ADVERTISEMENT

ഒാർമകളുടെ തണലിലാണു ബാലചന്ദ്ര മേനോൻ. അരനൂറ്റാണ്ടാവുന്നു ആ സിനിമാജീവിതം. പഴയകാലം  കഥകളുടെ കുഞ്ഞിളം കാറ്റായി വീശുന്നുണ്ട്. പ്രേംനസീർ മുതൽ നിവിൻ പോളി വരെ അതിൽ  കടന്നു വരുന്നു. ഒന്നും മറന്നില്ലല്ലോ എന്നു സൂചി പ്പിച്ചപ്പോൾ ബാലചന്ദ്ര മേനോൻ പറയുന്നു–

‘‘എങ്ങനെ മറക്കും സുഹൃത്തേ... പൂജ്യത്തിൽ നിന്നല്ലേ തുടങ്ങിയത്. പത്രപ്രവർത്തകനാകാൻ, അതുവഴി സിനിമയിലെത്താൻ മോഹിച്ചു മദ്രാസിലെത്തിയ ഇരുപതുകാരനു കൈമുതൽ ഒന്നേയുള്ളൂ ആത്മവിശ്വാസം. ഇന്നും ഈ എഴുപതുകളിലും ഒട്ടും മങ്ങാതെ  അതുണ്ട്–ആത്മവിശ്വാസം. അതെന്റെ അഹങ്കാരമാണ്. ഉദാഹരണങ്ങൾ ഒരുപാടുണ്ട്. ഫാത്തിമ മാതാ കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ മാഗസിനിൽ ഞാൻ എഴുതിയ കഥയുടെ പേര് ‘ഡിഡ് യു ഗോ ഫോർ ഫിലിം, മേനോൻ?’ എന്നായിരുന്നു.   ആ കഥ തുടങ്ങുന്നത് ഇങ്ങനെ–‘ഷൂട്ടിങ് തീർന്നു, വാച്ചിൽ നോക്കി, മണി ഒന്ന്. നായകനെ ആ റോളിലേക്കു െമരുക്കിയെടുക്കാൻ പാടുപെട്ടു.’ ഒരു സംവിധായകനായി ഞാൻ എന്നെ അന്നേ പ്രതിഷ്ഠിച്ചിരുന്നു.’’ പൊട്ടിച്ചിരിയോടെ ബാലചന്ദ്ര മേനോൻ പറയുന്നു.

ADVERTISEMENT

കുട്ടിക്കാലം മുതൽക്ക് സിനിമയിലും ജീവിതത്തിലും കണ്ട  പ്രതിച്ഛായകളെ ബാലചന്ദ്രമേനോൻ തിരഞ്ഞെടുത്തു മുന്നിലേക്കു വച്ചു. ‘‘ മാസ്റ്ററുടെ മകൻ – അതായിരുന്നു കുട്ടിക്കാലത്ത് എന്റെ പ്രതിച്ഛായ. അച്ഛൻ ശിവശങ്കരപ്പിള്ള റെയിൽവേ സ്റ്റേഷൻ‌മാസ്റ്ററായിരുന്നു. ഉള്ളിൽ സ്നേഹം നിറയെയുണ്ടെങ്കിലും അദ്ദേഹമതു തുറന്നു കാണിക്കില്ല.  

സിനിമാ മാസികയിൽ ജോലി കിട്ടി മദ്രാസിലേക്ക്  ആദ്യമായി പോവുന്നു. അച്ഛനു വേണമെങ്കിൽ ഒരു സ്ലീപ്പർ ടിക്കറ്റ് എടുത്തു തരാം. പക്ഷേ, ചെയ്തില്ല. എന്റെ സ്വപ്നത്തിലേക്കുള്ള വഴി ഞാന്‍ തന്നെ തേടണം. അതായിരുന്നു  കാഴ്ചപ്പാട്. ആ രാത്രി ഞാനുറങ്ങിയില്ല. അറിയാത്ത നാട്. അപരിചിതരായ ആളുകൾ... എന്താകു എന്നറിയില്ല. വണ്ടി കുതിച്ചു പായുന്നു. ഇടയ്ക്ക് ഗാങ്മാൻ നീണ്ട വിസിൽ അ ടിക്കുന്ന ശബ്ദം കേൾക്കാം. പാളം ക്ലിയർ ആണ്  സുരക്ഷിതമാണ്  എന്ന സിഗ്നലാണത്. ധൈര്യമായി  പൊയ്ക്കോളൂ എന്ന് അച്ഛൻ പറയുന്നതു പോലെ   തോന്നി.

