‘ഓണത്തിനു തീർച്ചയായും വരാം...’ യാത്ര പറയുമ്പോൾ അനീഷ് മോഹൻ പറഞ്ഞ വാക്കുകളിലാണ് ഇപ്പോഴും വീട്ടുകാരുടെ പ്രതീക്ഷ. പാമ്പാടി സ്വദേശിയായ അനീഷിന്റെ പിതാവ് ടി.കെ. മോഹനനും അമ്മ അമ്മിണിക്കുട്ടിയും ഓരോ നിമിഷവും മകന്റെ വരവിനായി കാത്തിരിക്കുകയാണ്.
എട്ടുമാസം പ്രായമുള്ള ഇളയമകൾ കാർത്യായനിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ ഫെബ്രുവരിയിലാണ് ഏറ്റവുമൊടുവിലായി അനീഷ് നാട്ടിലെത്തിയത്. ഓണത്തിനു വീണ്ടും എത്താമെന്നു പറഞ്ഞാണു മടങ്ങിയത്. കാണാതാകുന്നതിനു തലേദിവസം വൈകിട്ടും അനീഷ് വീട്ടിലേക്കു വിളിച്ചിരുന്നു. വൃക്കരോഗത്തെത്തുടർന്നു ചികിത്സയിലുള്ള അമ്മയുടെ ആരോഗ്യവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. അപകടവിവരം പിതാവിനെ അറിയിച്ചെങ്കിലും അമ്മയോടു ബന്ധുക്കൾ പറഞ്ഞിട്ടില്ല.
തിരച്ചിൽ തുടരുന്നു
സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു കാണാതായ പാമ്പാടി പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹനു വേണ്ടി തിരച്ചിൽ തുടരുന്നു. തുരങ്കത്തിൽനിന്ന് ഇന്നലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ആകെ കണ്ടെടുത്ത മൃതദേഹങ്ങൾ 13 ആയി. 20 പേരാണ് മരിച്ചത്.
തെക്കൻ സിക്കിമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) നിർമിക്കുന്ന തുരങ്കമാണ് തിങ്കളാഴ്ച തകർന്നത്. എൻഎച്ച്പിസിയുടെ സിക്കിം യൂണിറ്റ് മാനേജരാണ് അനീഷ്. തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്.
പാറ തുരക്കുമ്പോൾ തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നത് അനീഷാണ്. പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനത്തിലാണ് തുരങ്കം തകർന്നത്. തുരങ്കത്തിനകത്തെ വാതകസാന്നിധ്യവും പ്രതികൂല കാലാവസ്ഥയും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു.