഴിക്കാൻ ഈ പെൺകുട്ടിക്ക് എന്താ സൂക്കേട്... എന്തുകണ്ടിട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്? അങ്ങനെ പലരും പലതും അന്നു പറഞ്ഞു. ഞാനതൊന്നും ചെവി കൊടുത്തില്ല. ഇന്ന് എവിടെപ്പോയാലും എനിക്കൊരു മേൽവിലാസമുണ്ട്. അതു പറയുന്നതിൽ അഭിമാനവുമുണ്ട്.

കല്യാണത്തിനു വേണ്ടി ഡ്രസ് എടുത്ത കാര്യമൊക്കെ ഗിരീഷേട്ടൻ എന്നോടു പറഞ്ഞിട്ടുണ്ട്.  എവിടെ നിന്നോ കുറച്ചു പൈസ സംഘടിപ്പിച്ച് എന്റെ ഫോട്ടോയും കൊണ്ട് സുഹൃത്തും പ്രശസ്തഗായകനുമായ കോഴിക്കോട് സതീഷ് ബാബു ചേട്ടന്റെ വീട്ടിൽ െചന്നു. പൈസയും ഫോട്ടോയും സതീഷേട്ടന്റെ ഭാര്യ ലത ചേച്ചിയെ ഏൽപ്പിച്ചു. എന്നിട്ടു പറഞ്ഞു; ‘ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ്. ഈ പൈസയ്ക്ക് ഇവൾക്കുവേണ്ട ഡ്രസും മറ്റു സാധനങ്ങളും വാങ്ങിക്കൊടുക്കണം. അങ്ങനെ ലതേച്ചിയാണ് എന്റെ കല്യാണസാരി  വാങ്ങിയത്.  

ഗിരീഷേട്ടന്റെ വീട്ടിൽ കല്യാണത്തിന്റേതായ ഒരുക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കല്യാണത്തിന്റെ പിറ്റേന്ന് പുത്തഞ്ചേരി ഗാന്ധിഗൃഹത്തിൽ വച്ച് ചെറിയൊരു വിരുന്നു സത്ക്കാരം നടത്തി. അത്ര മാത്രം.

തുടരും...

Gireesh Puthenchery: Beena Puthenchery Shares Her Memories:

Gireesh Puthenchery's songs remain timeless even 16 years after his passing, as recounted through the memories of his wife, Beena Puthenchery. Their journey together, from childhood acquaintances to a profound love that defied societal expectations, is a testament to their enduring bond.

ADVERTISEMENT