മേപ്പാടി മണ്ണിടിച്ചിലില്‍ കണ്ണീരായി എൻജിനീയർ രാഹുൽ ശർമയുടെ വിയോഗം. രാഹുലും (27) ഭാര്യ കൽപ്പനയും (20) വിവാഹിതരായിട്ട് ഒരു വർഷം പൂര്‍ത്തിയാകുന്നതേയുള്ളൂ... അതിനിടെയാണ് രാഹുലിനെ കള്ളാടിയിലെ മണ്ണിടിച്ചിൽ കൊണ്ടുപോയത്. തുരങ്കപാതയുടെ കരാറെടുത്ത ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് ഉദ്യോഗസ്ഥനായിരുന്നു രാഹുൽ. ഇന്നലെയാണ് മണ്ണിനടിയിൽനിന്ന് മൃതദേഹം കിട്ടിയത് ഇതോടെ ‘അദ്ദേഹം തിരിച്ചുവന്നാൽ മാത്രം മതി..’ എന്ന കൽപനയുടെ അവസാന പ്രതീക്ഷയും ഇല്ലാതായി.
ചെമ്പ്രറോഡിലെ വാടക വീട്ടിലാണ് രാഹുലും കൽപനയും താമസിക്കുന്നത്. ഹിമാചൽ പ്രദേശിലെ മൺഡി സ്വദേശിയാണ് രാഹുൽ. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് പോയത്. തുരങ്കപാതയുടെ കരാറെടുത്ത ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് വിദേശത്തുനിന്ന് രാഹുലിന്റെ സഹോദരനും ഹിമാചലിൽ നിന്നു അച്ഛൻ രൂപ്ദേവ് ശർമയും അമ്മാവൻ രാംവീർ ശർമയും വയനാട്ടിലെത്തി. മൂവരും ചെമ്പ്രറോഡിലെ വാടകവീട്ടിലെത്തിയപ്പോഴാണ് കൽപന അപകടത്തെക്കുറിച്ച് അറിയുന്നത്. അപകടത്തിന്റെ തീവ്രത കൽപനയെ അറിയിച്ചിരുന്നില്ല.
ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ, ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി (സർവേയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപ്പറേറ്റർ) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇതോടെ മണ്ണിടിച്ചിലിൽ മരണസംഖ്യ ആറായി. മീനാക്ഷി പാലത്തിനോട് ചേർന്നുള്ള തകർന്ന പള്ളിയുടെ ഭാഗത്ത് നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്.
പാലത്തിന്റെ മറുവശത്ത് നിർമാണ കമ്പനിയുടെ താൽക്കാലിക ഓഫിസ് പ്രവർത്തിച്ചിരുന്ന ഭാഗത്തിന് താഴെ നിന്നും രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. പുഴയുടെ മറുകരയിൽ ഇരുമ്പ് ഭാഗങ്ങൾക്ക് അടിയിൽ നിന്നുമാണ് മൂന്നാമത്തെ മൃതദേഹം കണ്ടെടുത്തത്.
മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് അയയ്ക്കും. ബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈത് (സർവെയർ), ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണ (കൺസ്ട്രക്‌ഷൻ മാനേജർ) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.