ADVERTISEMENT

വിനീത് ശ്രീനിവാസന്റെ ‘സ്കൂളില്‍’ നിന്ന് ഫസ്റ്റ് ക്ലാസും വാങ്ങി സിനിമയുടെ ഗ്രൗണ്ടിലേക്ക് അജു വർഗീസ് ഇറങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. ക്ലാസ്സിലെ എല്ലാ ‘അലമ്പിനും’ കൂട്ടു പോകുന്ന എന്നാൽ, നന്നായി പഠിക്കുന്ന കുട്ടികളെ പോലെയാണ് അജു സിനിമയുടെ കളിക്കളത്തിൽ‌ നിന്നത്.

ഒരുപോലുള്ള കഥാപാത്രങ്ങൾക്കു ‘തലവച്ചു’ കൊടുത്ത തുടക്കകാലം. മുഖം പരിചിതമായി കഴിഞ്ഞപ്പോൾ ഒന്നു ചുവടുമാറി. ഒരൊറ്റ സീനിലേയുള്ളൂ എങ്കിലും കയ്യൊപ്പിടുന്ന വേഷം  മതിയെന്നായി. ഇതിനിടയിൽ നയൻതാര എന്ന നക്ഷത്രത്തെ കൊണ്ടു വന്നു മലയാളത്തിൽ അഭിനയിപ്പിച്ചു നിർമാതാവായി. കൈ പൊള്ളാതെ മൂന്നു സിനിമകൾ നിർമിച്ചു. സിനിമാവിതരണം നടത്തി. ഇടയ്ക്കൊന്നു സംവിധാനസഹായിയായി.

ADVERTISEMENT

പാട്ടു കേൾക്കാൻ ഇഷ്‍ടമാണെങ്കിലും മൂളിപ്പാട്ടു പോലും പാടൻ ആത്മവിശ്വാസമില്ലാത്തയാൾ കഴിഞ്ഞ വർഷത്തെ ഹിറ്റ് പാട്ടുകളിലൊന്നിനു സ്വരം കൊടുത്തു. കേരള ക്രൈംഫയൽസ് പോലുള്ള സീരിസുകൾ. അതും കടന്ന് പ്രഭുദേവയ്ക്കും സൂര്യയ്ക്കുമൊപ്പം തമിഴിലേക്ക്...

നാലാം ക്ലാസ്സിലെ നാടകത്തിൽ പിൻനിരയിൽ കുന്തവുമായി നിന്ന ഭടന്റെ വേഷം അഭിനയിച്ചു എന്ന മുൻപരിചയം മാത്രമുള്ള ചെറുപ്പക്കാരന്റെ സിനിമാ യാത്രയാണിത്. മലർവാടിയിൽ തുടങ്ങി സിനിമയുടെ വസന്തത്തിലേക്ക് എത്തിയ ആത്മവിശ്വാസത്തിന്റെ യാത്ര. അതിലെ അഞ്ചു മുഹൂർത്തങ്ങൾ അജു നിവർത്തി വച്ചു.

ADVERTISEMENT

ഒറ്റപ്പേര്– മലർവാടി

‘‘ഒന്നര പതിറ്റാണ്ടിനെ ഒറ്റ പേരിട്ടു വിളിക്കാം – മലർവാടി. വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ, ദിലീപേട്ടൻ എന്ന നിർമാതാവ്. ക്യാമറാമാൻ പി.സുകുമാറും സംഗീതസംവിധായകൻ ഷാൻ റഹ്മാനും മേക്കപ്മാൻ ശങ്കരേട്ടനും കോസ്റ്റ്യൂം ഡിസൈനർ സമീറയും... ഒപ്പമുള്ളത് ജഗതി സർ, നെടുമുടി വേണു സർ, ജ നാർദനൻ സർ, സുരാജേട്ടൻ, സലിംകുമാറേട്ടൻ, കോട്ടയം നസീറിക്ക മുതൽ എണ്ണം പറഞ്ഞവർ. സിനിമ മോഹിച്ചു കൊണ്ടേയിരിക്കുന്നയാൾക്ക് ഇതിനപ്പുറം ഭാഗ്യമുണ്ടോ?

ADVERTISEMENT

ഒരു ചിത്രം ഇന്നും ഒാർമയുണ്ട്. മലർവാടി സിനിമയുടെ റിഹേഴ്സൽ ക്യാംപിലെ ആ ഫോട്ടോ ഞാനിന്നും സൂക്ഷിക്കുന്നു. ഒൗട്ട് ഒാഫ് ഫോക്കസിലുള്ള അഞ്ച് പുതുമുഖ നടന്മാർ. അവർക്കു മുന്നിൽ‌ വിനീത് ശ്രീനിവാസൻ. ഒരുപാട് അർഥമുള്ള ഫോട്ടോ. പ്രേക്ഷകർക്കു വിനീതിനോടുള്ള സ്നേഹം ഞങ്ങളിലേക്കു കൂടി വീതിച്ചു കിട്ടി. വിനീത് ലോഞ്ച് ചെയ്തതിന്റെ ഭാഗ്യം ഇന്നും അനുഭവിക്കുന്നുണ്ട്.

ആദ്യ ദിവസം. ഷൊർണ്ണൂർ പാഞ്ഞാളിലെ ലൊക്കേഷനിലെത്തി. എന്താണു ചെയ്യേണ്ടതെന്നു വലിയ ധാരണയില്ല. പ്രഭാത ഭക്ഷണം എടുത്തു വയ്ക്കുന്ന‌തു കണ്ടു. പുട്ട്, ഉപ്പുമാവ്, ദോശ ഇതിന്റെയൊക്കെ കറികളും ഉണ്ട്.  ‘ഇതിൽ ഏതെങ്കിലും ഒരെണ്ണം മാത്രമേ എടുക്കാൻ പറ്റുകയുള്ളോ? ഒരു ദോശ കഴിച്ച ശേഷം ഒരു കഷണം പുട്ട് പോസിബിള്‍ ആണോ?’ ഇതായിരുന്നു ആദ്യ സംശയം. അല്ലാതെ എവിടെ നിൽക്കണം, ഡയലോഗ് പറയണം എന്നായിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ജഗതി സാർ വന്നു. അദ്ദേഹം നേരെ മേക്കപ്പ് ഇടാൻ പോയി. പിന്നെയാണു ഭക്ഷണം കഴിക്കാൻ വന്നത്. അഭിനയത്തെ അത്ര ഗൗരവത്തോടെയാണ് അദ്ദേഹം കാണുന്നതെന്നു മനസ്സിലായി. പിന്നെ, വേണു സാർ വന്നു, ജനാർദനൻ സാർ വന്നു... അവരോടൊക്കെ സംസാരിച്ചു തുടങ്ങി, അനുഭവങ്ങൾ കേട്ടു. അതെല്ലാം നടനെന്ന രീതിയിൽ വെളിച്ചം പകർന്നു. പോകുന്ന ഒാരോ ലൊക്കേഷനുകളിലും ഗുരുക്കന്മാരായ ഒരുപാടു പേരുണ്ടായിരുന്നു. അവരുടെയൊക്കെ അനുഗ്രഹം കിട്ടിയെന്നു വിശ്വസിക്കുന്നു. അതല്ലാതെ എന്നെ പോലൊരാൾക്കു സിനിമയിൽ ഇത്രയും കാലം നിൽക്കാൻ പറ്റില്ല.  

ഇപ്പോഴും ആലോചിക്കാറുണ്ട്. സിനിമയിൽ എത്തിയില്ലെങ്കിൽ എന്താേയനെ? അച്ഛനും അമ്മയും എൻജിനീയർമാരായിരുന്നു. ഞാനും ആ വഴിയിലൂടെ നടക്കണം എന്നവർ ആഗ്രഹിച്ചു. പഠിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി എനിക്കു പറ്റിയ പണിയല്ല. പക്ഷേ, അവരെ അനുസരിച്ചതു കൊണ്ടാണ് എൻജിനീയറിങ്ങിനു ചേർന്നതും അവിടെ വച്ചു വിനീതിനെ കണ്ടതും സിനിമയിലേക്ക് എത്തിയതും.  