ADVERTISEMENT

പിന്നീട് സിനിമയിലെത്തി. സംവിധായകനായി, നായകനായി, സംഗീതസംവിധായകനായി, നിർമാതാവായി. അംഗീകാരങ്ങൾ ലഭിച്ചു. ഒരു ദിവസം എംടി വാസുദേവൻ നായർ വീട്ടിൽ വന്നു.  സിനിമയും എഴുത്തും  ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന എംടി സാർ. അദ്ദേഹം അച്ഛനോടു ചോദിച്ചു, ‘‘ബാലചന്ദ്ര മേനോനെക്കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നില്ലേ? ’’

ഒരു നിമിഷം പോലും ആലോചിക്കാതെ അച്ഛൻ ഇംഗ്ലിഷിലെ ഒരു ഫ്രേസ് പറഞ്ഞു– ‘എനി ടോം, ഡിക്ക് ആൻഡ് ഹാരി’. ആ സാഹചര്യത്തിൽ അതിന്റെ അർഥം ഇങ്ങനെ മലയാളത്തിലാക്കാം– ഏതു സാധാരണക്കാരനും ഒരു സിനിമാക്കാരനാകാം. മറുപടി കേട്ട്  സാറിന്റെ മുഖം ഒരു നിമിഷം മാറി. അച്ഛന്‍ അതിന്റെ തുടർച്ചയെന്നോണം പറഞ്ഞു– ‘‘ഹി വാസ് എ ഗുഡ് സ്റ്റുഡന്റ്. സിനിമയിലേക്ക് പോയില്ലെങ്കിൽ ഉയരങ്ങളിൽ എത്തേണ്ട ആളായിരുന്നു.’’  

ADVERTISEMENT

മറുപടി പറയാതെ എംടി സാർ മറ്റൊരു ബീഡിക്ക് തീ കൊളുത്തി. സിനിമയിൽ ഞാൻ രാജ്യാന്തരപുരസ്കാരങ്ങൾ സ്വന്തമാക്കിയപ്പോഴും അച്ഛൻ സ്വന്തം മനസ്സില്‍ എനിക്ക് മറ്റൊരു റോളായിരുന്നു കണ്ടു വച്ചിരുന്നത്.

സ്കൂൾക്കാലത്തു കണ്ട ഉമ്മന്‍ചാണ്ടി

‘പ്രതിഛായയിൽ’ ഞാൻ അവതരിപ്പിച്ച എം.കെ. വർഗീസ് എന്ന മുഖ്യമന്ത്രിക്കഥാപാത്രത്തിന് ഉമ്മൻചാണ്ടിയുടെ ഛായയുണ്ടെന്ന് ഒരുപാടു പേർ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ ഉമ്മൻചാണ്ടിയെ ആദ്യമായി കാണുന്നത്. അദ്ദേഹം എന്റെ വീട്ടിലേക്ക് വന്നത് എന്നെ കാണാനല്ല, ചേച്ചിയെ കാണാനായിരുന്നു. ഞാനും ചേച്ചിയും ഇടവ സ്കൂളിലാണ് പഠിച്ചിരുന്നത്.  സ്കൂളില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായിരുന്നു ചേച്ചി. അടങ്ങി ഒതുങ്ങി ‘ജീവിക്കുന്ന’, പഠിക്കുന്ന കുട്ടികളെയാണ് അന്ന് സ്കൂൾ ലീഡറാക്കുന്നത്. ആ സമയത്ത് സ്കൂളിൽ ഒരു സംഘർഷമുണ്ടായി. കെ എസ്‍യു അതേറ്റെടുത്തു. സമരം പ്രഖ്യാപിച്ചു. സമരത്തിനു തലേന്നാൾ വീട്ടിൽ വന്നു ചേച്ചിയെ കണ്ടു സമരത്തിനു പിന്തുണ  തേടാനാണ് ഉമ്മൻചാണ്ടി വീട്ടിലെത്തിയത്.  സിനിമയിലെത്തിയ ശേഷവും നിരവധി പ്രാവശ്യം കണ്ടിട്ടുണ്ട്.

