നിലമ്പൂർ വനത്തിലേക്കുള്ള പ്രധാന റോഡ് ചെറുപുഴ പാലത്തിനരികിലാണ് അവസാനിക്കുന്നത്. അവിടെ നിന്നങ്ങോട്ടു കാട്ടുപാതയാണ്. മരങ്ങളും മലയുടെ നിഴലും പുഴയും പുൽമേടുമുള്ള കാടിനു നടുവിലെ വഴികൾ റിസർവ് വനമേഖലയുടെ ഭാഗമാണ്. ഈ കാട്ടിനുള്ളിലെ ഒരു ഗുഹയിലാണു വിനോദ് ജനിച്ചത്. ഇപ്പോഴും വിനോദിന്റെ അച്ഛനും അമ്മയും താമസിക്കുന്നത് ചെറുപുഴയിൽ നിന്ന് 23 കിലോമീറ്റർ അകലെ കാടിനുള്ളിലുള്ള ‘അള’യിലാണ്. ‘‘ബന്ധുക്കളും സ്വന്തക്കാരുമെല്ലാം അവിടെയുണ്ട് ’’ വിനോദ് പറഞ്ഞു തുടങ്ങുമ്പോൾ ചരിത്രം കുതിച്ചു പായുന്നു, നാനൂറു വർഷം പിന്നിലേക്ക്.
‘Asia’s last surviving indigenous hunter-gatherer cave dwellers’ ചോലനായ്ക്കൻ ഗോത്രത്തെ നരവംശഗവേഷകർ ഇങ്ങനെയാണു വിശേഷിപ്പിക്കുന്നത്. ഏഷ്യയിലെ അതിപുരാതന ഗോത്രമായ ചോലനായ്ക്കന്മാർ ജീവിക്കുന്നതു നിലമ്പൂർ വനത്തിലാണെന്നു ലോകം അറിഞ്ഞത് 1973ലാണ്. 53 വർഷങ്ങൾക്കു ശേഷം, 2026ൽ ചോലനായ്ക്കന്മാരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാൻ നിലമ്പൂരിലേക്കൊരു യാത്ര നടത്തി. ആദിമ ഗോത്രത്തിന്റെ നാൾവഴികളിലൂടെ ‘ചോലനായ്ക്കന്മാരിലെ’ ഇളംതലമുറക്കാരനായ വിനോദിനൊപ്പം നടക്കുമ്പോൾ ‘കാട്ടുനായ്ക്കന്മാരുടെ’ പ്രതിനിധിയായി അദ്ദേഹത്തിന്റെ ജീവിതപങ്കാളി സുമിത്രയും കൂടെയുണ്ട്.
അഞ്ചു വർഷത്തെ ഗവേഷണ പ്രബന്ധത്തിന്റെ എഴുത്തു പൂർത്തിയാക്കി പ്രീ സബ്മിഷന് ഒരുങ്ങുകയാണു വിനോദ്. കൊച്ചിൻ യൂനിവേഴ്സിറ്റിയിലെ ഡയറക്ടർ ഡോ. പി. കെ. ബേബിയുടെ കീഴിൽ ‘ചോലനായ്ക്കർ, കാട്ടുനായ്ക്കർ ഗോത്രങ്ങളിൽ ഉണ്ടായ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ’ എന്ന വിഷയത്തിലാണു ഗവേഷണം.
അരി ഭക്ഷണം കഴിച്ചിട്ടില്ലാത്ത തലമുറ
മാഞ്ചീരി സെറ്റിൽമെന്റിലാണ് വിനോദ് ജനിച്ചത്. നെടുങ്കയത്തു നിന്ന് 23 കിലോമീറ്റർ അകലെ കാട്ടിലാണ് മാഞ്ചീരി. ഇന്ന് അവിടേക്ക് റോഡുണ്ട്.
വിനോദിന്റെ കുട്ടിക്കാലത്തു മലയും പുഴയും കടന്നു ന ടന്നെത്തണമായിരുന്നു. മണ്ണള ചെല്ലന്റെയും വിജയയുടെയും എട്ടു മക്കളിൽ മൂന്നാമനാണു വിനോദ്. അഞ്ച് പെൺമക്കളും മൂന്ന് ആൺമക്കളുമുള്ള കുടുംബത്തിലെ മൂന്നാമത്തെയാൾ. “കാടും ഞങ്ങളുമായുള്ള ബന്ധം അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം പോലെയാണ്” വിനോദ് പറയുന്നു.
