ADVERTISEMENT

ഡോക്ടർ ബിരുദവും കയ്യിൽപിടിച്ച് ഐശ്വര്യ ലക്ഷ്മി പലവട്ടം ആലോചിച്ചു. ഒടുവിൽ ആ തീരുമാനമെടുത്തു. സിനിമ തന്നെ  ലക്ഷ്യം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എ ന്ന സിനിമയിൽ തുടങ്ങിയ കരിയർ ഇന്നു തെന്നിന്ത്യയാകെ വളർന്നു. പ്രിയതാരം ഐശ്വര്യലക്ഷ്മിയുടെ മനോവിചാരങ്ങൾക്കൊപ്പം.

സിനിമയില്‍ ഏഴു വർഷം. ഇതിനിടെ നിർമാതാവുമായി ?

ADVERTISEMENT

ഏഴുവർഷം കടന്നു പോയതറിഞ്ഞില്ല. ഗാർഗിയിലും കുമാരിയിലും പ്രൊഡക്‌ഷന്റെ  ഭാഗമായി. ആ കഥകൾ സമൂഹത്തിലേക്ക് എത്തണം എന്ന തോന്നലാണ് എന്നെ സഹ നിർമാതാവാക്കിയത്. ഗാർഗിയുടെ തുടക്കം മുതൽ ടീമിനൊപ്പമുണ്ട്. ആ സിനിമയിൽ ഒരു ട്യൂഷൻ ടീച്ചർ വിദ്യാർഥിയോടു മോശമായി പെരുമാറുന്ന രംഗമുണ്ട്. ഞാൻ നേരിട്ട ദുരനുഭവങ്ങളിലൊന്നാണത്. വേറെ  പ്രൊഡക്‌ഷൻ പരിപാടികളൊന്നും പ്ലാനിലില്ല. നല്ല കഥ വന്നാൽ ആ കുപ്പായം പൊടി തട്ടി എടുക്കാം.  

സോഷ്യൽ മീഡിയയിലെ ബഹളങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

ADVERTISEMENT

സോഷ്യൽ മീഡിയ യഥാർഥ ലോകമാണെന്നു കരുതുന്നില്ല. ഷേക്ഹാൻഡ് വിവാദം പോലും യാഥാർഥ്യം അറിയാതെ നടന്ന ബഹളമാണ്. വൈറലായ വിഡിയോയ്ക്ക് മുൻപു നാലു പ്രാവശ്യം ആ വ്യക്തി എനിക്ക് ഷേക്ക്ഹാൻഡ് തന്നു, ഞാനും കൊടുത്തു.

അവസാനം മറ്റെന്തോ ടെൻഷനിൽ നിൽക്കുമ്പോൾ അയാൾ വീണ്ടും ഷേക്ക്ഹാൻഡ് തരാൻ വന്നപ്പോൾ ഞാൻ കൊടുത്തില്ല. അതും  മനഃപൂർവം ചെയ്തതല്ല. അതിലും നിരവധിപേർ എന്നെ പിന്തുണച്ചു എന്നതിൽ സന്തോഷമുണ്ട്. കണ്ടന്റ് ക്രിയേറ്റേഴ്സിനോട് എനിക്കു ബഹുമാനമുണ്ട്. കാരണം ഓരോ ദിവസവും ഫോളോവേഴ്സിനെ തൃപ്തിപ്പെടുത്തുന്ന തരം കണ്ടന്റുകൾ നൽകുക അത്ര എളുപ്പമല്ല. തൊഴിൽമേഖല സിനിമ ആയതുകൊണ്ടുതന്നെ   സോഷ്യൽ മീഡിയയിൽ നിന്നു വിട്ടുനിൽക്കാൻ എനിക്ക് കഴിയില്ല. പക്ഷേ, അതെന്റെ സന്തോഷങ്ങളെ ബാധിക്കാതിരിക്കാൻ ബോധപൂർവം ഞാനൊരു മതിൽ കെട്ടിയിട്ടുണ്ട്. നല്ലതായാലും മോശമായാലും എല്ലാം ആ മതിലിനപ്പുറം മാത്രം നിൽക്കട്ടെ.