ഇതിനിടയിൽ എനിക്കു ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ചികിത്സയ്ക്കായി  മകൻ അവന്റെ ജോലിസ്ഥലമായ ഹൈദരാബാദിലേക്ക് എന്നെ കൊണ്ടുപോയി.  നാട്ടിൽ പല  വാർത്തകൾ പരന്നു.  അവശതയിലാണെന്നും ഏതു നിമിഷവും മരിക്കാമെന്നും എന്റെ ചോറുണ്ടു വളർന്നവർ തന്നെ പ്രചരിപ്പിച്ചു. അന്നു ഞാൻ തീരുമാനിച്ചു,  തിരിച്ചുവരവ് എല്ലാവരെയും അറിയിക്കണം.

ഹൈദരാബാദ് കാലത്തെഴുതിയ കുറിപ്പുകൾ പുസ്തകരൂപത്തിലാക്കി.  പ്രകാശനം നിർവഹിച്ചത് ഉമ്മൻചാണ്ടി സാറും  ഗുരുകൂടിയായ ഒ.എൻ.വി. കുറുപ്പുസാറുമാണ്.  അന്ന് ഉമ്മൻചാണ്ടി സാർ പറഞ്ഞു– ‘‘ബാലചന്ദ്ര മേനോൻ, എന്തു വലിയ കാര്യം ചെയ്താലും അതുകൊണ്ടു മാത്രം കാര്യമില്ല. ആളുകൾ മറക്കാതിരിക്കാൻ അത് ഒാർമിപ്പിച്ചുകൊണ്ടേയിരിക്കണം’’. അതാണ് രാഷ്ട്രീയം.  ഏതു കാലത്തും പ്രതിച്ഛായ നിലനിർത്താൻ പ്രവർത്തിച്ചു കൊണ്ടിരിക്കണ‌മെന്ന രാഷ്ട്രീയതന്ത്രം.  

മിസ്റ്റർ ഉമ്മർ, ആ പറഞ്ഞതു തെറ്റാണ്

സിനിമാ  പത്രപ്രവർത്തകനായ കാലം. ഉമ്മുക്കയ്ക്ക് ( കെ.പി. ഉമ്മർ) ഞാൻ ജോലി നോക്കിയിരുന്ന സ്ഥാപനവുമായി അക്കാലത്ത് പിണക്കമുണ്ടായിരുന്നു.  അഭിമുഖത്തിനായി ചെന്നപ്പോൾ ആ മുൻധാരണയോടെ അദ്ദേഹം പെരുമാറി.   ലൊക്കേഷനിൽ ചെല്ലുമ്പോൾ ഉമ്മുക്കയും നസീർ സാറും അടുത്തടുത്ത് ഇരിക്കുന്നു. എന്നെ കണ്ട ഉടൻ ഉമ്മുക്ക പറഞ്ഞു–‘‘മിസ്റ്റർ ബാലചന്ദ്രൻ, നിങ്ങളാണല്ലേ  മാസികയുടെ പുതിയ പ്രതിനിധി? മെലിഞ്ഞിട്ടാണല്ലോ, ഒരിടി കൊള്ളാനുള്ള ആരോഗ്യമൊന്നും ഇല്ലല്ലോ?’’

ചിരിയോടെ മറുപടി പറഞ്ഞു, ‘‘ഞാൻ എഴുതാൻ വന്ന ആളാണ് ഗുസ്തി പിടിക്കാൻ വന്നതല്ല.’’ അത് അദ്ദേഹത്തിന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. പിന്നെയും പരിഹാസം തുടർന്നു, ഞാൻ മറുപടിയും.  ഒരു ഘട്ടത്തില്‍ പിടിവിട്ടു പോയി. അദ്ദേഹം എന്നെ കയ്യേറ്റം ചെയ്യാനൊരുങ്ങി.