മറ്റുള്ളവരുടെ നോട്ടത്തിൽ ഇവർ കാടിനുള്ളിൽ ജീവിക്കുന്ന ഗോത്രസമൂഹം മാത്രമായിരിക്കാം. എന്നാൽ, വിനോദിന്റെ കാഴ്ചയിൽ ചോലനായ്ക്കന്മാർ മറ്റൊരു ലോകത്തു ജീവിക്കുന്ന സവിശേഷ ജനസമൂഹമാണ്. ‘‘സംസ്കാരത്തിലും ജീവിതരീതിയിലും സാമൂഹികമര്യാദയിലും ഭക്ഷണത്തിലും ഭാഷയിലും വേറിട്ടു നിലനിൽക്കുന്ന എത്‌നിക് വിഭാഗം.’’
‘‘എന്റെ മുത്തച്ഛന്റെ അച്ഛൻ മരിക്കുംവരെ അരിഭക്ഷണം കഴിച്ചിട്ടില്ല’’– അതിശയോക്തികളില്ലാതെ വിനോദ് വെളിപ്പെടുത്തുന്നു. വിശപ്പുമാറ്റാനുള്ള വിഭവങ്ങൾ കാടിനുള്ളിൽ കണ്ടെത്തുന്നവരാണു ചോലനായ്ക്കന്മാർ. കിഴങ്ങുകളും പ ഴങ്ങളും ഇലകളും ധാരാളമുണ്ട്. പട്ടിണി കിടക്കേണ്ട സാഹചര്യം നേരിടേണ്ടി വ രില്ല.
കവ്വല, ബണ്ണി, നൂറ, നാറ, നോപ്പന്, ഗുണ്ടന് എന്നിങ്ങനെ പതിനഞ്ചോളം കിഴങ്ങുകളാണ് ചോലനായ്ക്കന്മാരുടെ ഭക്ഷണം.
“ഈ കിഴങ്ങുകളുടെ മലയാളം വാക്ക് എന്താണെന്ന് എനിക്കറിയില്ല. ഇതിൽ ഒരു കിഴങ്ങുപോലും മറ്റൊരിടത്തും കണ്ടിട്ടില്ല,” വിനോദ് പങ്കുവയ്ക്കുന്നത് രേഖപ്പെടുത്തപ്പെടാത്ത സസ്യവിജ്ഞാനവും പ്രകൃതിജ്ഞാനവുമാണ്.
വിനോദിന് പത്തു വയസ്സു തികയുന്നതു വരെ അവരുടെ കുടുംബം മക്കവരി അളയിലാണു താമസിച്ചിരുന്നത്. പാറയുടെ താഴെ രൂപപ്പെട്ട പ്രകൃതിദത്ത ഗുഹയാണ് അള. മഴ നനയില്ല. വെയിൽ ഏൽക്കില്ല. മൃഗങ്ങൾ കയറിവരില്ല.
ജീവിക്കാനുള്ള പാഠങ്ങൾ
ചോലനായ്ക്കന്മാർക്കു കാടാണ് ആദ്യ വിദ്യാലയം. കാലാവസ്ഥ തിരിച്ചറിയുക, മൃഗങ്ങളിൽ നിന്ന് രക്ഷതേടൽ , ഭക്ഷണം കണ്ടെത്തൽ – ഇതാണ് ആദ്യപാഠം. എട്ടു വയസ്സിനു ശേഷമാണു ജീവിതം ആരംഭിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും കൂടെ കാട്ടിലേക്ക് പോകുന്ന കുട്ടി പതിയെപ്പതിയെ കാടിന്റെ ഭാഗമായി മാറുന്നു.
“മുതിർന്നവർ വനവിഭവങ്ങൾ തേടി രാവിലെ പോകും. തേനും കിഴങ്ങുകളുമായാണു മടങ്ങിവരിക. “ഇതൊക്കെ എവിടെയാണ് ഇരിക്കുന്നത്? എനിക്കും അവിടെ പോകണം.” ബാല്യകാലസ്വപ്നം വിനോദ് ഓർക്കുന്നു.