എൻജിനീയറിങ് പാസായെന്നു മാത്രം പറയാം. പഠിച്ചിട്ടില്ലല്ലോ. ആ വഴി പോകാനുള്ള ആത്മവിശ്വാസമില്ലായിരുന്നു. കോഴ്സ് കഴിഞ്ഞു സതേൺ ലാൻഡിലും എച്ച്എസ്ബിസിയിലും ജോലി ചെയ്തു. ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ ജോലി പോയി.

നാട്ടിലെത്തി എംബിഎയുടെ പ്രവേശന പരീക്ഷാ കോച്ചിങ്ങിനു ചേർന്നു. ഞാൻ മീശയും താടിയുമൊക്കെ വന്ന വലിയൊരാൾ. ഒപ്പമുള്ളതു പ്ലസ്ടു കഴിഞ്ഞ പിള്ളേരും. മടുത്തു തുടങ്ങി. അപ്പോഴാണു മലർവാടിയുടെ ഒാഡിഷനു വിളിച്ചത്. അതു കിട്ടിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും എച്ച്‌ആർ ജോലി ചെയ്യുമായിരിക്കും. എംബിഎ ഇല്ലാത്തതു കൊണ്ടു മാസശമ്പളം ഏറിയാൽ 20,000 രൂപ‌. അവിടെ നിന്ന് എന്നെ ടാക്സ് പേയറാക്കിയത് വിനീത് ആണ്. മേക്കപ് ആർ‌ട്ടിസ്റ്റ് മുതല്‍ സൗണ്ട് എൻജിനീയർമാര്‍ വരെയുള്ളവരുടെ അനുഗ്രഹമാണ്. ആ കടപ്പാട് എങ്ങനെ മറക്കാനാണ്?

പ്രൊഡ്യൂസർ, ആക്‌ഷൻ, ഡ്രാമ

പ്രൊഫൈൽ അപ്ഡേഷനു വേണ്ടിയാണു ലവ് ആക്‌ഷൻ ഡ്രാമയുടെ നിർമാണത്തിൽ പങ്കാളിയായത്. ബിസിനസ് ചെയ്യുക എന്നതു മനസ്സിലുണ്ടായിരുന്നില്ല. ഞാനും ധ്യാനും നല്ല ബിസിനസുകാരൊന്നുമല്ല. 100 മുടക്കേണ്ടിടത്തു 150 ചെലവാക്കിയ ആൾക്കാരാണു ഞങ്ങൾ. വിശാഖ് (നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം) ഒപ്പമുള്ളതുകൊണ്ടാണ് ആ സിനിമ പുറത്തിറങ്ങിയത്.

ധ്യാനിന്റെ സ്മാർട്ട്നെസാണു നയൻതാരയെ ആ സിനിമയിലേക്ക് എത്തിച്ചത്. ആദ്യമായി നിർമിക്കുന്ന സിനിമയിൽ നയൻതാര നായികയാകുന്നു. അതായിരുന്നു പ്രധാന ആകർഷണം. ഒപ്പം ഏറ്റവും വലിയ റിസ്കും. നൂറു ശതമാനം പ്രഫഷനലും നൂറു ശതമാനം സെൻസിറ്റീവുമാണു നയൻതാര. കുറ്റം പറയാൻ പറ്റില്ല. അത്രയും കഷ്ടപ്പെട്ടാണു സൂപ്പർ സ്റ്റാർ പദവിയിലേക്ക് അവർ എത്തിയത്. ആ ബഹുമാനം കൊടുത്തുകൊണ്ടാണു ഞാൻ നിന്നത്.   