നസീർ സാർ ചാടി ഇടയ്ക്കു നിന്നു. ‘‘അസ്സേ... എന്താണിത്, അവിടെയിരിക്കൂ. അതൊരു കുട്ടിയല്ലേ.’’ ഉമ്മുക്ക ദേഷ്യം കൊണ്ടു ജ്വലിക്കുകയാണ്. ഒരു ഡയലോഗ് കൂടി എ നിക്ക് പറയണമെന്നു തോന്നി– ‘‘മിസ്റ്റർ ഉമ്മർ, എനിക്ക് ത ടി ആവശ്യമില്ല, ഞാൻ ജീവിക്കുന്നത് തലയ്ക്ക് അകത്തുള്ള സാധനം കൊണ്ടാണ്. പക്ഷേ നിങ്ങൾ‌ അങ്ങനെയല്ല. നിങ്ങൾ ജീവിക്കുന്നത് മുഖം കൊണ്ടാണ്. ചുളിവു വരാതെ സൂക്ഷിക്കണം..’’ ഇത്രയും പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു.

എനിക്കു ദേഷ്യം തീർന്നില്ല. ആയിടയ്ക്ക് തിരക്കഥാകൃത്തു കൂടിയായ ഡോ. ബാലകൃഷ്ണൻ ഉമ്മുക്കയ്ക്ക് എതിരെ കേസു കൊടുത്തെന്ന് ഞാനറിഞ്ഞു. ഞാൻ ഫോട്ടോഗ്രഫറെ വിട്ട് ബാലകൃഷ്ണൻ സാർ വിരൽ ചൂണ്ടി നിൽക്കുന്ന ഒരു ഫോട്ടോ എടുപ്പിച്ചു. പിന്നെ ലൈബ്രറിയിൽ നിന്ന് ഉമ്മുക്ക തല താഴ്ത്തിനിൽക്കുന്ന ചിത്രവും സംഘടിപ്പിച്ച് രണ്ടും ചേർത്തു വാർത്ത കൊടുത്തു. ആ പേജ് കണ്ടാൽ കേസിൽ ഉമ്മുക്ക തോറ്റു നിൽക്കുന്നതു പോലെ തോന്നും.

മാസിക പുറത്തിറങ്ങിയ ദിവസം. ഞാൻ താമസിക്കുന്നത് എവിടെയാണെന്ന്  ഉമ്മുക്ക തിരക്കിയതായി അറിഞ്ഞു. എനിക്ക് ചെറിയ പേടി തോന്നി.  ഇരുട്ടടി തരാനാണോ?

ഒാഫിസിൽ ഒരാൾ വന്നു പറഞ്ഞു– ഉമ്മുക്ക അന്വേഷിച്ചു. ലൊക്കേഷനിലേക്ക് പോവുന്നതാണ് നല്ലതെന്നു തോന്നി. ഇടിക്കാൻ വന്നാൽ പിടിച്ചുമാറ്റാൻ ആരെങ്കിലുമൊക്കെ കാണുമല്ലോ. ധൈര്യത്തോടെ  ഉമ്മുക്കയുടെ മുന്നിൽ ചെന്നു നിന്നു. അദ്ദേഹം എനിക്ക് ഷേക്ക്ഹാൻഡ്   തന്നു ‘‘നിങ്ങൾ മിടുക്കനായ പത്രപ്രവർത്തകനാണ്. വാർത്ത മനോഹരമായി.‌ ചെയ്യുന്ന ജോലി സത്യസന്ധമാണെങ്കിൽ എന്നെ കുറ്റപ്പെടുത്തുന്നതായാൽ പോലും  അംഗീകരിക്കും. അഭിനന്ദനങ്ങൾ’’ അന്നു തൊട്ടു ഞങ്ങൾ സുഹൃത്തുക്കളായി. നോക്കൂ, ഒരാളുടെ മനസ്സിലുള്ള പ്രതിച്ഛായ മാറുന്നത്....

കൊട്ടാരക്കരയ്ക്കൊപ്പം കണ്ട ചെമ്മീൻ

‘പ്രതിഛായയിൽ’ സായ്കുമാറിനെ കണ്ടപ്പോൾ അച്ഛൻ കൊട്ടാരക്കരച്ചേട്ടനെ(കൊട്ടാരക്കര ശ്രീധരൻ നായർ) ഒാർത്തു പോയി. അദ്ദേഹത്തിന്റെ വീട്ടിൽ എത്രയോ തവണ പോയിട്ടുണ്ട്.  അച്ഛനു ചുറ്റും ‌ നടക്കുന്ന സായിയെ  കണ്ടിട്ടുണ്ട്. അന്നേ ഭംഗിയുള്ള വിടർന്ന കണ്ണുകളാണ് അവന്.