അക്കാലത്തു ചോലനായ്ക്കന്മാരും മൃഗങ്ങളും തമ്മിൽ “സ്മൂത്ത് കമ്യൂണിക്കേഷൻ” ഉണ്ടായിരുന്നു. മുത്തച്ഛന്മാരുടെ വഴികളിൽ അവയുടെ ആക്രമണം ഉണ്ടായിരുന്നില്ല. പ്രകൃതിക്ഷോഭവും കയ്യേറ്റവും ആവാസവ്യവസ്ഥ തകർത്തു. അപ്പോഴാണു മൃഗങ്ങൾ മനുഷ്യവാസകേന്ദ്രങ്ങളിൽ എത്തിയത് – ഗവേഷകനായ വിനോദിന്റെ തിരിച്ചറിവുകൾ ഇങ്ങനെ.
ചോലനായ്ക്കന്മാരുടെ വിശ്വാസങ്ങളിൽ പാമ്പും പുലിയും ആനയും ദൈവങ്ങളാണ്. ആവു ദെവ്വ, ആന ദെവ്വ, വുലി ദെവ്വ എന്നിങ്ങനെ വിളിച്ചാണ് ദൈവകാരുണ്യം തേടുന്നത്. കന്നടയും മലയാളവും തമിഴും കലർന്ന ദ്രാവിഡ ഭാഷയിലാണ് ആശയവിനിമയം.
അറിവിന്റെ വെളിച്ചം വന്ന വഴി
1973-ൽ മാത്യു കദളിക്കാടിന്റെ ‘അറിവിന്റെ മറവിൽ’ എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ചോലനായ്ക്കന്മാരുടെ ഗോത്രം നിലമ്പൂരിലെ കാടിനുള്ളിലുണ്ടെന്ന കാര്യം പുറംലോകം അറിഞ്ഞത്. അതിനു ശേഷമാണ് അവിടെയുള്ളവർ സ്കൂളിൽ പോയിത്തുടങ്ങിയത്. വിനോദിന്റെ സഹോദരങ്ങൾ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.
അക്കാലത്തു ചോലനായ്ക്കന്മാരുടെ മൂപ്പൻ പാണപ്പുഴ ചാത്തനായിരുന്നു. ചെറുപ്പക്കാർക്കു വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിച്ച മൂപ്പനായിരുന്നു ചാത്തൻ. ഇന്ന് ഗവേഷകനായി നിൽക്കുന്ന വിനോദിന്റെ യാത്രയിൽ മുത്തച്ഛൻ കൊണ്ടുനടന്ന സ്വപ്നത്തിന്റെ തുടർച്ച കാണാം.
പാണപ്പുഴ ചാത്തന്റെ തലമുറയിലെ ചോലനായ്ക്കന്മാ ർക്ക് 90 വയസ്സിനു മുകളിൽ ആയുസ്സുണ്ടായിരുന്നു. ‘‘കാലം മാറിയപ്പോൾ പുരുഷന്മാരുടെ ശരാശരി ആയുസ്സ് എൺപതിനു താഴെയായി’’ വിനോദ് ആശങ്ക പ്രകടിപ്പിച്ചു.
ചോലനായ്ക്കന്മാരിൽ ഇപ്പോഴത്തെ മുതിർന്ന തലമുറയിലുള്ള എൺപതുകാരൻ പാണപ്പുഴ വീരൻ മരിച്ചിട്ട് രണ്ടു മാസം തികയുന്നതേയുള്ളൂ. ഭക്ഷണരീതിയിലെ മാറ്റം ആ യുർദൈർഘ്യം കുറയാൻ കാരണമായിട്ടുണ്ടാകാം. ഒരുകാലത്ത് എണ്ണയും ഉപ്പും മാത്രമായിരുന്നു പുറത്തുനിന്ന് എത്തിയിരുന്നത്. അരിയും പഞ്ചസാരയും മസാലകളും ഉപയോഗിച്ചു തുടങ്ങിയപ്പോൾ പ്രകൃതിവിഭവങ്ങളിൽ നിന്ന് അകന്നു. അതോടെ പ്രമേഹവും രക്തസമ്മർദവും വന്നു ചേർന്നു. “2000-നു ശേഷമാണ് രോഗങ്ങൾ വ്യാപിച്ചത്.”