ഒരു ദിവസം ഞാനും നിവിനും നയൻതാര മാഡവും കൂടി കോംബിനേഷൻ സീൻ ചെയ്യുമ്പോൾ കൂടുതൽ സംസാരിക്കാൻ സാധിച്ചു. അവരുടെ പ്രൊഫൈലിൽ നിന്നുകൊണ്ട് ‘ഒരു അജു വർഗീസിനോടു’ വിശേഷങ്ങൾ പങ്കുവയ്ക്കേണ്ട കാര്യം ഇല്ല. പക്ഷേ, അന്നു കുറേ സംസാരിച്ചു. ലവ് ആക്‌ഷൻ ഡ്രാമ 2 നെക്കുറിച്ചു വരെ ചർച്ച ചെയ്തു.

aju-interview

അപ്പോൾ ധ്യാന്‍ സെറ്റിലില്ല. ആ നിമിഷം ഞാനവനെ വിഡിയോകോൾ ചെയ്തു. ഫോൺ എടുത്തില്ല. അതൊരു മൊമന്റ് ആയിരുന്നു. ഫോൺ എടുത്തിരുന്നെങ്കിൽ കഥപോലും കേൾക്കാതെ ആ പ്രൊജക്ട് ഒാൺ ആയേനെ.  ആ സിനിമയിലൂടെ റെക്കോർഡ് സാറ്റലൈറ്റ് മൂല്യമുള്ള നായകനായി നിവിൻ. എന്റെ സിനിമയിലൂടെ കൂട്ടുകാരൻ നേട്ടമുണ്ടാക്കിയതു വലിയ സന്തോഷമല്ലേ. പിന്നീട് സാജ ൻ ബേക്കറിയും പ്രകാശൻ പറക്കട്ടെയും പ്രൊഡ്യൂസ് ചെയ്തു. ഹെലൻ ഉൾപ്പെടെ സിനിമകൾ വിതരണം ചെയ്തു.  

ആവർത്തനങ്ങൾ കൊണ്ടു പ്രേക്ഷകർക്ക് എന്നെ മടുക്കുമോ എന്ന പേടി കോവിഡിനു മുൻപേ തോന്നിത്തുടങ്ങി.  കൗമാരം കഴിഞ്ഞ തിളപ്പിലാണു  സിനിമയിലേക്കും പ്രശസ്തിയിലേക്കും എത്തുന്നത്. കൈ നിറയെ സിനിമക ൾ. 2013 ലൊക്കെ എല്ലാ ദിവസവും അഭിനയിച്ചു. ഒരേ ഛായയുള്ള ഒരുപാടു കഥാപാത്രങ്ങൾ. പ്രേക്ഷകർ പ്രതികരിച്ചു തുടങ്ങി. അവരാണ് എന്നും എന്നെ തിരുത്തിയിട്ടുള്ളത്.

പ്രതീക്ഷിച്ചതു സിനിമയിൽ നിന്നോ അഭിനേതാക്കളി ൽ നിന്നോ കിട്ടാതെ വരുമ്പോൾ പ്രേക്ഷകർക്ക് സൗന്ദര്യപ്പിണക്കമുണ്ടാകും. ശത്രുതയല്ല. ചെറിയൊരു പിണക്കം.  അതു നമ്മൾ മാറിയാൽ തീരാവുന്നതേയുള്ളൂ. അങ്ങനെ ചൂണ്ടിക്കാട്ടാൻ ആളുണ്ടായാലേ  മുന്നോട്ടു പോകാനാവൂ.

വീട്ടിൽ ക്രിട്ടിക്സ്കളുടെ സംഘം ഉണ്ട്. മക്കൾ ഇവാനും ജുവാനയും അഞ്ചാം ക്ലാസ്സിലായി. ജെയ്ക്കും ലൂക്കും മൂന്നിലും. ഭാര്യ അഗസ്റ്റീന കൃത്യമായി വിമർശിക്കും. മക്കൾ അത്ര ആയിട്ടില്ലല്ലോ. സിനിമ കണ്ടിട്ട് വരുമ്പോൾ വെരിഗുഡ്, ഗുഡ്, ആവറേജ്, ബാഡ് നാല് ഒാപ്ഷനിൽ‌ ഒന്നു പറയാൻ ആവശ്യപ്പെടും. മിക്സഡ് റിവ്യൂസാണ് കിട്ടാറുള്ളത്.