കൊട്ടാരക്കരച്ചേട്ടൻ എന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  പ്രതിഭാധനൻ.   നോട്ടം കൊണ്ട്, ഒരു മൂളൽ കൊണ്ട്  ഭാവങ്ങൾ വിരിയിച്ച നടൻ.  പക്ഷേ പിൽക്കാലത്ത് ‘അനുസരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള നടൻ’, ധിക്കാരി, മദ്യപാനി തുടങ്ങി ഒരുപാട് പ്രതിച്ഛായകൾ എഴുതിക്കിട്ടിയ സമയം. പലരും വേണ്ടെന്നു പറഞ്ഞിട്ടും എന്റെ സിനിമകളിലേക്കു വിളിക്കും. മറ്റുള്ളവരോടു  പൊട്ടിത്തെറിക്കുമെങ്കിലും കൊച്ചു കുട്ടിയെപ്പോലെ ചേട്ടൻ എനിക്കൊപ്പം നിൽക്കും.  

ഒരിക്കൽ ഞങ്ങൾ കൊല്ലത്ത് ലൊക്കേഷനിൽ ഇരിക്കുകയാണ്. അടുത്തൊരു തിയറ്ററിൽ ചെമ്മീൻ പ്രദർശിപ്പിക്കുന്നുണ്ട്.  എനിക്കൊരുമോഹം.  ചേട്ടനൊപ്പം ഇരുന്ന്  ചെമ്മീൻ കാണണം. ‘ചെമ്പൻകുഞ്ഞിനെ’ സ്ക്രീനിൽ കാണുമ്പോൾ അദ്ദേഹത്തിന്റെ മുഖഭാവം കാണണം.

സെക്കൻഡ് ഷോയ്ക്ക് ഞങ്ങൾ പോയി. അധികമാരുമില്ല. സിനിമ തുടങ്ങി. ‘കടലിനക്കരെ പോണോരെ’ എന്ന പാട്ടു കഴിഞ്ഞുള്ള സീൻ. ചെമ്പൻകുഞ്ഞ് പൈസ എണ്ണി പെട്ടിയിൽ വയ്ക്കുന്നു. ‌സ്ക്രീനിലെ വെളിച്ചത്തിൽ ചേട്ടന്റെ മുഖത്തെ നരച്ച രോമങ്ങൾ  കാണുന്നുണ്ട്. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു. പെട്ടെന്ന് അദ്ദേഹം ചാടി എഴുന്നേറ്റു, ‘എനിക്കു പറ്റുന്നില്ലടോ പോവാം’ എന്നു പറഞ്ഞു കൈപിടിച്ചു വലിച്ചു. ഹോട്ടലെത്തും വരെ ഒന്നും മിണ്ടിയില്ല.

റൂമിൽ കയറിയതും അദ്ദേഹം ഷർട്ടൂരി വലിച്ചെറിഞ്ഞു. എന്നിട്ട് വലിയ നിലക്കണ്ണാടിക്കു മുന്നിലേക്കു നിന്നു. അതില്‍കണ്ട മെലി‍ഞ്ഞ രൂപത്തെ നോക്കി വിതുമ്പിക്കൊണ്ടു പറഞ്ഞു, ‘കണ്ടോടാ ശ്രീധരാ... നീ എങ്ങനെ അഭിനയിച്ചിരുന്ന ആളാണ്?  എല്ലാം കൊണ്ടുപോയി കളഞ്ഞില്ലേടാ... ’ ഇതിനപ്പുറം ഒരാത്മനിന്ദ ഞാൻ കണ്ടിട്ടില്ല. ധിക്കാരിയെന്ന പ്രതിച്ഛായയ്ക്കപ്പുറം പച്ചമനുഷ്യന്റെ വേദന. ചില‌പ്പോൾ ഒാർമകൾ മനുഷ്യരെ വല്ലാതെ പൊള്ളിച്ചു കളയും.’’

ഇനിയെന്നാണു സംവിധാനം?

സംവിധാനമെന്നത് എപ്പോൾ വേണമെങ്കിലും ചെയ്യാവുന്നതല്ലേ.  ‘പ്രതിഛായ’യിലെ കഥാപാത്രത്തിന് ആവേശകരമായ സ്വീകരണം ലഭിച്ചപ്പോൾ  പുതു തലമുറയുടെ ചിത്രത്തിൽ ഇനിയും അഭിനയിക്കണം എന്നു തോന്നി. ഇപ്പോഴും പല റോളുകളിലേക്കും വിളിക്കാറുണ്ട്, പക്ഷേ, എന്റേതായ എന്തെങ്കിലും ഇല്ലാതെ എങ്ങനെ തിരഞ്ഞെടുക്കാനാണ്?

