ഉസ്ബെക്കിസ്ഥാനിൽ ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി സാവരിയ ബസന്ത് നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം. പെട്ടെന്ന് തോന്നിയിട്ട് ലാപ്ടോപ്പ് കൊണ്ട് അടിച്ച് കൊന്നതല്ലെന്നും സാവരിയയുടെ ശരീരം മുഴുവനും മുറിവും ചതവുകളുമേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധു ജനീഷ് പറയുന്നു.
‘‘കാല്‍ മുതൽ തല വരെ ചതച്ചെടുത്തിട്ടുണ്ട്. ഒരു ലാപ്‌ടോപ് കൊണ്ട്, ഒരു നിമിഷം കൊണ്ട് അടിച്ചുകൊന്നതൊന്നുമല്ല. വളരെ ക്രൂരമായി ചെയ്തിരിക്കുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞത്. സാവരിയയോട് മതം മാറാൻ പ്രതി സദറുൽ പലതവണ ആവശ്യപ്പെട്ടിരുന്നു എന്നാണ് സഹപാഠികൾ പറഞ്ഞത്. ഇത് അവർ കണ്ടിട്ടുണ്ട്. എന്നാൽ സാവരിയ അതിന് സമ്മതിച്ചിരുന്നില്ല. അവസാനനിമിഷം എന്താണുണ്ടായതെന്ന് ആർക്കും അറിയില്ലെന്നാണ് ആ കുട്ടികൾ പറഞ്ഞത്.’’– ജനീഷ് പറഞ്ഞു.
ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർഥികളായിരുന്നു സാവരിയയും പ്രതി സദറുൽ അനമും. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും ഹോസ്റ്റൽ മുറിയിൽ സംസാരിച്ചു നിൽക്കുമ്പോൾ സദറുൽ അനം പെട്ടെന്നു പ്രകോപിതനായി ലാപ്ടോപ് കൊണ്ടു സാവരിയയുടെ തലയ്ക്കടിച്ചെന്നാണു ലഭിച്ച വിവരം. രക്തത്തിൽ കുളിച്ചു ബോധരഹിതയായി വീണ സാവരിയയെ ഇയാൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.