മോഹം കൊണ്ടു ഗായകനായി

‘തരംഗിണി’യുടെ പാട്ടുകൾ കേട്ടു വളർന്ന കുട്ടിക്കാലമായിരുന്നു. പാടാൻ നല്ല ആഗ്രഹമുണ്ട്. പക്ഷേ, താളബോധമില്ല. തട്ടത്തിൻ മറയത്തില്‍ അഭിനയിക്കുമ്പോൾ പാടാൻ ചാൻസ് ചോദിച്ചപ്പോൾ ഷാന്‍ റഹ്മാൻ ഒാടിച്ചുവിട്ടു. ആ മോഹവുമായി നടക്കുമ്പോൾ ബിജിബാൽ സർ ഒരു സീക്വൻസ് പാടിച്ചു, കെ എൽ പത്ത് എന്ന സിനിമയിൽ. എനിക്കൊപ്പം നീരജ് മാധവും ഉണ്ടായിരുന്നു. പിന്നെ, ഗോപിച്ചേട്ടൻ (ഗോപി സുന്ദർ) അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു പാടിച്ചു. പാടി എന്നല്ല ഒാരോ വരിയും പറഞ്ഞു, അതാണ് ശരി.  

ഗുരുവായൂർ അമ്പലനടയിലേക്ക് സംവിധായകൻ വിപിൻദാസ് വിളിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്– ‘‘മേൽപ്പത്തൂർ ഒാഡിറ്റോറിയത്തിൽ ഇരുന്നു ഭാഗവതർ പാടുന്നു.’’ ‘പ്രമദവനം’ പോലെ വല്ല പാട്ടുമായിരിക്കും. കൂട്ടിയാൽ കൂടില്ലെന്നു പറഞ്ഞൊഴിഞ്ഞു.

വിനായക് ശശികുമാറിന്റെ വരികൾ വായിച്ചപ്പോൾ  ഒരുപാടിഷ്ടപ്പെട്ടു. ആക്‌ഷൻ സോങിന്റെ മട്ടിൽ പിടിക്കാം എ ന്നു ഞാനാണു പറഞ്ഞത്. ആ പാട്ട് കരിയറിൽ ഗുണം ചെയ്തു, അഞ്ചു വയസ്സുള്ള കുട്ടികൾ എന്റെ സിനിമകൾ അധികം കണ്ടിട്ടില്ല. അവരുടെ മനസ്സിലേക്കു മുഖം പതിയാൻ ‘കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധാ കാമുകാ’ എന്ന പാട്ട്  സഹായിച്ചു.

വിമർശനങ്ങളും ഉണ്ടായി. പാട്ടിൽ കംസനെ മാമൻ എ ന്നു വിളിച്ചത് പ്രശ്നമാക്കിയവരുണ്ട്. പിതാവിനെ  അച്ഛാ എന്നു വിളിക്കും പോലെ മാതാവിനെ അമ്മേ എന്നു വിളിക്കും പോലെ അമ്മാവനെ മാമാ എന്നു വിളിച്ചു. എല്ലാം ഒേര അർഥമായാണ് എനിക്കു തോന്നിയിട്ടുള്ളത്.  