ലവ് മാര്യേജിനു പേര് ‘എടുപ്പോത് ’
വിനോദിന്റെ കുട്ടിക്കാലത്തെ കൂട്ടുകാർ ബന്ധുക്കളായിരുന്നു. വിനയൻ, സുനു, രാജ്മോൾ എന്നിവർ ചെറിയമ്മയുടേയും വലിയമ്മയുടേയും മക്കളാണ്. വീരൻ, ചാത്തൻ, ചെല്ലൻ എന്നീ പേരുകൾ ഇവിടെ ഇല്ലാതായി. വസ്ത്രധാരണത്തിലും മാറ്റങ്ങളുണ്ടായി.
മുണ്ടിന്റെ കോന്തല ചുരുട്ടി പിൻകഴുത്തിൽ കെട്ടുന്നതായിരുന്നു സ്ത്രീകളുടെ വസ്ത്രരീതി. പുരുഷന്മാർ മുണ്ടു മടക്കിക്കുത്തി നടക്കും. ഇതു രണ്ടും മാറി.
ഗോത്രത്തിൽ വിവാഹത്തിനു കർശന വ്യവസ്ഥകളുണ്ട്. അമ്മാവൻ സ്ഥാനത്തുള്ള ‘മാമൻ’ ആണ് കല്യാണകാര്യങ്ങളിൽ തീരുമാനമെടുക്കുക. ബന്ധുക്കളുടെ അനുഗ്രഹത്തോടെ വിവാഹം നടത്തണം. ആണും പെണ്ണും ഇ ഷ്ടപ്പെട്ടുള്ള വിവാഹം ‘എടുപ്പോത്’ എന്ന് അറിയപ്പെടുന്നു. ഭർത്താവോ ഭാര്യയോ മരിച്ചവർ പുനർവിവാഹത്തിനു തയാറായാൽ മാമന്മാർ തമ്മിൽ സംസാരിച്ച് നടത്തിക്കൊടുക്കും. അതിനെ ‘കയ്യെടുത്തു കൊടുവത്’ എന്നാണു വിളിക്കുന്നത്.
പഠിച്ച് ഡിഗ്രി നേടിയ വിനോദ് വിവാഹക്കാര്യത്തിലും വേറിട്ട വഴിയാണു സ്വീകരിച്ചത്. മറ്റൊരു ഗോത്രമായ കാട്ടുനായ്ക്കർ വിഭാഗത്തിൽ ജനിച്ചയാളാണു വിനോദിന്റെ ഭാര്യ സുമിത്ര.
വിനോദും സുമിത്രയും ജീവിതപങ്കാളികൾ മാത്രമല്ല, വ ലിയ സ്വപ്നത്തിന്റെ സഹയാത്രികരാണ്. സുമിത്ര പ്ലസ് ടു കഴിഞ്ഞ് ഐടിഐ സിവിൽ ഡ്രാഫ്റ്റ്സ്മാൻ കോഴ്സ് പൂർത്തിയാക്കിയ ശേഷമായിരുന്നു ഇവരുടെ വിവാഹം.
ചോലനായ്ക്കന്മാരുടെ ജീവിതം ചരിത്രത്തിൽ അടയാളപ്പെടുത്തുംവരെ ഗവേഷണം തുടരാനാണു വിനോദിന്റെ തീരുമാനം. ‘‘ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കും’’ ദൃഢനിശ്ചയത്തിലാണു സുമിത്രയും. ഈ ലക്ഷ്യം പൂർത്തീകരിക്കാനായി രൂപീകരിച്ച ‘കീ സ്റ്റോൺ’ എന്ന സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്.
മരണം വരെ ഈ കാട്ടിൽ ജീവിക്കണം
ചോലനായ്ക്കന്മാർ ഒരിടത്തു സ്ഥിരമായി താമസിക്കാറില്ല. കാലാവസ്ഥയുടെ മാറ്റങ്ങൾക്കനുസരിച്ചു കാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗുഹകളിലേക്കു മാറും. അവർ താമസിക്കുന്ന പ്രദേശങ്ങൾക്ക് അവരുടേതായ ഭരണക്രമവും വ്യവസ്ഥകളും ഉണ്ട്. താമസിക്കുന്ന സ്ഥലത്തെ ‘നാട്’ എ ന്നാണ് അവർ വിളിക്കുന്നത്.