ADVERTISEMENT

സ്വന്തം സന്തോഷത്തിനു പ്രാധാന്യം നൽകാന്‍ തുടങ്ങിയതെപ്പോഴാണ് ?‍

മുപ്പതാമത്തെ വയസ്സിലാണ് എനിക്ക് സെൽഫ് ഡിസിപ്ലിൻ വരുന്നത്. കുഞ്ഞിലേ ‘തല്ലുകൊള്ളി’ എന്നു കളിയായി വിളിച്ചാൽ പോലും സങ്കടം വരുമായിരുന്നു. അതുകൊണ്ട് എങ്ങനെയും ‘നല്ല കുട്ടി’ എന്നു കേൾപ്പിക്കാനുള്ള ശ്രമമായിരുന്നു കുട്ടിക്കാലം. ടിവി കാണാനും കൂട്ടുകാരോടൊത്തു കളിക്കാനും ഒക്കെയായിരുന്നു ഇഷ്ടം. ‘കുഞ്ഞ് ഐശ്വര്യ’യിൽ അവർ പ്രതീക്ഷിച്ചതായിരുന്നില്ല ഇവയൊന്നും. പക്ഷേ, മാതാപിതാക്കളെ കൊണ്ട് ‘നല്ല കുട്ടി’ എന്നു പറയിക്കുന്നതിനുവേണ്ടി അവർക്ക് സന്തോഷം തോന്നുന്ന കാര്യങ്ങൾ ചെയ്യാന്‍ ഞാൻ ബാധ്യസ്ഥയായി. എനിക്കു മാത്രം താൽപര്യമുള്ള അടക്കവും ഒതുക്കവുമാണ് ഇപ്പോൾ ഉള്ളത്. എന്റെ തീരുമാനങ്ങൾ എന്റേതു മാത്രമാണ്. അത് മറ്റൊരാളേയും സന്തോഷിപ്പിക്കാൻ വേണ്ടിയല്ല. നമ്മുടെ ഇഷ്ടങ്ങൾ മറ്റൊരാൾക്കുവേണ്ടി മാറ്റിവച്ചിട്ട് ജീവിക്കേണ്ട കാര്യമുണ്ടോ?

അച്ഛനും അമ്മയ്ക്കും സിനിമാമേഖലയെക്കുറിച്ചു വലിയ ധാരണയില്ല. അതുകൊണ്ടുതന്നെ എന്നെ സഹായിക്കാൻ പറ്റുന്നില്ല.

സത്യത്തിൽ ആ നിസ്സഹായതയിൽ നിന്നുണ്ടാകുന്ന ദേഷ്യവും പേടിയുമൊക്കെ അവർക്കുണ്ട്. എനിക്കതു മനസ്സിലാകും. എങ്കിലും ഇപ്പോൾ എന്റെ കാര്യത്തിൽ അവർക്ക് കുറച്ചൊക്കെ ആത്മവിശ്വാസം വന്നിട്ടുണ്ട്.

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വരുന്നുണ്ടല്ലോ?

ഒരാളെ സ്നേഹിക്കുമ്പോൾ ആ ബന്ധത്തിൽ നടത്തുന്ന ആദ്യ നിക്ഷേപം എന്നെത്തന്നെയാണ്. ഞാൻ പോലും അറിയാതെ എന്റെ മുൻഗണനകൾ മാറുകയും പ്രതീക്ഷകൾ കൂടുകയും ചെയ്യും. അത് ഒപ്പം ജീവിക്കുന്ന ആൾക്ക് ബുദ്ധിമുട്ടാകും. ഞാൻ കാരണം മറ്റൊരാൾ ബുദ്ധിമുട്ടണ്ടല്ലോ.  എന്റെ സന്തോഷത്തിനും സമാധാനത്തിനും ഞാൻ സിംഗിളായി ഇരിക്കുന്നത് തന്നെയല്ലേ നല്ലത്?  

സ്വയം മനസ്സിലാക്കിയിടത്തോളം പ്രണയവും കല്യാണവും  ഒന്നും  എനിക്കു പറ്റുമെന്നു തോന്നുന്നില്ല. ഇനി ‘അങ്ങനെയൊരാൾ’  വന്നാൽ എന്ന ഉപചോദ്യം ചോദിക്കല്ലേ. അ പ്പോഴും ഞാൻ മാറുന്നില്ലല്ലോ. പക്ഷേ, മറ്റുള്ളവരുടെ കല്യാണം കൂടാൻ വലിയ ഇഷ്ടമാണ് കേട്ടോ.

വിവാഹം കരിയറിന് തടസ്സമാണ് എന്നു തോന്നിയിട്ടുണ്ടോ?

ഏതു വിവാഹബന്ധത്തിലായാലും  ഒരാളുടെ വളർച്ച നിശബ്ദമായെങ്കിലും ബാധിക്കപ്പെടുന്നുണ്ട്. പത്തുശതമാനം ആണുങ്ങൾ പങ്കാളിയുടെ വളർച്ചയ്ക്കൊപ്പം നിൽക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കാം. പക്ഷേ, വിവാഹം അഡ്ജസ്റ്റ്മെന്റാണ് എന്ന് എല്ലാവരും പറഞ്ഞു പഠിപ്പിക്കുന്നതു പെൺകുട്ടികളെയാണ്. എന്നോട് റിലേറ്റ് ചെയ്യാൻ കഴിയുന്നുണ്ടെന്നു ഒരുപാടു പെൺകുട്ടികൾ പറയുന്നു. ഒറ്റയ്ക്കല്ല എന്നൊരു ഫീലാണ് അപ്പോൾ കിട്ടുന്നത്. ഒറ്റയ്ക്കാകുമ്പോഴാണല്ലോ ഇതൊരു ഭാരമാകുക.