ബി. ഉണ്ണിക‍ൃഷ്ണന്‍ ‘പ്രതിഛായ’യുടെ കഥ പറഞ്ഞപ്പോൾ എന്റെ മനസ്സിലെ പ്രതിച്ഛായകളാണ് മനസ്സിലേക്കു വന്നത്. പുതുതലമുറയ്ക്കായി തിരക്കഥകൾ എഴുതണം എന്നും പ്ലാനുണ്ട്.  

എന്താണ് ബാലചന്ദ്ര മേനോന്റെ ഛായയും പ്രതിച്ഛായയും?

കുട്ടിക്കാലത്ത്  റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ  മക ൻ  എന്ന പ്രതിച്ഛായയുടെ തടവിലായിരുന്നു. ക്യാംപസിലെത്തിയപ്പോഴത് മാഗസിൻ എഡിറ്റർ എന്ന രീതിയിലായി മാറി. ക്യാംപസിലൂടെ കൗമാരത്തിന്റെ എല്ലാ ചാപല്യങ്ങളോടെയും നടക്കണം എന്നുണ്ടായിരുന്നു. പക്ഷേ, എഴുത്തുകാരൻ, കലാകാരൻ തുടങ്ങിയ പ്രതിഛായകൾ കാരണം ആ പ്രായത്തിലെ പല ആൺകുട്ടികളും  ചെയ്യുന്നതു പോലെ  പെൺകുട്ടികളോട് അടുത്തിടപഴകാനോ പ്രണയിക്കാനോ ഒന്നും പറ്റിയില്ല. 

സിനിമയിലെത്തിയപ്പോഴും കുടുംബസിനിമകളുടെ സംവിധായകൻ എന്ന പ്രതിച്ഛായയിലാണ് അറിയപ്പെട്ടത്. ഒരു പൈങ്കിളിക്കഥ എന്ന സിനിമയിൽ  ഞാൻ വ ലിയ വീട്ടിലെ പയ്യനും രോഹിണി ജോലിക്കാരിയുമാണ്.  ഞങ്ങൾക്കിടയില്‍ അടുപ്പമുണ്ടാവുന്നു. ഇടയ്ക്കിടെ ജോലിക്കാരിയുടെ മുറിയിലേക്ക് പോവും. അങ്ങനെ വലിയ വീട്ടിലെ ആ പയ്യൻ കാരണം ജോലിക്കാരി ഗർഭിണിയായി. സിനിമ പുറത്തിറങ്ങിയപ്പോൾ ബാലചന്ദ്രമേനോനിൽ നിന്ന് ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചില്ലെന്ന വിമർശനമുമായി ഒരുപാടു കത്തുകൾ വന്നു.  

ഈയൊരു പ്രതിച്ഛായ ഇന്നും സിനിമ തിരഞ്ഞെടുക്കുമ്പോൾ നോക്കാറുണ്ട്. ഒരിക്കലും  ഞാൻ ക്യാമറയ്ക്കു മുന്നിൽ നിന്നു മോശം വാക്കുകൾ പറഞ്ഞിട്ടില്ല.

Balachandra Menon: The Evolution of Perceptions in Cinema and Life:

Balachandra Menon, a veteran of Malayalam cinema for half a century, reflects on his life and career, emphasizing the enduring power of self-confidence that began from humble beginnings as a journalist aspirant. He recounts childhood perceptions as a station master's son and his father's unconventional encouragement for him to forge his own path. Menon shares anecdotes about his interactions with luminaries like M.T. Vasudevan Nair and O.N.V. Kurup, and his memorable encounters with K.P. Ummer and Prem Nazir, highlighting how perceptions can change. His experiences with actors like Kottarakkara Sreedharan Nair and Sai Kumar reveal the complexities behind public images and the raw human emotions that drive them. Menon also touches upon his health challenges and the rumors that followed, his successful return through a book launch, and his continued desire to contribute to cinema through writing and potentially directing new-generation films.

ADVERTISEMENT