ഒരേ പുഴയുടെ വിവിധ കൈവഴികളുടെ തീരങ്ങളിലാണു നാട് രൂപപ്പെടുന്നത്. കരിമ്പുഴയും കുപ്പമലയും അവയിൽ ചിലതു മാത്രം. പാണപ്പുഴയാണ് വിനോദിന്റെ നാട്. പണ്ട്, നാടിന്റെ നേതാവിനെ ‘നാടുകാറന് ’ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ‘ചെമ്മക്കാറന്’ ആയി. പിൽക്കാലത്ത് അതു ‘മൂപ്പൻ’ എന്ന പദവിയിലേക്കു മാറി. ഇപ്പോഴത്തെയാൾ ഗോത്ര തലവൻ ബാലൻ മൂപ്പനാണ്. വനംവകുപ്പിൽ ജോലിചെയ്യുന്ന ബാലൻ മൂപ്പൻ വിനോദിന്റെ മാമനാണ്.
വനത്തിന്റെ നിഴലുകളിൽ നാനൂറ്റമ്പതോളം ചോലനായ്ക്കന്മാർ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ സംഖ്യയ്ക്കുള്ളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്രപാരമ്പര്യമുണ്ട്, അപരിചിതമായ ഒരു ഭാഷയുണ്ട്, അതിപുരാതന സംസ്കാരമുണ്ട്, അമൂല്യമായ ജീവിതദർശനങ്ങളുണ്ട്...
സ്വന്തം സമൂഹത്തിലെ ആകെ ആളുകളുടെ എണ്ണം പറഞ്ഞപ്പോൾ എന്തൊക്കെയോ നഷ്ടപ്പെടുന്ന പോലെ വിനോദിന്റെ ശബ്ദത്തിൽ ആശങ്ക പ്രകടമായിരുന്നു.
“കാടാണു ഞങ്ങളുടെ വീട്. റോഡും പാലവും ചികിത്സാസൗകര്യങ്ങളും ഒരുക്കി കാടിന്റെ ഭാഗമായി ജീവിക്കാ ൻ അനുവദിക്കുക. ഏഷ്യയിലെ ഓൾഡസ്റ്റ് എത്‌നിക് ഡി. എൻ.എ നാമാവശേഷമാകാൻ ഇടവരരുത്.”
അളയിൽ എത്താൻ 1500 രൂപ
നിലമ്പൂരിൽ ചെറുപുഴ പാലത്തിനു സമീപത്താണ് നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവേശന കവാടം. അ വിടെ നിന്ന് മാഞ്ചീരി സെറ്റിൽമെന്റിലേക്ക് 23 കിലോമീറ്റർ. മാഞ്ചീരിയിലെത്താൻ പുഴ കടക്കണം, നെടുങ്കുത്തായ കുന്നുകൾ താണ്ടണം, വന്യജീവികളെ മറികടക്കണം. ചെറുപുഴയിൽ നിന്നു ജീപ്പ് കിട്ടും – വാടക 1500 രൂപ.
വനവിഭവങ്ങൾ ശേഖരിച്ചു നിലമ്പൂരിൽ കൊണ്ടു വിറ്റാ ൽ കിട്ടുന്ന തുച്ഛമായ തുകയിൽ നിന്ന് 1500 രൂപ വണ്ടിക്കൂലി കൊടുക്കാനില്ലാത്തവർ നടക്കും. കഴിഞ്ഞ മാസം അളയ്ക്കുള്ളിൽ പ്രസവിച്ച യുവതിക്കു രക്തസ്രാവം ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കാൻ മൂന്നു മണിക്കൂർ വേണ്ടി വന്നു. ‘സഞ്ചാരയോഗ്യമായ റോഡ്, ചികിത്സാസൗകര്യം, ജനിച്ച സ്ഥലത്ത് തുടർജീവിതം’ ചോലനായ്ക്കന്മാർക്കു വേണ്ടി വിനോദ് അഭ്യർഥിക്കുന്നു.