പൊലീസ് സ്റ്റോറീസ്   

ഈ യാത്രയിൽ ഉചിതമായ സമയത്ത് ഉചിതമായ ആളുടെയടുത്ത് എത്തപ്പെ‍ട്ടു. അത്തരം ആൾക്കാരെ ദൈവം മുന്നിൽ നിർത്തി തന്നു. എച്ച്ആർ ജോലി ചെയ്യുമ്പോൾ മ ഹേഷ് നായർ, സിനിമ മോഹിച്ചപ്പോൾ വിനീത്. ഒടിടിയിൽ അഹമ്മദ് കബീറും. കേരള ക്രൈം ഫയൽസ് സീരീസിന്റെ കഥ പറയാനെത്തിയപ്പോൾ ചോദിച്ചു, ‘പല ഭാഷകളിൽ സീരിസ് നിർമിക്കുന്ന ഹോട്ട് സ്റ്റാർ പോലൊരു കമ്പനി മലയാളത്തിൽ ആദ്യമായി സീരീസ് ചെയ്യുന്നു. പ്രധാന വേഷം അഭിനയിക്കാൻ ഞാൻ മതിയോ?’ സംവിധായകൻ അഹമ്മദ് കബീർ ചിരിച്ചു പറഞ്ഞു,‘എനിക്കു സംശയമില്ല.’  

പിന്നെ, പേരല്ലൂർ പ്രീമിയർ ലീഗിലെ സൈക്കോ ബാലചന്ദ്രനും ലവ് അണ്ടർ കൺസ്ട്രക്ഷനിലെ പത്മരാജനുമെല്ലാം തേടി വന്നു. ട്രാക്ക് മാറ്റിപ്പിടിക്കണം എന്നോർക്കുമ്പോഴൊക്കെയും ഇതുപോലൊരു തെളിച്ചം കരിയറിൽ വീഴാറുണ്ട്. ചിലതു ഞാനായി ചാടിപ്പിടിക്കാൻ നോക്കി ‘പണി’ കിട്ടിയിട്ടുമുണ്ട്. അതിലൊന്നായിരുന്നു സഹസംവിധാനം.

കഥ മെനഞ്ഞുണ്ടാക്കാൻ ഇഷ്ടമാണ്. ശ്രീനിവാസൻസാറും പത്മരാജൻ സാറുമൊക്കെയായിരുന്നു മനസ്സിൽ. അതത്ര എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ സംവിധാനം ചെയ്താലോ എന്നായി. ആ മോഹവുമായി വിനീതിന്റെ മടയിലെത്തി.  ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയിൽ സഹ സംവിധായകനായി. ആദ്യമേ വിനീത്ചോദിച്ചു, ‘നിനക്ക് പറ്റുമോ?’ എനിക്കേ പറ്റൂ എന്ന മട്ടിൽ തലയാട്ടി.

ദുബായ്‍യിൽ ഷൂട്ട്. ബിഗ് ബജറ്റ് സിനിമയിൽ സാധാരണ നൂറ്റി നാൽപതോളം പേരൊക്കെ കാണും. ഇതു ബിഗ് ബജറ്റാണെങ്കിലും 35 പേർ മാത്രം. ഒരാൾ ചുരുങ്ങിയതു രണ്ടാളുടെ ജോലി ചെയ്യണം. രണ്ടാം ദിവസം മനസ്സിലായി, സംഭവം കയ്യിൽ നിന്നു പോയി. ക്രൗഡ്മാനേജ്മെന്റ് ഉൾപ്പടെ ഒരുപാടു ജോലികൾ. വിനീതിന്റെ ചീത്തയും കേട്ടു.  

സഹസംവിധായകനാകുമെന്ന അഭിമുഖം കൊടുത്തിട്ടാണു വിമാനം കയറിയത്. തിരിച്ചു പോകാൻ നാണക്കേട്. എങ്ങനെയോ തീർത്തു. പിന്നെ, ഹൃദയത്തിന്റെ സമയത്തു വിനീത് ചോദിച്ചു, സഹസംവിധായകൻ ആവുന്നോ? ഞാൻ ജീവനും കൊണ്ടു രക്ഷപ്പെട്ടു.