‘എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്?’ എന്ന് അമ്മമാരോട് ഒരിക്കലെങ്കിലും ചോദിച്ചിട്ടില്ലാത്ത പെൺമക്കൾ കുറവായിരിക്കില്ലേ? എന്റെ അമ്മയോടു ഞാൻ ചോദിച്ചിട്ടുണ്ട്. ഇതൊക്കെ മനസ്സിലാക്കുന്ന നമ്മളെന്തിനാണു പറ്റാത്ത ഭാരമെടുത്തു തോളിൽ വയ്ക്കുന്നത്. ഇതൊക്കെ അനുഭവിച്ച അമ്മമാരെന്തിനാണ് പെൺമക്കളോട് ‘കല്യാണം കഴിക്കൂ’ എന്ന് പറയുന്നത്?.

സ്വയം തിരിച്ചു പിടിക്കാൻ തെറപി എത്രത്തോളം സഹായിച്ചു?

മനസ്സിനുണ്ടായ അസ്വസ്ഥതകൾക്ക് തെറപ്പിയെടുക്കാം എന്നതായിരുന്നു ഞാനെടുത്ത മികച്ച തീരുമാനങ്ങളിലൊന്ന്. അതിഭീകരമാംവിധം ഓവർതിങ്ക് ചെയ്യുന്ന ആളാണു ഞാൻ. വ്യക്തിപരവും തൊഴിൽപരവുമായ തീരുമാനങ്ങൾ കൃത്യമാണോ എന്നു സംശയിച്ചു തുടങ്ങിയപ്പോഴാണ് തെറപ്പിയെടുക്കാമെന്നു തീരുമാനിച്ചത്. തെറപ്പിയിലൂടെ ഒരുപാടു കാര്യങ്ങളിൽ ക്ലാരിറ്റി വന്നു. മനസ്സിലുള്ളവ വ്യക്തതയോടെ സംസാരിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും തെറപ്പി സഹായിച്ചു.  

ഇന്നർ ചൈൽഡ് മെഡിറ്റേഷനും ചെയ്യുന്നുണ്ടല്ലേ?

നമ്മുടെ കുട്ടിക്കാലം  മനസ്സിൽ സങ്കൽപിച്ചു സ്വയം സംസാരിക്കുകയാണ് ഇന്നർ ചൈൽഡ് മെഡിറ്റേഷനിലൂടെ ചെയ്യുന്നത്. ആ കുട്ടിയുടെ വിഷമങ്ങളും പേടിയും എന്താണെന്നു ചോദിച്ചറിയുകയും നമ്മൾ എങ്ങനെ സ്നേഹിക്കപ്പെടണം എന്ന് ആഗ്രഹിച്ചുവോ, ആ സ്നേഹം കൊടുത്തു കുട്ടിയെ സന്തോഷിപ്പിക്കുകയുമാണ് ഇന്നർ ചൈൽഡ് മെഡിറ്റേഷെന്‍റ രീതി. ഒരു ചേച്ചിയായി നിന്നാണ് ‘കുഞ്ഞ് ഐഷു’വിനെ ഞാൻ ആശ്വസിപ്പിക്കുന്നത്. എനിക്കാരോ ഉണ്ടെന്നൊരു തോന്നലുണ്ടാകും അപ്പോൾ. ചേച്ചിയുണ്ടായിരുന്നെങ്കിൽ എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായേനെ എന്നു തോന്നുന്നുണ്ട് ഇപ്പോൾ.   

ഡോക്ടർ ഐശ്വര്യ എന്തു പറയുന്നു?

ഡോക്ടർ ഐശ്വര്യ തത്ക്കാലം ഹൈബർനേഷനിലാണ്. സുഖമായി ഇരിപ്പുണ്ട്. എന്റെ അമ്മ ഇടയ്ക്കിടയ്ക്ക് ഡോക്ടറെ വിളിച്ചുണർത്താൻ ശ്രമിക്കാറുണ്ട്. ആ വിളി കേട്ടില്ലെന്ന ഭാവത്തിൽ ഞാൻ പതിയെ മുങ്ങും.

(2024 ഡിസംബര്‍- ജനുവരി ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം)

Aishwarya Lekshmi: From Doctor to Star:

Aishwarya Lekshmi, a doctor turned acclaimed South Indian actress, shares her journey from a medical career to a successful film industry presence. She discusses her evolving personal philosophies on marriage, self-discovery through therapy and inner child meditation, and her experiences as a co-producer, all while maintaining a healthy boundary with social media.

ADVERTISEMENT