അന്നു നിവിൻ പറഞ്ഞു

2014 ഡിസംബർ. ‘ഒരു വടക്കൻ സെൽഫി’യുടെ ഷൂട്ടിങ് കോടമ്പാക്കത്തു നടക്കുന്നു. ഞാനും നിവിനും റോഡരികിലുള്ള കടയിൽ ചായ കുടിക്കുന്നു. തൊട്ടപ്പുറത്തു നിൽക്കുന്ന ആളെ കാണിച്ചു നിവിൻ പറഞ്ഞു, അതാണു റാം സർ. അദ്ദേഹത്തിന്റെ  സിനിമയിൽ അഭിനയിക്കാൻ സാധി ച്ചെങ്കിൽ...

ഒരു പതിറ്റാണ്ട്. നിവിന്റെ ആഗ്രഹം ദൈവം കേട്ടു, ഒപ്പം നിന്ന എന്റെയും. റാം സാറിന്റെ ‘പറന്തു പോ’ എന്ന  സിനിമയിൽ അഭിനയിച്ചു. പേരൻപ് ഉൾപ്പെടെ സിനിമകളുടെ സംവിധായകനാണ്. മൂന്നു നാഷനൽ അവാർഡ് കിട്ടിയ ആൾ. അദ്ദേഹത്തിന്റെ സിനിമയിൽ അഞ്ചു മിനിറ്റുള്ള വേഷം എത്രയോ വലുതാണ്. അതുപോലൊരു റോൾ 15 വർഷത്തിനുള്ളിൽ ഞാൻ ചെയ്തിട്ടില്ല. പ്രഭുദേവയും എ.ആർ.റഹ്മാൻ സാറും ഒരുമിച്ച മൂൺവാക്കിലും മൂക്കുത്തി അമ്മന്റെ സംവിധായകൻ ആർജെ ബാലാജിയുടെ സൂര്യ നായകനാകുന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്.

ഒരു വിഡിയോ കണ്ടു. ഞാൻ അഭിനയിച്ച സ്താനാർത്തി ശ്രീക്കുട്ടനിലേതു പോലെ ബാക്ക് ബഞ്ച് ഇല്ലാതെ വാളകം ആർവിവിഎച്ച് എസ്‌എസ് സ്കൂൾ മുറികൾ ക്രമീകരിച്ചിരിക്കുന്നു. എന്റെ സിനിമകളും പ്രേക്ഷകരെ സ്വാധീനിച്ചു തുടങ്ങിയെന്നതു വലിയ തിരിച്ചറിവാണ്.

ഒന്നരപ്പതിറ്റാണ്ട്. മാറ്റങ്ങളൊരുപാടുണ്ടായി. എത്ര നേരം എന്നല്ല ഒരു മിനിറ്റേ സിനിമയിൽ ഉള്ളൂ എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ കയ്യൊപ്പിടണം എന്ന തോന്നൽ വന്നു. അവരുടെ അഭിരുചിക്ക് അനുസരിച്ചു മാറാൻ പറ്റണം. ഒന്നുറപ്പാണ്. എന്റെ കഴിവുകൊണ്ടല്ല നിൽക്കാൻ പറ്റുന്നത്. ദൈവാധീനവും ഗുരുത്വവും ഉണ്ട്. ഇതു മക്കള്‍ തന്ന ഭാഗ്യമാണ്. ദൈവം കരുതി, നാലു മക്കളുടെ അച്ഛനല്ലേ, കുറച്ചു കാലം സിനിമയിൽ നിന്നോട്ടെ എന്ന്.

ഇങ്ങനെ ചിന്തിക്കുന്നതു 40 വയസ്സായതിന്റെ മെച്യുരിറ്റിയാകാം. ചിരിയുടെ മാറ്റങ്ങൾ. അല്ലേ

aju-family

(2025 ജൂലൈ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന ലേഖനം)

The Evolution of Aju Varghese's Career:

Aju Varghese's journey in cinema began with Vineeth Sreenivasan's 'Malarvadi Arts Club', marking over fifteen years in the industry. From supporting roles to producing and even singing, he has carved a unique path, showcasing versatility and a strong connection with his audience.

ADVERTISEMENT